5/28/2010

2002 എന്ന ഭീതി സ്വപ്നം

2002 എന്ന വര്‍ഷത്തിന് എന്താണ് പ്രത്യേകത?
പൊതുവായിപ്പറഞ്ഞാല്‍ പ്രത്യേകതകള്‍ ഒന്നും ഇല്ലാത്ത ഒരു വര്‍ഷം.
എന്നാല്‍ 2002 ജനുവരി 16 എന്ന തിയ്യതി കേരള സര്‍ക്കാരിന്റെ ജോലിക്കാരൊന്നും മറക്കുമെന്ന് തോന്നുന്നില്ല.
കേരളത്തിലെ സര്‍ക്കാരുദ്യോഗസ്ഥരൊന്നടങ്കം മുണ്ട് മുറുക്കിയുടുക്കുക എന്ന നിര്‍ദ്ദേശം, ആന്റണി മുഖ്യമന്ത്രി ഉത്തരവായി പുറപ്പെടുവിച്ച ദിവസമായിരുന്നു അത്.ക്ലിപ്ത ശമ്പളക്കാരനായ ജോലിക്കാരന്റെ വീട്ടിലെ പട്ടിണി മാറ്റാനായ് കേരളത്തിലെ സംഘടിത പ്രസ്ഥാനങ്ങള്‍ പൊരുതി നേടിയ നിരവധി ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച് ആന്റണി സര്‍ക്കാര്‍ ഉത്തരവിറക്കിയത് അന്നായിരുന്നു. കേരള സര്‍ക്കാരിന്റെ കൈയ്യില്‍ പണമില്ലെന്നും, പണമില്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക് നല്കേണ്ടുന്ന ആനുകൂല്യങ്ങള്‍ പോലും നല്‍കാനാവാത്തതിനാല്‍ സര്‍ക്കാര്‍ ജോലിക്കാരന്റെ ശമ്പളം വെട്ടിക്കുറച്ച് ആ പണം കര്‍ഷകനു നല്കും എന്ന പ്രചരണം അഴിച്ചു വിട്ട് ജനങ്ങളെ തമ്മിലടിപ്പിച്ച് രക്ഷപ്പെടാം എന്നതായിരുനു ആന്റണി പദ്ധതിയിട്ട ഗൂഢ തന്ത്രം. ശമ്പളം വെട്ടിക്കുറക്കുന്നതിനു പുറമെ ജോലിക്കാരന്റെ ഭാവി പോലും അനിശ്ചിതമാക്കുന്ന ഒരു തീരുമാനമായിരുന്നു പെന്‍ഷന്‍ പദ്ധതി അട്ടിമറിക്കാനുള്ളത്. ഒരു പക്ഷെ ഇന്ത്യയില്‍ തന്നെ ആദ്യമായി ഈ പദ്ധതിയിലേക്ക് കടന്ന സംസ്ഥാനവും കേരളമായിരിക്കുമെന്ന് തോന്നുന്നു.ലീവ് സറണ്ടര്‍, പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍, മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ്, ഭവന വായ്പ തുടങ്ങിയവ നിര്‍ത്തല്‍ ചെയ്തത് തുടങ്ങി , ഇന്‍ക്രിമെന്റ്, പെന്‍ഷന്‍ എന്നിവ നിഷേധിക്കല്‍, നിയമന നിരോധനം , തസ്തിക വെട്ടിക്കുറക്കല്‍ വരെ നീണ്ടു ഉത്തരവിലെ പരിഷ്കാരങ്ങള്‍. സ്വാഭാവികമായും ജോലിക്കാര്‍ ഒരു അനിശ്ചിത കാല പണിമുടക്കിലേക്ക് കടക്കുക തന്നെ ചെയ്തു.

ആന്റണി സര്‍ക്കാര്‍ ആഗ്രഹിച്ചതുപോലെ തന്നെ സമരത്തെ അട്ടിമറിക്കാനായ് മുന്നോട്ട് വന്ന ശക്തികള്‍ ഏറയായിരുന്നു. അവരില്‍ പ്രമുഖരായ രണ്ട് വിഭാഗങ്ങളായിരുന്നു വ്യാപാരി വ്യവസായി ഏകോപന സമിതിയും ഫാദര്‍ വടക്കെമുറിയുടെ നേതൃത്വത്തിലുള്ള ഇന്‍ഫാം മൂവമെന്റും. ആവശ്യം വരുന്ന പക്ഷം സര്‍ക്കാര്‍ ജോലിചെയ്ത് സമരത്തെ അട്ടിമറിക്കാം എന്ന് ഫാദര്‍ വടക്കന്‍ പ്രസ്ഥാവിച്ചു.സമരം തുടങ്ങി ഏതാനും ദിവസങ്ങള്‍ക്കകം തന്നെ നാട്ടിന്‍ പുറങ്ങളിലെ വ്യാപാര മാന്ദ്യം വ്യാപാരി വ്യവസായ ഏകോപന സമിതിയെ പ്രസ്തുത തീരുമാനത്തില്‍ നിന്നും പിന്നോട്ട് മാറ്റി. സര്‍ക്കാരിന് ജെയ് വിളിച്ച് പ്രകടനം നടത്തിയ ഇന്‍ഫാം അച്ചനെ ജയില്‍ അടച്ചാണ് സര്‍ക്കാരതിന്‍ പ്രതിഫലം നല്കിയതെന്നത് ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട സംഭവമായി.സര്‍ക്കാര്‍ ഓഫീസുകള്‍ മൂന്നു മാസം അടഞ്ഞു കിടന്നാലും ഈ നാട്ടില്‍ ഒന്നും സംഭവിക്കാനില്ല എന്ന് പുച്ഛിച്ചാണ് ആന്റണി ഈ സമര ദിവസങ്ങളില്‍ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
സര്‍ക്കാര്‍ മേഖലയില്‍ നടപ്പാക്കുന്ന ചില പരിഷ്കാരങ്ങള്‍ എന്നതിലുപരി വ്യാപകമായ മാനം ഈ നടപടിക്കുണ്ട് എന്ന് ജീവനക്കാരുടെ ബോധവല്‍ക്കരണം പൊതു ജനങ്ങള്‍ക്കിടയില്‍ കാര്യമായ ചലനങ്ങലൊന്നും ആദ്യ കാലത്ത് സ്രൃഷ്ടിച്ചില്ലെന്നത് ഒരു വസ്തുതയായിരുന്നു. സര്‍ക്കാരിന്റെ ഗൂഢ ലക്ഷ്യങ്ങളായി സമരം ചെയ്യുന്ന ജോലിക്കാര്‍ ചൂണ്ടിക്കാട്ടിയ വസ്തുതകളില്‍ ചുരുക്കം ചിലത് ഇവയായിരുന്നു :

1) തൊഴിലെടുക്കുന്നവന്റെ മേഖലിയിലെ സംഘടനാ ബലം മാറ്റുരച്ച് നോക്കുകയും, അവയെ തകര്‍ത്ത് അന്താരാഷ്ട്രകുത്തകള്‍ക്ക് ഇവിടേക്ക് വരുവാനുള്ള വേദി ഒരുക്കുകയും ചെയ്യുക. ഇത് വാസ്തവമാണെന്ന് തുടര്‍ന്ന വന്ന പല പരിഷ്കാരങ്ങളും തെളിയിച്ചു. ചുമട്ട് തൊഴിലാളി മേഖലയിലും മറ്റും നടപ്പാക്കിയ പരിഷ്കരങ്ങള്‍ ഇതിനുദാഹരങ്ങളാണ്.
2) സര്‍ക്കാര്‍ ജോലിയുടെ സേവന വേതന വ്യവസ്ഥകളാണ് നിരവധിയാകുന്ന മറ്റ് തൊഴിലിടങ്ങളില്‍ ആടിസ്ഥാന ഡാറ്റ ആയി പരിഗണിച്ചിരുന്നത് ,ആ സ്റ്റാന്‍ഡേര്‍ഡുകള്‍ തകര്‍ക്കുക.
3) സര്‍ക്കാര്‍ മേഖലയില്‍ നില നില്ക്കുന്ന പെന്‍ഷനുകളാണ് നിരവധിയായ ക്ഷേമ പെന്‍ഷനുകളുടെ അടിസ്ഥാന മാതൃകകള്‍, ഇവയെ തകര്‍ത്ത് മറ്റ് ക്ഷേമ പെന്‍ഷനുകള്‍ നിര്‍ത്തലാക്കുക.
4. മാതൃകാ തൊഴില്‍ ദാദാവെന്ന പദവില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുകയും തൊഴിലിടങ്ങളിലെ സ്വകാര്യവത്കരണം ആരംഭിക്കുകയും ചെയ്യുക.
5. സേവന മേഖലയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി കുത്തകള്‍ക്ക് ഇടം ഒരുക്കുക.
സമര ദിവസങ്ങള്‍ കടന്നുപോയതോട, ആദ്യ ഘട്ടത്തില്‍ വിമുഖത കാട്ടിയിരുന്ന ജനവിഭാഗങ്ങള്‍ പതിയെ ഉദ്യോഗസ്ഥര്‍ പറയുന്ന കാര്യങ്ങള്‍ക്ക് ചെവി നല്കിത്തുടങ്ങി. ഇതിനു സഹായകമായത് ചില യു.ഡി.എഫ് നേതാക്കളുടെ പ്രസ്ഥാവനയായിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചത് താത്കാലികമല്ല, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഷ്കരണ നടപടികളുടെ ഭാഗമാണ് : കുഞ്ഞാലിക്കുട്ടി- ഫെബ്രുവരി 2002

സര്‍ക്കാരാശുപത്രിയില്‍ ജനിച്ച് സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച് സര്‍ക്കാര്‍ ജോലി നേടി സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങിക്കഴിയുന്ന കാലം കഴിഞ്ഞു : ഉമ്മന്‍ ചാണ്ടി.

32 ദിവസം നീണ്ടു നിന്ന പണിമുടക്ക് ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഒത്തു തീര്‍ന്നെങ്കിലും സര്‍ക്കാര്‍ ജോലിക്കാരുടെ ഇടയില്‍ അതുണ്ടാക്കിയ ചലനങ്ങള്‍ ചെറുതല്ല.ഒന്ന് , സമരത്തിന്റെ ആദ്യ ഘട്ടത്തില്‍ അതി തീഷ്ണമായി ഉയര്‍ന്നു വന്ന ജനവികാരം സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൊളിച്ചെഴുതേണ്ടുന്നതിന്റെ ആവശ്യകത എന്ന ചര്‍ച്ചയിലേക്ക് അവരെ എത്തിക്കുക തന്നെ ചെയ്തു. രണ്ട്,കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആഗോള വത്കരണ നയങ്ങള്‍ തന്റെ മുറ്റത്തും എത്തിയെന്നും സര്‍ക്കാര്‍ ഉദ്യോഗത്തിനപ്പുറം മറ്റ് തൊഴില്‍ സാദ്ധ്യതകളാരായാന്‍ നിലവില്‍ ജോലിയെടുക്കുന്നവരും ജോലി തേടുന്നവരും നിര്‍ബന്ധിതരായി. മൂന്ന് സര്‍ക്കാര്‍ ജോലി എന്ന തിളക്കമുള്ള ജോലിയാണെങ്കിലും തൊഴില്‍ നിയമങ്ങളുടെ സംരക്ഷണം ആവശ്യമുള്ള ഒരു തൊഴിലാളി മാത്രമാണ് താനെന്നും ബോദ്ധ്യമായി.

അഞ്ചു വര്‍ഷത്തെ ഭരണത്തിനു ശേഷം യു.ഡി.എഫ് കളം ഒഴിഞ്ഞു, ഇടതു മുന്നണി അധികാരത്തിലേറി. ആദ്യമായി ചെയ്തത് സമരത്തിനോട് അനുബന്ധിച്ച് എടുത്ത എല്ലാ സര്‍ക്കാര്‍ ശിക്ഷണ നടപടികളും റദ്ദ് ചെയ്യുക എന്നതായിരുന്നു. തുടര്‍ന്നിങ്ങോട്ട് കഴിഞ്ഞ നാലുവര്‍ഷക്കാലമായി സര്‍ക്കാര്‍ ജോലിക്കാരന് ക്ഷാമം എന്തെന്നറിയേണ്ടി വന്നില്ല. അതിനനുബന്ധമായി മറ്റെല്ലാ മേഖയിലും തൊഴില്‍ മേഖല സംരക്ഷിക്കപ്പെട്ടു. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ തുടങ്ങിയ എല്ലാ ക്ഷേമ പെന്‍ഷനുകളും പരിഷ്കരിച്ചു, കൊടുത്തു തീര്‍ത്തു. സര്‍ക്കാരുദ്യോഗസ്ഥന്റെ ശമ്പളം പിടിച്ചു പറിച്ചല്ലാതെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എപ്രകാരം നടപ്പിലാക്കാമെന്ന് കേരള ധനകാര്യ മന്ത്രി തോമസ് ഐസക് കാട്ടിക്കൊടുത്തു. ആഗോള സാമ്പത്തിക മാന്ദ്യം പടര്‍ന്നു പിടിച്ച ഈ കാലത്തും 32 പൊതുമേഖലാ സ്ഥാപങ്ങള്‍ ലാഭത്തിലായി, പുതിയതായി എട്ടെണ്ണം തുടങ്ങാന്‍ പോകുന്നു.

ഇതില്‍ നിന്നും ഞങ്ങള്‍ മനസ്സിലാക്കേണ്ടത് എന്താണ്?

തൊഴിലെടുക്കുന്നവനേയും പട്ടിണിക്കാരനെയും സംരക്ഷിക്കുന്നതാരാണ്?
തൊഴിലിടങ്ങളും പൊതുമേഖലയും സംരക്ഷിക്കുകയും സാധാരണക്കാരന്റെ ജീവിതത്തിനു താങ്ങു നല്‍കുകയും ചെയ്യുന്നവര്‍ വീണ്ടും അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നത് തെറ്റാണോ?

കേരളം വീണ്ടും തിരഞ്ഞെടുപ്പ് വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നു.
2002 ഒരു ഭീതി സ്വപ്നമായി എന്നെ ഉറക്കത്തില്‍ നിന്നും വലിച്ചുണര്‍ത്തുന്നു.

43 comments:

അനില്‍@ബ്ലോഗ് // anil said...

വീണ്ടും ആ ദിവസങ്ങള്‍ വരുമോ?

jayanEvoor said...

"സര്‍ക്കാരുദ്യോഗസ്ഥന്റെ ശമ്പളം പിടിച്ചു പറിച്ചല്ലാതെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എപ്രകാരം നടപ്പിലാക്കാമെന്ന് കേരള ധനകാര്യ മന്ത്രി തോമസ് ഐസക് കാട്ടിക്കൊടുത്തു."

അതെ. പൂർണമായും യോജിക്കുന്നു.

ഇതുപോലെ ഡി.എ.കുടിശിക ഇല്ല്ലാത്ത ഒരു കാലം ഓർമ്മയിലില്ല!

പൂട്ടാറായിരുന്ന പൊതുമേഖലാ സ്ഥപനങ്ങൾ ലാഭത്തിലായതും, വയലേലകൾ വീണ്ടുമുണർന്നതും തീർച്ചയായും നേട്ടം തന്നെയാണ്. ബഹളങ്ങൾക്കിടയിൽ നല്ലകാര്യങ്ങൾ പലതും ശ്രദ്ധിക്കപെടാതെ പോകുന്നു. പൂർണ തൃപ്തി ഇല്ലെങ്കിലും സർക്കാർ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം നല്ലകാലം തന്നെ.

ജനം തീരുമാനിക്കട്ടെ, ഇനി ആരു ഭരിക്കണം എന്ന്...

ശ്രീ said...

ഒന്നും പറയാന്‍ പറ്റില്ല മാഷേ...

Faisal Mohammed said...

ഒരു ചെറിയ സംശയം, പേ റിവിഷൻ ബഹു. L.D.F സർക്കാർ അതിന്റെ അവസാന കാലത്തു മാത്രം നടപ്പിലാക്കി (നടപ്പിലാക്കിയാൽ), അതിന്റെ അതിന്റെ ഭാരം ബഹു. U.D.F സർക്കാരിന്റെ ചുമലിലേക്കിട്ടു എന്നൊരു ആരോപണം വന്നാൽ...?

Murali said...

ആ സമരത്തിന് യാതൊരുവിധ ജനപിന്തുണയും ഇല്ലായിരുന്നു എന്നും, സമരത്തെ ആന്റണി പൊളിച്ച് കൈയില്‍കൊടുക്കുകയായിരുന്നു എന്നും, അങ്ങനെ പൊളിക്കുന്നതിനു പരിപൂര്‍ണ്ണ ജനപിന്തുണയുണ്ടായിരുന്നു എന്നതും ലേഖകന്‍ മറന്നുപോയോ? എന്തുകൊണ്ടാണ് സാമാന്യ ജനങ്ങളുടെ ഇടയില്‍, അതായത് ഉപജീവനത്തിന് സര്‍കാറിനെ പ്രത്യക്ഷമായോ പരോക്ഷമായോ ആശ്രയിക്കാത്ത ഭൂരിപക്ഷത്തിന്റെ ഇടയില്‍, സര്‍ക്കാരുദ്യോഗസ്ഥന്മാരോട് വെറുപ്പു മാത്രമുള്ളത്? അതും, ആറുപതിറ്റാണ്ടായി സര്‍ക്കാര്‍, സര്‍ക്കാര്‍ മാത്രം എന്നും സര്‍ക്കാര്‍=ദൈവം, സ്വകാര്യം=ചെകുത്താന്‍ എന്ന ഇടതുപക്ഷ ബ്രെയിന്‍‌വാഷിങ്ങ് ഏതാണ്ട് പൂര്‍ണ്ണമായ കേരളത്തില്‍? എന്തുകൊണ്ടാണ് സക്കറിയപറഞ്ഞതുപോലെ ബ്യൂറോക്രസിയുടെ മുഖം കെടുകാര്യസ്ഥതയുടെയും, അഴിമതിയുടെയും ജനദ്രോഹത്തിന്റെയും മാത്രമായി ജനങ്ങള്‍ക്ക് തോന്നുന്നത്?
ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ നട്ടെല്ല് തകര്‍ക്കാനും സര്‍ക്കാര്‍ സര്‍വീസില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത (അടിയന്തിരാവസ്ഥയുടെ ചുരുക്കം നാളുകളിലല്ലാതെ‌) accountability എന്ന പദം ദൈനംദിന വ്യവഹാരത്തില്‍ കൊണ്ടുവരുവാനും ലഭിച്ച സുവര്‍ണ്ണാവസരമായിരുന്നു 2002. ആന്റണിയും കോണ്‍ഗ്രസ്സും അത് കളഞ്ഞുകുളിച്ചത് യാദൃച്ഛികമല്ല - ഒരു സ്റ്റേറ്റിസ്റ്റ്, സോഷ്യലിസ്റ്റ്, ബിഗ് ഗവണ്മെന്റ് പാര്‍ട്ടിയായ കോണ്‍ഗ്രസ്സില്‍ നിന്നും ആ ഒരു ഇച്ഛാശക്തി പ്രതീ‍ക്ഷിക്കുന്നത് മൌഢ്യമാണല്ലോ.

Unknown said...

Murali what are you doing for a living?

പട്ടേപ്പാടം റാംജി said...

പഴയത് മറന്നുപോകുന്ന മനുഷ്യരുടെ നാടാണ് നമ്മുടെത്. മാധ്യമവാര്‍ത്തകള്‍ വിശ്വസിച്ച് മറ്റൊന്നിനും സമയം കണ്ടെത്താത്ത മനുഷ്യരുടെ നാട്.
ഒരു നിമിഷം ഇതെല്ലാം മറന്നു നാല് കൊല്ലം മുന്‍പ്‌ നമ്മളെ ഭരിച്ചവരുടെ ഓരോ കാര്യങ്ങളും എടുത്ത്‌ ഒന്ന് താരതമ്മ്യം ചെയ്യുന്നത് ഒരിക്കലും അപരാധമാവില്ല. അതിനു വാര്‍ത്തകളുടെ പുറകെ പായേണ്ട കാര്യമില്ല.

ഒന്നെനിക്ക് തോന്നുന്നു.
നമ്മുടെ നാട്ടിലെ ഓരോ കുടുംബത്തിനും എന്തെങ്കിലും ഒരു ചെറിയ കാര്യമെങ്കിലും ഈ സര്‍ക്കാര്‍ വന്നതിനുശേഷം ലഭിച്ചിട്ടുണ്ട് എന്നതിന് തര്‍ക്കമില്ലല്ലോ.ഒരു ദിവസം പോലും ട്രഷറി അടയ്ക്കാതിരുന്നത് ചെറിയ കാര്യമാണോ?
നഷ്ടത്തിലാണെന്ന് പറഞ്ഞ് യു.ഡി.എഫ്.അടച്ചുപൂട്ടാനിരുന്ന പൊതുമെഖലാസ്ഥപനങ്ങള്‍ ലാഭത്തിലാക്കി ആ ലാഭം കൊണ്ട് പുതിയ എട്ട്‌ വ്യവസായങ്ങള്‍ പുതിയതായി ആരംഭിക്കുന്നത് നിസ്സാരമാണോ?
നല്ലൊരു നാളേക്ക് വേണ്ടി നമുക്ക്‌ ആഗ്രഹിക്കാം...

mukthaRionism said...

>> തൊഴിലെടുക്കുന്നവനേയും പട്ടിണിക്കാരനെയും സംരക്ഷിക്കുന്നതാരാണ്?
തൊഴിലിടങ്ങളും പൊതുമേഖലയും സംരക്ഷിക്കുകയും സാധാരണക്കാരന്റെ ജീവിതത്തിനു താങ്ങു നല്‍കുകയും ചെയ്യുന്നവര്‍ വീണ്ടും അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നത് തെറ്റാണോ? <<

തെറ്റല്ല.
പക്ഷേ...
'തൊഴിലെടുക്കുന്നവനേയും പട്ടിണിക്കാരനെയും സംരക്ഷിക്കുന്നവര്‍,
തൊഴിലിടങ്ങളും പൊതുമേഖലയും സംരക്ഷിക്കുകയും സാധാരണക്കാരന്റെ ജീവിതത്തിനു താങ്ങു നല്‍കുകയും ചെയ്യുന്നവര്‍' ആവണമെന്നു മാത്രം.
അതാരാന്ന് കേരളീയര്‍ അനുഭവിച്ചറിഞ്ഞു കൊണ്ടിരിക്കയല്ലെ..

അനില്‍@ബ്ലോഗ് // anil said...

ജയന്‍ ഏവൂര്‍,
യോജിപ്പിന് നന്ദി.
ഈ നില തുടരണമെന്ന ഒരു ആഗ്രഹം മാത്രമേ ജോലിയെടുക്കുന്നവന് ഉണ്ടാവൂ.

ശ്രീ,
അതെ ഒന്നും പറയാന്‍ പറ്റില്ല, ശ്രമിച്ചു നോക്കാം.

പാച്ചു ,
അടുത്ത സര്‍ക്കാര്‍ യു.ഡി.എഫ് ആണോ‌ ഇല്ലയോ‌ എന്ന് അറിയട്ടെ. കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിയ ശമ്പള പരിഷ്കരണത്തിന്റെ ഭാരം ഈ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടും കേരളം പട്ടിണി ആയില്ലെന്നത് ഓര്‍ക്കുക.

മുരളി,
താങ്കള്‍ കേരളത്തില്‍ തന്നെ ആയിരുന്നോ‌ അതോ‌ മനോരമ പത്രം പറയുന്ന വരികള്‍ മാത്രം പഠിച്ച് പറയുന്നതാണോ?പ്രധാന എല്ലാ ഡിമാന്റുകളും അംഗീകരിച്ചു തന്നെയാണ് സമരം തീര്‍ന്നത്. ഇനി അല്ല പരാജയമായിരുന്നു എന്ന് വിലയിരുത്തേണ്ടവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. എനിക്ക് ലഭിക്കേണ്ട ഒരു ചില്ലി പൈസ പോലും കുറവ് വന്നില്ല എന്നത് എനിക്ക് ബോദ്ധ്യപ്പെടുന്ന കാര്യമാണ്.

മനോഹര മാരാര്‍,
:)

പട്ടേപ്പാടം റാംജി,
പൂര്‍ണ്ണമായും യോജിക്കുന്നു.

മുഖതാര്‍ ഉദരംപൊയില്‍,
പണിയെടുക്കുന്നവനെയും സാധാരണക്കാരനെയും എങ്ങിനെയാണ് കോണ്ഗ്രസ്സ് താങ്ങുന്നതെന്ന് കഴിഞ്ഞ കേരള ഭരണവും കേന്ദ്രത്തില്‍ ഇപ്പോഴും തുടരുന്ന ഭരണവും നോക്കിയാല്‍ മതി. നദികളും പുഴകളു വരെ വില്ക്കാനാണ് കഴിഞ്ഞ സര്‍ക്കാരിന്റെ ചില പദ്ധതികള്‍ ഉണ്ടായിരുന്നത്. പാവപ്പെട്ടവനോടുള്ള കേന്ദ്ര സമീപനം എന്താണെന്ന് കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപനം മാത്രം വായിച്ചാല്‍ മതി. ഒരു വാശിക്ക് എടുത്ത് കിണറ്റില്‍ ചാടാം പക്ഷെ എത്ര വാശിപിടിച്ചാലും ചിലപ്പോള്‍ കയറാന്‍ പറ്റില്ലെന്നൊരു പഴമൊഴി കേട്ടിട്ടില്ലെ? അത് എല്ലാവരും മനസ്സില്‍ വച്ചാല്‍ പാവപ്പെട്ടവന് രക്ഷ.

ജിവി/JiVi said...

സര്ക്കാരുദ്യോഗസ്ഥന്, കര്ഷകന്,കര്ഷകതൊഴിലാളിക്ക്, വ്യവസായിക്ക്,വ്യവസായതൊഴിലാളിക്ക്,വ്യാപാരിക്ക്,പ്രവാസിക്ക്,വിദ്യാര്ത്ഥിക്ക്,…അങ്ങനെ എല്ലാവര്ക്കും പറയാനുള്ളത് സമാനമായ കാര്യങ്ങളാണ്. എന്നാലും തെരെഞ്ഞെടുപ്പ് വരുമ്പോള് ഇതെല്ലാം മറന്ന് തലപരകക്ഷികള് സൃഷ്ടിക്കുന്ന കോലാഹലങ്ങളില് നമ്മള് വീണുപോകും. നാറാണത്തു ഭ്രാന്തന്റെ രാഷ്ട്രീയം ഇനിയും നമ്മള് കളിക്കരുത്.

വികടശിരോമണി said...

ഓർമ്മകൾ ഉണ്ടാവുകയാണെങ്കിൽ നല്ല കാര്യമാണ്:)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ വിവാദങ്ങളില്‍ മുങ്ങിപ്പോയി എന്നതാണ് കഷ്ടം. തൊഴിലിടങ്ങളും പൊതുമേഖലയും സംരക്ഷിക്കുകയും സാധാരണക്കാരന്റെ ജീവിതത്തിനു താങ്ങു നല്‍കുകയും ചെയ്യുന്നവര്‍ വീണ്ടും അധികാരത്തില്‍ വരണമെന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്

mr.unassuming said...

naalithu varyulla charithram onnu maari vannengil!!!!

Thammil bhedam LDF thanne!!!
Joseppumaarum Kuruvilamaarum Kareemumaarum okkeyundayengilumngilum......
UDF enna stupid alliancenekkaalum
Ethrayooo bhedam!!!!

വീകെ said...

veendum oravasaram koodi kittatte...!

Unknown said...

സര്‍ക്കാരാശുപത്രിയില്‍ ജനിച്ച് സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച് സര്‍ക്കാര്‍ ജോലി നേടി സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങിക്കഴിയുന്ന കാലം കഴിഞ്ഞു

ഇനിയൊരു സര്‍ക്കാര്‍ ശ്മശാനം കൂടി പ്ലീസ്.

കാസിം തങ്ങള്‍ said...

തൊഴിലിടങ്ങളും പൊതുമേഖലയും സംരക്ഷിക്കുകയും സാധാരണക്കാരന്റെ ജീവിതത്തിനു താങ്ങു നല്‍കുകയും ചെയ്യുന്നവര്‍ തന്നെ വീണ്ടും അധികാരത്തില്‍ വരട്ടെ, വരുമോ.............?

Typist | എഴുത്തുകാരി said...

സര്‍ക്കാരുദ്യോഗസ്ഥ അല്ലാത്തതുകൊണ്ടാവും 2002 ലെ കാര്യം എനിക്കോര്‍മ്മയില്ല. ജനങ്ങള്‍ക്കു് ഗുണകരമായ കാര്യങ്ങള്‍ ചെയ്തു എന്നു ജനങ്ങള്‍ക്കു തോന്നുന്നവര്‍ തന്നെ തീര്‍ച്ചയായും വീണ്ടും വരും.

ഓ ടോ: ഈ കമെന്റ് തെറ്റി കഴിഞ്ഞ പോസ്റ്റില്‍ ഇട്ടു. അതാണ് അവിടെ അതു് delete ചെയ്തിരിക്കുന്നതു്.

നിസ്സഹായന്‍ said...
This comment has been removed by the author.
നിസ്സഹായന്‍ said...

സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മാത്രമല്ല മറ്റ് എല്ലാത്തരം അസംഘടിത തൊഴിലാളികള്‍ക്കും സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്ന ഒരു ഭരണ സംവിധാനമാണ് ഒരു ക്ഷേമരാഷ്ട്രത്തില്‍ ഉണ്ടാകേണ്ടത്. അതിനുള്ള രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന വല്ല കക്ഷികളും ഉണ്ടോ ? പണ്ടൊക്കെ സര്‍ക്കാര്‍ ജീവനക്കാര്‍ സമരം ചെയ്യുമ്പോള്‍ അവര്‍ക്കു പിന്തുണയുമായി, സമരസഹായസമിതി ഉണ്ടാക്കാനും, അവരേക്കാള്‍ ആവേശത്തോടെ പോലീസിന്റെ തല്ലുകൊള്ളാനും ജയിലില്‍ കിടക്കാനും ഫാക്ടറിത്തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളും ബീഡിത്തൊഴിലാളികളും മുന്നിലുണ്ടായിരുന്നു. അനില്‍ സൂചിപ്പിച്ച 2002 -ലെ സമരത്തിന്റെ ധാര്‍മ്മിക പരാജയം
മേല്‍പറഞ്ഞ തൊഴിലാളികളും അവരുള്‍പ്പെടുന്ന സാമാന്യ ജനങ്ങളും സമരക്കാര്‍ക്ക് എതിരായി ചിന്തിക്കുകയും സര്‍ക്കാര്‍ ജീവനക്കാരനെ ശത്രുവായിക്കാണുകയും ചെയ്ത സാഹചര്യം ഉണ്ടായി എന്നതാണ്. തങ്ങളെ ഉപയോഗപ്പെടുത്തിയവരുടെ വഞ്ചന അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അതിനുള്ള കാര്യമെന്തെന്ന് ഇടതുപക്ഷ കക്ഷികളും ബ്യൂറോക്രസിയുടെ ഭാഗമായ സര്‍ക്കാര്‍ ജീവനക്കാരും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സമരം സാങ്കേതികമായി വിജയം തന്നെയെന്ന് അവകാശപ്പെടാമെങ്കിലും ആന്റണി സമരക്കാരോട് ഔദാര്യപൂര്‍വ്വമായി പെരുമാറി എന്നുള്ളതാണ് സത്യം. എന്നാല്‍ തമിഴ്നാട്ടില്‍ ജയലളിത അവിടുത്തെ സമരക്കാരെ അടിച്ചൊതുക്കുകയായിരുന്നു. ഇവിടുത്തെ പൊതുജനങ്ങള്‍ അവരുടെ നടപടിയെ ശ്ലാഘിക്കുകയാണ് ചെയ്തത്. പക്ഷെ നിഷ്പക്ഷമായി കാര്യങ്ങള്‍ വിശകലനം ചെയ്ത്, ഫാസിസം ഉപേക്ഷിച്ച്, ജനാധിപത്യത്തെ വിലമതിച്ചുകൊണ്ട്, പ്രത്യയശാസ്ത്രം തന്നെ തിരുത്തേണ്ടതാണെങ്കില്‍ തിരുത്തി , സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള പാര്‍ശ്വവത്ക്കൃതര്‍ക്കും സ്വീകാര്യമായിത്തീരും വിധം ഇടതുപക്ഷം മാറുമെന്ന് പ്രത്യാശിക്കാന്‍ പോലും കഴിയുമെന്നു തോന്നുന്ന രീതിയിലല്ല അവര്‍ ഇന്നും പൊയ്ക്കൊണ്ടിരിക്കുന്നത്.

mukthaRionism said...

ഹ ഹ
എന്റെ കമന്റിൽ നിന്ന് ഞാൻ കേൺഗ്രസ്സുനെ അനുകൂലിക്കുന്നുവന്ന് മനസ്സിലാക്കിയെടുത്തോ..
ഞാൻ കോൺഗ്രസ്സുകാരനല്ല.
കോൺഗ്രസ്സിനെ ന്യായീകരിക്കാനും മാത്രം മൂളക്കുറവ് എനിക്കില്ല താനും.
ഇടതു പക്ഷത്തിലുള്ള പ്രതീക്ഷ അസ്തമിച്ചുവെന്നു മാത്രേ എന്റെ കമന്റിനർഥമുള്ളൂ..

അതെ,
എനിക്കും പറയാനുള്ളത് ഇതു തന്നെ,
>> ഒരു വാശിക്ക് എടുത്ത് കിണറ്റില്‍ ചാടാം പക്ഷെ എത്ര വാശിപിടിച്ചാലും ചിലപ്പോള്‍ കയറാന്‍ പറ്റില്ലെന്നൊരു പഴമൊഴി കേട്ടിട്ടില്ലെ? അത് എല്ലാവരും മനസ്സില്‍ വച്ചാല്‍ പാവപ്പെട്ടവന് രക്ഷ. <<

Murali said...

അനില്‍@ബ്ലോഗ്:
ഇതുനോക്കൂ: http://www.rediff.com/news//2002/mar/09kera1.htm
സിന്‍‌ഡിക്കേറ്റ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതല്ല. അത് വായിച്ചിട്ട് സമരം ഒരു ‘വിജയ’മാണെന്ന് തോന്നുന്നതേയില്ല. പിന്നെ ആനുകൂല്യങ്ങളില്‍ കുറവുണ്ടായില്ലെങ്കില്‍ ആന്റണിയുടെ മഹാമനസ്കത (മണ്ടത്തരമെന്നും പറയാം) എന്ന് വിചാരിച്ചാല്‍ മതി.

ഇന്ന് ഗള്‍ഫ് പണം ഒഴിച്ചുനിര്‍ത്തിയാല്‍ കേരളത്തിലെ സമ്പദ്‌വ്യവസ്ഥയുടെ എഴുപത്തഞ്ച് ശതമാനത്തിലധികം ഗവണ്മെന്റ് ചിലവുകളായിരിക്കണം. പൂര്‍ണ്ണമായ സോവിയറ്റൈസേഷന്‍ ഇല്ലാതെ ഇതില്‍ കൂടുതല്‍ സാധിക്കുകയില്ല എന്നാണ് തോന്നുന്നത്. സര്‍ക്കാരിന്റെ ധനക്കമ്മി കുനിഞ്ഞുകൂടിയിരിക്കുന്നു. പണപ്പെരുപ്പത്തിന്റെയും അങ്ങനെ സാധാരണക്കാരന്റെ ദുരിതത്തിന്റെയും അടിസ്ഥാന കാരണം ഇങ്ങനെ സര്‍ക്കാരുകള്‍ ധാരാളിത്തം കാട്ടുന്നതാണ്. പക്ഷെ സര്‍ക്കാരുദ്യോഗസ്ഥന്മാര്‍ക്ക് അവനവന്റെ കാര്യമേയുള്ളൂ. തനിക്ക് മേലനങ്ങാതെ ശമ്പളം വാങ്ങണം. ലോകത്തെവിടെയും ഇതു തന്നെ സ്ഥിതി - കാലിഫോര്‍ണിയയും ഗ്രീസും (യൂറോപ്പ് പൊതുവിലും) ഏറ്റവും പുതിയ ഉദാഹരണങ്ങള്‍. പൊതുമേഖല എന്നത് പൊതുസ്വത്തല്ല - അത് എല്ലാക്കാലത്തും അവയെ നിയന്ത്രിക്കുന്ന രാഷ്ട്രീയക്കാരുടെയും, ഉദ്യോഗസ്ഥന്മാരുടെയും ട്രേഡ് യൂണിയന്‍കാരുടെയും സ്വകാര്യ സ്വത്തായിരുന്നു. പക്ഷെ ബാധ്യതയോ, പൊതുജനത്തിന്റെയും. ഈ unsustainable ആയ പൊതുമേഖലയെ നികുതിദായകരുടെ പണം ഉപയോഗിച്ച് താങ്ങിനിര്‍ത്തുന്നത് ഇന്ന് വലിയ നേട്ടമായി ഘോഷിക്കുന്നു! മാര്‍ഗരറ്റ് താച്ചറിന്റെ പ്രസിദ്ധമായ വരികള്‍ ഓര്‍മ്മവരുന്നു - 'the problem with socialism is that you will always run out of other people's money'. ഗള്‍ഫ് സ്വപ്നം തകര്‍ന്നാല്‍ കേരളത്തിന് ഇതു തന്നെയാണ് വിധി.

'We are a state with with a government, not the other way round' - റൊണാള്‍ഡ് റീഗന്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞതാണ്. ഇന്ന് കേരളത്തിലെ രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും ചിന്തിക്കുന്നത് മറിച്ചാണ് - 'we are a government with a state'.

ഷൈജൻ കാക്കര said...

2002 ലെ സമരം പരാജയമായിരുന്നു എന്ന്‌ തന്നെയാണ്‌ എന്റെ വിലയിരുത്തൽ. ഇതുപോലെ അടുപ്പിച്ച്‌ നാല്‌ സമരം പരാജയപ്പെടുത്തികൊടുത്താൽ നാം രക്ഷപ്പെടും!

ആ പരാജയത്തിൽ കാക്കര കാണുന്ന “വിജയം” സർക്കാർ സമരക്കാരുമായി ഒത്തുകളിച്ചില്ലെങ്ങിൽ ഏത്‌ സംഘടിത ശക്തിയേയും പൊതുജനവികാരം അനുകൂലമാണെങ്ങിൽ നേരിടാം. വിജയം സർക്കാരിനായിരിക്കും. ഏത്‌ സർക്കാർ വിചാരിച്ചാലും കേരളത്തിലെ അതിശക്തരായ തൊഴിലാളി യൂണിയനുകളുടെ മുന്നിൽ മുട്ടുമടക്കേണ്ടി വരുമെന്ന പൊതുജനത്തിന്റെ ധാരണ തിരുത്തി കുറിച്ചു.

വെട്ടികുറച്ച എല്ലാ ആനുകൂല്യങ്ങളും ആന്റണി തന്നെ തിരിച്ചുകൊടുത്തിരുന്നു! ഇൻഫാം എന്ന സംഘടനയുമായി ഫാദർ വടക്കന്‌ “വലിയ” ബദ്ധമുണ്ടായിരുന്നില്ല - ഓർമ്മയിൽ നിന്ന്‌ എഴുതുന്നതാണ്‌.

---

“സര്‍ക്കാരാശുപത്രിയില്‍ ജനിച്ച് സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച് സര്‍ക്കാര്‍ ജോലി നേടി സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങിക്കഴിയുന്ന കാലം കഴിഞ്ഞു : ഉമ്മന്‍ ചാണ്ടി.”

അതേ കാക്കരയും പറയുന്നു, “സര്‍ക്കാരാശുപത്രിയില്‍ ജനിച്ച് സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച് സര്‍ക്കാര്‍ ജോലി നേടി സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങിക്കഴിയുന്ന കാലം കഴിഞ്ഞു .

അനില്‍@ബ്ലോഗ് // anil said...

നിസ്സഹായന്‍,
ജനങ്ങളേയും സര്‍ക്കാരുദ്യോഗസ്ഥരെയും വേര്‍തിരിക്കുന്ന ഘടകം എന്തെന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്തം ഈ സമൂഹത്തിനു കൂടി ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ നാട്ടില്‍ ജനിച്ച് ഈ നാട്ടില്‍ വളര്‍ന്ന് ഈ നാട്ടിലെ യുവജന പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നവന്‍ പോലും സര്‍ക്കാര്‍ ഉദ്യോഗസ്ഥനാവുന്നതോട് മാറുന്നു എന്നതിനെ സമൂഹം ലളിതമായാണ് കാണുന്നത് എന്നിടത്താണ് അടിസ്ഥാന പ്രശ്നം നിലനില്ക്കുന്നത്. നിലവിലെ സര്‍ക്കാര്‍ ചട്ടങ്ങള്‍ തിരുത്തി അത് പൊതുജന സമ്മിതി ഉള്ളതാക്കാനും ഈ നാട്ടിലെ ജന പ്രതിനിധികള്‍ സമയം കണ്ടെത്തുക തന്നെ വേണം. ഉദ്യോഗസ്ഥര്‍ക്കിടയില്‍ നടക്കേണ്ട സ്വയം വിമര്‍ശനങ്ങളും തിരുത്തലുകളും നടന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടം ആവശ്യപ്പെടുന്നത് അതാണ് .

അനില്‍@ബ്ലോഗ് // anil said...

മുരളി,
ആ ലിങ്കിലെ വാര്‍ത്ത വായിച്ചിട്ട് സമരം സമ്പൂര്‍ണ്ണ പരാജയം എന്ന് താങ്കള്‍ വിലയിരുത്തുന്നുവെങ്കില്‍ അത് കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. ഒരു ജനാധിപത്യ സര്‍ക്കാര്‍, ഒരു പൊതുപണിമുടക്കിനു മുന്നില്‍ ഒത്തു തീര്‍പ്പില്‍ എത്തിയതിനെ "ആന്റണിയുടെ ഔദാര്യം " എന്ന നിലയില്‍ കാണുന്നത് താങ്കളൂടെ ജനാധിപത്യ ബോധത്തിന്റെ നിലയെ കാണിക്കുന്നു. സമരവും ഒത്തുതീര്‍പ്പും എല്ലാം ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാഗമാണ്. ഒരു ഉദാഹരണം മാത്രം ചൂണ്ടിക്കാട്ടട്ടെ, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മുഖ്യ ആയുധമായി ഉയര്‍ത്തിക്കാട്ടുന്ന ഒന്നാണ് ഗാന്ധിജിയുടെ അഹിംസ. ആ അഹിംസാ മുറയോട് അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാന്‍ അനുഭാവ പൂര്‍വ്വം പെരുമാറിയത് ബ്രിട്ടീഷുകാരന്റെ പരാജയമാണെന്ന് വിലയിരുത്തുമോ‌ താങ്കള്‍ ?
തമിഴ്നാട്ടിലെ ജനങ്ങളുടെ പൗരബോധമാണ് ജയലളിത പരാമര്‍ശത്തില്‍ നമുക്ക് മുന്നില്‍ വെളിവാവുന്നത്. അതിനെയും നിസ്സഹായന്‍ ഇത്തരത്തില്‍ വിലയിരുത്തുന്നുവെങ്കില്‍ അതു തെറ്റാണ്.

സര്‍ക്കാരിന്റെ ധനക്കമ്മിക്ക് കാരണം ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൊടുക്കുന്നതുകൊണ്ടാണെന്ന് പറയുന്നത് ജന വിരുദ്ധ മുഖമുള്ള കേന്ദ്ര ദനകാര്യ കമ്മീഷനുകളുടെ ഒരു തന്ത്രമാണ്. അടുത്തിടെ പുറത്തു വന്ന കേരള ബഡ്ജറ്റ് പരിശോധിക്കൂ, 2009 -10 (കഴിഞ്ഞ സാമ്പത്തില വര്‍ഷം ) 37582.36 കോടി രൂപയാണ്. എന്നാല്‍ അടുത്ത പേജില്‍ ശമ്പള ഇനത്തിലെ ചിലവ് കാണാം 11332.37 കോടിയാണെന്ന് കാണാം . ഉദ്യോഗസ്ഥര്‍ക്കുള്ള ശമ്പളം (സര്‍ക്കാര്‍ ജോലിക്കാര്‍, സ്കൂള്‍ അദ്ധ്യാപകര്‍ - എയിഡഡ് അടക്കം ) ഇതാണോ‌ ധനക്കമ്മി ഉണ്ടാക്കുന്നതെന്ന് പരിശോധിക്കൂ.

പൊതുമേഖല വേണ്ടെന്നാണ് താങ്കളുടെ അഭിപ്രായം എന്ന് തോന്നുന്നു. മുതലാളിത്തത്തിന്റെ ഈറ്റില്ലമായ അമേരിക്ക കഴിഞ്ഞ സാമ്പത്തിക തകര്‍ച്ചയില്‍ ചെയ്തതെന്താണ് . ജനങ്ങള്‍ നല്‍കിയ നികുതി പണം എടുത്ത് സ്വകാര്യ ധനകാര സ്ഥാപനങ്ങളുടെ ഓഹരി വാങ്ങി. അതായത് അത്രയും ഓഹരികള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആയി എന്ന് തത്വത്തില്‍ കരുതാം . ഒരു കാര്യം തീര്‍ത്തു പറയാം ,സര്‍ക്കാര്‍ ഇടപെടലാണ് ഇന്ത്യാ രാജ്യത്തെ സാമ്പത്തിക മേഖല പിടിച്ച് നിര്‍ത്തിയത്.

അനില്‍@ബ്ലോഗ് // anil said...

കാക്കരെ,
ആരാണ് ഈ പറയുന്ന നാം ആരാണ് ?
ഈ നാട്ടിലെ ജനങ്ങളുടെ തന്നെ പാര്‍ട്ടാണ് സര്‍കാരുദ്യോസ്ഥരായാലും മറ്റ് തൊഴിലാളി ആയാലും . ഈ നാട്ടിലെ സമ്പത്തിന്റെ വിഹിതം പറ്റി ഈ നാട്ടില്‍ തന്നെ അത് ചിലവഴിച്ച് ഈ നാട്ടില്‍ തന്നെ ജനിച്ച് മരിക്കുന്നവര്‍. അവരുടെ സര്‍ക്കാരുകള്‍ അവര്‍ക്ക് വേണ്ടി അല്പം വിട്ടുവീഴ്ച ചെയ്യും .

ഷൈജൻ കാക്കര said...

അനിൽ...

“നാം” എന്ന്‌ പറഞ്ഞാൽ കേരളം. അതിലെ വളരെ ചെറിയ ഒരു ജനവിഭാഗം മാത്രമാണ്‌ സർക്കാർ ജോലിക്കാർ. സംഘടനശക്തിയിലൂടെ തൊട്ടതിനും പിടിച്ചതിനും വരെ സമരം ചെയ്ത്‌ ചുമതലകൾ നിറവേറ്റാതെ അവകാശങ്ങൾ മാത്രം സ്ഥാപിച്ചെടുക്കുമ്പോൾ അസംഘടിതരായ ഒരു വലിയ ജനവിഭാഗം ഇവരുടെ ഔദാര്യത്തിന്‌ പുറത്ത്‌ കാത്തു നില്ക്കുന്നുണ്ട്‌. കക്ഷി രാഷ്ട്രീയം തലക്ക്‌ പിടിക്കാത്ത “നല്ലൊരു ശതമാനം” ജനങ്ങൾ 2002 ലെ സമരം പരാജയപ്പെടണമെന്ന്‌ മനസ്സാ ആഗ്രഹിച്ചിരുന്നു

അനില്‍@ബ്ലോഗ് // anil said...

കാക്കരെ,
ആ പറഞ്ഞതിനോട്‌ വിയോജിക്കുന്നു.
തൊട്ടതിനും പിടിച്ചതിനും സര്‍ക്കാര്‍ ജോലിക്കാര്‍ എന്നാണ് ഇവിടെ സമരം ചെയ്തതെന്ന് പറയാമോ? 15 വര്‍ഷത്തിനിപ്പുറം ഇല്ല. 2002 ലെ സമരത്തിനാധാരമായ വിഷയങ്ങളുടെ ഒരു സൂചന പോസ്റ്റില്‍ ഉണ്ട്, അവയൊന്നും സമരത്തിലേക്ക് നയിക്കാന്‍ പര്യാപ്തമല്ലെന്ന് താങ്കള്‍ക്ക് തോന്നുന്നുവെങ്കില്‍ എനിക്ക് കൂടുതല്‍ ഒന്നും പറയാനില്ല.

ഷൈജൻ കാക്കര said...

ഒരു സുപ്രഭാതത്തിലല്ല സർക്കാർ ജോലിക്കാരോടും സമരങ്ങളോടും പൊതുജനത്തിന്‌ വിരോധമുണ്ടായത്‌! ജനങ്ങളെ സംബദ്ധിച്ച്‌ സർക്കാർ ജോലിക്കാർ എന്നാൽ കേരള സർക്കാർ ജോലിക്കാർ മാത്രവുമല്ല.

കേന്ദ്ര സർക്കാർ ജീവനക്കാരുടെ സമരത്തിന്റെ തെളിവായി താങ്ങളുടെ തന്നെ ഒരു പോസ്റ്റ് കിടക്കട്ടെ.

http://pathivukazhchakal.blogspot.com/2010/03/blog-post.html

അനില്‍@ബ്ലോഗ് // anil said...

കാക്കരെ,
സമരങ്ങളോ‌ട് പൊതുജനങ്ങള്‍ക്ക് , പ്രത്യേകിച്ച് കേരളത്തിലെ പൊതുജനങ്ങള്‍ക്ക് ഒരു വിരോധവുമില്ല. കാരണം മറ്റൊന്നുമല്ല, ഇന്നല്ലെങ്കില്‍ നാളെ അവരില്‍ ഓരോരുത്തരും എടുത്തണിയേണ്ടി വരുന്ന വേഷമാണതെന്ന് അവര്‍ തിരിച്ചറിയുന്നുണ്ട്. പിന്നെ ലിങ്ക് ചെയ്ത എന്റെ പോസ്റ്റ് താങ്കള്‌ തമാശക്കാണ് ഇട്ടതെന്ന് കരുതുന്നു, താങ്കള്‍ പറഞ്ഞ വിഷയവുമായി അതിന് യാതൊരു ബന്ധവുമില്ലല്ല . ഇത്തരത്തിലാണ് താങ്കള്‍ കാര്യങ്ങളെ വിലയിരുത്തുന്നതാണ് താങ്കള്‍ക്ക് പറ്റുന്ന തെറ്റ്.

ഷൈജൻ കാക്കര said...

ലിങ്ക് ഇടുന്നതിന്‌ മുൻപ്‌ “ഒരിക്കൽ കുടി” പഴയ പോസ്റ്റ്‌ വായിക്കാത്തത്‌ എന്റെ തെറ്റ്‌. ഓർമ്മയിലെ ഒരു തെറ്റായി കണ്ട്‌ ക്ഷമിക്കുക.

പക്ഷെ പഞ്ചിംഗ്‌ വിരുദ്ധ സമരം വരെ കണ്ടുശീലിച്ച മലയാളികൾ ഈ വക സമരങ്ങളെ അനുകുലിക്കുന്നുവെന്ന്‌ എനിക്ക്‌ അഭിപ്രായമില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

ഫാദര്‍ വടക്കനല്ല ഫാദര്‍ വടേക്കെമുറി അല്ലെ ഇന്‍ഫാം ചെയര്‍മാനായിരുന്നത്?

അനില്‍@ബ്ലോഗ് // anil said...

കിരണ്‍,
അതെ , ഇപ്പോഴാണ് പിശക് ശ്രദ്ധിച്ചത്.
തിരുത്തിനു നന്ദി.

Inji Pennu said...

A noted change has been the unusual collaboration between fierce political rivals, the CPI(M)-led state and the Congress-led Centre. This led to strategic collaborations and equity participation between some state PSUs and Central PSUs. The relationship between Antony and Kareem has been called the AK-EK alliance and is quoted by many as the only way ahead for the state to industrialise. "AK has been exceptionally considerate to Kerala, which had been neglected for long by the Centre for investments," says Kareem. Antony returns the compliment by calling him a "strategic partner".

Turning the tide

ശ്യാം ബാലകൃഷ്ണന്‍ said...

ശ്രീ മുരളിയുടെ വാക്കുകളില്‍ ആ ശരാശരി അമേരിക്കന്‍ വലതു യാഥാസ്ഥിതികനെ തെളിഞ്ഞുകാണാം, ബിഗ് സ്റ്റേറ്റെന്നും ബിഗ് ഗവണ്മെന്റെന്നും കേട്ടാല്‍ ചെകുത്താന്‍ കുരിശുകണ്ടപോലെ വെറുക്കുന്ന ടിപ്പിക്കല്‍ റിപ്പബ്ലിക്കനെ (റെയ്ഗന്റെ ഉദ്ധരണിയൊന്നും ചുമ്മാ വീണതല്ലല്ലോ). 'അപാരമായ കാര്യക്ഷമത'യും മാര്‍ക്കറ്റിന്റെ അത്യുഗ്രന്‍ 'സ്വയം നിയന്ത്രണ' ശേഷിയും തെളിയിച്ചുകൊണ്ട് അമേരി സെണ്ട്രിക് ക്യാപ്പിറ്റലിസ്റ്റ് സ്വര്‍ണഗോപുരങ്ങള്‍ പൊളിഞ്ഞുകുത്തി താഴെ പോയ ഒന്നരവര്‍ഷമാണല്ലോ കടന്നു പോകുന്നത്. സബ്‌പ്രൈം പണയങ്ങളെ എടുത്ത് മൂലധനം മുഴുപ്പിക്കാന്‍ നോക്കിയ മാനേജ്മെന്റ് ബുദ്ധിരാക്ഷസന്മാര്‍ ദന്തഗോപുരങ്ങളുടെ മണ്ടയില്‍ നിന്ന് താഴോട്ട് കീയുമ്പോള്‍ താങ്ങാന്‍ എല്ലാവനും സര്‍ക്കാരിന്റെ - പൊതുനികുതിപ്പണത്തിന്റെ - സേഫ്റ്റി നെറ്റ് തന്നെ വേണമായിരുന്നു. അപ്പോള്‍ സോഷ്യലിസമെന്ന് കേട്ടാല്‍ വയറിളകുന്ന ഒരു വാള്‍സ്റ്റ്രീറ്റുകാരനും പറഞ്ഞില്ല, മാര്‍ക്കറ്റിന്റെ 'സ്വയം നിയന്ത്രണ ശേഷി'യും 'ശക്തന്റെ അതിജീവന' സിദ്ധാന്തവും മതി ഞങ്ങള്‍ക്ക് എന്നൊന്നും. "ബിഗ് ഗവണ്മെന്റ്" എറിഞ്ഞുകൊടുത്ത bail out money എടുത്ത് കുത്തിത്തിന്നാന്‍ താച്ചറിസത്തിന്റെയും റെയ്ഗണോമിക്സിന്റെറയും കിങ്ങിണിക്കുട്ടന്മാര്‍ക്ക് ഒരു ഉളുപ്പും തോന്നിയില്ല. 'പണപ്പെരുപ്പവും സാധാരണക്കാരന്റെ ദുരിതവും' സര്‍ക്കാരിന്റെ ധാരാളിത്തത്തിലേക്ക് കൊണ്ടുചെന്ന് കെട്ടുന്ന ശ്രീ മുരളിയെപ്പോലുള്ളവര്‍ സോഷ്യലിസത്തിന്റെ 'പ്രോബ്ലംസിനെ'പ്പറ്റിയുള്ള താച്ചറിയന്‍ ഗീര്‍‌വാണങ്ങള്‍ ഒട്ടിക്കുമ്പോള്‍ ബദലുകളെപ്പറ്റിക്കൂടി പറയാന്‍ ബാധ്യസ്ഥരാണ് എന്നോര്‍ക്കുന്നത് നന്ന്.

ശ്യാം ബാലകൃഷ്ണന്‍ said...

ഇഞ്ചിപ്പെണ്ണ് കൊണ്ടിട്ട ലിങ്ക് കൊള്ളാം.

ദീര്‍ഘകാലത്തിനു ശേഷം കേരളത്തിന്റെ പൊതുമേഖല ശക്തിപ്പെട്ടപ്പോള്‍ അത് പൊളിച്ചു കൈയ്യില്‍ കൊടുക്കാന്‍ കഴിഞ്ഞ നാലഞ്ചുവര്‍ഷം അഹോരാത്രം പണിയെടുത്തവന്മാരു തന്നെ രണ്ട് ഡയലോഗടിച്ചിട്ടാണെങ്കിലും "അതും ഞമ്മളാ" എന്ന് അക്കൗണ്ടിലാക്കാന്‍ നടക്കുന്ന ചീഞ്ഞ ഏര്‍പ്പാട് സുവ്യക്തം.

കണക്കുകള്‍ വച്ച് വിശകലിക്കാന്‍ പോയാല്‍ കേന്ദ്രം കേരളത്തിന്റെ നടുമ്പുറത്തിനിട്ട് താങ്ങിയ കുറേ വര്‍ഷങ്ങളാണ് കടന്ന് പോകുന്നത്. പൊതുവിതരണ മേഖലയിലെ വന്‍ വെട്ടിക്കുറയ്ക്കലുകള്‍, റെയില്‍ മേഖലയിലെ തുടരുന്ന അവഗണന, കേന്ദ്ര വിഹിതത്തില്‍ വെട്ടല്‍...... പ്രതിരോധമന്ത്രിയുമായുള്ള 'സ്റ്റ്രാറ്റജിക് പാര്‍ട്ടനര്‍ഷിപ്പു'വഴി കേരളത്തിലേക്ക് വന്നത് ആകെ രണ്ട് പദ്ധതികളാണ്. തിരുവനന്തപുരത്തെ ഹാംഗര്‍ യൂണിറ്റും പാലക്കാട്ടെ ബി.ഇ.എം.എല്‍ യൂണിറ്റും. മൊണോപ്പൊളിസ്റ്റിക് ഇന്‍ഡസ്റ്റ്രികളായ ഇവയാണെങ്കില്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ നേരിട്ട് ചലനമുണ്ടാക്കാന്‍ പോന്ന പദ്ധതികളുമല്ല. എന്തെങ്കിലും ചലനമുണ്ടാക്കിത്തുടങ്ങണമെങ്കില്‍ വര്‍ഷങ്ങളെടുക്കും. മികച്ച ധനമാനേജ്മെന്റിലൂടെയും വര്‍ദ്ധിപ്പിച്ച കാര്യക്ഷമതയിലൂടെയും കേരളത്തിലെ പൊതുമേഖല മികവു കാട്ടിയപ്പോള്‍ സ്വാഭാവികമായും കേന്ദ്ര സ്ഥാപനങ്ങളുമായി ബിസിനസ് ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള ഊര്‍ജ്ജം അവയ്ക്കു ലഭിച്ചു. അതിനപ്പുറം കേന്ദ്രന്‍ പ്രത്യേകമായി സഹയിച്ചു എന്നതിലൊന്നും ഒരു വാസ്തവവുമില്ല.

ചുമ്മാ കാലും നീട്ടിയിരുന്നിട്ട് ഡാവില്‍ എല്ലാം "ഞമ്മന്റെ അക്കൗണ്ടില്‍" ആക്കിയെടുക്കുന്നവര്‍ ആന്റണിജീയുടെയും ഉമ്മഞ്ചാണ്ടിജീയുടെയും അനുപമമായ വര്‍ഷങ്ങള്‍ കഴിഞ്ഞ് പെട്ടി മടക്കുമ്പോള്‍ കേരളത്തിലെ പൊതുമേഖല എന്ത് അവസ്ഥയിലായിരുന്നു എന്ന് ഒന്ന് അന്വേഷിക്കുന്നത് നല്ലതാണ്. "ഏക്കേയീക്കേ" അലയന്‍സിന്റെ പാണന്‍ പാട്ടും കൊണ്ടിറങ്ങുന്നവര് തന്നെയാണ് കിനാലൂരോ മെര്‍ക്കിസ്റ്റണോ കാണുമ്പോള്‍ മുണ്ടുപൊക്കിക്കാണിക്കാനും ചാണകവെള്ളമൊഴിക്കാനും പായുന്നത്. ഇതേ "ഏക്കേ" ഭരിച്ചപ്പോള്‍ മറിഞ്ഞ മലകളെപ്പറ്റി കൂടി പറയാന്‍ ബാധ്യതപ്പെട്ടവരാണ്. എട്ടുകാലിമമ്മൂഞ്ഞ് കളിക്കാനെന്തുരസം ഹാ !

A Cunning Linguist said...

following....

ഷാ said...

"സമരത്തിന്റെ ആദ്യ ഘട്ടത്തില്‍ അതി തീഷ്ണമായി ഉയര്‍ന്നു വന്ന ജനവികാരം സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൊളിച്ചെഴുതേണ്ടുന്നതിന്റെ ആവശ്യകത എന്ന ചര്‍ച്ചയിലേക്ക് അവരെ എത്തിക്കുക തന്നെ ചെയ്തു."

സമരത്തോട് ജനങ്ങള്‍ക്കുണ്ടായിരുന്ന നിലപാടില്‍ നിന്ന് ജീവനക്കാര്‍ ഇനിയും പഠിച്ചിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്.ഇനിയും മാറേണ്ടിയിരിക്കുന്നു. ജനങ്ങള്‍ കയറി പെരുമാറേണ്ടി വരും എന്നാണു തോന്നുന്നത്.

ജനശക്തി said...

പൊതുമേഖലയ്ക്ക് വേണ്ടി ഇടത് സര്‍ക്കാര്‍ ചെയ്തതും കേന്ദ്രം കുത്തിത്തിരുപ്പുണ്ടാക്കാന്‍ നോക്കിയതും ഒക്കെ കുറെ ഇവിടെ ഉണ്ട്. ആന്റണി-കരീം ലിങ്കിന്റെ കൂട്ടത്തില്‍ വായിക്കാം.

പൊതുമേഖലാ ഓഹരി വിറ്റു തുലയ്ക്കുന്ന, കൊച്ചി കപ്പല്‍ശാലയെ സ്വകാര്യവല്‍ക്കരിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന, ചേര്‍ത്തല ഓട്ടോകാസ്റ്റും റെയില്വേയുമായുള്ള സ്റ്റ്രാറ്റജിക് പാര്‍ട്ട്ണര്‍ഷിപ്പിനു തുരങ്കം വെക്കുന്ന, ബി.എസ്.എന്‍.എല്‍ എന്ന പൊതുമേഖലാ സ്ഥാപനത്തെ തകര്‍ക്കുന്ന, തപാല്‍ വകുപ്പിനെ കൊറിയര്‍കാര്‍ക്കായി തകര്‍ക്കാന്‍ നോക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും ഇടക്ക് വായിക്കുന്നത് നല്ലതായിരിക്കും.

പാര്‍ലിമെന്റ് വില്‍ക്കുമോ എന്നത് അറിയാനിരിക്കുന്നതേ ഉള്ളൂ...:)

Murali said...

അനില്‍,
ബഡ്ജറ്റ് ബ്രീഫ് ഒന്നുകൂടി ശ്രദ്ധിച്ച് വായിച്ചുനോക്കൂ. അതില്‍ ഒരു വരിയുണ്ട്: ‘Salaries and Pensions as % of
States' Own Revenue(SOR)‘: ഇത് 2010-11 ലെ എസ്റ്റിമേറ്റ് പ്രകാരം 72.24 ശതമാനമാണ്. 2009-10 ലെ actuals 77%-വും (07-08-ല്‍ ഇത് 84.81% ആയിരുന്നു!). ബാക്കിയുള്ള ‘വരുമാനം’ യഥാര്‍ഥ വരുമാനമല്ല, കേന്ദ്രവിഹിതം, കടം തുടങ്ങിയവയാണ്. അതായത്, സ്സംസ്ഥാനത്തിന്റെ യഥാര്‍ഥവരുമാനത്തിന്റെ 80%-ത്തോളം ശമ്പളത്തിനും പെന്‍ഷനുമാണ് ചിലവഴിക്കുന്നത്. ധനക്കമ്മി എന്തുകൊണ്ട് കൂടുന്നു എന്ന് വ്യക്തമല്ലേ.
പൊതുമേഖല ‘commanding heights of economy'-യില്‍ വാണരുളിയിരുന്ന കാലം കഴിഞ്ഞു. അതൊരു പരാജയപ്പെട്ട (ലോകമെമ്പും) മാതൃകയാണ്, അനുഭവത്തില്‍നിന്നും. ഇന്നിപ്പോള്‍ പൊതുമേഖലയെ നിലനിര്‍ത്തുന്നത് ട്രേഡ് യൂണിയനുകളുടെ താത്പര്യവും, ഭരണകര്‍ത്താക്കളുടെ ഐഡിയോളജിയും മാത്രമാണ്. അതിന് യാതൊരുവിധത്തിലുമുള്ള economic rationale-ഉം ഇല്ല. ‘സ്വാഭാവികമായി’ പൊതുമേഖലയില്‍ വരേണ്ടത് എന്ന് കേരളീയര്‍ കരുതുന്ന ഒന്നും തന്നെ - റെയില്‍‌വെ, ടെലികോം തുടങ്ങിയവ - പൊതുമേഖലയില്‍ അല്ല തുടക്കമിട്ടത് എന്നത് ഭൂരിപക്ഷം മലയാളികള്‍ക്കും അറിയില്ല. പൊതുമേഖലയുടെ ഉയര്‍ച്ച ഇരുപതാം നൂറ്റണ്ടിലെ ഒരു പ്രതിഭാസം മാത്രമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അതിന് അറുതിയുമായി (എന്ന് പ്രതീക്ഷിക്കാം - സ്റ്റേറ്റിസ്റ്റുകള്‍ അത്രപെട്ടെന്നൊന്നും പിന്‍‌വാങ്ങുന്ന കൂട്ടരല്ല - ഉദാ: ഒബാമ തന്നെ).

പിന്നെ സമരം പൂര്‍ണ്ണ പരാജയമോ ഭാഗിക പരാജയമോ എന്നത്‌ വെറും semantics മാത്രം. അതിനെതിരെയുള്ള ജനവികാരം ശക്തമായിരുന്നു എന്നത് വസ്തുയും. ആ ജനവികാരത്തെ മാനിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ accountability കൊണ്ടുവരാന്‍ ശ്രമിക്കാതിരുന്നത് ആന്റണിയുടെ പ്രധാനപ്പെട്ട പരാജയങ്ങളില്‍ ഒന്നും.

അനില്‍@ബ്ലോഗ് // anil said...

മുരളി,
എന്തു കണക്കാണ് പറയുന്നതെന്ന് വ്യക്തമാക്കിയാ കൊള്ളാമായിരുന്നു.
സ്യില്‍ ടാക്സ് &വാറ്റ് , എക്സൈസ് തീരുവകള്‍, സ്റ്റാമ്പ് ഡ്യൂട്ടി , വാഹന നികുതി തുടങ്ങിയ ഇനങ്ങള്‍ എടുത്താല്‍ തന്നെ അതിന്റെ 60 ശതമാനത്തില്‍ താഴെയാണ് 2009 ലെ ശമ്പള ചിലവ് . സര്‍ക്കാര്‍ മെഷിനറി പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ജോലിക്കാര്‍ക്ക് കൊടുത്ത കൂലിയാണതെന്ന് ഓര്‍ക്കുക.
ഒരു കാര്യം താങ്കള്‍ പറഞ്ഞത് നൂറു ശതമാനം ശരിയാണ് , കേരളത്തില്‍ ഇന്ന് പൊതുമേഖല നിലനില്‍ക്കുന്നത് അവിടെ പണിയെടുക്കുന്നവന്റെ കൂലി സംരക്ഷിക്കാനും ഇത്രയും സ്ഥാപനങ്ങളെ സ്റ്റേറ്റിന്റെ പൊതു സ്വത്തായി നിലനിര്‍ത്താനും ഉള്ള കേരള ഭരണാധികാരികളുടെ ഇച്ഛാ ശക്തി തന്നെയണ്. ഇതിനു നേര്‍വിപരീതമായി കേന്ദ്രത്തില്‍ നടക്കുന്ന വില്‍പ്പനകള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നതാണല്ലോ‌. നവരത്ന പദവിയുള്ള പൊതുമേഖലാ സ്ഥാപനങ്ങളടക്കം ചുളു വിലക്ക് വിറ്റ് തുലക്കുന്നു.
റയില്‍ തുടങ്ങിയത് ബ്രിട്ടീഷുകാരനാണെന്നും നമ്മുടെ നാട്ടില്‍ സ്വകാര്യാടിസ്ഥാനത്തില്‍ തുടങ്ങിയ പല ബാങ്കുകളും ദേശസാത്കരിച്ചതാണെന്നും മറ്റും കേരളത്തിലെ കൊച്ചു പിള്ളാര്‍ സ്കൂളില്‍ പഠിക്കുന്നതാണ്. അന്നത്തെ കോണ്‍ഗ്രസ്സുകാരാണ് അതിനു മുന്‍ കൈ എടുത്തതെങ്കില്‍ ഇന്നത്തെ പുതു തലമുറ ബിസിനസ്സ് വിദഗ്ധര്‍ അത് വിറ്റു തുലച്ച് ചരിത്രത്തില്‍ ഇടം നേടുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

ഞാൻ പൊളിറ്റിക്സ് വിട്ടു കേട്ടൊ

Manoj മനോജ് said...

പൊതുമേഖലയില്‍ പണിയെടുക്കുന്നവര്‍ ശത്രുക്കളാണെന്ന മറ്റ് ജനങ്ങളുടെ മനോഭാവം കേരളത്തിലെ മാത്രം പ്രശ്നമല്ല അമേരിക്കയില്‍ പോലും സ്ഥിതി അതു തന്നെ.... ആ സര്‍ക്കാര്‍ വിരുദ്ധ സമീപനങ്ങളെ വാനോളം പുകഴ്ത്തുന്ന സ്വന്തം രാജ്യത്തെ വലിച്ചെറിഞ്ഞ് അമേരിക്കന്‍ പൌരത്വം സ്വപ്നം കണ്ട് ജീവിക്കുന്ന ചില “വിദേശികള്‍” ഇന്ത്യ-കേരള രാഷ്ട്രീയത്തില്‍ അഭിപ്രായം പറയുന്നത് “ഇന്ത്യക്കാര്‍ക്ക്” ചര്‍ച്ച ചെയ്യേണ്ടതായി വരുന്ന ദയനീയ അവസ്ഥ!!!

പറഞ്ഞ് വന്നത് സര്‍ക്കാര്‍ ജീവനക്കാരെ ശത്രുക്കളാക്കി കാണണം എന്ന് മാധ്യമങ്ങള്‍ ഉരുവിട്ട് പഠിപ്പിക്കുന്നു, എവിടെയും.... അത് ആവശ്യം വേണ്ടത് സ്വകാര്യന്മാര്‍ക്കാണ്... പൊതുമേഖലയിലുള്ളത് ചുളുവില്‍ അടിച്ച് മാറ്റി സ്വന്തം ബിസിനസ്സ് സാമ്രാജ്യം വികസിപ്പിക്കുക എന്നത്... അതിന് ടാക്സ് പണം മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ അടിച്ച് കൊണ്ട് പോകുന്നു എന്ന് വരുത്തേണ്ടത് അവരുടെ ആവശ്യമാണ്...

അതിന് കൂട്ട് നില്‍ക്കുന്ന ഭരണകൂടമാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്... ഇതിന് തുടക്കമിട്ടത് വാജ്പെയി ഭരണകൂടമാണെന്നതും മറക്കരുത്... പൊതുമേഖല കുറച്ച് നാളെങ്കിലും സംരക്ഷിക്കപ്പെട്ടത് സോണിയയുടെ ഇടത് “സ്നേഹം” കൊണ്ടായിരുന്നു.... അതിനെ തകര്‍ത്ത് ലക്ഷ്യം നേടാന്‍ സ്വകാര്യന്മാര്‍ക്കും അവരുടെ മാധ്യമങ്ങള്‍ക്കും കഴിഞ്ഞു...

അമേരിക്കയിലെ വിസ്കോന്‍സിനിലും, ഓഹായോവിലും, ന്യൂ ജേര്‍ഴ്സിയിലും മറ്റും നടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയുള്ള റിപ്പബ്ലിക്കന്മാരുടെ നീക്കം വരും നാളുകളില്‍ ഇന്ത്യയിലും കേരളത്തിലും കോണ്‍ഗ്രസ്സ് നടപ്പാക്കുമെന്ന് ഉറപ്പ്...

ചുരുക്കത്തില്‍ അനില്‍ ഇവിടെ ചോദിച്ച ചോദ്യം ശക്തമായത് തന്നെയാണ്...

അത് നടപ്പിലാകണമെങ്കില്‍ കേന്ദ്രത്തിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവര്‍ കേരളത്തില്‍ ഭരണത്തില്‍ വരണം... സര്‍ക്കാര്‍ ജീവനക്കാരെ തകര്‍ത്താല്‍ പിന്നെ മറ്റ് ജനങ്ങള്‍ വിജയിച്ചു എന്ന് കരുതും.. പക്ഷേ സര്‍ക്കാരിതരക്കാരെ തകര്‍ക്കുവാനുള്ള ആദ്യ പടിയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരെയുള്ള നടപടിയെന്ന് അമേരിക്കയിലെ ഓഹായോ സംസ്ഥാനം ഈ അടുത്ത ദിവസങ്ങളില്‍ കാട്ടി തന്ന് കൊണ്ടിരിക്കുന്നു... അത് റിപ്പോര്‍ട്ട് ചെയ്യാന്‍ നമ്മുടെ മാധ്യമങ്ങള്‍ തയ്യാറാവില്ല..... പക്ഷേ അത് കാണുവാന്‍ കഴിഞ്ഞില്ലെങ്കില്‍ കേരളവും ഇന്ത്യയും വരും നാളുകളില്‍ നേരിടേണ്ടത് ഇത തന്നെയായിരിക്കും എന്ന് അനുഭവിച്ചറിയേണ്ടതായി വരും...

Murali said...

പറഞ്ഞ് വന്നത് സര്‍ക്കാര്‍ ജീവനക്കാരെ ശത്രുക്കളാക്കി കാണണം എന്ന് മാധ്യമങ്ങള്‍ ഉരുവിട്ട് പഠിപ്പിക്കുന്നു, എവിടെയും.... അത് ആവശ്യം വേണ്ടത് സ്വകാര്യന്മാര്‍ക്കാണ്...

അമേരിക്കന്‍ പൌരത്വം സ്വപ്നം കണ്ട് അമേരിക്കയില്‍ ജീവിക്കുന്ന ഒരു ‘വിദേശി’യായതുകൊണ്ടാണോ മനോജിന് ഈ അഭിപ്രായം ഉണ്ടായതെന്ന് അറിയില്ല. പക്ഷേ ബഹുഭൂരിപക്ഷം മലയാളികള്‍ക്കും ഇന്ത്യക്കാര്‍ക്കും ഇങ്ങനെയൊരു അഭിപ്രായം ഉണ്ടായത് ഒരു കുത്തക പത്രവും ചെവിയിലോതിയിട്ടോ ഒരു മുരത്ത സ്വകാര്യനും ലോബിയിങ്ങ് നടത്തിയിട്ടോ അല്ല, മറിച്ച് സര്‍കാര്‍ ഉദ്യോഗസ്ഥരുമായി നേരിട്ടിടപഴുകുന്നതില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്. ഇലക്ട്രിസ്റ്റി ഓഫീസില്‍ കറണ്ട് ബില്ല് ഒരിക്കലെങ്കിലും അടക്കാന്‍ പോയിട്ടുള്ളവന് ഒരു സര്‍ക്കാര്‍ വിരുദ്ധ മസ്തിഷ്ക പ്രക്ഷാളനത്തിന്റെയും ആവശ്യമില്ല (‘വെറുതെ ഒരു ഭാര്യ’ എന്ന സിനിമയില്‍ വൈദ്യുതിബോര്‍ഡ് ജീവനക്കാരുടെ കെടുകാര്യസ്ഥതയും ജന വിരുദ്ധതയും രസകരമായി ചിത്രീകരിച്ചിരിക്കുന്നത് കാണുക). സര്‍ക്കാര്‍ ബ്യൂറോക്രസിയുടെ മൂന്നുമുഖങ്ങള്‍ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ജനവിരുദ്ധതയുടെതുമാണെന്നത് എല്ലാവര്‍ക്കും ചെറുപ്പകാലം മുതലേ അറിയാവുന്ന കാര്യമാണ്, സക്കറിയ അത് ഒന്ന് articulate ചെയ്തെന്നേ ഉള്ളൂ.

ഇന്ന് നമ്മുടെ ഒട്ടനവധി പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം സര്‍ക്കാരാണ്. സര്‍ക്കാരിന്റെ ധൂര്‍ത്തും (കേരളത്തിന്റെ നികുതിവരുമാനത്തിന്റെ 80% സര്‍ക്കാര്‍ ശമ്പളത്തിനും പെന്‍ഷനും മറ്റുമാണ് ചിലവാക്കുന്നത്!) ധനകാര്യ മാനേജ്മെന്റിലെ കെടുകാര്യസ്ഥതയുമാണ് പണപ്പെരുപ്പത്തിനും അതിന്റെ ഫലമായുണ്ടാകുന്ന മറ്റു ദുരിതങ്ങള്‍ക്കും കാരണം. സ്വകാര്യ സ്വത്തവകാശത്തിന്റെ അഭാവം ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ - നക്സലിസം അടക്കം - വഷളാക്കുന്നു. Governments can't produce 'goods', they produce only 'bads'. വ്യവസായവും വാണിജ്യവും സ്വകാര്യ സംരംഭകര്‍ക്ക് വിടുന്നതിനുപകരം അതില്‍ പലതും കൂടി സര്‍ക്കാര്‍ കുത്തകയാക്കിവച്ചിരിക്കുന്നു.

വിസ്കോന്‍സിനിലും ഒഹായോവിലും മറ്റും അവിടത്തെ ഗവര്‍ണ്ണര്‍മാര്‍ക്ക് പൊതുജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയുണ്ട്. The people there rightly understands that government employees are not an oppressed underclass but a pampered overclass. യൂറോപ്പിലും മറ്റും സര്‍ക്കാര്‍ ജീവനക്കാര്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ പറ്റുവാനും നിലവിലുള്ള (സാമാന്യ ജനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ അധികമായ) ആനുകൂല്യങ്ങള്‍ നിലനിര്‍ത്താനും തെരുവില്‍ ഇറങ്ങുമ്പോള്‍ അമേരിക്കയിലാകട്ടെ, ജനങ്ങള്‍ ടീ പാര്‍ട്ടി മൂവ്മെന്റില്‍ ഇറങ്ങി സര്‍ക്കാരിനോട് പറയുന്നു: just leave us alone and get out of our lives, we will just do fine without you. ഒബാമ സോഷ്യലിസത്തിന്റെ നാളുകളിലും അമേരിക്കയെക്കുറിച്ചുള്ള ശുഭപ്രതീക്ഷ കെട്ടണയേണ്ട കാര്യമില്ല എന്ന് ഇത് സൂചിപ്പിക്കുന്നു.

കോണ്‍ഗ്രസ്സില്‍ നിന്നും ‘വലതു’ മുന്നണിയില്‍ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ട - അവര്‍ ഇടതരെക്കാള്‍ ഇടതാണ്. സോഷ്യലിസത്തിന് സ്തുതിപാടാതെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പറ്റില്ല എന്ന് നിയമമുണ്ടാക്കിയവരാണ് അവര്‍. സ്വകാര്യ സംരംഭകരുടെ സ്വത്തുവകകള്‍ ബലം പ്രയോഗിച്ച് പിടിച്ചെടുത്ത് ദേശസാല്‍ക്കരിച്ച മുരത്ത സോഷ്യലിസ്റ്റുകളായ കോണ്‍ഗ്രസ്സിനേയും യു.ഡി.എഫിനേയും വലത് എന്ന് വിളിക്കുന്നത് ചെറിയ ഗവണ്മെന്റിലും സ്വകാര്യ സ്വത്തവകാശത്തിലും വിശ്വസിക്കുന്ന യഥാര്‍ഥ വലതുപക്ഷ രാഷ്ട്രീ‍യം പിന്തുടരുന്നവരെ അവഹേളിക്കുന്നതാണ്. സോഷ്യലിസ്റ്റുകള്‍ അത്തരം ഒരു രാഷ്ട്രീ‍യം ഇവിടെ നിയമം മൂലം നിരോധിച്ചിരിക്കുകയുമാണല്ലോ.

അമേരിക്കയിലെ libertarian satirist ആയ P J O'Rourke-യുടെ വാക്കുകള്‍ പ്രസക്തമാണ്: Giving money and power to government is like giving whiskey and car keys to teenage boys.