7/11/2008

പ്രവാസികള്‍ , അസൂയാപാത്രങ്ങള്‍

അസൂയയെന്ന ഘോര മാരക രോഗം എന്നെ ഗ്രസിച്ചിരിക്കുന്നു. മറുമരുന്നില്ലാത്ത മഹാവ്യാധി. സഹചാരിയായ കഷണ്ടിയാകട്ടെ ആക്രമണത്തില്‍ എന്നേ വിജയം കണ്ടിരിക്കുന്നു . പ്രവാസികള്‍ ഇന്നന്റെ അസൂയക്ക്‌ പാത്രങ്ങളായിരിക്കുന്നു. നിങ്ങള്‍ ഭാഗ്യവാന്‍മാര്‍ , പിറന്ന നാട്ടില്‍ നിന്നും ദൂരെ , അങ്ങ് രക്ഷയുടെ തുരുത്തിലെത്തിയവര്‍ . ഞങ്ങളീദേശത്ത് പട്ടിണിയിലും ദാരിദ്ര്യത്തിലും വിലക്കയറ്റത്തിലും മുങ്ങിതാഴ്ന്നു ജീവന് വേണ്ടി മല്ലിടുകയാണ് . ജീവനെന്ന പദത്തിന് നാനാര്‍ത്ഥങ്ങളും .
ഇന്ത്യാ രാജ്യത്തിന്റെ ഭാവിയെന്നേ ആകുലപ്പെടുത്തുന്നു . ഏഴ് വന്കരകളിലും തിരയുക, കാണുകയില്ല ഭാരതത്തിനു തുല്യമായി മറ്റൊരു രാജ്യം, ഏറ്റവും വലിയ ജനായത്തരാഷ്ട്രമാത്രേ . മതങ്ങള്‍ അനവധി , ജാതികള്‍ അനവധി, ഭാഷകള്‍ സംസ്കാരങ്ങള്‍ അനവധി , എന്കിലോ നാനാത്വത്തില്‍ എകത്വമായി ഇന്ത്യ . വെളുത്തവനോട് അടരാടി സ്വതന്ത്രയായ ഇന്ത്യ.
ജനായത്തസംരക്ഷകരെവിടെ ? പൈതൃകങ്ങളുടെ പ്രേതം പേറുന്ന പ്രസ്ഥാനങ്ങളെവിടെ?
ഏകത്വം നാനാത്വമാക്കാന്‍ പാടുപെടുകയാണേവരും . സര്‍ദാര്‍ പട്ടേലിന്റെ ഉരുക്ക് മുഷ്ടികള്‍ ഉരുകുന്നോ? കെട്ടുകള്‍ പൊട്ടുന്നു . ആര്യനും ദ്രാവിഡനും ഗോത്ത്രങ്ങള്‍ പുനസ്ഥാപിക്കയാണ്. ഹിമഗിരി സൃന്ഗങ്ങള്‍ അടര്‍ത്തിയെടുക്കയാണ് അയല്നാടുകാര്‍ . വില്ല് കുലച്ചു രാമ ധ്വജം പേറി നില്ക്കുന്ന ദിഗംബരന്മാര്‍ രാമരാജ്യത്തിന് മുതല്‍കൂട്ടുകയാണ് . സീതാദേവിയുടെ സംരക്ഷകര്‍ ഇന്നവളെ രാവണനായി സമര്‍പ്പിക്കാന്‍ ഊഴം കാത്തിരിക്കുന്നു.
സംരക്ഷകരാര് ? ഗാന്ധി ശിഷ്യര്‍ മണ്ണടിഞ്ഞു . ദേശസ്നേഹത്തിനു പുകള്‍പെട്ട സിക്ക് സമൂഹം അപമാനിതരായി തലകുനിക്കയാകും . ഇന്ത്യ തകരുകയോ ?! അധികാരലബ്ധിക്കായി വിടുപണി ചെയ്യുന്നവര്‍ രക്ഷ്ടീയത്തെ വ്യഭിചരിച്ചു , മലീമസമാക്കി. എല്ലാം കണ്ടും കേട്ടും മനസ്സു തളരുന്നു .
നിങ്ങള്‍ ഭാഗ്യവാന്മാര്‍, ഒന്നും നേരില്‍ കാണെണ്ട. പ്രഭാതം മുതല്‍ പ്രദോഷം വരെ അധ്വാനിച്ചു തളരുകയാല്‍ ചിന്തിച്ചു വേവലാതിപ്പെടാന്‍ സമയവുമില്ല . സ്വന്തമാവുന്ന നിമിഷങ്ങള്‍ ജന്മനാട്ടിന്റെ മധുരസമരണകളും സ്വപ്നങ്ങളുമായി ചിലവഴിക്കാം .വര്‍ഷങ്ങളുടെ ഇടവേളകളില്‍ നാടിന്റെ ഗന്ധം നുകരാം , കറുത്ത ഭിത്തിയില്‍ ചായം പൂശി വര്‍ണംപിടിപ്പിച്ച ഒഴിവു ദിനങ്ങള്‍ക്ക്‌ ശേഷം തിരികെപ്പറന്നു സ്വപ്നങ്ങളില്‍ ഊളിയിടാം .
ഞങ്ങളോ , തളര്‍ന്ന മനസ്സുമായി ഇവിടെ തുഴയുകയാണ് . സ്വപ്നം കാണാന്‍ പോലും യോഗമില്ലാത്തവര്‍ . ഞങ്ങളുടെ സ്വപ്നങ്ങളെ ഇരുണ്ട യാഥാത്ഥ്യങ്ങള് വിഴുങ്ങിയിരിക്കുന്നു .
എനിക്ക് അസൂയ തോന്നുകയാണ് .

9 comments:

അനില്‍@ബ്ലോഗ് // anil said...

ഞങ്ങളോ , തളര്‍ന്ന മനസ്സുമായി ഇവിടെ തുഴയുകയാണ് . സ്വപ്നം കാണാന്‍ പോലും യോഗമില്ലാത്തവര്‍ . ഞങ്ങളുടെ സ്വപ്നങ്ങളെ ഇരുണ്ട യാഥാത്ഥ്യങ്ങള് വിഴുങ്ങിയിരിക്കുന്നു .
എനിക്ക് അസൂയ തോന്നുകയാണ് .

കുറ്റ്യാടിക്കാരന്‍|Suhair said...

മദ്ദളത്തിന് ഉരലിനോട് അസൂയ...

OAB/ഒഎബി said...

....ഭാഗ്യവാന്മാറ്, പിറന്ന മണ്ണില്‍ നിന്നും ദൂരെ, അങ്ങ് രക്ഷയുടെ തുരുത്തില‍ണഞ്ഞവറ്...

ഹയ്യോ...എന്തു സുഖം.... വായിക്കാനെന്തു രസം..

ഊതുന്നതിനും ഒരതിരൊക്കെ വേണം
:) പ്രിയത്തില്‍ ഒഎബി.

smitha adharsh said...

പ്രിയപ്പെട്ടവരെ കാണാതെ,അവരെ ശബ്ദത്തിലൂടെ മാത്രം അനുഭവിക്കുന്നവര്‍,അടുത്ത ബന്ധുവിന്റെ വിവാഹത്തിനോ,സ്വന്തം അച്ഛന്റെ മരണാനന്തര ചടങ്ങുകളില്‍ ഒന്നു പങ്കെടുക്കാനോ,കഴിയാതെ കിടക്കുന്നവന്നാണ് പ്രവാസി....വര്‍ഷങ്ങള്‍,ചോര നീരാക്കി പണിയെടുത്തു അവസാനം കുറെ പരിഭവങ്ങളും,ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത അനുഭവങ്ങളും മാത്രം കൈമുതല്‍ ആകെണ്ടവന്‍ പ്രവാസി...ഇവനോട് തന്നെ തോന്നണം അസൂയ..!!
ബെസ്റ്റ് അണ്ണാ,ബെസ്റ്റ് !!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അസൂയ അങ്ങ് പടര്‍ന്ന് പന്തലിച്ചു നില്‍ക്കല്ലേ

മേഘാ റോസ് said...

ഉപരിപ്ലവമായ വായനക്കിടയില്‍ ഒരാള്‍ പൊലും വാക്കുകളുടെ അര്‍ഥം തിരഞ്ഞില്ലെന്നു തൊന്നുന്നു
“നിങ്ങള്‍ ഭാഗ്യവാന്മാര്‍, ഒന്നും നേരില്‍ കാണെണ്ട. പ്രഭാതം മുതല്‍ പ്രദോഷം വരെ അധ്വാനിച്ചു തളരുകയാല്‍ ചിന്തിച്ചു വേവലാതിപ്പെടാന്‍ സമയവുമില്ല . സ്വന്തമാവുന്ന നിമിഷങ്ങള്‍ ജന്മനാട്ടിന്റെ മധുരസമരണകളും സ്വപ്നങ്ങളുമായി ചിലവഴിക്കാം .വര്‍ഷങ്ങളുടെ ഇടവേളകളില്‍ നാടിന്റെ ഗന്ധം നുകരാം , കറുത്ത ഭിത്തിയില്‍ ചായം പൂശി വര്‍ണംപിടിപ്പിച്ച ഒഴിവു ദിനങ്ങള്‍ക്ക്‌ ശേഷം തിരികെപ്പറന്നു സ്വപ്നങ്ങളില്‍ ഊളിയിടാം.“

അനില്‍@ബ്ലോഗ് // anil said...

അഭിപ്രായങ്ങള്‍ക്കു നന്ദി,
പ്രവാസികള്‍ സുഖലോലുപതയില്‍ കഴിയുകയാണു എന്ന ധാരണയില്‍ ഇട്ട പൊസ്റ്റ് അല്ലിതു. ഞാന്‍ മലപ്പുറംകാരനാണു, പ്രവാസികളുടെ വീട്ടിലെ പ്രശ്നങ്ങള്‍ , ദുഖങ്ങല്‍ ഇവയെല്ലാം നേരില്‍ കാണുന്നവനും. ഇന്ത്യാരാജ്യം കടുത്ത വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണു, നാട്ടിലാവട്ടെ ഒന്നിനും ഒരു വ്യവസ്ഥയുമില്ല, അക്രമം, അനീതി. ഇതൊന്നും കാണാതെ നാടിനെക്കുറിച്ചുള്ള നല്ല സ്വപ്നങ്ങലെങ്കിലും കാണാം നിങ്ങള്‍ക്കു, ഞങ്ങള്‍ ഇവിടെ ഈ യാഥാര്‍ഥ്യങ്ങള്‍ക്കിടയിലായതോടെ സ്വപ്നങ്ങള്‍ പൊലും കാണാനാകുന്ന്നില്ല എന്ന വിലാപമാണിതു.

Joker said...

നിങ്ങള്‍ ഭാഗ്യവാന്മാര്‍, ഒന്നും നേരില്‍ കാണെണ്ട. പ്രഭാതം മുതല്‍ പ്രദോഷം വരെ അധ്വാനിച്ചു തളരുകയാല്‍ ചിന്തിച്ചു വേവലാതിപ്പെടാന്‍ സമയവുമില്ല . സ്വന്തമാവുന്ന നിമിഷങ്ങള്‍ ജന്മനാട്ടിന്റെ മധുരസമരണകളും സ്വപ്നങ്ങളുമായി ചിലവഴിക്കാം .വര്‍ഷങ്ങളുടെ ഇടവേളകളില്‍ നാടിന്റെ ഗന്ധം നുകരാം , കറുത്ത ഭിത്തിയില്‍ ചായം പൂശി വര്‍ണംപിടിപ്പിച്ച ഒഴിവു ദിനങ്ങള്‍ക്ക്‌ ശേഷം തിരികെപ്പറന്നു സ്വപ്നങ്ങളില്‍ ഊളിയിടാം .
========================

കൊള്ളാം , അഭിവാദ്യങ്ങള്‍

ഗുരുജി said...

ഘടികാരസൂചിയില്‍ മനസ്സു കൊരുത്തിട്ടു ജീവിക്കുന്നവര്‍.
സൂചിയുടെ ചലനത്തിനൊപ്പം നടക്കുന്നു, ജോലി ചെയ്യുന്നു, ഉണ്ണുന്നു, ഉറങ്ങുന്നു. സമയം അല്പം തെറ്റിയാല്‍ എല്ലാം തകിടം മറിയുന്നു.
പരസ്പരം കൂട്ടിമുട്ടാതെയും ഇടക്കു മുട്ടിയും സ്വന്തം കുരുതിയിലേക്കു നടന്നു പോകുന്ന ആട്ടിന്‍ പറ്റങ്ങളെപ്പോലെ നടന്നുപോകുന്നവര്‍.
വരാന്‍ ഇരിക്കുന്ന വസന്തകാലത്തിന്റെ അധിപന്‍ ഞാന്‍ ആകും എന്ന്‌ ഒരോരുത്തരും കരുതുന്നു.
ജീവിതത്തിന്റെ നല്ല കാലം കൊത്തിപ്പെറുക്കി തിന്നാതെ പിന്നെ തിന്നാനായി കരുതിവെക്കുന്നു.
ഋതുശൂന്യമായ ജീവിതത്തില്‍ എന്നും ബാങ്ക് ലോണിനെക്കുറിച്ചും, എല്‍. ഐ. സി. പ്രീമിയത്തെക്കുറിച്ചും
ഫിക്‌സഡ്‌ ഡെപ്പോസിറ്റിനെക്കുറിച്ചും, മക്കളുടെ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചും വീട്ടിലെ ഉള്‍പ്പോരുകളെക്കുറിച്ചും ചിന്തിച്ചുകൊണ്ട്‌ സമയത്തിനൊപ്പം നടക്കുന്നു.
ശ്വാസനാളിയില്‍ കഫക്കട്ടകള്‍ കുറുകും വരെ ചിന്തിച്ചു കൊണ്ടേ നടക്കുന്നവര്‍. ശിഥിലമായി പോയ രാഗസ്‌മരണകളുടെ ശവമഞ്ചം ചുമന്നുകൊണ്ട്‌ എന്നും അനിശ്ചിതത്വത്തിലേക്കു തുറന്നിട്ട വാതിലിന്റെ പടിയില്‍ തന്നെ നില്ക്കുന്നവര്‍.
സമ്പത്തും ആനന്ദവും സമ്പാദിച്ചു കൂട്ടേണ്ടവ ആണെന്ന വിചാരത്താല്‍ മുന്നോട്ടു പോകുന്നു.
ഭാവിയിലെ ആനന്ദത്തിനായി വര്‍ത്തമാന കാലത്തോടു വിധേയത്വം കാട്ടിയും സന്ധി ചെയ്തും ജീവിക്കുന്നവര്‍.
ഒരു പാതയുടെ കയറ്റത്തിനു നടുവില്‍ നില്ക്കുന്ന ക്ഷീണിതനായ വഴിപോക്കനെ പോലെ. തിരിഞ്ഞു നോക്കുമ്പോള്‍ ഇത്രയും കയറിയല്ലോ എന്ന ആശ്വസം. മുകളിലേക്കു നോക്കുമ്പോള്‍ ഇനിയും കയറേണ്ടതുണ്ടല്ലോ എന്ന വ്യാകുലത!
---------ഇതാണു പ്രവാസികള്‍ കൂട്ടുകാരാ......