10/24/2008

കണ്ണന്റെ പൈക്കള്‍

“ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും.......”

ഉണ്ണിക്കണ്ണനെ പരാമര്‍ശിക്കുമ്പോള്‍ ഒഴിവാക്കാനാവാത്ത വരികള്‍ .
അതിനാല്‍ തന്നെ ഗോപാല സന്നിധിയിലേക്കുള്ള ഭക്തരുടെ നേര്‍ച്ചയാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പശുക്കിടാങ്ങള്‍. ഇവിടേക്കു നേര്‍ച്ച നല്‍കപ്പെടുന്ന പശുക്കളെ പോറ്റാനുള്ള സ്ഥലമാണ് വെങ്ങാട് ഗോകുലം.

മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് വെങ്ങാട് എന്ന സ്ഥലത്ത് ഏകദേശം നൂറോളം ഏക്കറിലായി പരന്നുകിടക്കുന്നതാണ് വെങ്ങാട് എസ്റ്റേറ്റ്. ഇവിടെ 25 ഏക്കര്‍ സ്ഥലത്താണ് “ഗോകുലം” സ്ഥിതി ചെയ്യുന്നത്. കേള്‍ക്കാന്‍ സുഖകരമായ പദങ്ങള്‍, എസ്റ്റേറ്റ്, ഗോകുലം !!

ഇവിടെ മൊത്തം 350 മൃഗങ്ങളെ പാര്‍പ്പിക്കാനുള്ള ഷെഡ്ഡുകളാണ് നിലവില്‍ ഉള്ളത്. തികച്ചും ഒരുമയുള്ള മൃഗങ്ങളായതിനാല്‍ 750 എണ്ണമാണിന്നിവിടെ കഴിയുന്നത്. ഒരുക്കിയിരിക്കുന്നതാവട്ടെ പ്രകൃതിയോടിണങ്ങിയ ജീവിതവും. കോരിച്ചൊരിയുന്ന മഴയായാലും, കൊടും ചൂടായാലും ഇവക്കു സമമായിരിക്കും. ഷെഡ്ഡില്‍ കാലുകുത്താന്‍ ഇടം ലഭിക്കാത്ത എല്ലാവരും മഴയും വെയിലും ആസ്വദിച്ചു കഴിയുന്നു. മഴക്കാലമായാല്‍ മാസം രണ്ടോ മൂന്നോ എണ്ണം വീതം വൈകുണ്ഠം പൂകാറുണ്ട്. തുറസ്സായ സ്ഥലത്ത് അലയുന്ന ഗോക്കള്‍ക്ക് തീറ്റയും വെള്ളവും നല്‍കുന്ന ഇടം തന്നെ ചാണകമിടാനും ഉപയോഗിക്കേണ്ടി വരുന്നതുകൊണ്ട്, പരാദ ശാസ്ത്ര (പാരസൈറ്റോളജി) വിഭാഗത്തിനു വളരെ സഹായകമാവുന്നു ഇവിടം. മൃഗങ്ങളില്‍ കണ്ടെത്താനാവുന്നതും , ഇനിയും കണ്ടെത്തിയേക്കാവുന്നതുമായ എല്ലാ ഇനം വിരകളേയും ഈ പശുക്കളുടെ ഉള്ളില്‍ കണ്ടെത്താനാവും.

ദാനംകിട്ടുന്ന പൈക്കളുടെ പല്ലെണ്ണുന്നത്, ആവശ്യമില്ലാത്ത ഒന്നാണെന്നു തെളിയിക്കാനും ഈ ഗോകുലം നമ്മെ സഹായിക്കുന്നു. എത്ര പശുക്കള്‍ക്ക് കറവയുണ്ടെന്നോ, എത്ര പാല്‍ ലഭ്യമാവുന്നുവെന്നോ കൃത്യമായ കണക്കുകള്‍ പ്രസക്തമല്ലാത്തതിനാല്‍ അത്തരം വിശ്വാസങ്ങള്‍ ഇവിടെ വച്ചു പുലര്‍ത്തുന്നില്ല. ലഭിക്കേണ്ട പാലിനു കണക്കില്ലാത്തതിനാല്‍ , നല്‍കേണ്ട തീറ്റക്കും കൃത്യമായ കണക്കുകള്‍ സൂക്ഷിക്കേണ്ടതില്ലല്ലോ. വാങ്ങുന്ന തീറ്റയുടെ ആകെ അളവും, നല്‍കിയ തീറ്റയുടെ ആകെ അളവും ചേര്‍ന്നുപോകണം എന്നു മാത്രമേ നിഷ്കര്‍ഷയുള്ളൂ. ദേവസ്വമായി ബന്ധപ്പെട്ട ഒരു ചെറുസംഘത്തിനു പാല്‍ചുരത്തിനല്‍കി ഗോകുലം വിരാജിക്കുന്നു.

ഗോവ് മാതാവാണ്, കൂടാതെ കണ്ണന്റെ കൂട്ടുകാരും. അതിനാല്‍ ഗോവധം പാപമാകുന്നു. സ്വയമേവ വൈകുണ്ഠം പൂകുന്നത് അവയുടെ പുണ്യം. അതിനാല്‍ ഇന്ത്യയൊട്ടാകെ ഗോവധം നിരോധിക്കേണ്ടതാകുന്നു.

“ദുരിതവാരിധി നടുവില്‍ നിന്നെന്നെ കരകേറ്റണം ശിവ ശംഭോ”
ഗോകുലത്തിലെ പൈക്കള്‍ പാടിയത്താണീ വരികള്‍ എന്നു ആരോ പറഞ്ഞതായി ഓര്‍ക്കുന്നു.

പിന്നാമ്പുറം:
വെങ്ങാട് ഒരു സ്വകാര്യ അറവുശാല ആരംഭിച്ചതായി പത്ര വാര്‍ത്ത.

31 comments:

അനില്‍@ബ്ലോഗ് // anil said...

ഗോവ് മാതാവാണ്, കൂടാതെ കണ്ണന്റെ കൂട്ടുകാരും. അതിനാല്‍ ഗോവധം പാപമാകുന്നു. സ്വയമേവ വൈകുണ്ഠം പൂകുന്നത് അവയുടെ പുണ്യം

മാണിക്യം said...

ഇതിലും എത്രയോ മാന്യമായിട്ടാ വഴിയില്‍ കൂടി നടന്നു തിന്ന് വളരുന്ന കാലികള്‍. ഗോകുലത്തില്‍ എത്തപ്പെടുന്നവ ശിക്ഷ വിധിക്കപ്പെടുന്നവയോ?
എന്റേ കൃഷ്ണാ ഇതും നിന്റെ പേരില്‍..
ഇതു കാണാന്‍ കണ്ണനും ആവുന്നില്ലേ?

കാപ്പിലാന്‍ said...

ഗോമാതാവിനെ വറത്തതും കൂട്ടി വൈകിട്ട് ഒരു പെഗുമായി ഇരുന്നാല്‍ എന്ത് സുഖമാണ് അനിലേ ..

ഇന്ന് വൈകിട്ട് ഗോമാതാവിനെ വറുത്തതാണ്‌.
കൂടുന്നോ ..

ചുമ്മാ വാന്നേ.

ചാണക്യന്‍ said...

ഗോവധം പാടില്ല, എന്നാല്‍ മനുഷ്യവധം ആകാം..
കണ്ണന്റെ സന്തതസഹചാരികളായതു കൊണ്ട് ഗോക്കളെ വധിക്കാന്‍ പാടില്ല....
ഹേ കൃഷ്ണാ ........
മനുഷ്യനെ കൊല്ലാമോ .........അത് ആര്‍ നരേന്ദ്രമോഡി തീരുമാനിക്കുമോ?
ഗോവിനെ നടയ്ക്കിരുത്തുന്നവന്‍ കാളയെ വെട്ടി ഫ്രൈയാക്കി കഴിക്കും അനില്‍ മാഷെ...
കച്ചവടത്തിന് കണ്ണും മൂക്കുമില്ല മാഷെ...അത് കച്ചകപടമാ....
ഗുരുവായൂരില്‍ ഈ പറഞ്ഞ കണ്ണനെന്ത് വില..
എല്ലാം ദേവസ്വം ബോര്‍ഡായ നമ:

അനില്‍@ബ്ലോഗ് // anil said...

മാണിക്യം ചേച്ചീ,
ഇടക്കിടെ ഈ സ്ഥാപനത്തിന്റെ മുന്‍പില്‍ കൂടി കടന്നുപോകുമ്പോള്‍ ദുഖം തോന്നും.ഇത് നേരെയാക്കാന്‍ ശ്രമിച്ച എന്റെ ഒരു നാട്ടുകാരനായ ഒരു ഉദ്യോഗസ്ഥനെ ദേവസ്വവും തൊഴിലാളികളും കൂടി പുറത്തു ചാടിച്ചു.പ്രായമായ പശുക്കളെ കൊണ്ടു തട്ടുന്ന, ചില ഉത്തരേന്ത്യന്‍ സ്ഥലങ്ങളെക്കുറിച്ചു വായിച്ചപ്പോള്‍ ഇതു ഭേദമെന്നു തോന്നുന്നു.

കാപ്പിലാനെ,
വേല കയ്യിലിരിക്കട്ടെ.കണ്ണന്റെ പൈക്കള പൊരിക്കാന്‍ കിട്ടില്ല. അതു ദൈവത്തിന്റെ മാത്രം സ്വത്താണ്. വല്ല ഗൊവ് ആരാധകരും കേട്ടാല്‍ നമ്മുടെ രണ്ടിന്റേയും തല വെട്ടും.
പിന്നെ വേറും ഗോവിനെ പൊരിച്ചടിക്കാന്‍ കൂടാം. ബീഫ് എനിക്ക് ഭയങ്കര ഇഷ്ടമാ.
ഡാങ്കൂ...

ചാണക്യന്‍,
ഗോവധം നിരോധിക്കുമോ? നിരോധിച്ചാലും കാളയെ വെട്ടാമോ
കച്ചവടം പലവിധമുണ്ട്.ആയിക്കൊട്ടെ , ഈ പാവത്തുങ്ങളെ കഷ്ടപ്പെടുത്തണോ? തീറ്റ മറിച്ചു വില്‍ക്കുന്നു, മരുന്നു മറിച്ചു വില്‍ക്കുന്നു. ഗുരുവായൂരില്‍ നിന്നും ലോറിയില്‍ കയറ്റുന്ന പശു മലപ്പൂറത്തെത്തുമ്പോള്‍ ആളു മാറുന്നു.(തെളിവില്ല, ലോറിക്കാര്‍ പറയുന്ന കഥ)

Lathika subhash said...

എന്റെ ഗുരുവായൂരപ്പാ...
എന്തൊക്കെയാ ഈ കേള്‍ക്കുന്നത്?

ചാണക്യന്‍ said...

അനിലെ,
ഗോ വധം എന്തിനു നിരോധിക്കണം?
അഥവാ നിരോധിച്ചാല്‍ മനുഷ്യവധം കൂടി നിരോധിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം..
അനിലെ പറഞ്ഞു...കച്ചവടത്തിന് കണ്ണും മൂക്കുമില്ല....
പ്രത്യേകിച്ച് ഗുരുവായൂരിലെ കച്ചവടക്കാര്‍ക്ക്...
കാപ്പിലാനെ ഞാനും വരുന്നു..ഒന്നൊഴിച്ചേ...ഇത്തിരി വറുത്ത ഗോമാതാവിനേം താ...എന്നാലെ ഒരു ഉശിരു വരൂ..
ഇത്തിരി കുരുമുളക് പൊടിയും വേണം...

Mr. K# said...

നല്ല പോസ്റ്റ്. 25 ഏക്കറിൽ 550 പശുക്കൾ എന്നാണു അനിൽ തന്നിരിക്കുന്ന ലിന്കിൽ പറഞ്ഞിരിക്കുന്നത്.

പറ്റുമെന്കിൽ ഈ സ്ഥലത്തിന്റെ പരിതാപകരമായ അവസ്ഥ കാണിക്കുന്ന ഒന്നു രണ്ടു ചിത്രങ്ങൾ സംഘടിപ്പിക്കാമോ എന്നു നോക്കു. അണ്ണാറക്കണ്ണനും തന്നാലായത്.

കൃഷ്‌ണ.തൃഷ്‌ണ said...

അനില്‍, ഗുരുവായൂരമ്പലത്തിനടുത്തുള്ള ആനപ്പന്തിയില്‍ പോയിട്ടുണ്ടോ?
അവിടെ നില്‍ക്കുന്ന ശോഷിച്ച ചില ആനകളെകണ്ടാല്‍ ഗുരുവായൂരപ്പനും കരഞ്ഞുപോകും. കാലിലെ വൃണം തിന്നുന്ന ഈച്ചകളെ ആട്ടാന്‍ പോലും കെല്പ്പില്ലാത്ത ആനകളുണ്ടവിടെ. മൃഗങ്ങള്‍ക്കും ദയാവധം നടപ്പാക്കണം.

Manikandan said...

അനിൽജീ ഇതുവായിച്ച എന്റെ പഴമനസ്സിൽ തോന്നിയ ചിലകാര്യങ്ങൾ കുറിക്കുന്നു. എന്തിനാവും ഗുരുവായൂർ ക്ഷേത്രത്തിൽ പശുവിനെ നടക്കിരുത്തുന്ന ആചാരം തുടങ്ങിയതു എന്നു ഞാൻ ചിന്തിച്ചു. ഗുരുവായൂർ അമ്പലത്തിലെ വഴിപാടുകളിലും, പൂജാദ്രവ്യങ്ങളിലും പാലിനും പാലുത്പന്നങ്ങൾക്കും ഉള്ള പ്രാധാന്യം തന്നെയാവണം അതിനു കാരണം. ഇന്നത്തെപ്പോലെ വഴിപാടുകൾ നടത്തുന്നതിനു ഭക്തരുടെ (അല്ലാത്തവരുടേയും) നീണ്ട നിര ഇല്ലാതിരുന്ന കാലഘട്ടത്തിൽ പാലിന്റേയും വെണ്ണ നെയ്യ് എന്നിവയുടേയും ലഭ്യത ഉറപ്പാക്കാനാവുമല്ലൊ ഇതു തുടങ്ങിയതു. അന്നു ഭക്തർ തങ്ങൾക്കുള്ള പശുക്കളിൽ ഏറ്റവും നല്ലതിനെത്തന്നെയാവും ഭഗവാനു സമർപ്പിച്ചിരുന്നത്. ഇന്നു പലതും സമർപ്പണം അല്ല നടതള്ളലാണ്. പിന്നെ സമ്പത്തിന്റെ ആധിക്യം ഇവയെ കഷ്ടപ്പെട്ടു പരിപാലിച്ചു ഇവയുടെ തന്നെ പാ‍ൽ ക്ഷേത്രാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തേണ്ട അവസ്ഥയിൽ നിന്നും ദേവസ്വം അധികാരികളേയും പിന്തിരിപ്പിക്കുന്നു എന്നുവേണം കരുതാൻ. അതാവും നടവരവായി ലഭിക്കുന്ന ഈ മിണ്ടാപ്രാണികളെ ഇങ്ങനെ ക്ഷേത്രത്തിൽ നിന്നും കിലോമീറ്ററുകൾ അകലെ ഇങ്ങനെ ഉപേക്ഷിക്കാൻ കാരണം. ഗുരുവായൂർ ക്ഷേത്രത്തിനു സമീപം ദേവസ്വം ഗോശാലകൾ വല്ലതും ഉണ്ടോ? എനിക്കറിയില്ല.

ഇന്നു അനേകം തൊഴിലുകളിൽ ഒന്നായി മാറിയിരിക്കുന്നു ഗുരുവായൂരിലെ ശാന്തിപ്പണിയും. അതാണ് ഭഗവാന്റെ നിവേദ്യത്തിൽ ബീഡിക്കുറ്റി കണ്ടതിനു നിവേദ്യം തയ്യാറാക്കുന്നതിന്റെ ചുമതലയുള്ള ശാന്തിമാരെ പുറത്താക്കിയതിനു ഭഗവാനുള്ള നിവേദ്യമേ വൈകിച്ചു സഹപ്രവർത്തകർ കൂറുകാണിച്ചതിൽ നിന്നും ഞാൻ മനസ്സിലാക്കുന്നതു. “കാൺക നമ്മുടെ സംസാരംകൊണ്ടത്രേ വിസ്വമീവണ്ണം നിൽ‌പൂവെന്നും ചിലർ”

ചാണക്യന്‍ said...

കുഞ്ഞ് മൂത്രമൊഴിച്ചാല്‍ ശുദ്ധികലശത്തിന് ആ കുഞ്ഞിന്റെ തന്തപ്പടിയില്‍ നിന്നും കാശ് ഈടാക്കുന്ന ക്ഷേത്രമാണ് ഗുരുവായൂര്‍..... ‘ഉണ്ണിക്കണ്ണന്റെ‘ ഇംഗിതങ്ങള്‍ മനസിലാക്കി കൃത്യമായി അന്നന്നത്തെ വകക്കുള്ള കാശുണ്ടാക്കാന്‍ ദേവസ്വം ബോര്‍ഡിന് വഴികാട്ടിയാവുന്നത് തന്ത്രിയും..., തന്ത്രിയെ പറയാമോ അവോ...
ഗണപതിയുടെ മൂലമന്ത്രമറിയാത്ത ഒരു തന്ത്രിയാണ് ശബരിമലയില്‍ പൂജാകാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നെതെന്നകാര്യം ഭക്തര്‍ മറന്നിട്ടുണ്ടാവില്ല എന്ന് കരുതുന്നു.... എല്ലാം ഒരേ തൂവല്‍ പക്ഷികള്‍....

അനില്‍@ബ്ലോഗ് // anil said...

കുതിരവട്ടന്‍,
550 എന്നത് ദേവസ്വം ബോഡുകാരുടെ കണക്കാണ്. 750 എന്നത് ഇന്നത്തെ എണ്ണമാണ്. സമീപ മൃഗാശുപത്രിയില്‍ നിന്നും ലഭിച്ചകണക്ക്. പുറത്തുനിന്നും അവിടെ ആരെയും കയറ്റുകയില്ല. അതിനാല്‍ തന്നെ ഫോട്ടോ പ്രയാസമായിരിക്കും, അഥവാ ഫോട്ടോ ഇട്ടാല്‍ അതു എന്നെ അവിടെ പ്രവേശിപ്പിക്കാന്‍ തയ്യാറായേക്കാവുന്ന സുഹൃത്തിനു പാരയാകും, എങ്കിലും ശ്രമിക്കാം.

കൃഷ്ണ,
ആനക്കോട്ടയില്‍ പോകാറുണ്ട്. എല്ലായിടവും കണക്കുതന്നെ. അനൂപ് തിരുവല്ല ഇട്ട “ഗുരുവായൂരുണ്ടൊരു ഗ്വാണ്ടിനാമോ ” എന്ന പോസ്റ്റു വായിച്ചിട്ടും ഉണ്ട്. “ദയാ വധം” അതു അനുവദിക്കതന്നെ വേണം.

ഗോകുലത്തില്‍ കൂടുതല്‍ ഷെഡ്ഡുകള്‍ പണി നടക്കുന്നുണ്ട്, പുരോഗതിയില്ലെന്നു മാത്രം. ആര്‍ക്കാണ് താല്‍പ്പര്യം? ഷെഡ്ഡു വന്നാലും മൊത്തം ശ്രദ്ധയില്‍ മാറ്റമൊന്നും വരാന്‍ പോകുന്നില്ല. കൂടുതലായി വരുന്ന മൃഗങ്ങളെ വളര്‍ത്താന്‍ കൊടുക്കാമല്ലോ, “ഭക്തിപൂര്‍വ്വം” തന്നെ അതിനു തയ്യാറാവുന്ന ആളുകള്‍ നാട്ടില്‍ ധാരാളം.

മണികണ്ഠന്‍,
താങ്കള്‍ പറഞ്ഞത് ശരിയായിരിക്കാം. ശുദ്ധമായ പാല് ലഭിക്കാന്‍ ഇതിലും നല്ല വേറോരു വഴിയില്ല. പക്ഷെ കാട്ടിലെ മരവും തേവരുടെ ആനയുമാകുമ്പോഴോ?

ചാണക്യന്‍,
ഗുരുവായൂര്‍ ക്ഷേത്രത്തെ തൊടാതിരിക്കയാവും നന്നാവുക.എന്താണ് പറയാനില്ലാത്തതെന്ന് ആലോചിച്ചാല്‍ മതി.

അനില്‍@ബ്ലോഗ് // anil said...

“കുതിരവട്ടന്‍“,
25 ഏക്കര്‍ എന്നു തിരുത്തിയിട്ടുണ്ട്.
നന്ദി.

Manikandan said...

അനിൽജീ എന്റെ അഭിപ്രായത്തിൽ ആ മനോഭാവം തന്നെയാണ് മാറേണ്ടതു. കാട്ടിലെതടി തേവരുടെ ആന.... എന്ന മനോഭാവം. രാഷ്ട്രീയമായ വീതംവെപ്പുകൾക്കു അതീതമാവണം ദേവസ്വം ബോർഡുകളും അവിടത്തെ ഭരണസമിതികളും, ജീവനക്കാരും. ഭഗവാനിൽ പൂർണ്ണമായ ഭക്തിയും അർപ്പണമനോഭാവവും ഉള്ളവർക്കേ ഇങ്ങനെ ലഭിക്കുന്ന നടവരവുകളുടെ പ്രാധന്യം മനസ്സിലാക്കി പ്രവർത്തിക്കാൻ സാധിക്കൂ.

ഗുരുവായൂരിൽ എന്നെ ഏറ്റവും സങ്കടപ്പെടുത്തുന്ന കാര്യം അവിടെ ഭക്തരോടുള്ള വിവേചനം ആണ്. മണിക്കൂറുകൾ സാധാരണ ജനങ്ങൾ ഭഗവാന്റെ ദർശനത്തിനായി നിൽക്കുമ്പോൾ വി ഐ പികളും ദേവസ്വം ജീവനക്കാരുടെ ബന്ധുക്കളും “ജി ഡി” കളുടെ അകമ്പടിയോടെ ഈ കാത്തുനില്പിനൊന്നും പെടാതെ നേരെ പോയി ദർശനം നടത്തുന്നതു കാണാറുണ്ട്. ഇതേ ദേവസ്വം ഗാർഡുകൾ (ജി ഡി) വളരെ പ്രായംചെന്ന അവശരായ ഭക്തജനങ്ങളേയും ദർശനത്തിനു സഹായിച്ചിരുന്നെങ്കിൽ എന്നാശിച്ചുപോവും.

ഞാൻ ഒരു ദൈവവിശ്വാസിയാണ്. മേല്‍പ്പറഞ്ഞ രംഗം കാണുമ്പോൾ വൈകുണ്ഠത്തിലെ ദ്വാരപാലകരായ ജയ-വിജയന്മാരുടെ കഥ ഓർമ്മവരും. ഒരിക്കൽ ഭക്തരായ സപ്തർഷികളെ തടഞ്ഞ അവർ അനുഭവിക്കുച്ച യാതനകൾ ഓർക്കുമ്പോൾ ഈ അഭിനവ ജയ-വിജയന്മാർ എന്തുതരം ശിക്ഷക്കാണാവോ അർഹരാവുക.

അനില്‍@ബ്ലോഗ് // anil said...

ശ്രീ മണികണ്ഠന്‍,
വിശ്വാസങ്ങള്‍ക്കു പോലും കോട്ടം തട്ടും പലതും കാണുമ്പോള്‍ എന്നാണ് എനിക്കു പറയാനുള്ളത്.

ഇനിയൊന്നു ഭരണം ഭക്തരെ ഏല്‍പ്പിക്കുക എന്നുള്ള വിഷയം; എന്തെങ്കിലും കാതലായ മാറ്റം ക്ഷേത്രഭരണത്തില്‍ ഉണ്ടാവും എന്നു എനിക്കു വിശ്വാസമില്ല. ഇവിടെ വ്യവസ്ഥിതിയുടെ കുറ്റമല്ല, മറിച്ചു അത് പ്രാവര്‍ത്തികമാക്കുന്ന മനുഷ്യന്റെ മൂല്യ ശോഷണമാണ് പ്രതിക്കൂട്ടില്‍. അമ്പലം വിഴുങ്ങികളായ നിരവധി ഭക്തന്മാരെ നമുക്കു കാണാനാകും, മനുഷ്യന്‍ സ്വാര്‍ത്ഥനാണ്.അതില്‍ നിന്നും അവനു മോചനവുമില്ല.

Manikandan said...

അനിൽജി താങ്കൾ പറഞ്ഞ “വിശ്വാസങ്ങൾക്കുപോലും കോട്ടം തട്ടും പലതും കാണുമ്പോൾ“ എന്ന അഭിപ്രായത്തോടു ഞാൻ പൂർണ്ണമായും യോജിക്കുന്നു. “കല്ലുകൊണ്ടോ നിൻ മനം തീർത്തതു നാഥനും, കല്ലിനുമാർദ്രതയുണ്ടിതു കാനുമ്പോൾ” എന്ന ഗാന്ധാരിയുടെ ഭഗവാനോടുള്ള ചോദ്യം പല മഹാക്ഷേത്രങ്ങളിലേയും കാഴ്ചകൾ കാണുമ്പോൾ എന്റെ മനസ്സിലും വരാറുണ്ട്.

എന്നാൽ രണ്ടാ‍മത്തെ ഭാഗത്തോടു എനിക്കു അല്പം വിയോജിപ്പാണുള്ളത്. ഞാൻ ഇപ്പോഴും അല്പം ശുഭപ്രതീക്ഷ ഇതിൽ പുലർത്തുന്നു. നമ്മുടെ ക്ഷേത്രങ്ങൾ ഈ അഴിമതിയുടെയും, സ്വജനപക്ഷപാതികളുടേയും പിടിയിൽനിന്നും ഒരുനാൾ മോചിതമാവും എന്ന ശുഭപ്രതീക്ഷ.... കവി മധുസൂതനൻ നായരുടെ വാക്കുകൾ കടമെടുത്താൽ “വീണ്ടുമോരുനാൾ വരും എന്റെ ചുടലപ്പറമ്പിനെ, തുടതുള്ളുമീ സ്വാർഥ സിംഹാനങ്ങളെക്കടലെടുക്കും..............”

കാപ്പിലാന്‍ said...

"മനുഷ്യന്‍ സ്വാര്‍ത്ഥനാണ്.അതില്‍ നിന്നും അവനു മോചനവുമില്ല"

അനില്‍ ഈ പറഞ്ഞതാണ് കാര്യം ..

ചര്‍ച്ച നടക്കട്ടെ ..ചാണക്യ ..വാ ..നമുക്ക് അല്പം കുരുമുളക് പൊടിയും പൂശി ..ഒരു നില്‍പ്പന്‍ അടിച്ചും വെച്ച്‌ വരാം .അനില്‍ ഇവിടെ കാണണേ. അനിലിനു ഗോ മാതാവ് വറത്തത് ഇങ്ങോട്ട് കൊണ്ടുവരണോ അതോ കൂടെ വരുന്നോ ?

ചാണക്യന്‍ said...

ദേ വന്നു....നില്‍പ്പനെങ്കില്‍ നില്‍പ്പന്‍...ബാ ബാ...

കാപ്പിലാന്‍ said...

ചര്‍ച്ച വഴി മാറി പോകണ്ടാ ..നമുക്ക് മാറി നിന്നടിക്കാം :)

വികടശിരോമണി said...

ഭരണകൂടത്തിന്റെ കയ്യിൽ നിന്ന് ക്ഷേത്രഭരണം ഭക്തരുടെ (എന്നു പറയുന്നവരുടെ)കയ്യിലേൽ‌പ്പിക്കണം എന്നു വാദിക്കുന്നരുടെ ഉദ്ദേശമെന്താണ്?
ക്ഷേത്രങ്ങളിലെ അന്യമതവിലക്കിനെപ്പറ്റിയുള്ള എന്റെ ബ്ലോഗിലെ സംവാദത്തിൽ അനിലും പങ്കെടുത്തിരുന്നല്ലോ.അവിടെ ഇക്കാര്യം വിശദമായി ചർച്ചചെയ്തിരുന്നു.ഭരണവ്യവസ്ഥയേക്കാൾ വിശ്വസ്തരാണ് ഭക്തവർഗ്ഗം എന്ന് വിശ്വസിക്കുന്ന ജനം പെരുകിക്കൊണ്ടിരിക്കുന്നു.നമ്മുടെ ഭരണകർത്താക്കളുടെ കയ്യിലിരിപ്പുകൊണ്ടുതന്നെ.പക്ഷേ,ആ വ്യവസ്ഥിതിക്കു പകരം വിശ്വാസിഭരണം വന്നാൽ കാര്യങ്ങൾ ഇതിലും വഷളാവുകയേയുള്ളൂ എന്നു ചിന്തിക്കാൻ സാമാന്യബുദ്ധിപോരേ?
അതാണ് ഞാനാദ്യമേ ചോദിച്ചത്,ഈ ഭക്തഭരണവിശ്വാസത്തിന്റെ ഉദ്ദേശമെന്താണ്?
-----
കാള കഴിഞ്ഞപ്പോൾ പശു,ഇനി പോത്ത് ആണോ അനിലേ? പോസ്റ്റ് നന്നായി.
കാപ്പൂസ്,ചാണക്യാ,ഗോമാംസം പിന്നെമതി.ഒരു ലാർജൊഴി.ഞാനിതാ വരുന്നു...

ഹരീഷ് തൊടുപുഴ said...

വെങ്ങാട് ഒരു സ്വകാര്യ അറവുശാല ആരംഭിച്ചതായി പത്ര വാര്‍ത്ത

ഇതൂം പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യവുമായി ബന്ധമുണ്ടാകുമോ?

അനില്‍@ബ്ലോഗ് // anil said...

ശ്രീ.മണികണ്ഠന്‍,
രാഷ്ട്രീയം എന്ന സംഭവം ഇന്നൊരു “ഏലിയന്‍” ആയി കരുതപ്പെടുന്നത് എന്തുകൊണ്ടാണ്. എല്ലാം സ്ഥാപനവല്‍ക്കരിക്കപ്പെടുന്ന ഈ കാലത്തു പ്രസ്ഥാനങ്ങളേക്കാള്‍ വ്യക്തികള്‍ മേല്‍ക്കൊയ്മനേടുകയും, വ്യക്തികളുടെ ദൌര്‍ബല്യങ്ങള്‍ പ്രസ്ഥാനങ്ങളുടെ ദൌര്‍ബല്യങ്ങളായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യപ്പെടുന്നു. ഇതു താങ്കള്‍ പറഞ്ഞ “ഭക്ത ജനം” എന്ന വിഭാഗത്തിനും ബാധകമാണ്. ആരാണ് ഭക്തന്‍, എന്താണ് ഭക്തി? ഇതു രണ്ടും ഒരോ “ഐഡിയല്‍” സംഗതികളാണ്. അധികാരം , പണം, ഇവ രണ്ടും ലഭിക്കുമ്പോള്‍ എല്ലാം താളം തെറ്റും. ക്ഷേത്രങ്ങളിലെ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന തിരക്ക് നമ്മള്‍ കാണുന്നില്ലെ? എന്തുകൊണ്ടാവുമത്? ഭക്തിയിലൂടെ ജീവിതം ശുദ്ധീകരിക്കാം എന്നു തീരുമാനമെടുത്തവരാണിത് എന്നാണ് താങ്കളുടെ വിലയിരുത്തല്‍ എന്കില്‍ അതു തെറ്റാണ്.

“രാഷ്ട്രീയക്കാര്‍” അല്ലാ‍ത്ത ആളുകള്‍ ഭരിക്കുന്ന മറ്റു മത സ്ഥാപനങ്ങളും മറ്റും താങ്കള്‍ കാണുന്നില്ലെ?

വിടുന്നു, ഗോകുലത്തിന്റെ വിഷയത്തില്‍ , ദേവസത്തിനു പുറത്ത് ഒരാള്‍ അതിന്റെ മോണിറ്ററിംഗ് നടത്താനെത്തിയാല്‍ കാര്യങ്ങള്‍ മാറും.

വികടശിരോമണി,
താങ്കള്‍ പറയുന്നതത്രയും ശരിതന്നെയാണ്. പക്ഷെ ആരുടെ കുറ്റം?

ഇനി പോത്തവാം , അടുത്ത പോസ്റ്റ്. “സ്പാര്‍ക്കിനു” നന്ദി :)

ഹരീഷ് തൊടുപുഴ,
ചേര്‍ത്തു വായിക്കേണ്ടതുണ്ടെന്നു തോന്നുന്നു.

കാപ്പിലാന്‍,

ചാണക്യന്‍,
മാറിയിരിക്കുന്നതൊക്കെ കൊള്ളാം, എന്റെ വീതം അവിടെ വച്ചേക്കണം.വറുത്ത “ഗൌവ്വും”

ജിജ സുബ്രഹ്മണ്യൻ said...

വായിച്ചു..കണ്ണന്റെ പൈക്കളായാലും വീട്ടുകാര്‍ വളര്‍ത്തുന്ന പൈക്കളായാലും അവര്‍ മിണ്ടാപ്രാണികളാണു എന്ന വിചാരം ഉണ്ടായിരുന്നാല്‍ നന്ന്..അവര്‍ പണ്ടു കാലത്ത് കാട്ടില്‍ ജീവിച്ചിരുന്നപ്പോള്‍ ഹിംസ്ര മൃഗങ്ങളെ മാത്രം ഭയന്നാല്‍ മതിയായിരുന്നു..ആഹാരത്തിനും വെള്ളത്തിനും മുട്ടില്ലായിരുന്നു.ഇന്നു പല പല കാരണങ്ങളാല്‍ അവയെ കെട്ടിയിട്ട് വളര്‍ത്തുമ്പോള്‍ അവക്ക് ഭക്ഷണവും വെള്ളവും കിട്ടുന്നു എന്നു ഉറപ്പു വരുത്തിയിരുന്നെങ്കില്‍


ഞാന്‍ എപ്പോഴും പ്രാര്‍ഥിക്കുന്ന ഒരു കാര്യം ഉണ്ട്..അടുത്ത ജന്മത്തില്‍ ഞാന്‍ ഒരു പുരുഷനും കണ്ണന്‍ ഒരു പെണ്ണുമായി ജനിക്കണേ ഭഗവാനേ ന്നു !! അതു പോലെ ഈ ജന്മം ജന്തുക്കളെയും മനുഷ്യരെയും ദ്രോഹിക്കുന്നവര്‍ അടുത്ത ജന്മം ജന്തുക്കളായി ജനിക്കട്ടേ എന്ന് പ്രാര്‍ഥിക്കുന്നു

smitha adharsh said...

"ഇത് നേരെയാക്കാന്‍ ശ്രമിച്ച എന്റെ ഒരു നാട്ടുകാരനായ ഒരു ഉദ്യോഗസ്ഥനെ ദേവസ്വവും തൊഴിലാളികളും കൂടി പുറത്തു ചാടിച്ചു"


Dr.ശങ്കര പ്രഭയെ കുറിച്ചാണോ താങ്കള്‍ പറഞ്ഞതു?
പോസ്റ്റ് നന്നായി കേട്ടോ.

അനില്‍@ബ്ലോഗ് // anil said...

കാന്താരിക്കുട്ടി,
സന്ദര്‍ശനത്തിനു നന്ദി.ഭക്ഷണവും വെള്ളവും ഒക്കെ കിട്ടുന്നുണ്ട് കേട്ടോ, കുറെ മനുഷ്യനും തിന്നുമെന്നു മാത്രം.

smitha adharsh ,
അതെ, അദ്ദേഹത്തെ തന്നെയാണ് ഉദ്ദേശിച്ചത്. അറിയുമോ?
സന്ദര്‍ശനത്തിനു നന്ദി.

smitha adharsh said...

അറിയും.അനില്‍ ചേട്ടാ .മൂപ്പര് എന്റെ പാവം ചെറിയച്ഛന്‍ ആണ്.കുറെ പൊരുതി നോക്കി.ഇപ്പോഴും കേസ് നിലവിലുണ്ട്.നടന്നു കൊണ്ടിരിക്കുന്നു എന്നാണു അറിവ്.എന്നാലും,എല്ലാ അഴിമതിക്കാരും സംഘടിച്ചാല്‍ ഒരു പാവം മൃഗസ്നേഹി എന്ത് ചെയ്യാന്‍..?ഏഷ്യാനെറ്റിലെ "കണ്ണാടി" വരെ എത്തി നോക്കി.എന്നിട്ടും ....
ബാക്കി പിന്നെ അറിയാലോ?

അനില്‍@ബ്ലോഗ് // anil said...

smitha adharsh,
ശങ്കരപ്രഭ സാറിന്റെ ബന്ധുവിനെ കണ്ടതില്‍ അതിയായ സന്തോഷം.
അദ്ദേഹം അവിടെ ചാര്‍ജെടുത്ത കാലത്താണ് പല തട്ടിപ്പുകളും പുറം ലോകം അറിയുന്നതു തന്നെ.
മുപുണ്ടായിരുന്ന പല വിദഗ്ധരും ഇവിടുത്തെ മരുന്നും മറ്റും അടിച്ചു മാറ്റി ആന ചികിത്സ നടത്തിയിരുന്നതുള്‍പ്പെടെ.
അതിനു കുറേ കഷ്ടപ്പെടുകയും ചെയ്തു.

Manikandan said...

അനിൽജി, രാഷ്ട്രീയം ഒരു മോശം കാര്യമാണെന്ന അർത്ഥം ഞാൻ പറഞ്ഞതിനു കല്‍പ്പിക്കേണ്ട ആവശ്യം ഇല്ല. എങ്ങനെ ഒരു അഭിപ്രായം എനിക്കില്ല. എന്നാൽ രാഷ്ട്രീയം ഒരു ഉപജീവനമാർഗ്ഗം ആക്കിയ, കച്ചവടതാല്പര്യം മാത്രമുള്ള, ക്ഷേത്രങ്ങളിലും ആരാധനയിലും ആചാരങ്ങളിലും വിശ്വാസമില്ലാത്ത “രാഷ്‌ട്രീയക്കാരെ” ക്ഷേത്രങ്ങളിലെ ഭരണസംവിധാനങ്ങളിൽ നിന്നും ഉദ്യോഗങ്ങളിൽ നിന്നും അകറ്റിനിറുത്തണം എന്നു ഞാൻ വിശ്വസിക്കുന്നു. ഇങ്ങനെ ചെയ്യുന്നത് ക്ഷേത്രങ്ങളിലെ അഴിമതികുറയ്ക്കുന്നതിനു സഹായകമാവും.

ഭഗവാന് ഒരു ഭക്തൻ സമർപ്പിക്കുന്നതായ ഒരു വസ്തു ഏറ്റെടുക്കുമ്പോൾ അതിന്റെ പരിപാലനത്തിന്റെ പൂർണ്ണ‌ഉത്തരവാദിത്വവും ദേവസ്വത്തിനുണ്ട്. ഇതു നിറവേറ്റാൻ സാധിക്കുന്നില്ലെങ്കിൽ അത്തരം നടയിരുത്തലുകൾ വേണ്ടെന്നുവയ്ക്കുന്നതാവും ഉചിതം. ഇവിടെ ഗുരുവായൂർ ദേവസ്വത്തെ സംബന്ധിച്ചിടത്തോളം സാമ്പത്തീകമായ പരാധീനതകളല്ല മറിച്ച് അധികാരികൾ പുലർത്തുന്ന അവഗണനയാണ് “ഗോകുലത്തിന്റെ” ദുഃരവസ്ഥയ്ക്കു കാരണം.

smitha adharsh said...

Dr.ശങ്കര പ്രഭയുടെ ബന്ധു ആയി ഞാന്‍ മാത്രമല്ല ഈ ബൂലോകത്തുള്ളത്.മൂപ്പരുടെ,രണ്ടു മക്കള്‍,ഇംഗ്ലീഷ് ബ്ലോഗ്ഗേര്‍സ് ആണ്.ഒരു son-in-law മലയാളം ബ്ലോഗ്ഗര്‍ ആണ്.പ്രഭ മാമയെ (അങ്ങനെയാണ് വിളിക്കാറ്) കാണുമ്പോള്‍,പറഞ്ഞു തരാറുണ്ട്,ഗോകുലത്തിലെ അവസ്ഥയെപ്പറ്റി.അതുകൊണ്ട്,ഈ പോസ്റ്റ് വായിച്ചപ്പോള്‍ ഞെട്ടിയില്ല.പശുക്കള്‍ക്ക് തിന്നാനുള്ള പുല്ലില്‍ തുടങ്ങുന്ന "വെട്ടിപ്പ്" ന്റെ
പിന്നാമ്പുറം:
വെങ്ങാട് ഒരു സ്വകാര്യ അറവുശാല ആരംഭിച്ചതായി പത്ര വാര്‍ത്ത.
ക്ലൈമാക്സ് ഇങ്ങനെ ആയതു അറിഞ്ഞിരുന്നില്ല.

Jayasree Lakshmy Kumar said...

വെങ്ങാട് ഗോകുലം എന്ന് പോസ്റ്റിന്റെ തുടക്കത്തിൽ വായിച്ചപ്പോൾ എന്റെ മനസ്സും ‘ഗോക്കളെ മേയ്ചും കളിച്ചും ചിരിച്ചു‘മൊക്കെ വന്നതാണ്. പക്ഷെ ഇത് ഒരൂ ദയനീയമായ കാഴ്ച. ‘ഗോകുലം’ എന്ന പേരിനെ അപമാനിക്കുന്ന കാഴ്ച

ഗീത said...

ഗുരുവായൂരപ്പാ, നീയിതു കാണുന്നില്ലേ?