4/23/2009

വേണം, പുരുഷ സംവരണം

ജീവിതത്തിലെ നാനാ തുറകളില്‍ സ്ത്രീ പ്രാതിനിദ്ധ്യം വര്‍ദ്ധിച്ചു വരുന്നത് സമൂഹത്തിന്റെ വളര്‍ച്ചയുടെ അളവുകോലായി കണക്കാക്കാം. അടുക്കളയില്‍ തളച്ചിടപ്പെടുന്ന സ്തീത്വം എന്ന വിലാപങ്ങള്‍ക്ക് അറുതി വരുത്താനായി വിവിധ മേഖലകളില്‍ സ്ത്രീ സംവരണം തന്നെ ഏര്‍പ്പെടുത്തിയിരിക്കുന്നു സര്‍ക്കാര്‍. ഇതിനും പുറമെ പാര്‍ലമെന്റില്‍ സ്തീ സംവരണ ബില്‍ അവതരിപ്പിക്കണമെന്ന് നിര്‍ദ്ദേശം വിവിധ രാഷ്ട്രീയ കക്ഷികളുടെ കനിവിനായി കിടക്കുന്നു.

ഇന്നേ ദിവസം മുഴുവന്‍ ജില്ലയിലെ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ കാഴ്ചകണ്ടിരിക്കേണ്ട ജോലിയായിരുന്നു, ഹൈസ്കൂള്‍ ടീച്ചര്‍മാരുടെ ഇന്റര്‍വ്യൂ നടക്കുകയാണ്. ഇന്ന് വിളിക്കപ്പെട്ട 30 പേര്‍ എത്തിയിരിക്കുന്നു, ആകെ പുരുഷ പ്രജകള്‍ 5. കഴിഞ്ഞ ദിവസവും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല എന്ന് ഓഫീസില്‍ നിന്നും അറിയാനായി.

സര്‍ക്കാര്‍ എല്‍.പി. സ്കൂളുകളിലെ സ്ഥിതി ഇതിലും പരിതാപകരമായ അവസ്ഥയാണ്. പുരുഷന്മാരെ കണ്ടെത്താന്‍ അന്വേഷണ സംഘത്തെ തന്നെ നിയോഗിക്കേണ്ടി വരും. എന്തുകൊണ്ട് ഈ അവസ്ഥ സംജാതമായി എന്ന് പഠനങ്ങള്‍ വല്ലതും നടന്നോ എന്ന അറിയില്ല, ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടുമല്ലോ.

പഠനം അര്‍ഹിക്കുന്ന വിഷയമാണിത് എന്ന് തോന്നുന്നു. വിദ്യാഭ്യാസ മേഖലയില്‍ നൂറുശതമാനവും സ്ത്രീകള്‍ മാത്രം വരുന്ന കാലം വിദൂരമല്ല. അതില്‍ എന്തെങ്കിലും അപാകതയുണ്ടെന്ന് തോന്നുന്നതിനാലല്ല ഈ കുറിപ്പ് , മറിച്ച് എന്തുകൊണ്ട് ഇവിടെ സ്ത്രീകള്‍ മുന്നില്‍ എന്ന അറിവ് മറ്റുമേഖലകളിലും ഉപയുക്തമാക്കാമല്ലോ എന്ന ചിന്ത മാത്രം.
അദ്ധ്യാപക ജോലി താരതമ്യേന വെല്ലുവിളികള്‍ കുറഞ്ഞ മേഖലയാണെന്നും, വെല്ലുവിളികള്‍ക്ക് പുറം തിരിഞ്ഞു നില്‍ക്കാനാണ് കേരളത്തിലെ സ്ത്രീകള്‍ക്ക് താത്പര്യം എന്നുമാണ് എന്റെ വിലയിരുത്തല്‍. ഈ നിലക്കുപോയാല്‍ വിദ്യാഭ്യാസ മേഖലയില്‍ പുരുഷസംവരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് തോന്നുന്നു, പ്രാതിനിധ്യം നിലനിര്‍ത്താന്‍.

1993 മുതല്‍ 2000 വരെയുള്ള വര്‍ഷത്തെ ‍ അദ്ധ്യാപകരുടെ കണക്ക് സര്‍ക്കാര്‍ വെബ് സൈറ്റില്‍ കാണുക. ജില്ല തിരിച്ച്, മാനേജ്മെന്റ്റ് തിരിച്ചുള്ള കണക്ക്.

ഏതേത് ജില്ലകളിലാണ് സ്തീ പ്രാതിനിധ്യം കുറവെന്നും നോക്കുമല്ലോ.

36 comments:

അനില്‍@ബ്ലോഗ് // anil said...

ഈ നിലക്കുപോയാല്‍ വിദ്യാഭ്യാസ മേഖലയില്‍ പുരുഷസംവരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് തോന്നുന്നു, പ്രാതിനിധ്യം നിലനിര്‍ത്താന്‍.

കാപ്പിലാന്‍ said...

:)

ചാണക്യന്‍ said...

അനിലെ,
പിള്ളാരെ പഠിപ്പിക്കുന്ന പണി വേണ്ടെന്ന് പുരുഷന്മാര്‍ കരുതിയിട്ടുണ്ടാവും...
ടെസ്റ്റില്‍ മത്സരിക്കാന്‍ പുരുഷന്മാര്‍ കുറഞ്ഞപ്പോള്‍ ആ സ്ഥാനവും സ്ത്രീകള്‍ കയ്യടക്കിയിരിക്കാം...

പുരുഷന്‍ മത്സരിക്കാന്‍ തയ്യാറാവാതിരുന്നാല്‍ സംവരണം നല്‍കിയിട്ട് എന്ത് കാര്യം..

Sands | കരിങ്കല്ല് said...

എഴുതാന്‍ തുടങ്ങിയാല്‍ കുറേ എഴുതേണ്ടി വരും... എന്നാലും ശ്രമിക്കാം...

ഒന്നാ‍മതു് സംവരണം ഏര്‍പ്പെടുത്തുന്നതു എല്ലാവര്‍ക്കും അവസരം ലഭിക്കാനല്ലേ? പുരുഷപ്രജകള്‍ക്കു ഇപ്പോള്‍ വിദ്യാഭ്യാസമേഖലയില്‍ അവസരത്തിന്നു കുറവൊന്നും ഇല്ലല്ലോ? ആണുങ്ങള്‍ ആ ജോലിക്കു പോകാത്തതു് അപ്പൊ താത്പര്യക്കുറവു തന്നെ ആയിരിക്കണം.. അല്ലേ?

പിന്നെന്തിനാ സംവരണം..

സ്ത്രീകളെ കാലാകാലങ്ങളായി അവഗണിക്കുന്നതുകൊണ്ടല്ലേ അവര്‍ പലപ്പോഴും സംവരണം അര്‍ഹിക്കുന്നതു്?

പിന്നെ എല്‍ പി സ്കൂളില്‍ മാഷന്മാരേക്കാളും കൂടുതല്‍ ടീച്ചര്‍മ്മാരായതിന്റെ അതേ കാരണം തന്നെയല്ലേ അമ്മമാരാണു് കുട്ടികള്‍ക്കു ചെറുപ്രായത്തില്‍ അച്ഛന്മാരേക്കാള്‍ വേണ്ടതു്?

കോളേജ് പ്രൊഫസര്‍മാരാകുമ്പോഴെക്കും ആണുങ്ങളുടെ അംഗസംഖ്യ കൂടുന്നില്ലേ?

അപ്പൊ സംവരണം വേണോ?

പിന്നെ പ്രൈവെറ്റ് അണ്‍ എയ്ഡഡ് നോക്കിയാല്‍ കാണാം... കുറവു ശമ്പളത്തിന് സ്ത്രീകളെ മാത്രമേ കിട്ടുള്ളൂ എന്നു്.

കല്ലു്

Calvin H said...

അനില്‍ ജീ,
അദ്ധ്യപികമാരായി സ്ത്രീകള്‍ കൂടാന്‍ ഒരു കാരണം ഉണ്ട്.
വിവാഹമാര്‍ക്കറ്റില്‍ നല്ല സ്കോപ് ആണ്.

ആഴ്ചയില്‍ രണ്ട് ദിവസം ലീവ്, മറ്റേണിറ്റി ലീവ് കിട്ടാന്‍ എളുപ്പം അതും എണ്ണത്തില്‍ കൂടുതല്‍ , രണ്ട് മാസം വേനലവധി, കൃത്യമായ ജോലിസമയം...

പൊതുവില്‍ പറഞ്ഞാല്‍ ഭാര്യയെ ജോലിക്കു വിടാന്‍ എതിര്‍പ്പില്ലാത്ത എന്നാല്‍ അധികം പുരോഗമനപരമായി ചിന്തിക്കാത്ത പുരുഷന്മാരുടെ ആദ്യ ചോയ്സ് :)

ഇതും പറഞ്ഞ് ടീച്ചര്‍മാരെല്ലാം വിവാഹമാര്‍ക്കറ്റില്‍ വാല്യൂ കൂടാന്‍ ഈ പണി തിരഞ്ഞെടുത്തു എന്നു പറഞ്ഞു എന്നൊന്നും പറഞ്ഞു കളയര്‍ത് :)

മാണിക്യം said...

അനില്‍ തിരഞ്ഞെടുത്ത് ചൂണ്ടികാണിച്ചത് ഒരു നല്ല വിഷയം തന്നെ. വിദ്യാഭ്യാസ മേഖലയില്‍ സ്ത്രീകള്‍ സ്കൂള്‍ തലത്തില്‍ കൂടുന്നു, അതിന് ഒരു കാരണം ഡിഗ്രീ കഴിഞ്ഞ പോസ്റ്റ് ഗ്രാഡുവേഷന്‍ കൂടെ ബീഎഡും എടുത്തിട്ടാണ് പഠിപ്പിക്കാന്‍ വരുന്നത്.എന്നാല്‍ ഒരു വലിയ തുക പ്രതിഫലം കിട്ടുന്നില്ല, പുരുഷന്മാര്‍ കുറെകൂടി ഭേതപ്പെട്ട വേദനം കിട്ടുന്ന ജോലിക്കായി ഗള്‍ഫില്‍ അല്ലങ്കില്‍ മറ്റു പുറംനാട്ടിലേക്ക് പോകും, എന്നാല്‍ സ്കൂള്‍ റ്റീച്ചറിനെ വിവാഹം കഴിക്കാന്‍ താല്പര്യം കൂടും സ്ഥിരമായ ഒരു വരുമാനം മാന്യതയുള്ള തൊഴില്‍ എന്ന മാനദണ്ഡം.

Sands|കരിങ്കല്ല് പറഞ്ഞപോലെ ചെറിയകുട്ടികളെ പഠിപ്പിക്കാന്‍ സ്ത്രീകള്‍ എന്ന ഒരു സങ്കല്പം!
ധീരശൂരപരാക്രമിയായ പുരുഷന്‍ പൈതങ്ങളുടെ നടുവില്‍..??
“Kindergarten Cop, - Arnold Schwarzenegger stars as a kindergarten teacher, who takes on the toughest assignment of his career... http://www.youtube.com/watch?v=SLOAnGeRsYw

എന്ന് വച്ച്‍ പുരുഷന്മാര്‍ ശോഭിക്കുന്നില്ല എന്നല്ല, [“കുഞ്ഞിണ്ണിമാഷ്”]

***അദ്ധ്യാപക ജോലി താരതമ്യേന വെല്ലുവിളികള്‍ കുറഞ്ഞ മേഖലയാണെന്ന്*** കരുതരുത് നാളെയുടെ വാഗ്ദാനങ്ങളും കുടുംബത്തിന്റെ സ്വപ്നവും എല്ലാമെല്ലാമായ കുഞ്ഞുമക്കളെ പഠിപ്പിക്കുന്നത് അത്യധികം ഗൌരവമായ ഉത്തരവാദിത്വംവും വെല്ലുവിളിയുമാണ്.

ഒരു രോഗം വന്നാല്‍ അതിന് ഒരു സാധാരണ ഡോക്ടറെ അല്ലാ വിദഗ്ദനെ തന്നെ ചെന്ന് കാണും,ഒരു വീട് വയ്ക്കും മുന്നെ ആര്‍ക്കിറ്റെക്റ്റിനെ കൊണ്ട് പ്ലാന്‍ വരപ്പിക്കും എന്തിനും ഏതിനും അതാത് സ്പെഷ്യലിസ്റ്റുകള്‍-പ്രൊഫഷണല്‍‌സ്! അവര്‍ പറയുന്നത് എതിരഭിപ്രായമില്ലാതെ തലകുലുക്കി സമ്മതിക്കും, എന്നാല്‍ ഒരു അദ്ധ്യാപികയുടെ തൊഴിലില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാം. അവരെ പ്രൊഫഷണല്‍ ആയി കരുതുന്നില്ലാ, അതൊരു വെല്ലുവിളിയല്ലെ?

വിദ്യാര്‍ത്ഥിക്ക് നല്ല മാര്‍ക്ക് കിട്ടിയാല്‍
‘അതു എന്റെ കുട്ടി മിടുക്കനായിട്ടാ’എന്ന് മാതാപിതാക്കള്‍ മാര്‍ക്ക് കുറഞ്ഞാല്‍
‘ഓ! ആ റ്റീച്ചര്‍ പോരാ.’

അതു വെല്ലുവിളിയല്ലേ?

പല കാരണം കൊണ്ട് പഠിക്കാന്‍ അഥവാ ഉയര്‍ന്ന മാര്‍ക്ക് വങ്ങാന്‍ സാധിക്കാത്ത കുട്ടിയെ കണ്ടു പിടിച്ച് പോരായ്മ മനസ്സിലാക്കി കൂടുതല്‍ ശ്രദ്ധ എതു രീതിയില്‍ പ്രാവര്‍ത്തികം ആക്കണം എന്നും ആ കുട്ടിയുടെ വ്യക്തിത്വവും ബുദ്ധിയും ഒരേ പോലെ വികസിപ്പിക്കുകയും ചെയ്യുന്ന അദ്ധ്യാപകര്‍ നേരിടുന്നത് വെല്ലുവിളിയല്ലേ?

വിത്യസ്തമായ ചുറ്റുപാടില്‍ നിന്നും സംസ്കാരത്തില്‍ നിന്നും വരുന്ന കുട്ടികളെ ഒരേ പോലെ ശ്രദ്ധിച്ച് അവര്‍ക്ക് മാര്‍ഗനിര്‍‌ദേശവും അക്ഷരാഭ്യാസവും കൊടുക്കുന്ന് അദ്ധ്യാപികമാര്‍ രാപകല്‍ വെല്ലുവിളികളെ നേരിടുന്നു.സമൂഹം അതറിയുന്നുണ്ടോ?

വെറുതെ ഒന്നു പിറകോട്ട് തിരിഞ്ഞ് നോക്ക് ജീവിതത്തില്‍ നിങ്ങളെ ഓരോരുത്തരേയും സ്വാധീനിച്ച എത്ര ഗുരുനാഥരുടെ മുഖങ്ങള്‍ ...
ആരും അറിയുന്നില്ല അവരുടെ നിശബ്ദ സേവനം, അവര്‍ കുരുന്നു മനസുകളില്‍ പകര്‍ന്ന സാന്ത്വനം,
വ്യക്തിത്വം വളര്‍ത്താന്‍ നല്‍കിയ പ്രചോദനം..

സംവരണം അല്ല,സ്ത്രീയും പുരുഷനുമല്ല
നല്ല ഗുരുക്കന്മാരാണ് ആവശ്യം ..

ശ്രീവല്ലഭന്‍. said...

പ്രകോപിപ്പിക്കാനിട്ടിരിക്കുന്ന പോസ്റ്റ് പോലെ തോന്നി.
എന്നാലും പറയട്ടെ. സംവരണം എന്നത് മഹത്തായ ഒരു കോണ്‍സെപ്റ്റ് ആണ്. അതിനെ ഇത്തരത്തിലും വ്യാഖ്യാനിക്കാം എന്ന് ഇപ്പോള്‍ മനസ്സിലായി. :-)

ഇതില്‍ തന്നെ പ്രൈവറ്റ് unaided സ്കൂളുകളില്‍ എന്ത് കൊണ്ട് എണ്‍പതും അതിലധികവും ശതമാനം സ്ത്രീകള്‍ അദ്ധ്യാപകര്‍ ആയി വരുന്നു എന്നതു ഒരു പക്ഷെ വളരെ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ സ്ത്രീ അദ്ധ്യാപകരെ കിട്ടും എന്ന ഒരു കാരണം കൊണ്ടാണോ? (ചൂഷണം)
ഈ കണക്കു നോക്കുന്നതിനു മുന്‍പ് അദ്ധ്യാപക പരിശീലനത്തിനു പോകുന്ന ആണ്‍-പെണ്‍ വിദ്യാര്‍്ദ്ധികളുടെ കണക്കും നോക്കേണ്ടതല്ലേ? ഉദാഹരണത്തിന്, അവിടെയും 60-40 (പെണ്‍-ആണ്) അനുപാതത്തില്‍ ആണെങ്കില്? അവിടെ അഡ്മിഷന്‍ കിട്ടാന്‍ പാകത്തിന് മാര്‍ക്കുള്ള ആണ്‍കുട്ടികള്‍ തയാറല്ലെങ്കില്‍? ഇതൊക്കെ ആണ് പ്രസക്തമായ ചോദ്യങ്ങള്‍.

siva // ശിവ said...

ഇതിനെക്കുറിച്ച് ആധികാരികമായി പറയാന്‍ ഞാന്‍ ആളല്ല....എന്നാലും ഒന്ന് പറഞ്ഞോട്ടെ.... ഈയിടെ ഞാനൊരു പവര്‍ സ്റ്റേഷനില്‍ പോയിരുന്നു. അവിടുത്തെ ചീഫ് എഞ്ചിനീയര്‍ ഒരു സ്ത്രീയാണ്. എന്നാലും അവിടെ എന്തെങ്കിലും കുഴപ്പം വന്നാല്‍ അത് ശരിയാക്കാന്‍ തൊട്ട് മുകളിലെ പവര്‍ സ്റ്റേഷനിലെ ഹസ്ബന്റ് എഞ്ചിനീയര്‍ വരണം....

ചങ്കരന്‍ said...

ചെറിയ സ്വപ്നങ്ങള്‍ കാണാന്‍ പക്വതയുള്ളവരാണ്‌ കൂടുതല്‍ സ്ത്രീകളും. അതുകൊണ്ട് ഉന്നം വച്ചതു നേടാന്‍ കഴിയുന്നു. അതുമാത്രമല്ല, കാശുകൊടുത്തു കെട്ടിക്കുന്നതുപോലെ കാശുകൊടുത്തു തന്തമാര്‍ക്കു വാങ്ങാന്‍ കഴിയുന്ന മറ്റൊരു സര്‍ക്കാര്‍ പേറോള്‍ ഉണ്ടെന്നു തോന്നുന്നില്ല.

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാന്‍,
നന്ദി.

ചാണക്യന്‍,
താങ്കള്‍ പറഞ്ഞത് ഒരു കാരണമാണ്. പിള്ളാരെ പഠിപ്പിക്കുന്ന പണിയില്‍ നിന്നും ആണുങ്ങള്‍ മാറി നില്‍ക്കുന്നതെന്തെന്ന് പറയാമോ?

കരിങ്കല്ലെ,
വിശദമായ കമന്റിനു നന്ദി.പുരുഷന്മാര്‍ക്ക് സംവരണം നല്‍കി വാദ്യാന്മാരാക്കേണ്ടതുണ്ട് എന്നല്ല സത്യത്തില്‍ ഈ പോസ്റ്റി പറയാനുദ്ദേശിച്ചത്.

പുരുഷസംവരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് തോന്നുന്നു, പ്രാതിനിധ്യം നിലനിര്‍ത്താന്‍.സംവരണമായി ബന്ധപ്പെട്ട് അത്രയേ ഉദ്ദേശിച്ചുള്ളൂ. മറിച്ച് ലക്ഷ്യമാക്കിയത് ഈ വിഷയത്തില്‍ ഒരു ചര്‍ച്ചയാണ്. ചെറുപ്രായത്തില്‍ അമ്മമാരാണ് വേണ്ടതെന്ന വിശകലനത്തിലാണ് എല്‍.പി സ്കൂളുകളില്‍ വനിതകള്‍ പഠിപ്പിക്കാനെത്തുന്നതെങ്കില്‍ എത്ര നന്നായാനേ. പക്ഷ സ്ഥിതി അതല്ല എന്ന് ഏവര്‍ക്കും അറിയാം. താങ്കള്‍ തന്നെ ചൂണ്ടിക്കാട്ടിയ അടുത്ത പോയന്റ് ശരിയാണെന്ന് തോന്നുന്നു, ഒരു തരം ചൂഷണം. ഈ ശമ്പളത്തിന് പണിയെടുക്കാന്‍ ഞങ്ങളെ കിട്ടില്ല എന്ന പുരുഷ കേസരികളുടെ പ്രഖ്യാപനമാണതെങ്കിലും ഗൌരവമായി കാണേണ്ടെ?

ശ്രീഹരി,
ഹ ഹ.
സത്യം പറഞ്ഞിരിക്കുന്നു.
പൊതുവില്‍ പറഞ്ഞാല്‍ ഭാര്യയെ ജോലിക്കു വിടാന്‍ എതിര്‍പ്പില്ലാത്ത എന്നാല്‍ അധികം പുരോഗമനപരമായി ചിന്തിക്കാത്ത പുരുഷന്മാരുടെ കടുപ്പം തന്നെ.

അനില്‍@ബ്ലോഗ് // anil said...

മാണിക്യം ചേച്ചീ,
സമൂഹത്തിന് ഗുണപരമായ സംഭാവനയാണോ ഇതിലൂടെ വിശകലനം ചെയ്യുന്നതോടോപ്പം, ഈ സാമൂഹിക പ്രതിഭാസത്തിന്റെ കാരണം കണ്ടെത്തുക രസകരമായിരിക്കും തോന്നുന്നു.
നമ്മുടെ “ശിവശങ്കരന്‍ ചേട്ടന്‍” നടിച്ച ആ പടം ശരിക്കും ആസ്വദിച്ചിരുന്നു.

അദ്ധ്യാപനം ഉയര്‍ത്തുന്ന വെല്ലുവിളിയെപ്പറ്റി പൊതുവേ ഉള്ള സങ്കല്‍പ്പമാണ് ഞാന്‍ പറഞ്ഞത്, ഒരു ചര്‍ച്ച ഉയര്‍ത്തുക എന്ന ഉദ്ദേശത്തോടെ മാത്രം. ഒരു വിദ്യാര്‍ത്ഥി സമൂഹം എന്നാല്‍ ഒരു തലമുറയാണ് എന്നത് തന്നെ ആ ജോലിയുടെ പ്രാധാന്യം വിളീച്ചുപറയുന്ന ഒന്നാണ്.പക്ഷെ ഇന്ന് ആ ഗൌരവം ചോര്‍ന്നു പോകുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ചേച്ചി പറഞ്ഞതൊനോട് നൂറു ശതമാനവും യോജിക്കുന്നു, നല്ല ഗുരുക്കന്മാരെയാണ് നമുക്കാവശ്യം.

ശ്രീവല്ലഭന്‍,
സന്തോഷം, താങ്കള്‍ പറഞ്ഞത് ശരിയാണ്, പ്രകോപനം തന്നെ ഉദ്ദേശം. സംവരണമെന്ന പദം ഉപയോഗിച്ചതിനെപ്പറ്റി ശ്രീഹരിയോട് പറഞ്ഞ വാക്കുകള്‍ ആവര്‍ത്തിക്കുന്നില്ല. അദ്ധ്യാപക പരിശീലനത്തിനു പോകുന്ന ആണ്‍ പെണ്‍ അനുപാതത്തിലും ഈ കുറവ് കാണാം. ടി.ടി.സി ക്കും മറ്റും ആണുങ്ങള്‍ ഇപ്പോള്‍ പോകുന്നില്ല എന്ന് തന്നെ പറയത്തക്ക അത്ര ചെറു ശതമാനമെ പോകുന്നുള്ളൂ. തീര്‍ച്ചയായും അദ്ധ്യാപനം തിരഞ്ഞെടുക്കാന്‍ വിമുഖതയുള്ളതിനാലാണ് ഈ കുറവ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ വിഷയമാണ് ഞാന്‍ അഡ്രസ്സ് ചെയ്യാനുദ്ദേശിച്ചത്.
നന്ദി.

ശിവ,
അത്രക്ക് കൊച്ചാക്കണോ.
:)
സന്ദര്‍ശനത്തിനു നന്ദി.

ചങ്കരന്‍,
ചെറിയ സ്വപ്നങ്ങള്‍ !!
അദ്ധ്യാപനം അങ്ങിനെ കരുതുന്നവരുടെ എണ്ണം കൂടി വരുന്നു. കയില്‍ നിന്നും കാശുകൊടുത്ത് വാങ്ങാവുന്ന ഒന്നാണ് അധ്യാപനം എന്നത് വളരെ ശരിയാണ്.
നന്ദി.

പ്രയാണ്‍ said...

വീടുകളിലെ പുരുഷ പങ്കാളിത്തം വേണ്ടത്രയില്ലാത്തതുമാവാം കാരണം. ജോലിക്ക് പോകുന്ന് ഒരു സ്ത്രീക്ക്
അതു കഴിഞ്ഞ് വീട്ടിലെ ജോലിയും കുട്ടികളുടെ വിദ്യാഭ്യാസവും ശ്രദ്ധിക്കേണ്ടി വരുമ്പോള്‍ താരതമേന്യ കുറച്ചു സമയം ആവശ്യപ്പെടുന്ന ജോലികള്‍ തേടാന്‍ ബാധ്യസ്ഥയാവുന്നു.പുരുഷനാണെങ്കില്‍ കൂടുതല്‍ വരവുള്ള മേഖലകള്‍ തേടുമ്പോള്‍ അദ്ധ്യാപനം ഒരു ഓപ്ഷനാവുന്നില്ല.നാട് വിട്ട് പോകാന്‍ താല്പര്യമില്ലാത്തവര്‍ ഈയൊരു വഴി തിരഞ്ഞെടുക്കുന്നുള്ളു.

Anonymous said...

സ്ത്രീകള്‍ അദ്ധ്യാപകനം തൊഴിലായി സ്വീകരിക്കുന്നതിന് പിന്നില്‍ കാരണങ്ങള്‍ പലതാണ്. മുന്‍പ് കമന്‍റ്റുചെയ്തവര്‍ സൂചിപ്പിച്ചതുപോലെ, സ്ത്രീകള്‍ക്ക് ‘സുരക്ഷിതമായ’ തൊഴില്‍ മേഖല തന്നെയാണ് അദ്ധ്യാപനം. തന്നെയുമല്ല, ആഴ്ചയില്‍ രണ്ട് ദിവസം അവധി... രണ്ട് മാസത്തെ മധ്യവേനലവധി... പ്രസവകാലത്തേയ്ക്കുള്ള പ്രത്യേക അവധികള്‍.... ഇതൊക്കെ നോക്കിയാല്‍ കുടുംബ ജീവിതവും തൊഴിലും ഒരുപോലെ കൊണ്ടുപോവാന്‍ ഒരു അദ്ധ്യാപികയ്ക്ക് കഷ്ടപ്പെടെണ്ടതില്ലെന്ന് തോന്നുന്നു.

ഉറുമ്പ്‌ /ANT said...
This comment has been removed by the author.
ഉറുമ്പ്‌ /ANT said...

ഒരു വർഷം.
ആകെ 365 ദിവസങ്ങൾ.
ഞായർ 52
ശനി. 52
ഓണം 10
ക്രിസ്തുമസ്‌. 10
പ്രസവാവധി 60
മധ്യവേനലവധി 60
മറ്റ്‌ പൊതു അവധികൾ >30

ആകെ അവധി 274
ആകെ പ്രവർത്തി ദിവസങ്ങൾ 91
സമരം/കലാപം അനവധി.
സ്ത്രീകൾ കൂടുന്നതിൽ കാര്യമുണ്ട്‌............:)

Anil cheleri kumaran said...

good thoughts

Rejeesh Sanathanan said...

അനില്‍ മാഷേ,

ശ്രീഹരി പറഞ്ഞതാണ് അതിന്‍റെ കാര്യം.............

ഇപ്പോഴത്തെ പല(എല്ലാവരുമല്ല)അദ്ധ്യാപികമാരിലും ഒരു ഭാവമുണ്ട്. തങ്ങളേക്കാള്‍ അറിവും ലോകപരിചയവുമുള്ള ആരും ഈ ഭൂമി മലയാളത്തിലില്ല എന്ന ഭാവം.മറ്റുള്ളവരോടുള്ള അവരുടെ പെരുമാറ്റത്തില്‍ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുമത്.

പിന്നെ പരദൂഷണത്തിന്‍റെ നല്ല ഒരു വിളനിലമാണ് സ്കൂളുകളിലെയും കോളജുകളിലെയും സ്റ്റാഫ് റൂമുകള്‍ എന്നത് നിഷേധിക്കാന്‍ കഴിയുന്ന ഒരു സംഭവമല്ലല്ലോ.........:)

നമ്മുടെയൊക്കെ മനസ്സുകളില്‍ ഗുരുനാഥന്മാര്‍ക്കുള്ള ആദരവും സ്ഥാനവും ഇന്നത്തെ ശിഷ്യന്മാര്‍ക്ക് അവരുടെ ഗുരുനാഥന്മാരെ കുറിച്ച് ഇല്ല എന്നതാണ് സത്യം..അത് ചിലപ്പോള്‍ കാശുകൊടുത്ത് പണിക്കു കയറുന്ന ഗുരുനാഥന്മാരുടെ ജോലിയോടുള്ള ആത്മാര്‍ഥത കൊണ്ടാകാം..:)

Typist | എഴുത്തുകാരി said...

വളരെ വിശദമായിട്ടെല്ലാവരും പറഞ്ഞുകഴിഞ്ഞു. വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ കുറച്ചുകൂടി ഭംഗിയായി നടത്തിക്കൊണ്ടുപോകാന്‍ പറ്റും എന്നതു ഒരു പ്രധാന കാരണം തന്നെ സ്ത്രീകള്‍ ഈ ജോലി തെരഞ്ഞെടുക്കാ‍ന്‍. പിന്നെ മറ്റു പല ജോലികളേയും പോലെ ടെസ്റ്റ്/ഇന്റര്‍വ്യൂ ഇതില്‍കൂടിയൊന്നും കടന്നുപോയിട്ടല്ലല്ലോ ഒരുപാട് പേര്‍ ഈ ജോലി നേടിയെടുക്കുന്നതു്. ലക്ഷങ്ങള്‍ കൊടുത്തു വാങ്ങുന്നതല്ലേ? പലരും കല്യാണം കഴിഞ്ഞു കുട്ടികള്‍ ഒന്ന് മുതിര്‍ന്നിട്ടുകൂടിയാണ് വീട്ടില്‍ വെറുതെ ഇരിക്കേണ്ടെന്നു കരുതി കാശുകൊടുത്ത് വാങ്ങുന്നതു്.എല്ലാവരേയുമല്ലാട്ടോ പറയുന്നതു്.
പുരുഷന്മാര്‍ അവരുടെ താല്പര്യമില്ലായ്മ കൊണ്ടുതന്നെയാണ് ഈ രംഗത്തു കുറഞ്ഞു വരുന്നതു്.

മുക്കുവന്‍ said...

Ant... you said it all..:)

അനില്‍@ബ്ലോഗ് // anil said...

Prayan,
പറഞ്ഞത് ഒരു പരിധി വരെ ശരിയാണെന്ന് തോന്നുന്നു,വെട്ടുകാര്യവും ജോലിയും എല്ലാം സംയോജിപ്പിച്ച് നിശ്ചിത സമയത്ത് ചെയ്തു തീര്‍ക്കാവുന്ന് ഒന്നാണ് അദ്ധ്യാപനം എന്ന് തോന്നുന്നു. വീട്ടൂജോലിയൊന്നും ചെയ്യതിരിക്കുന്ന പുരുഷന്മാര്‍ ബോറടിക്കും എന്ന് വിചാരിച്ചാവുമോ ഈ പണിക്കിറങ്ങാത്തത്?
:)
ചുമ്മാ.

സേതുലക്ഷ്മി,

കഷ്ടപ്പാട് കുറവുള്ള പണിയാണ് അദ്ധ്യാപനം എന്ന് തോന്നുന്നില്ല. എന്റെ അച്ഛനും അമ്മയും ടീച്ചര്‍മാരായിരുന്നു, സഹോദരി ടീച്ചറാണ്. ഒരു ക്ലെറിക്കല്‍ പോസ്റ്റിനേക്കാള്‍ എന്തുകൊണ്ടും ബുദ്ധിമുട്ടാണ് അദ്ധ്യാപനം എന്നാണ് ഞാന്‍ കണ്ട് മനസ്സിലാക്കിയത്. പക്ഷെ അതില്‍ റിസ്ക് ഫാക്റ്റര്‍ കുറവാണെന്നതാണ് ഏറ്റവും ആകര്‍ഷണീയത.

ഉറുമ്പ്‌ /ANT,
ഇത് 2002 ഇല്‍ പണിമുടക്ക് കാലത്ത് അന്തോണിച്ചായന്‍ പറഞ്ഞ കണക്കാണല്ലോ. പക്ഷെ അതിനേക്കാള്‍ ഇപ്പോള്‍ അവധി കൂട്ടിയിട്ടുണ്ട്. രണ്ട് പ്രസവത്തിനെ ഇത് കിട്ടൂ എന്നാണ് തോന്നുന്നത്. പക്ഷെ ഇതില്‍ പ്രസവാവധി ഒഴികെ മറ്റെല്ലാം ആണുങ്ങള്‍ക്കും കിട്ടുമല്ലോ.

ഒരു കാര്യം വിട്ടുപോയി താനും, അബോര്‍ഷന്‍ ലീവെന്നൊരു സാധനം കൂടി ഉണ്ട്.

കുമാര്‍ജി,
നന്ദി.

മാറുന്ന മലയാളി,
അദ്ധ്യാപക വൃത്തിയില്‍ മാത്രം ആരോപിക്കപ്പെടുന്ന കാര്യങ്ങളല്ലല്ലോ താങ്കള്‍ പറഞ്ഞത്. പക്ഷെ തലമുറകളുടെ വ്യത്യാസത്തെക്കുറിച്ച് താങ്കള്‍ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു. പഴയ ആ സങ്കല്‍പ്പം തന്നെ മാറിപ്പോയിരിക്കുന്നു.

എഴുത്തുകാരി,
എല്ലാവരും പറഞ്ഞെങ്കിലും ഞാന്‍ അന്വേഷിക്കുന്ന ഉത്തരം ആയില്ലെന്നൊരു തോന്നലാണ്.പുരുഷന്മാരുടെ താത്പര്യക്കുറവിന് കാരണം കണ്ടെത്താനായില്ല.

മുക്കുവന്‍,
:)

കമന്റുകളില്‍ കാണാനാവുന്നത് ഇതാണ്, പുരുഷന്‍ ആഗ്രഹിക്കുന്ന (അങ്ങിനെ ഒന്നുണ്ടാവുമോ ആവോ)സംതൃപ്തി ഈ ജോലിയില്‍ ലഭിക്കുന്നില്ല. ഒന്നുകില്‍ വിദേശങ്ങളിലേക്ക് പോകുന്നു, അല്ലെങ്കില്‍ കൂടുതല്‍ വരുമാനവും കൃയേറ്റിവിറ്റിയും ഉള്ള മറ്റു മേഖലകള്‍ തേടുന്നു.

സ്ത്രീകള്‍ ഈ ജോലിയില്‍ തൃപ്തരാണ്, അവരുടെ വീട്ടുകാര്യങ്ങളുമായി യോജിപ്പിച്ച് കൊണ്ടുപോവാനാവുന്നതിനാലാണിത്.

പണം കൊടുത്ത് വാങ്ങാവുന്ന ജോലി എന്ന നിലയില്‍ സ്ത്രീകള്‍ താരതമ്യേന റിസ്ക് കുറഞ്ഞ ഇതിനോട് അഭിമുഖ്യം കാട്ടുന്നു, പുരുഷന്മാരാവട്ടെ ആ പണം കൂടുതല്‍ ലാഭവിഹിതം ലഭിക്കാവുന്ന മറ്റുമേഖലകളില്‍ ഇന്വെസ്റ്റ് ചെയ്യുന്നു.

കേരളസര്‍ക്കാര്‍ കണക്കനുസരിച്ച് (2000നു ശേഷം സ്ത്രീകളുടെ എണ്ണം വീണ്ടും വര്‍ദ്ധിച്ചിട്ടുണ്ട്) മലബാര്‍ പ്രദേശമാണ് പുരുഷ അനുപാതത്തില്‍ മുന്നില്‍, സ്ത്രീകളെ അധികമായി ജോലിക്കയക്കാത്തതാണോ കാരണം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

എന്നാലും സംതൃപ്തി നല്‍കുന്ന കണ്‍ക്ലൂഷനില്‍ എത്താനായിട്ടില്ല.

ചാണക്യന്‍ said...

“പിള്ളാരെ പഠിപ്പിക്കുന്ന പണിയില്‍ നിന്നും ആണുങ്ങള്‍ മാറി നില്‍ക്കുന്നതെന്തെന്ന് പറയാമോ?“-

പൊതുവില്‍ പുരുഷന്മാര്‍ അധികാരമുള്ള ജോലി നേടാന്‍ ആഗ്രഹിക്കുന്നു. അദ്ധ്യാപക വൃത്തിയെ മനസുകൊണ്ട് വരിച്ച വളരെ കുറച്ച് പുരുഷന്മാര്‍ മാത്രമെ അദ്ധ്യാപന ജോലി തെരഞ്ഞെടുക്കാന്‍ ശ്രമിക്കുന്നുള്ളു. പൊതുജനവുമായി ബന്ധമില്ലാതെ നാലു ചുവരും അതിനകത്തെ കുറെ പിള്ളാരേയും നോക്കി പ്രവര്‍ത്തിയെടുക്കാന്‍ വിമുഖതയുള്ളവരായി മാറിയിരിക്കുന്നു പുരുഷന്മാര്‍.

Manoj മനോജ് said...

:) ഞാന്‍ ബി.എഡീ.ന് പഠിക്കുമ്പോള്‍ 220 പേരില്‍ 15 പേര്‍ മാത്രമേ ആണ്‍കുട്ടികളായി ഉണ്ടായിരുന്നുള്ളൂ :) അതിന് മുന്‍പും അതിന് ശേഷവും അങ്ങിനെ തന്നെയെന്നാണ് കേട്ടിരിക്കുന്നത്. എല്ലായിടത്തും ഇത് തന്നെയാണ് സ്ഥിതി.

കേരളത്തിലെ മാത്രം സ്ഥിതിയല്ല ഇത്. 1996ല്‍ കേന്ദ്രീയ വിദ്യാലയത്തിന്റെ അദ്ധ്യാപക പരീക്ഷയ്ക്ക് ബാംഗ്ലൂരില്‍ പോയപ്പോഴും സ്ഥിതി ഇത് തന്നെയായിരുന്നു :)

എന്തിന് കൊച്ചിയിലെ ഒരു പ്ലസ്സ് ടൂവില്‍ എല്ലാ തസ്തികയിലും പെണ്‍കുട്ടികള്‍ അവസാനം മാനേജ്മെന്റ് ഒരു ആണ്‍കുട്ടിയെ വളരെ വിഷമത്തോടെ (ഡോണെഷന്‍ കുറച്ചേ കിട്ടിയുള്ളൂ) എടുക്കേണ്ടി വന്നു!

മറ്റൊന്നു കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന് തോന്നുന്നു. ഭൂരിഭാഗം പെണ്‍കുട്ടികളും ഡിഗ്രിക്ക് ശേഷം ബി.എഡ്. എടുത്ത് സ്കൂളുകളില്‍ ചേരുന്നു എന്നുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ ഡിഗ്രിയോടെ പഠനം നിര്‍ത്തുന്നു. ഇത് എന്ത് കൊണ്ടായിരിക്കാം? പെണ്‍കുട്ടികളെ വിവഹം ചെയ്ത് അഴയ്ക്കുവാനുള്ള ധൃതി തന്നെയായിരിക്കില്ലേ? വയസ്സ് കൂടും തോറൂം ആധി കൂടുന്നു എന്നത് കൊണ്ട്. പക്ഷേ ഇന്ന് പെണ്‍കുട്ടികള്‍ പ്രൊഫഷണല്‍ രംഗത്തേയ്ക്ക് കൂടുതല്‍ വരുന്നുണ്ട് എന്ന് തോന്നുന്നു.

തറവാടി said...

വെറുക്കപ്പെടുന്ന വാക്കാണെനിക്ക് സം‌വരണം അതിനാല്‍ നോ കമന്റ്സ് :)

വാഴക്കോടന്‍ ‍// vazhakodan said...

ഞാന്‍ നോക്കീട്ട്, ടീച്ചര്‍ എന്ന് വിളിക്കപ്പെടുന്നത് സ്ത്രീ അധ്യാപകരെ മാത്രമാണെന്ന് ചെറിയ കുട്ടികളില്‍ ഒരു വിശ്വാസം ഉണ്ടായിരുന്നു. ആ ഒരു വിശ്വാസം നില നിന്ന് പോന്നു എന്ന് വെറുതെ കണക്കാക്കാലോ?
മാഷായാലും ടീച്ചര്‍ ആയാലും കുട്ടികള്‍ നന്നായി പഠിച്ചാല്‍ മതി. ചര്‍ച്ചകള്‍ നടക്കട്ടെ! ആശംസകളോടെ...

കുഞ്ഞന്‍ said...

അനില്‍ മാഷെ,

ഞാനിതിന്റെ ഒരു മറുവശം ചൂണ്ടിക്കാണിക്കുന്നു.. ഒരു പക്ഷെ ആണ്‍ വര്‍ഗ്ഗം അദ്ധ്യാപന രംഗത്തേക്ക് വരുന്നത് കുറയുവാന്‍ കാരണം രണ്ടു കാര്യങ്ങളായിരിക്കും ഒന്ന് വേതനക്കുറവ്, എന്നാല്‍ അതിനുമപ്പുറമുള്ള രണ്ടാമത്തെ കാര്യമാണ് സാമൂഹീക പ്രതിബദ്ധത. ഒരു അദ്ധ്യാപകനായിരുന്നാല്‍ സമൂഹം അവന് ഒരു പ്രത്യേക സ്ഥാനമാണ് നല്‍കുന്നത് (പൌരോഹിത്യവും ഇതുപോലെതന്നെയാണ്) ആയതിനാല്‍ ആ ചട്ടക്കുടില്‍ നിന്നും ജീവിക്കാന്‍ ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് സാധിക്കില്ലന്നുള്ള തിരിച്ചറി‍വായിരിക്കും അവരെ ഈ മേഖലിയില്‍ അകറ്റാന്‍ കാരണമായിരിക്കുന്നത്. ഒന്നു പരസ്യമായി മദ്യപിക്കാനൊ,ആഡംബര വസ്ത്രങ്ങള്‍, വസ്തുക്കള്‍ ധരിക്കാനൊ ( കേരളത്തില്‍ അദ്ധ്യാപകന്മാരെ പൊതുവെ മുണ്ടും ഷര്‍ട്ടും ധരിച്ച് ലളിതവായ രീതിയില്‍ കാണുവാനാണ് ജനം ഇഷ്ടപ്പെടുന്നത് )കൂട്ടുകൂടി കറങ്ങി നടക്കുകയൊ എന്തിന് ഒരു ചീത്ത വാക്ക് പൊതു സമൂഹത്തിനിടയില്‍ നിന്ന് പറയാനൊ ഈ പട്ടം കിട്ടിയാല്‍ സാധിക്കുകയില്ലെന്നുള്ള തിരിച്ചറിവ്..

സ്തീകള്‍ എന്തുകൊണ്ട് ഈ രംഗത്തേക്ക് കൂടുതല്‍ വരുന്നു എന്നുള്ളതിന് പലരും കാരണങ്ങള്‍ പറഞ്ഞുകഴിഞ്ഞു, എന്നിരുന്നാലും താമസ സ്ഥലത്തിനടുത്ത് ഒരു ജോലി എന്നൊരു കാഴ്ചപ്പാടും സ്ത്രീകള്‍ അദ്ധ്യാപന രംഗത്തേക്ക് വരുവാനുള്ള കാരണങ്ങളില്‍ ഒന്നാണ്.

karimeen/കരിമീന്‍ said...

ബി.എ.കഴിഞ്ഞു. ഒരു കൊല്ലം ബി.എഡ്‌. വിവാഹ മാര്‍ക്ക്റ്റ്‌ തേടി ഒരു യാത്ര.
അതിനിടയില്‍ ഒരു പി.എസ്‌.സി.
അല്ലെങ്കില്‍ ഒരു അണ്‍-എയിഡെഡ്‌.
കാശുണ്ടെങ്കില്‍ എയിഡെഡ്‌.

അങ്ങിനെ സ്ത്രീകള്‍ ടീച്ചറാകുന്നു.
കുറ്റം പറയരുതല്ലൊ
പീഡനങ്ങളില്ലത്ത ഈ ഒരു ജോലിയെങ്കിലും അവര്‍ക്ക്‌ ഇരുന്നൊട്ടെ

കൊച്ചുമുതലാളി said...

കുഞ്ഞന്‍ പറഞ്ഞതിലും അല്‍പ്പം കാര്യമുണ്ടെന്ന് തോന്നുന്നു.

പ്രവര്‍ത്തി ദിവസം കുറവായതിനാലായിരിക്കും ഈ പണിക്ക് സ്ത്രീകള്‍ കൂടുതല്‍ കടന്ന് വരുന്നത്... പിന്നെ ട്യൂഷന്‍ എന്ന ഏര്‍പ്പാടിലൂടെ മറ്റൊരു വരുമാന മാര്‍ഗ്ഗവും ഇവര്‍ക്ക് ലഭിക്കും.....വിവാഹ മാര്‍ക്കറ്റില്‍ വന്‍ ഡിമാന്റ് വരാന്‍ മറ്റെന്ത് വേണം??

ഹന്‍ല്ലലത്ത് Hanllalath said...

മുകളില്‍ പലരും പറഞ്ഞു കഴിഞ്ഞു..
കുഞ്ഞന്‍ പറഞ്ഞതില്‍ കാര്യം ഉണ്ടെന്നാണ് എന്റെ പക്ഷം.
സ്കൂള്‍ മാഷെന്ന് പറയുമ്പോള്‍ മനസ്സില്‍ തെളിയുന്ന ചിത്രമുണ്ട്..അത് സാക്ഷാത്കരിക്കാന്‍ യുവാക്കള്‍ക്ക് കഴിയാതെ പോകുന്നു പലപ്പോഴും...അത് കൊണ്ട് തന്നെ അവര്‍ ആ വെല്ലു വിളി ഏറ്റെടുക്കാനും മിനക്കെടുന്നില്ല..

പിന്നെ ഉള്ളത്...സ്ത്രീകളുടെ കടന്നു വരവ്..
അതും മുകളില്‍ പലരും പറഞ്ഞു കഴിഞ്ഞു
ഏ റ്റവും ധൈര്യമായി കടന്നു ചെല്ലാവുന്ന, എത്ര യാഥാസ്ഥികരും പോകാന്‍ അനുവദിക്കുന്ന ജോലിയാണ് അദ്ധ്യാപനം...
തൊഴില്‍ രംഗത്തെ ചൂഷണങ്ങള്‍ ഏതു തരത്തിലെ ആയാലും താരതമ്യേന കുറവാണ് അധ്യാപന രംഗത്ത്..പിന്നെ ഉള്ളത് അണ്‍ എയ്ഡഡ് മേഖലയില്‍ വളരെ തുച്ചമായ ശമ്പളത്തിന് ജോലി ചെയ്യേണ്ടി വരുന്നു എന്നതാണ്...
അതും സ്ത്രീകള്‍ കൂടുതല്‍ കാര്യമാക്കുന്നില്ല..വരുമാനം എന്നതിനെക്കാള്‍ മാനസികമായ സംതൃപ്തി കിട്ടുന്ന ജോലിയാണ് അദ്ധ്യാപനം എന്നതാകാം കാരണങ്ങളിലൊന്ന് ...ഭൂരിപക്ഷവും വരുമാനം മാത്രം ലക്ഷ്യമാക്കിയല്ല അദ്ധ്യാപനം തൊഴിലായി സ്വീകരിക്കുന്നത്‌...കൂടുതല്‍ റിസ്ക്കില്ലാത്ത തൊഴില്‍ എന്നതും ഒരു പ്ലസ് പോയിന്റാണ്..
കുട്ടികളെ പഠിപ്പിക്കുന്നത്‌ അധ്യാപനത്തിന് ട്രെയിനിംഗ് കിട്ടിയ ആള്‍ക്ക് ആനക്കാര്യം ഒന്നുമല്ല...മുകളിലെ ഒരു കമന്റില്‍ പറഞ്ഞ പോലെ അദ്ധ്യാപനം എന്നാല്‍ വലിയ സംഭവമാണെന്നും ഭയങ്കര റിസ്ക്കാനെന്നും എനിക്കു തോന്നുന്നില്ല...

പ്രസക്തമായ ചര്‍ച്ചകള്‍ എടുത്തിടുന്നതിനു അനില്‍ ഭായ്ക്ക് അഭിനന്ദനങ്ങള്‍...

കുഞ്ഞന്‍ said...

ഒരു ഓഫ് ..

പ്രിയ ഹന്‍ല്ലലത്...(ഈ പേര് ഏതു ഭാഷയിലേതാണ്? എന്താണ് ഇതിനര്‍ത്ഥം?)

എല്‍ കെ ജി മുതല്‍ മൂന്നാം ക്ലാസ് വരെ ഒന്ന് പഠിപ്പിച്ചു നോക്കൂ...അപ്പോഴറിയാം ക്ഷ ണ്ട ണ്ണ ഛ..എന്നീ അക്ഷരങ്ങള്‍ ഉണ്ടെന്ന്,ഇതൊക്കെ നമ്മള്‍ മൂക്കുകൊണ്ട് എഴുതുന്നത് അല്ലെങ്കില്‍ അവര്‍ എഴുതിക്കും കുട്ടികള്‍..!

പിന്നെ ചില വല്യ ക്ലാസ്സിലെ കുരുത്തം കെട്ടവരുടെ കൈയ്യിലിരുപ്പിനെ നേരിടണമെങ്കില്‍ അഭ്യാസം പഠിച്ചേ തീരു... പിന്നെ ഏറ്റവും കൂടുതല്‍ ഇരട്ടപ്പേരുകള്‍ നിര്‍ലോഭമായും അനുയോജ്യമായും സൌജന്യമായും ലഭിക്കുന്നത് അദ്ധ്യാപക വേലയിലാണ്.

smitha adharsh said...

പോസ്റ്റ് വായിക്കാന്‍ വൈകി..പറയാന്‍ വന്നതെല്ലാം മുന്നേ വന്നവര്‍ പറഞ്ഞു പോയിട്ടുണ്ട്.എന്നാലും,കേരളത്തിലുള്ള സകല അധ്യാപികാ വിദ്യാര്‍ഥികളും ,ഡോണെഷന്‍ കൊടുത്തു സീറ്റ് ഒപ്പിച്ച്, ജോലിയ്ക്കായി ലക്ഷങ്ങള്‍ എണ്ണിക്കൊടുത്തു ജോലി സംഘടിപ്പിച്ച്, വളരെ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്തു വരുന്നു എന്ന് ആയിപ്പോയല്ലോ ഈ പോസ്ടിനെയും,പുറകെ വന്നുപോയ കമന്റ്സ്ന്‍റെയും രത്നച്ചുരുക്കം...അതിനോടെല്ലാം ചില ചില്ലറ പ്രതിഷേധങ്ങള്‍ ഉണ്ട് കേട്ടോ.
ബി.എഡ് മെരിറ്റ് സീറ്റ്ന്‍റെകാര്യമെടുത്താല്‍ ആണ്‍കുട്ടികള്‍ക്ക് മാര്‍ക്ക് കൂടിപ്പോയതിന്റെ പേരില്‍ ഒരിയ്ക്കലും അഡ്മിഷന്‍ നിഷേധിക്കാന്‍ വഴിയില്ല കേട്ടോ.പിന്നെ കേരളത്തിലെ സര്‍ക്കാര്‍ അധ്യാപകര്‍ ആരും ലക്ഷങ്ങള്‍ എണ്ണിക്കൊടുത്തിട്ടല്ല ജോലിയ്ക്ക്‌ കയറിട്ടുള്ളത്.പി.എസ്.സി.ടെസ്റ്റ് എഴുതാന്‍ പോകുന്നത് സ്ത്രീകള്‍ മാത്രമല്ല എന്നാണു എന്റെ അറിവ്.റാങ്ക് ലിസ്റ്റില്‍ കയറിക്കൂടാന്‍ സ്ത്രീകള്‍ക്ക് ഒരു പ്രത്യേക രീതിയിലുള്ള കുറുക്കു വഴികളും ഇല്ല എന്ന് തോന്നുന്നു.
പിന്നെ,എന്തുകൊണ്ട്,അധ്യാപകര്‍ക്ക് തുച്ഛമായ ശമ്പളം എന്ന് പറയുന്നത് എന്തുകൊണ്ട് എന്നെനിക്കു മനസ്സിലാകുന്നില്ല.മറ്റു ഏത് സര്‍ക്കാര്‍ പോസ്റ്റും പോലെ തന്നെ മാന്യമായ ശമ്പളവും,അധ്യാപക പോസ്റ്റിനും ഉണ്ട്.എല്‍.ഡി.സി,യു,ഡി.സി- ബേസിക് പെയില്‍ നിന്നും കാര്യമായ വ്യത്യാസം അദ്യാപകര്‍ക്ക് ഉണ്ടെന്നു തോന്നുന്നില്ല. അങ്ങനെ നോക്കുകയാനെന്കില്‍ സര്‍ക്കാര്‍ എല്‍.ഡി.ക്ലെര്‍ക്ക്‌ പോസ്റ്ലെയ്ക്ക് പുരുഷന്മാര്‍ എന്ത് സാമ്പത്തിക സുരക്ഷയുടെ പിന്തുണയിലാണ് മുന്നോട്ടു വരുന്നത്?കേരളത്തിലെ മറ്റൊരു ജോലിയ്ക്കും ശമ്പളത്തോടുകൂടിയ പ്രസവാവാവധി കിട്ടുന്നില്ലേ?കേരളത്തിലെ അധ്യാപികമാര്‍ മാത്രമേ സര്‍വീസ്നിടയില്‍ പ്രസവിക്കുന്നുള്ളൂ?
'മാണിക്യം' ചേച്ചിയെങ്കിലും അധ്യാപികമാര്‍ക്ക് ചില്ലറ 'ക്വാളിറ്റി'യെങ്കിലും ഉണ്ടെന്നു പരസ്യമായി പറഞ്ഞതില്‍ ഒരു കുഞ്ഞു സന്തോഷം.
പുരുഷന്മാരുടെ താല്പര്യക്കുറവു അവരുടെ എണ്ണക്കുറവിനെ ബാധിച്ചിട്ടുണ്ട് എന്ന് ഒരു പുരുഷന്മാരും സമ്മതിക്കുകയെ ചെയ്യരുത്.അങ്ങനെ സമ്മതിച്ചാല്‍ അതൊരു 'ഡിസ് ക്വാളിഫിക്കേഷന്‍' ആയാലോ...
കേരളത്തിലെ അധ്യാപികമാര്‍ക്ക് മാത്രം ഓണം,ക്രിസ്മസ്,ഞായര്‍,ബന്ദ്,ഹര്‍ത്താല്‍,മറ്റു പൊതു അവധികള്‍....അതെനിക്കൊരു പുതിയ അറിവാണ്‌ .. ആകെ പ്രവൃത്തി ദിനങ്ങള്‍ 91 എന്ന് കണ്ടു പിടിച്ചു വച്ചിരിക്കുന്നല്ലോ..ഉറുമ്പ് സാറേ..നിങ്ങളുടെ മക്കളൊക്കെ കൊല്ലത്തില്‍ ആകെ 91 ദിവസമേ സ്കൂളി പോകുന്നുള്ളൂ?
പ്രവൃത്തി ദിവസങ്ങള്‍ ഇത്ര വേണം എന്ന് സര്‍ക്കാര്‍ റൂള്‍ തന്നെ ഉണ്ട്.അതിനിടയിലെ ഈ രസകരമായ കണ്ടുപിടുത്തങ്ങള്‍ കൌതുകകരമായി തോന്നി..

സംവരണത്തെ പറ്റി...നോ കമന്റ്സ്..!!

വികടശിരോമണി said...

എന്തെല്ലാമെന്തെല്ലാം മോഹങ്ങളാണെന്നോ
എന്തെല്ലാമെന്തെല്ലാം സ്വപ്നങ്ങളാണെന്നോ....

അനില്‍@ബ്ലോഗ് // anil said...

ചാണക്യാ,
ഈ പറഞ്ഞതില്‍ കുറച്ച് ന്യായമുണ്ടാവാം എന്ന് തോന്നുന്നു.പിള്ളാരോട് തായം കളിക്കാന്‍ നമ്മളില്ല എന്ന മനോഭാവം ആയിരിക്കാം.
:)

മനോജ്,
വിവരങ്ങള്‍ക്ക് നന്ദി. അപ്പോള്‍ കേരളത്തിലെ മാത്രം പ്രശ്നമല്ല ഇത്.

തറവാടീ,
തലക്കെട്ടിനു കീഴോട്ടും കുറച്ചൂടെ വായിക്കണെ.
:)

വാഴക്കോടാ,
:)
സന്ദര്‍ശനത്തിനു നന്ദി.

കുഞ്ഞന്‍ഭായ്,
അതിനോട് യോജിക്കാനാവുന്നില്ല. ഒരു മാതൃകാ അദ്ധ്യാപകനാവാനുള്ള യോഗ്യത അല്ലെങ്കില്‍ അച്ചടക്കം തനിക്കില്ല എന്ന് കരുതി പുരുഷന്മാര്‍ മാറി നില്‍ക്കുകയാണെന്ന് കരുതാനാവില്ല. ഇത്ര വിവേകപൂര്‍ണ്ണമായി ചിന്തിക്കുന്ന ഒരു തലമുറയാണ് നമ്മുടേതെങ്കില്‍ നാട് സ്വര്‍ഗ്ഗമായേനെ. പിന്നെ ഈ പറയുന്ന അച്ചടക്കം ഇന്നത്തെ സ്കൂളധ്യാപകര്‍ക്ക് ഇന്നുണ്ടോ എന്നും സംശയമാണ്.

karimeen,
:)

കൊച്ചുമുതലാളി,
അവധികള്‍ ഇഷ്ടപ്പെടാത്തവരാണ് പുരുഷന്മാര്‍ എന്ന് പറഞ്ഞാല്‍ യോജിക്കാനാവില്ല.

ഹന്‍ല്ലലത്ത്,
അദ്ധ്യാപക ജോലി അത്ര എളുപ്പമല്ല, ചങ്ങാതീ. ക്ലാസ്സിനുള്ള തയ്യാറെടുപ്പുകള്‍, വിവിധ സാഹചര്യങ്ങളില്‍ നിന്നും വരുന്ന ഒരുപറ്റം കുട്ടികളെ മേക്കല്‍, രാവിലെ മുതല്‍ വായിട്ടലക്കല്‍, സാമേന്യേന സ്ഥായിയായ മാനസികാവസ്ഥയുടെ ആവശ്യം തുടങ്ങി ഒട്ടനവധി പോയന്റുകള്‍, പരിഗണിച്ചു നോക്കുക .
സന്ദര്‍ശനത്തിനും കമന്റിനും നന്ദി.

അനില്‍@ബ്ലോഗ് // anil said...

smitha adharsh,
വിയോജിക്കേണ്ട കാര്യങ്ങളില്‍ വിയോജിപ്പ് പറയണമല്ലോ, അതല്ലെ സന്തോഷം. അദ്ധ്യാപകര്‍ക്ക് സ്വന്തം പ്രശ്നങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ പറയാനാവും.

ഡോണെഷന്‍ കൊടുത്തു സീറ്റ് ഒപ്പിച്ച്, ജോലിയ്ക്കായി ലക്ഷങ്ങള്‍ എണ്ണിക്കൊടുത്തു ജോലി സംഘടിപ്പിച്ച്, വളരെ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്തു വരുന്നു എന്ന് ആയിപ്പോയല്ലോ ഈ പോസ്ടിനെയും,പുറകെ വന്നുപോയ കമന്റ്സ്ന്‍റെയും രത്നച്ചുരുക്കംപോസ്റ്റില്‍ ഞാനങ്ങനെ പറഞ്ഞിട്ടുണ്ടോ, ഇല്ലെന്നാണ് എന്റെ ധാരണ. കമന്റുകളില്‍ ഇടപെടാന്‍ ശ്രമിച്ചിട്ടുമുണ്ട്, പൂര്‍ണ്ണമായില്ലെങ്കിലും. ഒരു വസ്തുത കാണാതിരുന്നുകൂട, ഈ പറഞ്ഞ സംഗതികള്‍ ചെയ്താല്‍ കേരളത്തില്‍ സര്‍ക്കാര്‍ ശമ്പളം വങ്ങാനാവുന്ന മറ്റൊരു പോസ്റ്റ് ഇല്ല തന്നെ. പി.എസ്.സി ടെസ്റ്റെഴുതി സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറുന്നവര്‍ ഒരോ മേഖലയിലെയും “ക്രീം” ആണെന്നത് കാണാതെയല്ല ഈ പറയുന്നത്. മറ്റു മേഖലകളിലും ഇല്ലാത്ത പോലെ സ്വകാര്യ മാനേജ്മെന്റ് (എയിഡഡ് & അണ്‍ എയിഡഡ്) തൊഴിലാളികള്‍ ഉള്ള മേഖലയാണ് വിദ്യാഭ്യാസ മേഖല. ആ ലിങ്കില്‍ കൊടുത്തിരിക്കുന്ന് ടേബിള്‍ ഒന്നു നോക്കാമോ, സര്‍ക്കാര്‍ അദ്ധ്യാപകരുടെ ഇരട്ടിയിലധികം വരും മാനേജ്മെന്റ് അദ്ധ്യാപകര്‍. അതില്‍ ശതമാനക്കണക്കില്‍ “നിയമനത്തിനുള്ള പണനിക്ഷേപം“ എന്ന ഘടകം തെളിഞ്ഞു തന്നെ നില്‍ക്കും.
അവധി തുടങ്ങിയ കാര്യങ്ങളൊടുള്ള സമീപനം ഞാന്‍ വ്യക്തമാക്കിയതുമാണ്. സന്ദര്‍ശനത്തിനു നന്ദി.

വികട ശിരോമണി,
:)

ഗോപക്‌ യു ആര്‍ said...

വിദ്യഭ്യാസവകുപ്പിലും ഗവ: സർവീസിലും ഭൂരിപക്ഷം
സ്ത്രീകളാണ് എന്നത് ഈ രണ്ട് വകുപ്പുകളും കാര്യക്ഷമത കുറവാകാൻ കാരണമായിട്ടുണ്ട് എന്ന അഭിപ്രായം എനിക്കുണ്ട്..[എന്റെ ഭാര്യ ഒരു റ്റീചറാണ് എങ്കിലും]..
അവകാശങ്കളില് തുല്യതയും കഠിനജജൊലികള്
പുരുഷ്മാറ്ക്കും എന്നതാണ് അവരുടെ രീതി...

ഹരീഷ് തൊടുപുഴ said...

മുണ്ടു മടക്കിക്കുത്തി ഉടുക്കാന്‍ പറ്റില്ല.

ആരെടാ എന്നു ചോദിച്ചാല്‍ രണ്ടു തെറി തിരിച്ചു പറയാന്‍ ആവില്ല.

പട്ടാപ്പകല്‍ ഷാപ്പില്‍ കയറി കള്ളും, കപ്പേം കഴിക്കാന്‍ പറ്റില്ല [കുട്ട്യോളു കണ്ടാല്‍ അവര്‍ക്കും വാങ്ങിച്ചു കൊടുക്കേണ്ടി വരും]

ഒന്നു സ്വതന്ത്രമായിട്ടു വായ്നോക്കാന്‍ പറ്റില്ല..[നട്ടുകാര്‍ കൊട്ടേഷന്‍ തന്നാല്‍ അതില്പരം ഒരു നാണക്കേടുണ്ടോ??]

എത്ര ലോലഹൃദയന്‍ ആണെങ്കിലും മസിലും പിടിച്ചുനടക്കണം [ഇല്ലെങ്കില്‍ അടുത്തദിവസം പിള്ളേര്‍ തലേക്കേറി നെരങ്ങാന്‍ തുടങ്ങും]

കാശു കടം വാങ്ങിച്ചാല്‍ തിരിച്ചു കൊടുക്കാതിരിക്കാന്‍ പറ്റുകേല.. [ഇല്ലെങ്കില്‍ പൊതുജന മദ്ധ്യത്തില്‍ വച്ച് തുണിയുരിഞ്ഞു വിടും നാട്ടാര്]

ഇനിയും കുറെ ഉണ്ട്...

ഇതൊക്കെ ആണെങ്കിലും എനിക്കൊരു മാഷുണ്ട് ഫ്രെണ്ടായിട്ട്, ഈ പറഞ്ഞ ഗുണഗണങ്ങളൊക്കെയുള്ളൊരു കക്ഷി..

അങ്കിള്‍ said...

അദ്ധ്യാപകര്‍: ഞാനേറ്റവും ആദരിക്കുന്ന വര്‍ഗ്ഗം. എന്നാലും സെക്രട്ടേറിയറ്റ് നടയില്‍ കൂടി കൊടിയും പിടിച്ച് ജാഥയായി അവര്‍ പഠിപ്പിച്ച കൂട്ടികളുടെ മുന്നില്‍ കൂടി പോകുന്ന കാഴ്ച കണ്ട് മനസ്സ് നീറിയിട്ടുണ്ട്.