8/31/2008

പശുക്കളുടെ വര്‍ണ്ണക്കാഴ്ച,കാളകളുടെയും

മാളുത്താ വീട്ടുടമയാണ്.

ഈയാഴ്ചമുതല്‍ പാല്‍ വാങ്ങുന്നതവിടെ നിന്നായിരിക്കും എന്ന ഭാര്യയുടെ പ്രഖ്യാപനം, അടുത്ത പോസ്റ്റിനുള്ള നാന്ദിയാവുമെന്നു സ്വപ്നേപി നിരൂപിച്ചില്ല.

ഇന്നലെ മോളെക്കൂട്ടി ഞാന്‍ താത്തയുടെ വീട്ടിലേക്കു പോയി, വെളുമ്പിപ്പയ്യിനെ കാണാന്‍, ലക്ഷ്യം ഒരു സൌഹൃദ സംഭാഷണം, പശുക്കുട്ടിയാവട്ടെ തുറിച്ചു നോക്കുന്നു,അതിന്റെ പാലാണല്ലൊ നമുക്കു കട്ടെടുത്തു തരുന്നതു.
ഒരു ചുവന്ന ബക്കറ്റില്‍ വെള്ളം മോന്തിനില്‍ക്കുന്ന പയ്യിനോടു കുശലം പറഞ്ഞ്, ഞങ്ങള്‍ വീട്ടിനുള്ളില്‍ കയറി. പാലും ഒന്നു പരിശോധിക്കണമല്ലൊ.സാമാന്യ മര്യാദയുടെ പേരിലാവാം താത്ത ചായ കൊണ്ടുവന്നു, നല്ല ചായ, കൊഴുപ്പുള്ള പാല്‍, മൊത്തത്തില്‍ സന്തോഷം.

"എല്ലാ ദിവസവും ഈ സമയത്താണൊ വെള്ളം കൊടുക്കുന്നതു?" ചുമ്മാ ഒരു ചോദ്യം.
അതെയെന്നുത്തരം.


"ഇതേ പാത്രത്തില്‍ ?"
വീണ്ടും അതേയെന്നുത്തരം.


മന്‍സ്സിലിള്ളതു പുറത്തുകാട്ടാതെ ഞങ്ങള്‍ മടങ്ങി.

ഇന്നു അതേസമയത്തു വീണ്ടും പശുവിനെത്തേടിപ്പുറപ്പെട്ടു.മനസ്സില്‍ ഒരു അടുക്കള പരീക്ഷണം.

വെളുമ്പി എത്തിയിട്ടില്ല , ചായ കിട്ടുമെന്നു കരുതി അതും ഇല്ല !!

ഒരു ചുവന്ന ബക്കറ്റും നീല ബക്കറ്റും എടുത്തു ഞാന്‍ മുറ്റത്തു വച്ചു, നീലബക്കറ്റാദ്യം. വെളുമ്പി പാഞ്ഞു വന്നു, നീലബക്കറ്റു കാണാത്ത ഭാവത്തില്‍ ചുവപ്പു ബക്കറ്റിന്റെ അടുത്തേക്കു ഒറ്റ ഓട്ടം, അതും കാലിയാണെന്നു കണ്ടപ്പോള്‍ കലിയിളകി അലറി , ബ്ബേ....... .

പറയൂ , പശുവിനു ചുവപ്പും നീലയും തിരിച്ചറിയാമോ?
പശുക്കള്‍ വര്‍ണ്ണങ്ങള്‍ തിരിച്ചറിയില്ലെന്നു വായിച്ചതോര്‍മ്മയുണ്ടൊ?

ആശയത്തിനു കടപ്പാട്: ഡയറി ആന്റ് സ്വൈന്‍ റിസേര്‍ച്ച് അന്റ് ഡവലപ്മെന്റെ സെന്റര്‍ , കനഡ.

വര്‍ണ്ണക്കാഴ്ച: ഒരു ലഘു വിവരണം.

ധവളപ്രകാശം ഒരുകൂട്ടം വര്‍ണ്ണ രശ്മികള്‍ ചേര്‍ന്നാണുണ്ടാവുന്നത്. പ്രാഥമിക വര്‍ണ്ണങ്ങളെന്നു വിളിക്കപ്പെടുന്ന പച്ച , നീല, ചുവപ്പ് എന്നിവ കൂടിച്ചേര്‍ന്നാല്‍ ധവള പ്രകാശം ലഭിക്കും. സ്കൂളില്‍ പഠിച്ച ഈ വിവരങ്ങള്‍ ഓര്‍മ പുതുക്കാന്‍ മാത്രം ചിത്രം നോക്കുക.

പ്രിസത്തില്‍ വീഴുന്ന ധവള പ്രകാശം വിഘടിച്ചു വിവിധ വര്‍ണ്ണങ്ങളാകുന്നു





വര്‍ണ്ണങ്ങളും തരംഗ ദൈര്‍ഘ്യങ്ങളും


പ്രാഥമിക വര്‍ണ്ണങ്ങളും അവയുടെ വര്‍ണ്ണക്കൂട്ടുകളും


ഒരു വസ്തുവില്‍ ധവളപ്രകാശം പതിക്കുമ്പോള്‍ ആ വസ്തുവിന്റേതായ വര്‍ണ്ണ ഘടകം ഒഴികെ മറ്റേല്ലാം അതു ആഗിരണം ചെയ്യുകയും , പ്രതിഫലിപ്പിക്കപ്പെടുന്ന രശ്മികള്‍ നമ്മുടെ കണ്ണുകളില്‍ എത്തി വര്‍ണ്ണക്കാഴ്ച സാദ്ധ്യമാക്കുന്നു എന്നതാണ് അടിസ്ഥാന തത്വം.


ചുവന്ന ആപ്പിളിന്റെ നിറം എപ്രകാരം ചുവപ്പായിക്കണുന്നു എന്നൊരു സൂചനാ ചിത്രം

വര്‍ണ്ണ സംവേദനം.

ധവളപ്രകാശത്തില്‍ അടങ്ങിയിര്‍ക്കുന്ന വിവിധ വര്‍ണ്ണങ്ങളും അവയുടെ തരംഗ ദൈര്‍ഘ്യവും ആദ്യം കൊടുത്ത ചിത്രത്തില്‍ കണ്ടിരുന്നല്ലൊ. ഒരു വസ്തുവില്‍ നിന്നും പ്രതിഫലിച്ചെത്തുന്ന നിശ്ചിത തരംഗദൈര്‍ഘ്യമുള്ള (വര്‍ണ്ണം) രശ്മികള്‍ മനുഷ്യന്റെ കണ്ണുകളുമായി സംവദിക്കുമ്പോള്‍ , നമ്മുടെ ഓര്‍മയുടെ അറയില്‍ സൂക്ഷിച്ചിട്ടുള്ള സമാന വര്‍ണ്ണ ബോധവുമായി അതു താരതമ്യം ചെയ്യപ്പെടുകയും , പ്രസ്തുത വസ്തുവിന്റെ വര്‍ണ്ണം അതാണ് എന്ന് നാം തിരിച്ചറിയുകയും ചെയ്യുന്നു.പച്ച , ചുവപ്പു,നീല തുടങ്ങിയ, തികച്ചും ആപേക്ഷികമായ, നാമകരണം മനുഷ്യനു മാത്രമുള്ളതാണ്. പച്ച വര്‍ണ്ണ രശ്മികളുടെ നിറം പച്ചയാണെന്നു നാം പഠിച്ച് ഓര്‍മയില്‍ സൂക്ഷിച്ചിരിക്കുന്നതിനാലാണ്‍ അവയെ പച്ച എന്നു വിളിക്കുന്നതു. മൃഗങ്ങളുടെ കാര്യത്തില്‍ ഇത്തരം നാമകര‍ണങ്ങള്‍ പ്രസക്തമല്ലെന്നു ബോധ്യപ്പെടുത്തുന്നതിലേക്കാണിതു സൂചിപ്പിച്ചതു.


മൃഗങ്ങളിലെ വര്‍ണ്ണക്കാഴ്ച.


മൃഗങ്ങളിലെ വര്‍ണ്ണക്കാഴ്ചയുമായി ബന്ധപ്പെട്ടു വിശദീകരണം നടത്തുന്ന ഘട്ടങ്ങളില്‍ , ഇവയെ നിശ്ചിതമായ തരംഗദൈര്‍ഘ്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പരാമര്‍ശിക്കേണ്ടി വരുന്നു. വര്‍ണ്ണങ്ങളുമായി ബന്ധപ്പെട്ട, ഹ്യൂ, സാച്ചുറേഷന്‍ , തീവ്രത എന്നിവ ഇവിടെ പരാമര്‍ശിക്കുന്നില്ല, ലാളിത്യത്തിനു വേണ്ടി.

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ പശുക്കളില്‍ നടന്ന ഒരു പഠനത്തില്‍ , ഇവക്കു, പ്രകാശത്തിന്റെ നീണ്ട തരംഗദൈര്‍ഘ്യമുള്ള രശ്മികളും (ചുവപ്പെന്നു “വിളിക്കപ്പെടുന്ന“) കുറഞ്ഞ തരംഗദൈര്‍ഘ്യമുള്ള രശ്മികളും (നീല) വ്യക്തമായി വേര്‍തിരിച്ചറിയാനാവും എന്നു കണ്ടെത്തി. മദ്ധ്യവര്‍ണ്ണങ്ങളും(പച്ച) തരംഗദൈര്‍ഘ്യം കുറഞ്ഞ രശ്മികളും(നീല) അത്രകണ്ടു വേര്‍തിരിച്ചറിയില്ല. വിവിധ തരംഗദൈര്‍ഘ്യമുള്ള രശ്മികളുടെ സാന്നിധ്യത്തില്‍ ചില പരീക്ഷണങ്ങല്‍ക്കു നേരെ ഇവ പ്രകടിപ്പിച്ച പെരുമാറ്റ വ്യതിയാനങ്ങള്‍ വിലയിരുത്തിയായിരുന്നു ഈ പഠനം.

ഈ വിശകലനം ലളിതവല്‍ക്കരിച്ചാല്‍ നീലനിറമുള്ള ഒരു വസ്തുവും ചുവപ്പുനിറമുള്ള ഒരു വസ്തുവും രണ്ടും രണ്ടു നിറമാണെന്നു പശുവിനു/കാളക്കു തിരിച്ചറിയാനാവും എന്നു അനുമാനിക്കേണ്ടിയിരിക്കുന്നു. പച്ചയും നീലയും തമ്മില്‍ അത്രക്കു വേര്‍തിരിച്ചറിവു ലഭിക്കുന്നുമില്ല.

കണ്ണുകളുടെ ഘടന ഒരു ചെറു വിവരണം



ചിത്രം നോക്കുമല്ലൊ. ഇതില്‍ കാണിച്ചിരിക്കുന്ന റോഡുകോശങ്ങള്‍ അരണ്ടവെളിച്ചത്തിലുള്ള കാഴ്ചയും, കോണ്‍ കോശങ്ങള്‍ തീവ്ര പ്രകാശത്തിലുള്ള കാഴ്ചകള്‍ക്കൊപ്പം വര്‍ണ്ണക്കാഴ്ചയും സാദ്ധ്യമാക്കുന്നു. മനുഷ്യന്റെ കണ്ണിനെ അടിസ്ഥാനപ്പെടുത്തിയ ചിത്രമായതിനാല്‍ മൂന്നു പ്രാധമിക വര്‍ണ്ണങ്ങള്‍ക്കുമുള്ള മൂന്നു തരം കോണുകള്‍ അടയാളപ്പെടുത്തിയിട്ടുണ്ടിവിടെ.കാലിഫോര്‍ണിയ യൂണിവേസിറ്റിയില്‍ ഇലക്ട്രൊ റേറ്റിനോഗ്രാം ഉപയോഗിച്ചു നടത്തിയ ഒരു പഠനത്തില്‍ കന്നുകാലികളില്‍ രണ്ടു തരതിലുള്ള കോണുകളുടെ സാന്നിധ്യമാണു തിരിച്ചറിഞ്ഞത്. ഈ അവസ്ഥയെ ബൈപിഗ്മെന്റഡ് എന്നു വിളിക്കാം.

കുതിരകളീല്‍ നടത്തിയ മറ്റൊരു പരീക്ഷണം ഇതേ ഫലം നല്‍കുന്നു.

ചുവപ്പുവര്‍ണ്ണം പ്രകോപനപരമോ?

സൈക്കൊളജിക്കല്‍ റിവ്യൂ ജേണല്‍ നല്‍കുന്ന വിവരമനുസരിച്ചു ചുവപ്പു വര്‍ണം പശുക്കളിലും കാളകളിലും യാതൊരു വിധ പ്രകോപനവും സൃഷ്ടിക്കുന്നില്ല എന്നാണു കണ്ടെത്തിയിട്ടുള്ളതു.കര്‍ഷകര്‍ക്കു നല്‍കിയ ചോദ്യാവലിയും മറ്റും അടിസ്ഥാനപ്പെടുത്തിയായിരുന്നു പഠനം.

എന്നാല്‍ ഡെന്മാര്‍ക്കില്‍ , ഡാനീഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് നടത്തിയ ഒരു പരീക്ഷണം കൌതുകകരമാണു

ഒരുകൂട്ടം പശുക്കുട്ടികളെ രണ്ടു വ്യത്യസ്ഥ വര്‍ണ്ണവസ്ത്രങ്ങള്‍ ധരിച്ചു രണ്ടു ആളുകള്‍ വ്യത്യസ്ഥരീതിയില്‍ കൈകാര്യം ചെയ്യുന്നതാണ് പരീക്ഷണം. ഒരാള്‍ അവക്കു സ്നേഹവും തീറ്റയും മറ്റും നല്‍കി അടുപ്പം സൃഷ്ടിച്ചു.

മറ്റോരാള്‍ അവയെ ഉപദ്രവിച്ചു വെറുപ്പു സൃഷ്ടിച്ചു.

തങ്ങളെ ഉപദ്രിവിക്കുന്ന ആള്‍ അണിഞ്ഞനിറത്തൊട്, അവ അകലം പാലിക്കുന്നതായാണു നിരീക്ഷണങ്ങള്‍ സൂചിപ്പിച്ചതു.

ഈ പരീക്ഷണങ്ങളില്‍ നിന്നും നമുക്കു മനസ്സിലക്കാനാവുന്നതു ഇതാണ്. പ്രകോപനം സൃഷ്ടിക്കുന്ന തരത്തില്‍ ചുവന്ന നിറം ഒരു കാളയെ തുടര്‍ച്ചയായി പരിചയപ്പെടുത്തിയാല്‍, അവ ആ നിറവുമായി പരിചയപ്പെട്ടാല്‍, പിന്നീട് ചുവന്ന നിറം കാണിച്ചു അവയെ വിറളി പിടിക്കാന്‍ സാധിക്കും. അങ്ങിനെ സങ്കല്‍പ്പിച്ചു നോക്കുന്നതില്‍ തെറ്റില്ല എന്നു കരുതുന്നു

ലിങ്കുകള്‍ കൊടുത്തിരിക്കുന്ന പലതും സംഗ്രഹങ്ങള്‍ മാത്രമാണ്. മുഴുവന്‍ പ്രസിദ്ധീകരണവും വായിക്കാന്‍ എന്റെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നതല്ല. ബൂലോകര്‍ ക്ഷമിക്കുക.

രണ്ടു ദിവസത്തെ ഗൂഗിള്‍ സേര്‍ച്ച് ഫലങ്ങള്‍ ബൂലോകര്‍ക്കായി സമര്‍പ്പിക്കുന്നു.

25 comments:

അനില്‍@ബ്ലോഗ് // anil said...

പൂക്കളും വര്‍ണ്ണച്ചെടികളും കൊണ്ടു പ്രകൃതി ഈ ഭൂമിയെ മനോഹരിയായി സൃഷ്ടിച്ചിരിക്കുന്നു. പകല്‍ വെളിച്ചത്തില്‍ ഇവിടെ മേഞ്ഞു നടക്കുന്ന പശുക്കളും കാളകളും പ്രകൃതിയുടെ ഈ സൌന്ദര്യം തിരിച്ചറിയാതെ നടക്കുന്നു എന്നു ഉള്‍ക്കോള്ളാന്‍ ഒരു മനപ്രയാസം. അതിന്റെ വെളിച്ചത്തില്‍ നടത്തിയ ഒരു അന്വേഷണമാണിതു.

Kichu $ Chinnu | കിച്ചു $ ചിന്നു said...

തീര്‍ച്ചയായും ഇതൊരു പുതിയ അറിവാണ്‌. ഇത്രയും കാലം ഉണ്ടായിരുന്ന ഒരു ധാരണ മറിച്ചായിരുന്നു. നമ്മള്‍ ബ്ബ്ളാക്‌ ആണ്റ്റ്‌ വൈറ്റ്‌ പടം കാണുന്ന പോലെയാണ്‌ അവര്‍ കാണുന്നത്‌ എന്നായിരുന്നു ധാരണ... ഇനി ഇപ്പൊ ഒന്നു കൂടി ഇതിനെപ്പറ്റി വിശദമായി വായിക്കേണ്ടിയിരിക്കുന്നു....

smitha adharsh said...

നല്ല പോസ്റ്റ്..really informative.ഇത്രയും വിവരങ്ങള്‍ അടങ്ങിയ ഒരു പോസ്റ്റിടാന്‍ കുറെ അധ്വാനിക്കുന്നുണ്ട് അല്ലെ..? നല്ല മനസ്സിന് നന്ദി..

പ്രയാസി said...

അനില്‍ മാഷെ..

ഡാങ്കു ഡാങ്കു ഡാങ്ക്യു...:)

ജിജ സുബ്രഹ്മണ്യൻ said...

കൊള്ളാം നന്നായിട്ടുണ്ട്.ഹോം വര്‍ക്ക് നന്നായി ചെയ്തിട്ടാണല്ലോ പോസ്റ്റിടുന്നത്.. ആ കഠിനാദ്ധ്വാനത്തിനു ഒരു കൂപ്പു കൈ

ചാണക്യന്‍ said...

അനിലെ,
ചുവപ്പിന് പകരം പച്ച കാണിച്ച് നമുക്കൊരു കാളയെ വെകിളിപിടിപ്പിക്കാന്‍ നോക്കിയാലോ...

അനില്‍@ബ്ലോഗ് // anil said...

ചാണക്യന്‍ ,
സാധ്യമാകേണ്ടതാണെന്നാണ് എന്റെ നിഗമനം. പക്ഷെ കളറിന്റെ വിസിബിലിറ്റി താരതമ്യം ചെയ്താല്‍ ചുവന്ന കളര്‍ ദൂരെനിന്നുതന്നെ വ്യക്തമായി തിരിച്ചറിയാമല്ലൊ.ആ അര്‍ഥതില്‍ ചുവപ്പാകും നന്നാവുക എന്നു തോന്നുന്നു.പിന്നെ വിപ്ലവത്തിന്റെ അടയാളം കൂടിയല്ലെ :).

പാമരന്‍ said...

നല്ല പോസ്റ്റ്‌ മാഷെ. ഈ അന്വേഷണത്വരയ്ക്കൊരു സല്യൂട്ട്‌..

സുല്‍ |Sul said...

നല്ല പോസ്റ്റ് അനില്‍
അഭിനന്ദനങ്ങള്‍@
-സുല്‍

ശ്രീ said...

നല്ല പോസ്റ്റ് മാഷേ...

മൃഗങ്ങള്‍ക്ക് പ്രത്യേകിച്ചു പശുവിനും കാളയ്ക്കും ഒന്നും ചുവപ്പ്, പച്ച, നീല എന്നിങ്ങനെ നിറങ്ങള്‍ തിരിച്ചറിയാനുള്ള കഴിവില്ല എന്നാണ് അറിവ്.

ഹരീഷ് തൊടുപുഴ said...

അനില്‍ ‘പുലി’ മാഷെ;
താങ്കളുടെ ഈ കഠിനാദ്ധ്വാനത്തിനുമുന്‍പില്‍ ശിരസ്സാനമിക്കുന്നു. നന്ദി....

അനില്‍@ബ്ലോഗ് // anil said...

Kichu $ Chinnu | കിച്ചു $ ചിന്നു ,
ഇവക്കു വര്‍ണ്ണങ്ങള്‍ തിരിച്ചറിയാമെന്നു വിശ്വസിക്കാന്‍ എനിക്കു ധാരാളം അനുഭവങ്ങളുണ്ട്. പക്ഷെ ഇന്നലെ വരെ ഞാന്‍ പഠിച്ചിരുന്നതു താങ്കള്‍ പറഞ്ഞതുപോലെയാണു.
മറിച്ചൊരന്വേഷണം നടത്തി നോക്കിയതാണ്.

smitha adharsh, പ്രയാസി, കാന്താരിക്കുട്ടി, ചാണക്യന്‍,പാമരന്‍, സുല്‍ വായനക്കും പ്രൊത്സാഹനത്തിനും നന്ദി.

ശ്രീ.അങ്ങിനെയല്ല എന്നാണു പഠനങ്ങള്‍ കാണിക്കുന്നതു.

ഹരീഷ്, നന്ദി.

റഫീക്ക്, സന്ദര്‍ശനതിനു നന്ദി, മിണ്ടാതെ പോയതില്‍ ഒരു ചെറു പരിഭവവും.

mr.unassuming said...
This comment has been removed by a blog administrator.
അനില്‍@ബ്ലോഗ് // anil said...

mr.unassuming ,
കമന്റു ഡിലീറ്റ് ചെയ്യുന്നു. ക്ഷമിക്കുക.
നല്ല ഉദ്ദേശത്തില്‍ മാത്രമിട്ട പോസ്റ്റാണ്. ഒരു വാദപ്രദിവാദത്തിനുള്ള ശേഷിയിനി ബാക്കിയില്ല.
വീണ്ടും വരുമല്ലൊ.

കാവലാന്‍ said...

മാഷെ, അന്വേഷണത്വര സമ്മതിച്ചു. എങ്കിലും പഠിച്ചതേ പാടുള്ളൂ എന്നതു കൊണ്ട് ചോദിച്ചു പോവുകയാണ്.
നിത്യവും കുടിക്കുന്ന പശുവിന് പാത്രം കണ്ടു പിടിക്കാന്‍ അതിന്റെ മണവും സഹായിക്കുന്നുണ്ടാവാമല്ലോ?
മൃഗങ്ങള്‍ക്കു പൊതവേ കാഴ്ച ശക്തിയേക്കാള്‍ ശ്രവണശക്തിയും,ഘ്രാണന ശക്തിയും കൂടുതലായിരിക്കുമെന്നു കേട്ടിട്ടുണ്ട്. പിന്നെ വാദപ്രദിവാദം വാഗ്വാദം എനിക്കും താത്പര്യമുള്ള കാര്യമല്ല, അതിലും ഭേദം വര്‍മ്മസംഭാഷണങ്ങള്‍ തന്നെ.:)

പക്ഷേ തൈര് എന്ന ഏക സത്യത്തെ അതു മാത്രമായി കാണാതെ കടോലു കൊണ്ടു കടഞ്ഞാല്‍ വെണ്ണ,നെയ്യ്,മോര്,മുതലായവ കിട്ടും എന്നതു പോലെയുള്ള ഒരു ചര്‍ച്ചയാണെങ്കില്‍ കൊള്ളാമെന്നുണ്ട്.

കമന്റു ഡിലിറ്റുന്നതില്‍ വിരോധമില്ല,ഡിലിറ്റിയിട്ട് ക്ഷമപറയേണ്ട കാര്യമില്ലെന്നു ചുരുക്കം. :)

അനില്‍@ബ്ലോഗ് // anil said...

പ്രിയ കാവലാന്‍,
താല്‍പ്പര്യത്തിനു നന്ദി.

ആദ്യ ഭാഗം, ബക്കറ്റ് വെള്ളം കുടി, ഇവ ഒരു കഥ മാത്രമാണു, തികച്ചും സാങ്കല്‍പ്പികം. അത് ഒരു പ്രത്യേക പഠനത്തെ ആശ്പദമാക്കിയാണ്. ലിങ്ക് കടപ്പാട് എന്ന പേരില്‍ അവിടെത്തന്നെ കൊടുത്തിട്ടുണ്ട്.

താങ്കള്‍ ഒന്നുകൂടി വായിച്ചുനോകൂ, ബക്കറ്റു രണ്ടും കാലിയാണെന്നു ഊന്നിപ്പറഞ്ഞിട്ടുണ്ടു.

ഇതില്‍ ഒരു പാരഗ്രാഫ് പോലും എന്റെ സ്വന്തം ചിന്തകളല്ല, അവസാനത്തെ ഒഴികെ. ഓരോന്നിനും ലിങ്ക് കൊടുത്തിട്ടുണ്ടു.

താങ്കള്‍ ചോദിച്ച ചോദ്യവും,മറ്റു പല എറര്‍ ഫാക്റ്ററുകളും പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ് നടന്ന പഠനങ്ങളെല്ലാം.അതു ശരിയായിരിക്കും എന്നു ഞാന്‍ കരുതുന്നുണ്ടു. ഞാന്‍ മാത്രമല്ല വീട്ടില്‍ പശുക്കളുള്ള എല്ലാവരും.

ആദ്യകമന്റില്‍ പറഞ്ഞതുകൂട്ടി കൂട്ടി വായിക്കുമല്ലൊ, ഈ ഭൂമിയുടെ സൌന്ദര്യം ആസ്വദിക്കാന്‍ മറ്റു മൃഗങ്ങള്‍ക്കു സാധിക്കില്ലെന്നു ഉള്‍ക്കൊള്ളാന്‍ ഒരു ബുദ്ധിമുട്ടു.

ഷാനവാസ്‌ ഇലിപ്പക്കുളം said...

അനില്‍, അറിവുകളെ പുനര്‍വായനയനക്ക് വിധേയമാക്കാന്‍ പ്രേരിഉപ്പിക്കുന്ന വളരെ നല്ല ഒരു പോസ്റ്റ്. ഇനിയും ഇത്തരം നല്ല പോസ്റ്റുകള്‍ ഉണ്ടാക്ട്ടെ എന്ന് ആശംസിക്കുന്നു. പശു കാള എന്നിവയപ്പോലെ നായ്ക്കളുടെ കാഴ്ചയും വര്‍ണ രഹിതമാണെന്ന് കേട്ടിരുന്നു. അതേപ്പറ്റി അറിയുമെങ്കില്‍ ഒരു പോസ്റ്റാക്കാന്‍ അപേക്ഷ.
ഓടേ: ചാണക്യാ, പച്ച കാണിച്ച് പരിശീലിപ്പിക്കുകയൊന്നും വേണ്ട, പച്ചയെന്നു കേട്ടാല്‍ മാത്രം മതിയല്ലോ ചില കാളകള്‍ക്ക് കലിയിളകാന്‍ :)

ഷാനവാസ്‌ ഇലിപ്പക്കുളം said...

അനിലേ, ഒരു കാര്യം വിട്ടു പോയി,കാവലാന്റെ സംശയം എന്റേയും മനസ്സിലുദിച്ചിരുന്നു. ഒരു കുസൃതിക്ക് ചേദിച്ചാലോ എന്ന് ആലോചിച്ചിരുന്നതാണ്! ഒന്നുകൂടി വായിച്ചപ്പോഴാണ്‍ പാത്രം രണ്ടും കാലി എന്ന്‌ വ്യക്തമായി താങ്കള്‍ പറഞ്ഞിരിക്കുന്നത് കണ്ടത്. നേരെമറിച്ച് നീലപാത്രത്തില്‍ പിണ്ണാക്ക് വെച്ചിട്ട് വെറുതേഒരു ചുവന്ന പാത്രവും അടുത്തുവെച്ചാല്‍ സംശയം വേണ്ട, വരുന്നപാടേ പശു പിണ്ണാഅക്ക് പാത്രത്തില്‍ തന്നെ തലയിട്ടിരിക്കും! :)

കാപ്പിലാന്‍ said...

ഒരു വാദപ്രദിവാദത്തിനുള്ള ശേഷിയിനി ബാക്കിയില്ല.

ഹോ , നമിച്ചു മാഷേ ,

അനിലേ .
ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കൊടുക്കണം എന്നില്ല .പക്ഷേ ചോദിക്കാതിരിക്കരുത് .അതാണ്‌ ഗുട്ടന്‍സ് .
നല്ലതായി എല്ലാം ചെയ്യുന്നുണ്ടല്ലോ ? എന്‍റെ ബ്ലോഗനാര്‍ ഭഗവതി അടുത്ത ഇരുനൂറു അടിക്കാന്‍ എല്ലാ സംഭവവും ഇതിലുണ്ട് ..കാത്ത് രക്ഷിക്കണേ ..ഞാന്‍ വീണ്ടും വരാം .

ടോട്ടോചാന്‍ said...

പരീക്ഷണങ്ങള്‍ കണ്ടെത്താനുള്ള ആവേശത്തെ നമിക്കട്ടെ .

എന്തായാലും പരീക്ഷണങ്ങള്‍ നടക്കട്ടെ .

siva // ശിവ said...

ഈ അറിവിനൊക്കെ നന്ദി....കുറെ സമയം വേണ്ടി വന്നു ഇതൊക്കെ ഒന്നു മനസ്സിലാക്കാന്‍...

K C G said...

ഇതു വായിച്ചു വളരെ സന്തോഷം തോന്നി. ഇതുവരെ മൃഗങ്ങളില്‍ കുരങ്ങന്മാര്‍ക്കു മാത്രമേ വര്‍ണ്ണക്കാഴ്ച ഉള്ളൂ എന്നാണ് ധരിച്ചു വച്ചിരുന്നത്.ഈ പുതിയ അറിവുകള്‍ പകര്‍ന്നു തന്നതിന് വളരെ നന്ദി അനില്‍.

Typist | എഴുത്തുകാരി said...

ഒരുപാടു ഹോവര്‍ക്ക് ചെയ്തിട്ടുണ്ടാവണമല്ലോ.നന്ദി, വിജ്ഞാനപ്രദമായ പോസ്റ്റിനു്.

അനില്‍@ബ്ലോഗ് // anil said...

ഷാനവാസ്‌ ഇലിപ്പക്കുളം,

കാപ്പിലാന്‍,

ടൊട്ടോചാന്‍,

ശിവ,

ഗീതാഗീതികള്‍,

എഴുത്തുകാരി,

സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"ആദ്യകമന്റില്‍ പറഞ്ഞതുകൂട്ടി കൂട്ടി വായിക്കുമല്ലൊ, ഈ ഭൂമിയുടെ സൌന്ദര്യം ആസ്വദിക്കാന്‍ മറ്റു മൃഗങ്ങള്‍ക്കു സാധിക്കില്ലെന്നു ഉള്‍ക്കൊള്ളാന്‍ ഒരു ബുദ്ധിമുട്ടു

അനില്‍ ജീ,
നമുക്ക്‌ ശബ്ദത്തിന്റെ ചില frequencyകള്‍ കേള്‍ക്കുവാന്‍ സാധിക്കുന്നില്ല പക്ഷെ വവ്വാലുകള്‍ പട്ടി ഇവയ്ക്ക്‌ നമ്മെക്കാള്‍ കൂടുതല്‍ കേള്‍ക്കുവാന്‍ സാധിക്കും , പട്ടിയ്ക്കാണെങ്കില്‍ ഗന്ധം വളരെ ചെറിയ തോതിലുണ്ടെങ്കിലും അത്‌ മനസിലാക്കുവാന്‍ സാധിക്കും എന്നതു പോലെ മൃഗങ്ങള്‍ക്ക്‌ വര്‍ണ്ണം അറിയുവാനുള്ള കഴിവ്‌ കുറവായിരിക്കാം