9/26/2008

കൊംപാക്റ്റ് ഫ്ലൂറസെന്റ് ലാമ്പ്

മലയാളിക്കിന്നു സുപരിചിതമായ ഒരു വൈദ്യുത ഉപകരണമാണ് സ്.എഫ്.എല്‍ അഥവാ കോംപാക്റ്റ് ഫ്ലൂറസെന്റ് ലാമ്പ്.

വെളിച്ചത്തിനായി അഗ്നിജ്വാലകള്‍ ഉപയോഗിച്ചതു മുതലിങ്ങോട്ട് നിരവധി ഘട്ടങ്ങളിലൂടെയാണ് വിളക്കുകള്‍ കടന്നു വന്നത്. വൈദ്യുതിയുടെ കണ്ടു പിടുത്തത്തോടെ മറ്റേതു രംഗത്തും ഉണ്ടായ കുതിച്ചു ചാട്ടം ഈ മേഖലയിലുമുണ്ടായി. കാര്‍ബണ്‍ ആര്‍ക്ക് വിളക്കുകളുടെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന തോമസ് ആല്‍വാ എഡിസണാണ് ഫില്ലമെന്റ് ബള്‍ബുകള്‍ എന്ന നമ്മുടെ ഇന്നത്തെ ബള്‍ബുകളുടെ ഉപജ്ഞാതാവ്. തുടര്‍ന്നു നടന്നുവന്ന പഠനങ്ങളില്‍ ഫിലമെന്റ് ബള്‍ബുകള്‍ ക്രമാതീതമായ ഊര്‍ജ്ജ നഷ്ടം വരുത്തുന്നതായി കണ്ടെത്തി. 1857 ഇല്‍ ഫ്രഞ്ചു ശാസ്ത്രജ്ഞര്‍ "ഫ്ലൂറസെന്‍സ് " എന്ന തത്വം പ്രകാശ പരീക്ഷണങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയതാണ്‍ ഈ മേഖലയിലെ പ്രധാന വഴിത്തിരിവായത്.

1901 ഇല്‍ പുറത്തുവന്ന, മെര്‍ക്കുറി വേപ്പര്‍ലാമ്പാണ്‍ ആധുനിക ഫ്ലൂറസെന്റ് ബള്‍ബുകളുടെ ആദ്യ പതിപ്പ്.
ധാരാളമായി അള്‍ട്രാവയലറ്റ് രശ്മികള്‍ പുറപ്പെടുവിക്കുന്നത് ഇതിന്റെ പ്രധാന ന്യൂനതയായിരുന്നു.
1920 ഇല്‍ പേറ്റന്റു ചെയ്യപ്പെട്ട എഡ്മണ്ട് ജെര്‍മറുടെ ഫ്ലൂറസെന്റ് ലാമ്പ് ഈ പൊരായ്മയെ ഉപകാരപ്രദമായ രീതിയില്‍ പരിഷ്കരിക്കുകയും, സ്ഫടിക ഗോളത്തിന്റെ ഉള്‍വശം , അല്‍ട്രാവയലറ്റു രശ്മികള്‍ ആഗീരണം ചെയ്ത് ,ദൃഷ്ടിഗോചരമായ പ്രകാശം പുറപ്പെടുവിക്കാന്‍ കഴിവുള്ള രാസവസ്തുക്കള്‍ പൂശുകയും ചെയ്തു.
1934 ഇല്‍ ജെനറല്‍ ഇലക്ട്രിക് പുറത്തിറക്കിയ ഫ്ലൂറസെന്റ് ലാമ്പാണ്‍ ഈ ഇനത്തിലെ ആദ്യ പ്രായോഗിക വിളക്കു.

പുതിയ പ്രകാശ സ്രോതസ്സെന്നനിലയില്‍ ഫ്ലൂറസെന്റ് ട്യൂബുകള്‍ ഇന്നു സര്‍വസാധാരണമായി ഉപയോഗിച്ചു വരുന്നു. .ഇവ പ്രകാശത്തിന്റെ മേന്മ വര്‍ദ്ധിപ്പിക്കുകയും വൈദ്യുത് ഉപയോഗംകുറക്കുകയും ചെയ്തു. ഈ തലമുറ ട്യൂബുകളുടെ പ്രധാന പോരായമ ഇവയുടെ വലുപ്പമായിരുന്നു

തുടര്‍ന്നു നടന്ന ഗവേഷണങ്ങളില്‍
ട്യൂബിനെ ബള്‍ബു രൂപത്തില്‍ വളക്കാനുള്ള ശ്രമമാരംഭിച്ചു. ഒപ്പം തന്നെ വെളിച്ചം കുറയാതെ,വലുപ്പം കുറക്കാനായി ഫ്ലൂറസെന്റ് ആവരണം പരിഷ്കരിച്ചു.നിരവധി പ്രായോഗിക ബുദ്ധിമുട്ടുകള്‍ തരണം ചെയ്ത 1970 കളില്‍ ജെനറല്‍ ഇല്‍ക്ടിക് കമ്പനി തന്നെ ആദ്യ സി.എഫ്.എല്‍ പുറത്തിറക്കുകയും ചെയ്തു.

ഫ്ലൂറസെന്റ് വെളിച്ചം നല്‍കുന്ന ബള്‍ബുകള്‍എന്ന സങ്കല്‍പ്പം അവിടെ പ്രാവര്‍ത്തികമായി. ഒരു ഫിലിപ്സ് സി.എഫ്.എലിന്റെ ചിത്രം കാണുക.


എല്ലാ ഫ്ലൂറസെന്റ് ബള്‍ബുകളെപ്പൊലെ സി.എഫ്.എലിനും ഒരു ബല്ലാസ്റ്റ് ആവശ്യമാണ്. ഇതു സാധാരണ കമ്പിച്ചുറ്റുള്ള മാഗ്നറ്റിക് ഇനമോ , ഇലക്ട്രോണിക് സര്‍ക്യൂട്ട് ഉപയോഗിക്കുന്നതോ ആവാം.ഊര്‍ജ്ജനഷ്ടം ഒഴിവാക്കാനായി ഇലക്ട്രോണിക് ബല്ലാസ്റ്റുകളാണ്‍ ഇന്നു പൊതുവില്‍ ഉപയോഗിച്ചു വരുന്നത്.
ഉയര്‍ന്ന ആവൃത്തിയിലുള്ള ദോലനങ്ങള്‍ , ഒരു ഇന്‍ഡക്റ്ററിന്റെ സഹായത്തോടെ ഉയര്‍ന്ന വോള്‍ട്ടത സൃഷ്ടിക്കുന്നു. ലക്സാര്‍ കമ്പനിയുടെ ഒരു സര്‍ക്യൂട്ടു കാണുക.


വേണ്ട സംരക്ഷസര്‍ക്യൂട്ടുകള്‍ ഇല്ലാത്തിടത്തോളം ഈ ഉന്നതാവൃത്തി തരംഗങ്ങള്‍, അവ പ്രവര്‍ത്തിക്കുന്ന വൈദ്യുത ലൈനില്‍, റേഡിയോ തരംഗങ്ങല്‍ കടത്തിവിടാന്‍ ഇടയാക്കുന്നു. ഇവ പ്രവര്‍ത്തിക്കുന്ന അന്തരീക്ഷത്തിലും റേഡിയോ തരംഗങ്ങള്‍ പരക്കാനിടയാകുന്നുണ്ട്.ഈ തരംഗങ്ങള്‍ മനുഷ്യന് ഹാനികരമാകാം എന്നൊരു വാദവും നില്‍നില്‍ക്കുന്നുണ്ട്.

ഇതൊരു ഇന്‍ഡക്റ്റര്‍ സര്‍ക്യൂട്ടായതിനാല്‍ വൈദ്യുത ലൈനിലെ പവര്‍ ഫാക്റ്ററ് കുറക്കുന്നു. വേണ്ട സംരക്ഷണ സര്‍ക്യൂട്ടുകള്‍ ഉപയോഗിച്ചു ഈ നഷ്ടം കുറവു ചെയ്യേണ്ടത് ആവശ്യമാണ്.

സി.എഫ് എലില്‍ ഉപയോഗിച്ചിരിക്കുന്ന രാസവസ്തുക്കള്‍ ആരോഗ്യപ്രശനങ്ങള്‍ സൃഷ്ടിക്കുമെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രത്യേകിച്ചു മെര്‍കുറിയുടെ സാന്നിധ്യം.

ചില സൂചനകള്‍:

പവര്‍ ഫാക്റ്റര്‍ കറക്ഷനുള്ള സി.എഫ്.എലുകള്‍ മാത്രം ഉപയോഗിക്കുക.

റേഡിയോ തരംഗങ്ങള്‍ തടയുന്ന ഫില്‍റ്ററുകള്‍ ഉപയോഗിച്ചിട്ടുള്ള സര്‍ക്യൂട്ടുകള്‍ തിരഞ്ഞെടുക്കുക.

മറ്റുന്ന സി.എഫ്.എലുകള്‍,, പൊട്ടിയ ലാമ്പുകള്‍ എന്നിവ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക, അവ ശ്രദ്ധയൊടെ കുഴിച്ചു മൂടുക. (മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാല്‍)

മലയാളിയും സി.എഫ്.എല്‍ ലാമ്പുകളും.

മേല്‍ സൂചിപ്പിച്ച നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. ഇതിന്‍ പ്രകാരം നിര്‍മ്മിച്ചിട്ടുള്ള ഒരു സ്.എഫ്.എല്‍ വിളക്കു‍ പോലും നമ്മുടെ മാര്‍ക്കറ്റില്‍ ഇന്നു ലഭ്യമല്ല. ഈ വിളക്കുകള്‍ കേരളത്തിലേക്കു ആദ്യമായി കടന്നു വന്ന കാലത്തും, തുടര്‍ന്നു അനേര്‍ട്ടിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി കേരളത്തില്‍ ഇവ നിര്‍മ്മിച്ച സമയത്തും,നിബന്ധനകള്‍ പാലിക്കപ്പെട്ട ബള്‍ബുകള്‍ ലഭ്യമായിരുന്നു,സാമാന്യമായും അതിനു വിലക്കൂടുതല്‍ ഉണ്ടാവും. തുടര്‍ന്നു മാര്‍ക്കറ്റിലെത്തിയ ചൈനീസ് സി.എഫ്.എലുകളുടെ പിറകെ മലയാളി‍ പായുന്ന കാഴ്ചയായിരുന്നു അന്നു കാണാനായത്,വിലക്കുറവ് എന്ന് ഒറ്റ ആകര്‍ഷണത്താല്‍. താരതമ്യേന മോശം പ്രകാശം , മോശം പവര്‍ ഫാക്റ്റര്‍, ശംബ്ദ ശല്യം കാരണം റേഡിയോ തുറക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ, ഇതൊന്നും മലയാളിയെ ബാധിച്ചില്ല. തന്മൂലം മത്സരത്തിന്റെ അന്തരീക്ഷത്തില്‍ പിടിച്ചു നില്‍ക്കാന്‍, വിവിധകമ്പനികള്‍ക്കു വിലകുറക്കേണ്ടി വന്നു. സ്വാഭാവികമായും ബള്‍ബു പ്രകാശിക്കാനാവശ്യമായ അടിസ്ഥാന ഘടകങ്ങള്‍ മാത്രം ഉപയോഗിക്കുകയും മറ്റു സംരക്ഷണ സര്‍ക്യൂട്ടുകള്‍ അപ്രത്യക്ഷമാവുകയും ചെയ്തു.

സി.എഫ്.എല്‍ സാര്‍വത്രികമാവുന്ന ഈ കാലഘട്ടത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ ഈ മേഖലയില്‍ നിഷ്കര്‍ഷിക്കണമെന്നാണ് എന്റെ അഭിപ്രായം.


ചിത്രങ്ങള്‍ക്കു കടപ്പാട്: പവൊയുകെ.ഓര്‍ഗ്

22 comments:

അനില്‍@ബ്ലോഗ് // anil said...

മറ്റുന്ന സി.എഫ്.എലുകള്‍,, പൊട്ടിയ ലാമ്പുകള്‍ എന്നിവ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക, അവ ശ്രദ്ധയൊടെ കുഴിച്ചു മൂടുക. (മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാല്‍)

ടോട്ടോചാന്‍ said...

നന്നായിരിക്കുന്നു. ബൂലോകത്തിന് പുതിയ അറിവുകള്‍ നല്‍കുന്നതിന്.
സി.എഫ്.എല്‍ സാമ്പത്തികമായി ഉപഭോക്താവിനും ഇന്നൊരു വിജയമല്ല. പഴയ റ്റ്യൂബ് ലൈറ്റുകള്‍ തന്നെയാണ് ഇന്നും കുറേക്കൂടി അഭികാമ്യം. വൈദ്യുതവ്യതിയാനം ഇല്ലാത്ത പ്രദേശങ്ങളില്‍ സി.എഫ്.എല്‍ നല്ലതാണ്. പക്ഷേ ഇന്ന് കേരളത്തില്‍ സി.എഫ്.എല്‍ ആയുസ്സില്ലാത്ത ഒന്നാണ്.(ചൈനീസ് അല്ല പ്രമുഖ കമ്പനികളുടെ പോലും. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ആയുസ്സ് പലപ്പോഴും ലഭിക്കാറില്ല.)

LED കള്‍ നാളെയുടെ വെളിച്ചമാകാന്‍ എല്ലാ സാധ്യതയും ഉണ്ട്.

നല്ല ലേഖനം, തുടരുക....

വികടശിരോമണി said...

സത്യമായിട്ടും സി.എഫ്.എല്ലിന്റെ ദോഷവശത്തെ ചർച്ചകളെക്കുറിച്ച് ഞാൻ ബോധവാനല്ലായിരുന്നു.വിജ്ഞാനപ്രദം.നന്ദി.

siva // ശിവ said...

ഈ വിവരങ്ങള്‍ ആദ്യമായാ വായിക്കുന്നത്....സി.എഫ്.എല്‍ ലാമ്പുകള്‍ക്ക് ആയുസ്സ് തീരെ കുറവാ...വിലയോ കൂടുതലും...

Viswaprabha said...

ഇതും കൂടെ ചേർത്തുവായിക്കണേ

അനില്‍@ബ്ലോഗ് // anil said...

വിശ്വപ്രഭ,

ലിങ്കിനു നന്ദി.

ഞാന്‍ ഈ പോസ്റ്റു കണ്ടിരുന്നില്ല. കണ്ടിരുന്നുവെങ്കില്‍ ഒരുപക്ഷെ ഈ പോസ്റ്റ് വരില്ലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സി.എഫ്.എലിനെ പറ്റി പോസ്റ്റുകള്‍ വന്നിരുന്നു. അതില്‍ കമന്റിട്ടപ്പോഴാണ് ഇത്തരം ഒരു പോസ്റ്റ് ആലോചിച്ചത്.

അനേര്‍ട്ട് നിര്‍ദ്ദേശപ്രകാരം ഉണ്ടായിരുന്ന സി.എഫ്.എല്ലുകളുടെ ഡിസൈന്‍ വളരെ നന്നായിരുന്നു എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. വേണ്ടി വന്നാല്‍ ഒരു താ‍രതമ്യം ആവാം എന്ന നിലയിലാണ് ഒരു കമേര്‍സ്യല്‍ സര്‍ക്യൂട്ടടക്കം ഇട്ടത്.

ജിജ സുബ്രഹ്മണ്യൻ said...

സി എഫ് എല്‍ ലാമ്പിനെ കുറിച്ച് നല്ല ഒരു വിവരണം നല്‍കിയതിനു നന്ദി ! നല്ല പോസ്റ്റ്

കാപ്പിലാന്‍ said...

ലാംപിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തന്നതില്‍ നന്ദി .അനില്‍ :) നേരത്തെ ഒന്ന് രണ്ടു പോസ്റ്റുകള്‍ ഇതേ വിഷയം സംബന്ധിച്ച് വന്നിരുന്നു .ഇതും കൂടി വായിച്ചപ്പോള്‍ കൂടുതല്‍ ഉപകാരപ്രദമായി.

Unknown said...

നന്നായിരിക്കുന്നു അനിലെ

ചാണക്യന്‍ said...

അനിലെ,
ഇങ്ങനെ ഹാലിളകാന്‍ നിന്നാല്‍ ഇവിടെ ഒന്നും നടക്കില്ല മാഷെ,
നിസാരമൊരു സി എഫ് എലിന്റെ പേരില്‍ ബേജാറായാല്‍ മൊബൈല്‍ ഫോണു പോലും കൊഴപ്പാ..
റ്റി വി കാണാന്‍ പറ്റത്തില്ല, പൈപ്പ് വെള്ളം കുടിക്കാന്‍ പറ്റത്തില്ല....
മാഷെ ആകെ മലിനീകരണമാ....
മേളില്‍ കെടന്ന് കറങ്ങണ കൊറേ ഉപഗ്രഹങ്ങളുണ്ട്..അവയും മലിനീകരണങ്ങള്‍ തന്നെയല്ലെ..
പിന്നെ എന്ത് ചെയ്യും മാഷെ ..താങ്കള്‍ വെറുമൊരു ശാസ്ത്രസാഹിത്യ പരിഷത്ത് ആവരുതേ......

krish | കൃഷ് said...

CFL ന്റെ ദോഷവശങ്ങളെക്കുറിച്ച് കൂടുതല്‍ അറിഞ്ഞിരുന്നില്ല. നല്ല ലേഖനം.

അനില്‍@ബ്ലോഗ് // anil said...

പ്രിയ ചാണക്യന്‍,

വളരെ ഗുരുതരമായ പ്രശ്നമാണ് ചാണക്യന്‍ ഇതെല്ലാം. ഇതുണ്ടാവുന്നത് ചിലവുചുരുക്കല്‍, വിലകുറക്കല്‍ തുടങ്ങിയ പരിപാടികള്‍ക്കു വേണ്ടിയും. വില അല്‍പ്പം കൂടിയാലും ഈ ദൂഷ്യങ്ങള്‍ ഒഴിവാക്കിയുള്ള സര്‍ക്യൂട്ടുകള്‍ ഉപയോഗിക്കണം എന്നാണ് ഞാന്‍ അഭിപ്രായപ്പെട്ടത്. താല്‍ക്കാലിക ലാഭം നോക്കിയാല്‍ ഉണ്ടാവുന്ന നഷ്ടം ഏറെയായിരിക്കും എന്നര്‍ഥം. വിഷാംശമുള്ള വസ്തുക്കള്‍ അലക്ഷ്യമായി വലിച്ചെറിയരുതെന്നാണ് മറ്റോരു അഭിപ്രായം, അതിലു എന്തെങ്കിലും തെറ്റുണ്ടാവുമോ?

സി.എഫ്.എലുകള്‍ നല്ലതാണ്, നല്ല രീതിയില്‍ നിര്‍മ്മിക്കപ്പെട്ടവ.

പരിഷത്തുമായി എനിക്കു ബന്ധമൊന്നുമില്ല, അവരോടു വിരോധവുമില്ല.

ചാണക്യന്‍ said...

അനിലെ,
ശരിതന്നെ, പക്ഷെ ഇതേക്കാള്‍ ഗുരുതരമാ‍യ പ്രശ്നങ്ങള്‍ ഉണ്ടെന്നേ പറഞ്ഞുള്ളൂ...

അനില്‍@ബ്ലോഗ് // anil said...

ചാണക്യന്‍,

ഞാന്‍ ആദ്യമേ ഒരു ലിങ്കിടേണ്ടതായിരുന്നു. ഇന്നു രാവിലെകൂടി സി.എഫ്.എലിന്റെ മേന്മകളെക്കുറിച്ചു ഒരു പോസ്റ്റു വന്നിരുന്നു. അതു വായിച്ചോള്‍ ഇട്ട കമന്റ് ഒരു പോസ്റ്റാക്കിയതാണ്.
പഴകിത്തുരുമ്പിച്ച ഒരു വിഷയം. ഗൌരവങ്ങളായ നിരവധി വിഷയങ്ങള്‍ നമുക്കു ചുറ്റും ഉണ്ട്.പിന്നെ തിരയൊഴിഞ്ഞു കടലില്‍ കുളിക്കാനിറങ്ങാനും പറ്റില്ലല്ലൊ.

Anoop Technologist (അനൂപ് തിരുവല്ല) said...

നല്ല ലേഖനം

Typist | എഴുത്തുകാരി said...

വിജ്ഞാന‍പ്രദമായ ലേഖനം.

ajeeshmathew karukayil said...

നന്നായിരിക്കുന്നു

Unknown said...

അനിലിന്
വലിയ നന്ദി. ഇത് ബ്ലൊഗുമയി ബന്ധപ്പെട്ടല്ല. ഇതില്‍ ഒന്നു കയരിപറ്റാന്‍ സഹായിചതിന്

ഗ്രീഷ്മയുടെ ലോകം said...

ടോട്ടാചാന്‍,

..പക്ഷേ ഇന്ന് കേരളത്തില്‍ സി.എഫ്.എല്‍ ആയുസ്സില്ലാത്ത ഒന്നാണ്.(ചൈനീസ് അല്ല പ്രമുഖ കമ്പനികളുടെ പോലും. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ആയുസ്സ് പലപ്പോഴും ലഭിക്കാറില്ല.)
ഇന്‍ഡ്യയില്‍ ഇന്നു ലഭിക്കുന്ന പ്രമുഖ ബ്രാന്‍ഡ് സി. എഫ്. എല്‍ കളെല്ലാം തന്നെ ചൈന യില്‍ നിര്‍മ്മിക്കുന്നവയാണ്.
ജനങ്ങളെല്ലാം സി എഫ് എല്‍ ന്റെ പിറകെ പോകുന്നതിന്റെ പ്രധാന കാരണം അത് വളരെ കുറഞ്ഞ വോള്‍ട്ടതയിലും പ്രവര്‍ത്തിക്കുമെന്നതു കൊണ്ടാണ്. അതിന്റെ ഇലക്ട്രോണിക് ബല്ലാസ്റ്റ് ആണ് കുറഞ്ഞ വോള്‍ട്ടേജിലും പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നത്. അനില്‍ വിശദീകരിച്ച ദോഷങ്ങള്‍ക്കെല്ലാം കാരണമാവുന്നതും, ഇതെ ബല്ലാസ്റ്റ് തന്നെ ആണ്.
സാധാരണ റ്റ്യൂബ് ലൈറ്റ് കളിലും ഇലക്ട്രോണിക് ബല്ലാസ്റ്റ് ഉപയോഗിച്ചാല്‍ അനില്‍ വിവരിച്ചതു പോലുള്ള കുഴപ്പങ്ങള്‍ ഉണ്ടാവും.( ഇപ്പോള്‍ വിപണിയില്‍ കിട്ടുന്ന ഒട്ടുമിക്ക സാദാ റ്റ്യൂബ് ലൈറ്റ്കളിലും ഇലക്ട്രോണീക് ബല്ലാസ്റ്റ് ആണ് ഉപയോഗിക്കുന്നത്.)
അനില്‍, അനര്‍ട്ടിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഉണ്ടാക്കിയ സി എഫ് എല്‍ ലൈറ്റിനെ പറ്റി അറിയാമെങ്കില്‍ പറഞ്ഞുതരണം. അത്തരമൊന്നിനെപറ്റി ഞാന്‍ കേട്ടിട്ടില്ല.
അവരുടെ സ്പെസിഫിക്കേഷന്‍ അല്ലെങ്കില്‍ നിര്‍മ്മാണ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അത്രയ്ക്ക് കൃത്യമല്ല എന്നാണ് എന്റെ അഭിപ്രായം.

അനില്‍@ബ്ലോഗ് // anil said...

ടൊട്ടോചാന്‍,
വാക്കുകള്‍ക്കു നന്ദി.
സി.എഫ്.എലുകള്‍ സാമ്പത്തികമായി അത്ര മെച്ചമല്ലയിന്നു,ഉപഭോക്താവിന്റെ വശത്തു.

വികടശിരോമണി,
സന്ദര്‍ശനത്തിനു നന്ദി.

ശിവ,
ഇന്ന് കിട്ടുന്ന ലാമ്പുകള്‍ക്കു ആയുസ്സു കുറവാണ്. പക്ഷെ 100 രൂപക്കു കിട്ടുന്നുണ്ട്.

വിശ്വപ്രഭ,

കാന്താരിക്കുട്ടി,

കാപ്പിലാന്‍,

അനൂപ് കോതനല്ലൂര്‍ ,

ചാണക്യന്‍,

കൃഷ്,

അനൂ‍പ് തിരുവല്ല,

സന്ദര്‍ശനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.

തറവാടി,
സ്മൈലിക്കു നന്ദി :)

എഴുത്തുകാരി,

അജീഷ് മാത്യു,

ലതിക

സന്ദര്‍ശനങ്ങള്‍ക്കു നന്ദി.

മണി,

അനേര്‍ട്ടിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തപ്പിയിട്ടു കിട്ടിയില്ല. ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട ഒരു നിര്‍ദ്ദേശം അടുത്തിടെ കണ്ടിരുന്നു, കിട്ടിയാല്‍ ഇടാം.

സര്‍ക്യൂട്ട് അത്ര ഓര്‍മയില്ല , എങ്കിലും പവര്‍ ഫാക്റ്റര്‍ കറക്ഷനു പറ്റുന്ന രീതിയില്‍ (പാസ്സിവ് മെത്തേഡാണ്)ചെയ്തിട്ടുണ്ടായിരുന്നു. കൂടാതെ ഫില്‍റ്റര്‍ ഉണ്ടായിരുന്നു.ഇതിനും പുറമേ ട്രാന്‍സിസ്റ്ററുകള്‍ക്കു ബയാസ് കരണ്ട്, സേനര്‍ ഉപയോഗിച്ചു റെഗുലേറ്റ് ചെയ്തിരുന്നതിനാല്‍ വോള്‍ട്ടേജ് വ്യതിയാനങ്ങള്‍, ഫ്രീക്വന്‍സിയിലും മൊത്തം പ്രവര്‍ത്തനത്തിലും കാര്യമായ മാറ്റം ഉണ്ടാക്കിയിരുന്നുമില്ല.

ഗ്രീഷ്മയുടെ ലോകം said...

അനില്‍,
വിവരങ്ങള്‍ക്ക് നന്ദി. താങ്കള്‍ വിവരിച്ച തരത്തിലുള്ള സി എഫ് എല്‍ ബല്ലാസ്റ്റ് ഞാന്‍
കണ്ടിട്ടുണ്ട്. വില കുറഞ്ഞ മറ്റുള്ളവയെക്കാള്‍ ഇത്തരം ഡിസൈന്‍ നല്ലതാണെങ്കിലും
ദോഷഫലങ്ങള്‍ മിക്കവയും നില നില്‍ക്കുന്നുണ്ട്.മാത്രവുമല്ല്ല, ഇത്തരം ലാമ്പുകള്‍ അനര്‍ട്ട് പരിശോധിച്ച് തയ്യാറാക്കിയ ടെസ്റ്റ് റിപ്പോര്‍ട്ട് അപൂര്‍ണ്ണവുമാണ്. പാസ്സീവ് പവര്‍ ഫാക്റ്റര്‍ കറക്ഷന്‍, ലൈന്‍ ഫില്‍റ്റര്‍ എന്നിവ കൊണ്ട് ലൈനിലുള്ള മലിനീകരണം കാര്യമായി കുറക്കാന്‍ സാധ്യമല്ല; ഐ സി ചിപ്പുകള്‍ ഉപയോഗിച്ചുള്ള ഡിസൈന്‍ ഒട്ടുമിക്ക തകരാറുകളും ഇല്ലാതാക്കാന്‍ പര്യാപ്തമാണെങ്കിലും, അത്തരം ഡിസൈനുകള്‍ വിപണിയില്‍ (വിലക്കൂടുതല്‍ മൂലം) പരാചയപ്പെടുകയും ചെയ്യും. (അത്തരമൊന്ന് ഉണ്ടാക്കി വില്‍ക്കാന്‍ ശ്രമിച്ച് കൈ പൊള്ളിയവനാണ് ഞാന്‍).

അനര്‍ട്ടിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യവും വ്യക്തവുമല്ല എന്നതിന് ഒരുദാഹരണം
( ഓര്‍മയില്‍ നിന്നും എഴുതുന്നതിനാല്‍ ആശയം മാത്രം എടുക്കുക) :
The CFL should not produce intereferece in a radio receiver kept nearby to the lamp.
ഇത് വായിക്കുമ്പോള്‍ ഒറ്റ നോട്ടത്തില്‍ കുഴപ്പമൊന്നുമില്ല നല്ല നിര്‍ദ്ദേശമാണെന്നു തോന്നുമെങ്കിലും കൂടുതല്‍ ആഴത്തില്‍ ചിന്തിച്ചാല്‍ ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങള്‍
അവശേഷിക്കും:
ഏതു തരം റേഡിയോ റിസീവര്‍?‍, അതിന്റെ സെന്‍സിറ്റിവിറ്റി എത്ര? ഏത് ഫ്രീക്വന്‍സി റേഞ്ച്?, ലാമ്പില്‍ നിന്നും എത്ര അടുത്ത് വച്ച്? എന്നൊക്കെ.

സി എഫ് എല്‍ ലാമ്പുകളുടെ ആയുസ്സിനെപറ്റി:
സ്ഥിരമായി കത്തിച്ച് വച്ചിരിക്കുന്ന ലാമ്പുകളെക്കാള്‍ ആയുസ്സു കുറവായിരിക്കും ഇടക്കിടെ തെളിക്കുകയും കെടുത്തുകയും ചെയ്യുന്ന ലാമ്പുകള്‍ക്ക്. അതുകൊണ്ട് നിരന്തരം കെടുത്തുകയും തെളിക്കുകയും ചെയ്യേണ്ടിവരുന്നിടത്ത് (ഉദാ: കുളിമുറി) സി എഫ് എല്‍ ഉപയോഗിക്കാതിരിക്കുകയാണ് ഉത്തമം.

അനില്‍@ബ്ലോഗ് // anil said...

മണി,
അനുഭവം ഗുരു എന്നാണല്ലോ, അപ്പോള്‍ നമ്മള്‍ രണ്ടാളും ഒരേഗുരുക്കന്മാരോടൊപ്പം ആണെന്നു തോന്നുന്നു. അനേര്‍ട്ട് ശുപാര്‍ശ ചെയ്ത ഡിസൈനില്‍ ചെറിയ മോഡിഫിക്കേഷന്‍ നടത്തി സി.എഫ്.എല്‍ പ്രിന്റ്ഡ് ബോഡ് ഉണ്ടാക്കിയതു പത്തു നൂറെണ്ണം ഇപ്പൊഴും എന്റെ തട്ടിന്‍പുറത്തു കാണും. മത്സരിക്കാന്‍ പറ്റാഞ്ഞതിനാല്‍ അതുപേക്ഷിക്കുകയായിരുന്നു.
സി.എഫ്.എല്‍ വച്ചുള്ള എമര്‍ജന്‍സി ബോഡുകളും ഉണ്ട് കയ്യില്‍.

അനേര്‍ട്ടിന്റെ ചില നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.

1.വെളിച്ചം വെള്ളവായിരിക്കണം.

2.90 മുതല്‍ 270 വരെ വോള്‍ട്ടതയില്‍ പ്രവര്‍ത്തിക്കാന്‍ കഴിവുണ്ടാവണം.

3.എ.സി.ലൈന്‍ വികൃതമാക്കാന്‍ പാടില്ല.

4.30 - 45 KHz ആവണം സ്വിച്ചിങ് ഫ്രീക്വന്‍സി.

5.300 വോള്‍ട്ട് ഒരു മിനിറ്റ് താങ്ങാനുള്ള കെല്‍പ്പുണ്ടാകണം.

6.നോ ലോഡ് പ്രൊട്ടക്ഷന്‍ ഉണ്ടാവണം.

7.സ്വയം ചൂടാക്കി സ്റ്റാര്‍ട്ടാവണം.

8.പരമാവധി 80 മുതല്‍ 85 ശതമാനം എഫിഷ്യന്‍സി വേണം.

9.പവര്‍ ഫാക്റ്റര്‍ മിനിമം 0.9 വേണം.

10.വോള്‍ട്ടേജ് വേരിയേഷന്‍ സംരക്ഷണം വേണം.

11.ലുമെന്‍ 0.9 ഇല്‍ കൂടുതല്‍ വേണം.

12.MOV. Lc ഫില്‍റ്ററുകള്‍ തുടങ്ങിയവ ഉപയോഗിച്ചു മതിയായ സര്‍ജ്, സ്പൈക് സംരക്ഷണം വേണം.

13.ഉപകരണം പ്രവര്‍ത്തിക്കുന്നതിനു 1.5 മീറ്റര്‍ ദൂരെ റേഡിയോ സുഗമമായി പ്രവര്‍ത്തിക്കണം (മീഡിയം, ഷോര്‍ട്ട് വേവ് .എ.എം റേഡിയോ എന്നാണ് ഉദ്ദേശിക്കുന്നതെന്നാണ് അന്വേഷണത്തില്‍ വിശദമാക്കിയതു)

ടെസ്റ്റിനായി സമര്‍പ്പിച്ച സാമ്പിളുകള്‍ ഈ നിബന്ധനകള്‍ പാലിച്ചിട്ടുണ്ടാവാം. മറ്റുള്ളവ താരതമ്യേന മെച്ചമായിരുന്നു എന്നു തന്നെയാണ് എന്റ്റെ അനുഭവം.