2/18/2009

പ്രവാസികള്‍ക്ക് സ്വാഗതം

കേരളീയ സമ്പത് വ്യവസ്ഥയില്‍ പ്രവാസി മലയാളികളുണ്ടാക്കിയ ചലനങ്ങള്‍ ചെറുതല്ല. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വിശകലങ്ങള്‍ നടന്ന വിഷയവുമാണിത്. എന്നിരുന്നാലും മുമ്പെങ്ങുമില്ലാത്തവണ്ണം ഇന്ത്യന്‍ സമ്പത് വ്യവസ്ഥയും പ്രവാസികളും തമ്മിലുള്ള ബന്ധം ഇന്നു ചര്‍ച്ച ചെയ്യപ്പെടുന്നു. ആഗോള സാമ്പത്തിക മാന്ദ്യവും അതേതുടര്‍ന്ന് തൊഴില്‍ ലഭ്യതയിലുണ്ടായ കുറവും വിദേശ മലയാളികളേയും തദ്വാരാ കേരളീയ സമൂഹത്തെയും ബാധിക്കാനാരംഭിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ വന്ന കേന്ദ്ര ഇടക്കാല ബഡ്ജറ്റിനെ നാം ആകാംഷാപൂര്‍വ്വം കാത്തിരുന്നെങ്കിലും ഫലം നിരാശയായിരുന്നു. ഇതിന്റെ ആദ്യ പ്രതികരമായി വന്നത് ശ്രീ അപ്പുവിന്റെ "പ്രവാസിക്കോരനു പിന്നെയും കുമ്പിളില്‍ കഞ്ഞി" എന്ന പോസ്റ്റാണ്.സ്വന്തം നിലയില്‍ പ്രവാസികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടുന്നതിന്റെ ആവശ്യകതയാണ് അദ്ദേഹമതില്‍ ചൂണ്ടിക്കാട്ടുന്നത്.

നിലവിലുള്ള സാമൂഹിക സാഹചര്യങ്ങളില്‍ പ്രവാസിയെന്നാല്‍, പെട്ടി നിറയെ മൊബൈല്‍ ഫോണും സിഡി പ്ലേയറും വാരിക്കെട്ടി , ഉത്സവമാഘോഷിക്കാനെത്തുന്ന വിരുന്നുകാരനാണ്. ഒരു പരിധിവരെയെങ്കിലും ആ ചിത്രം അതേപടി നിലനിര്‍ത്താന്‍ ഈ വിരുന്നുകാരനും ശ്രദ്ധിക്കാറുണ്ട് എന്നതും കാണാതിരുന്നുകൂട. ഈ അവസ്ഥക്ക് മാറ്റം വരുത്തുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. ഇഷ്ടികപ്പണിയെടുക്കുന്ന ഒരു തൊഴിലാളി , കേരളീയ സമൂഹത്തില്‍ ജീവിക്കുന്നതിനേക്കാള്‍ കഷ്ടപ്പാടുകള്‍ നിറഞ്ഞ സാമൂഹികവും ഭൌതികവുമായ ചുറ്റുപാടിലാണ് ജീവിക്കുകയും ജോലിയെടുക്കുകയും ചെയ്യുന്നതെന്ന് തുറന്നു സമ്മതിക്കാന്‍ അവരും, സത്യാവസ്ഥ എന്തെന്ന വസ്തുത അംഗീകരിക്കാന്‍ കേരള സമൂഹവും മാറേണ്ടതുണ്ട്. തന്റെ ജീവിതത്തിലനുഭവിക്കുന്ന നരകയാതനയുടെ കൂലിയാണ് ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കിലുള്ള വ്യത്യാസമായി പ്രതിഫലിക്കുന്നതെന്ന് ബോദ്ധ്യപ്പെടുത്താന്‍ ഇനിയും വൈകിക്കൂടാ.

ആഗോളവല്‍ക്കരണത്തിന്റെ ഈ കാലഘട്ടത്തില്‍ , വിവിധങ്ങളായ സാമൂഹിക ക്ഷേമ പദ്ധതികളില്‍ നിന്നും സര്‍ക്കാരുകള്‍ പിന്‍ വാങ്ങേണ്ടുന്ന ഒരു ലോകക്രമമാണിന്ന് നിലനില്‍ക്കുന്നത്. പരിമിതമാ‍യ സമ്പത്തും ഉപാധികളും ഉപയോഗിച്ച് പദ്ധതികള്‍ തയ്യാറാക്കുന്ന സര്‍ക്കാരിനെ, ക്ഷേമ പദ്ധതികളിലേക്ക് കൂടുതല്‍ പ്രതീക്ഷിക്കുന്നത് അപ്രായോഗികമായിരിക്കും. ഭാരത സര്‍ക്കാര്‍ തന്നെ കോണ്ട്രിബ്യൂട്ടറി പെന്‍ഷന്‍ പോലെയുള്ള പദ്ധതികളിലേക്ക് ചുവടുമാറ്റം നടത്തിക്കൊണ്ടിരിക്കയാണെന്ന് നമുക്കറിയാ‍മല്ലോ. ഈ സാഹചര്യം മുന്നില്‍ കണ്ട് പ്രവാസികളുടേയും നാട്ടിലേക്കു മടങ്ങുന്ന സുഹൃത്തുക്കളുടേയും കൂട്ടായ്മ രൂപം കൊള്ളുക എന്നതാണ് രണ്ടാം ഘട്ടം. "പ്രൊഡക്ഷന്‍ ബൈ മാസ്സ്" എന്ന സങ്കല്‍പ്പത്തിലൂടെ "മാസ്സ് പ്രൊഡക്ഷന്‍ " സാദ്ധ്യമാക്കുന്ന ഒന്നാണ് കൂട്ടായ്മ എന്നത്. പ്രാദേശിക അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന സംഘങ്ങളായ് പ്രവര്‍ത്തനമാരംഭിക്കുകയും , ഇപ്രകാരം മനുഷ്യാദ്ധ്വാനം, സമ്പത്ത് എന്നിവയടങ്ങുന്ന മൂലധനം സ്വരൂപിക്കാനുമാവും.

കേരളം എന്നത് രാഷ്ട്രീയമായി വളരെയധികം പ്രബുദ്ധരായ ഒരു ജനവിഭാഗമാണ്. രാഷ്ട്രീയം എന്നത് തങ്ങളുടെ നിത്യജീവിതവുമായി ഇഴപിരിക്കാനാവാത്തവണ്ണം ഇഴുകിച്ചേര്‍ന്നിരിക്കുന്ന ഒന്നായതിനാല്‍ അതിനെ ഒരു യാഥാര്‍ത്ഥ്യമായിക്കണ്ട് അംഗീകരിക്കുവാന്‍ തയ്യാറാവുക. അഭിപ്രായങ്ങളില്‍ വിയോജിക്കേണ്ടിടത്ത് വിയോജിക്കുകയും അതേ സമയം തന്നെ ലക്ഷ്യത്തിലെ ഐക്യം എന്ന അടിസ്ഥാന ഘടകത്തില്‍ സംഘ ശക്തിയുടെ അടിത്തറ പണിയുകയും ചെയ്യുക.

ഇത്രയും ഒരു ആമുഖം എന്ന നിലയില്‍ കുറിച്ചു എന്നു മാത്രം. വിവിധ മേഖലകളിലെ വിദഗ്ധരായ ആളുകളുമായി ചര്‍ച്ച ചെയ്ത് കൃഷി, മൃഗസംരക്ഷണം , മത്സ്യ മേഖല എന്നീ ഉത്പാദന മേഖലകളില്‍ എന്തെല്ലാം സാദ്ധ്യതകള്‍ ഉപയോഗിക്കാനാവും എന്ന് രണ്ടോ മൂന്നോ പോസ്റ്റുകളിലായ് ചര്‍ച്ച ചെയ്യാമെന്ന് കരുതുന്നു.

20 comments:

അനില്‍@ബ്ലോഗ് // anil said...

തന്നാലായത്.
:)

പകല്‍കിനാവന്‍ | daYdreaMer said...

ഇതൊക്കെ കാണേണ്ടവര്‍ ഉറക്കം നടിക്കുമ്പോള്‍ ഇങ്ങനെയെങ്കിലുംമുള്ള പ്രതികരണങ്ങള്‍ക്ക് ആശംസകള്‍...

ചാണക്യന്‍ said...

അനിലെ,
ആശയത്തിനു അഭിവാദ്യങ്ങള്‍....

ഇതില്‍ അഭിപ്രായങ്ങള്‍ വരേണ്ടത് പ്രവാസികളില്‍ നിന്നുമാണ്...
അവര്‍ പ്രതികരിക്കട്ടെ...

വികടശിരോമണി said...

അതെ,അവരിൽ നിന്നു വരട്ടെ പ്രതികരണങ്ങൾ.ഞാൻ തൽക്കാലം ട്രാക്കിടട്ടെ.

കാപ്പിലാന്‍ said...

സെഞ്ചുറി അടിച്ച അടിച്ച അനിലിന് ആദ്യമേ അഭിനന്ദങ്ങള്‍ അറിയിക്കട്ടെ .

ചൈനീസ് മോഡല്‍ വ്യവസായങ്ങള്‍ കേരളത്തിലും ആരംഭിക്കാവുന്നതാണ് .അതാണ്‌ അനില്‍ സൂചിപ്പിച്ച ചെറുകിട സംഘങ്ങള്‍.


എന്‍റെ മനസ്സില്‍ മറ്റൊന്നാണ് എതിരന്‍ ആശ്രമത്തില്‍ മൂന്നു പശുക്കളെ തന്നു .അതിന്റെ കൂടെ ഒരു മൂന്നോ നാലോ പശുക്കളെക്കൂടി വാങ്ങി ഒരു ചെറിയ ഫാം തുടങ്ങാം .തെങ്ങിനെപ്പോലെ തന്നെയാണ് പശുവും അതിന്റെ യാതൊരു വസ്തുക്കളും നമുക്ക് കളയാന്‍ പറ്റില്ല .ഇപ്പോള്‍ തന്നെ ഗോക്കൊള ഇറങ്ങുന്ന സമയത്ത് രാവിലെയും വൈകിട്ടും ഇതിന്റെ മൂത്രം ശേഖരിച്ചു മില്‍മ പോലുള്ള സംഘങ്ങളില്‍ കൊണ്ടുക്കൊടുക്കാം .ഗോക്കൊളയുടെ ഒരു യൂനിറ്റ് കേരളത്തില്‍ തുടങ്ങണം എന്നല്ലേ ഉള്ളൂ .


മറ്റൊന്ന് എന്‍റെ മനസ്സില്‍ ഉള്ളത് അമേരിക്കയില്‍ നിന്നും ഏറിയാല്‍ അഞ്ചോ ആറോ വര്‍ഷം കഴിഞ്ഞാല്‍ ഞാന്‍ തിരിച്ചു വരും .അതിനു ശേഷം കുടുക് ഭാഗത്ത് 50 ഏക്കര്‍ മുന്തിരിത്തോട്ടം വാങ്ങണം എന്നാണ് പ്ലാന്‍ .ഇതില്‍ പ്രധാനമായും ജോലിക്കാരായി ഞാന്‍ നിയമിക്കാന്‍ ഉദേശിക്കുന്നത് പ്രവാസികളായ ബ്ലോങര്‍മാരെയാണ് കൂടാതെ ഐ .ടി ക്കാരെയും .ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഞാന്‍ പിന്നീട് പറയാം .

നല്ല പോസ്റ്റ് .ആശംസകള്‍ .

മാണിക്യം said...

“കേരളം എന്നത് രാഷ്ട്രീയമായി വളരെയധികം പ്രബുദ്ധരായ ഒരു ജനവിഭാഗമാണ്.
രാഷ്ട്രീയം എന്നത് തങ്ങളുടെ നിത്യജീവിതവുമായി ഇഴപിരിക്കാനാവാത്തവണ്ണം ഇഴുകിച്ചേര്‍ന്നിരിക്കുന്ന ഒന്നായതിനാല്‍ അതിനെ ഒരു യാഥാര്‍ത്ഥ്യമായിക്കണ്ട് അംഗീകരിക്കുവാന്‍ തയ്യാറാവുക.
അഭിപ്രായങ്ങളില്‍ വിയോജിക്കേണ്ടിടത്ത് വിയോജിക്കുകയും അതേ സമയം തന്നെ ലക്ഷ്യത്തിലെ ഐക്യം എന്ന അടിസ്ഥാന ഘടകത്തില്‍ സംഘ ശക്തിയുടെ അടിത്തറ പണിയുകയും ചെയ്യുക

ഗൌരവത്തോടെ ചര്‍ച്ച ചെയ്യേണ്ടുന്ന ഒരു വിഷയം .
സാമ്പത്തിക മാന്ദ്യം ഇതിനു മുന്‍പും പാശ്ചാത്യരാജ്യങ്ങളില്‍ സംഭവിച്ചിട്ടുണ്ട്, പക്ഷെ ഇന്നത്തെ പോലെ അതിന്റെ പ്രതിഭലനം ആഗോള്‍ തലത്തില്‍ ഇതാദ്യമാണിത്ര രൂക്ഷമാവുന്നത്,
നല്ല ഒരു പോസ്റ്റ് അനില്‍.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

പ്രാധാന്യമുള്ള വിഷയം. പ്രവാസികളുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ സര്‍ക്കാരുകള്‍ക്കായാല്‍ (ഇടതായാലും വലതായാലും) സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് പണം മുടക്കാന്‍ പ്രവാസികള്‍ തയ്യാറാവും. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് മാത്രമല്ല ബിസിനസ്സ് എന്ന് പ്രവാസികളും തിരിച്ചറിയണം. പ്രവാസി കൂട്ടായ്മയിലൂടെ നടത്തുന്ന സംരംഭങ്ങളെ അനാവശ്യ ചുവപ്പ് നാടകളില്‍ കുരുക്കാതിരിക്കാന്‍ സര്‍ക്കാരും ദ്രോഹിക്കാതിരിക്കാന്‍ (സഹായിച്ചില്ലെങ്കിലും)ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തയ്യാറാവുകയും ചെയ്യണം.

കാപ്പിലാന്‍ said...

ഒരോഫ് -
രാമചന്ദ്രന്‍ പറഞ്ഞതുകൊണ്ട് പറയാം .

രാമചന്ദ്ര ,

മുതിര്‍ന്നവര്‍ പറഞ്ഞാല്‍ അനുസരിക്കാന്‍ പഠിക്കണം .മമ്മൂട്ടി സാര്‍ അവസാനം പറഞ്ഞിട്ടുപോയത് പ്രവാസികള്‍ രാഷ്ട്രീയം മുണ്ടിപ്പോകരുത് എന്നാണ് .അത് മറന്നോ .

ഇനി അല്പം കാര്യം .കാര്യം എത്ര പറഞ്ഞാലും നമ്മള്‍ പ്രവാസികള്‍ അത്രയ്ക്ക് സംഘടിതര്‍ അല്ല .പെറ്റ നാടിനെ മറക്കാതിരിക്കാന്‍ നമ്മള്‍ മറുനാട്ടില്‍ സന്ഘടിക്കരുന്ടെങ്കിലും നാട്ടില്‍ നമ്മള്‍ അതെല്ലാം മറക്കും .കൂടാതെ പലരും പലയിടങ്ങളിലും ചിതറിപ്പാര്‍ക്കുന്നു.

ഇനി രാഷ്ട്രീയക്കാര്‍ ആണെങ്കില്‍ ( ഇടതനോ വലതനോ ആകട്ടെ ) പ്രവാസിയെ അവനു വേണ്ട .
അവന്റെ കാശ് മാത്രം മതി . എന്ന് പ്രവാസി കാശില്ലാതെ നാട്ടില്‍ തിരിച്ചെത്തിയാലും ഈ രാഷ്ട്രീയക്കാര്‍ അവരെ കറിവേപ്പില പോലെ എടുത്തുകളയുമെന്ന് ഞാന്‍ മുദ്ര പത്രത്തില്‍ എഴുതിതരാം .ഇത് ഞാന്‍ നേരത്തെ സൂചിപ്പിച്ചതാണ് .അതുകൊണ്ട് കൂടുതല്‍ ഈക്കാര്യതെക്കുരിച്ച് ചിന്തിച്ചു തലപുന്നാക്ക് ആക്കണ്ട .ഇതുകൊണ്ടു യാതൊരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല .

ചുരുക്കത്തില്‍
കാശില്ലെങ്കില്‍ പിണം .

അനില്‍@ബ്ലോഗ് // anil said...

പകല്‍കിനാവന്‍,
സന്ദര്‍ശനത്തിനും ആദ്യ കമന്റിനും നന്ദി.

ചാണക്യന്‍,
നമുക്ക് കാത്തിരിക്കാം. നല്ല പ്രതികരണങ്ങള്‍ വരട്ടെ.

വികടശിരോമണി,
നന്ദി.

കാപ്പിലാന്‍,
ഇതു സെഞ്ച്വറി പോസ്റ്റാണോ !!!
ഇതാ പറഞ്ഞത്, കണ്ണാടി നന്നായാല്‍ ചങ്ങാതി വേണ്ട എന്ന് സോറി ചങ്ങാതി നന്നായാല്‍ കണാടി വേണ്ട എന്ന്.
:)
ഇതൊരു അവിയല്‍ ബ്ലോഗ്ഗല്ലെ, എണ്ണത്തിനു പ്രസക്തിയില്ല. എങ്കിലും ഇതു ശ്രദ്ധിച്ച കാപ്പിലാന് പ്രത്യേകം നന്ദി.

ഇനി പ്രവാസ ജീവിതത്തിനു ശേഷമുള്ള പ്ലാനിനെപ്പറ്റിപ്പറയട്ടെ, സൂപ്പര്‍ ഐഡിയകളാണ് കേട്ടോ. തല അധികം മഞ്ഞു കൊള്ളിക്കരുത്.
ഗോക്കോള വേണ്ടവര്‍ക്ക് അതിനുള്ള പ്രോജക്റ്റ് ഉടന്‍ തയ്യാറാക്കരുത്. പിന്നെ ചെറിയൊരു വിട്ടുവീഴ്ച ചെയ്തു കൂടെ?
ഈ ഐടിക്കാര്‍ തന്നെ വേണം എന്നു നിര്‍ബന്ധമാണോ?
സുഹൃത്തുക്കളെ ഈ രക്തത്തില്‍ എനിക്കു പങ്കില്ല, തല്ലാനുള്ളവര്‍ നേരിട്ടു തല്ലിക്കൊള്ളുക.

മാണിക്യം ചേച്ചീ,
ഗൌരവമുള്ള ഒരു വിഷയം തന്നെയാണ്. നമുക്ക് ഉള്ള സാങ്കേതിക വിദഗ്ധരെ (ബൂലോകരെ) വച്ചു തന്നെ ചില പദ്ധതികള്‍ ഉണ്ടാക്കിക്കാം, മറ്റുള്ളവരുടെ സഹായവും തേടാം.
നന്ദി.

രാമചന്ദ്രന്‍ വെട്ടിക്കാട്,
പ്രസക്തമായ അഭിപ്രായങ്ങളാണ്.
നമ്മുടെ സമീപനങ്ങളില്‍ കാര്യമായ വ്യത്യാസം വന്നേ മതിയാകൂ.

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാനെ,
ഇനി കാര്യമായി.
കേരളത്തെ അങ്ങിനെ എഴുതിത്തള്ളാതെ.
ഇവിടെ പ്രവാസികളായാലും മറ്റു സ്വകാര്യ സംരഭകരായാലും രാഷ്ട്രീയം, സംഘടനകള്‍ എന്നീ പേരുകള്‍ ആദ്യം തന്നെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു.
സ്ഥിതിഗതികള്‍ മാറുകയാണ്, നമ്മളും മാറിയേ പറ്റൂ.
കേരളത്തില്‍ തിരികെ എത്തുമ്പൊള്‍ നാം പഴയ മലയാളി തന്നെയായി മാറും. അനുഭങ്ങളുടെ പാഠവുമായി അതെങ്കിലും ഒന്നു മാറ്റിക്കൂടെ.

ചങ്കരന്‍ said...

കൂടുതല്‍ വിശദമായി അടുത്ത പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. തീര്‍ത്തും നിക്ഷേപ സൌഹൃദമല്ലാത്ത അന്തരീക്ഷം മാറ്റിയെടുക്കേണ്ട കടമയെങ്കിലും സര്‍ക്കാരിന്‌ ഉണ്ടെന്നു വിശ്വസിക്കുന്നു.

Manikandan said...

അനിൽ‌ജി വളരെ കാലികപ്രാധാന്യമുള്ള ഈ വിഷയത്തിന് ആശംസകൾ. നല്ല പദ്ധതികൾക്ക് ഈ ബ്ലോഗിൽ തുടർന്നു വരാനിരിക്കുന്ന ചർച്ചകൾ രൂപം നൽകട്ടെ എന്നു പ്രത്യാശിക്കുന്നു.

കേരളം ഒരു വ്യവസായ സൗഹൃദസംസ്ഥാനം ആണെന്ന അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ലെന്ന് ആദ്യമേ തന്നെ അറിയിക്കട്ടെ. സർക്കാർ സംബന്ധമായ രേഖകൾ അംഗീകരിച്ചുകിട്ടുന്നതിനുള്ള പ്രയാസങ്ങളും, വാണിജ്യനികുതി ഉൾപ്പടെയുള്ളവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും ഒരു വ്യവസായസംരംഭം എന്ന ആശയവുമായി എത്തുന്ന ഏതൊരു മനുഷ്യനേയും പിന്തിരിപ്പിക്കുന്ന ഒന്നാണ്. ഈ നടപടിക്രമങ്ങൾ കൂടുതൽ സുതാര്യവും ലളിതവും ആക്കുകയാണ് ആദ്യം വേണ്ടത്.

രണ്ടാമതായി കയിറ്റിറക്കുമേഖലയിൽ നിലനിൽക്കുന്ന പകൽക്കൊള്ളയും, നോക്കുകൂലിപോലുള്ള അനാശാസ്യ പ്രവണതകളും ഇല്ലാതാവണം.

പിന്നെ നിസ്സാരകാര്യങ്ങൾക്ക് പോലും പൊതുജനത്തിന്റെ ജീവിതം സ്തംഭിപ്പിക്കുന്ന ഹർത്താലുകളും ബന്ദുകളും.

ഈ മൂന്നുകാര്യങ്ങൾക്കും പരിഹാരം ഉണ്ടാക്കുക‌‌ എന്നതാവണം വ്യവസായസംരഭകരെ (പ്രവാസിജീവിതം അവസാനിപ്പിച്ചു തിരിച്ചുവരുന്നവരും അല്ലാത്തവരും) ഇവിടെയ്ക്ക് ആകർഷിക്കുന്നതിന് നാം ആദ്യം ചെയ്യേണ്ടതെന്ന് ഞാൻ കരുതുന്നു. അല്ലെങ്കിൽ ഇവിടെ നിക്ഷേപിക്കുന്ന പണം ഓട്ടക്കലത്തിൽ ഒഴിക്കുന്ന വെള്ളം പോലെയാവും.

അനില്‍@ബ്ലോഗ് // anil said...

ശ്രീ.മണികണ്ഠന്‍,
അഭിപ്രായങ്ങള്‍ക്ക് നന്ദി.

ഒരു ഗള്‍ഫുകാരന്‍, അതുമല്ലെങ്കില്‍ കേരളത്തിനു പുറത്ത് ജോലിചെയ്ത് തിരികെ വരുന്ന ആരോ ആകട്ടെ, നാട്ടില്‍ സെറ്റി ചെയ്യുക എന്ന് പറയുമ്പോള്‍ ആദ്യം മനസില്‍ വരിക വ്യവസായമാണ്. വ്യവസായശാലയുടെ ഓഫീസും അതിലിരിക്കുന്ന മുതലാളിയുമാണ് ആദ്യം തന്നെ മനസ്സില്‍ പൊന്തുന്നത്. അപ്പോഴാണ് നിക്ഷേപ സൌഹൃദം, തൊഴിലാളി, പണിമുടക്ക് തുടങ്ങിയ പദങ്ങള്‍ മനസ്സിലെത്തുന്നത്.
ഇവിടെ പ്രധാനമായും സങ്കല്‍പ്പം മാറിയേ പറ്റൂ. വ്യവസായങ്ങള്‍ വേണ്ട എന്നല്ല, വ്യാവസായിക ഉത്പന്നം തിന്ന് വിശപ്പുമാറ്റാനാവില്ല. അതു വിറ്റ് കിട്ടുന്ന പണം കൊണ്ട് വാങ്ങിത്തിന്നുകൂടെ എന്നു ചോദ്യം വരാം, വാങ്ങാന്‍ സാധങ്ങള്‍ ലഭ്യമല്ലെങ്കിലോ? അത്തരം ഒരു സാഹചര്യത്തിലേക്കാണ് ലോകമാകെ നീങ്ങുന്നത്.

അടിസ്ഥാന മേഖലയായ ഭക്ഷണത്തില്‍ ശ്രദ്ധിക്കണം എന്നതാണ് ഞാന്‍ സൂചിപ്പിക്കുന്നത്.

ഇവിടെ മുതലാളിയു തൊഴിലാളിയും വേണ്ട, നാം മുതലാളിയാകുന്നതിനൊപ്പം തൊഴിലാളിയുമാകുക, കഴിയുന്നിടത്തോളം ആളുകള്‍.

നമുക്ക് നോക്കാം.
നന്ദി.

പാമരന്‍ said...

അഭിവാദ്യങ്ങള്‍...

ഞാന്‍ ആചാര്യന്‍ said...

ഇതാ പറേന്നത്, ആരുമില്ലാത്തോര്‍ക്ക് ഒടയോന്‍ തൊണാന്ന്, പ്രവാസികള്‍ടെ പൊറകേ ദാണ്ട് എണ്ണേം പോന്ന് കൊച്ചീലോട്ട്.......

ജിജ സുബ്രഹ്മണ്യൻ said...

കാലികപ്രാധാന്യമുള്ള വിഷയം ആണു.പ്രവാസികൾ എന്തു പറയുന്നു എന്നു നോക്കാല്ലോ!

മാവേലി കേരളം said...

അനില്‍
മുതലാളീയായി ചിന്തിച്ചാലും തൊഴിലാളീയായി ചിന്തിച്ചാലും ഇന്നത്തെ നിലയില്‍ പല കാര്യങ്ങള്‍ക്കും മാറ്റമുണ്ടാകേണ്ടിയിരിക്കുന്നു.
ആദ്യമായി ഒരു കളക്റ്റീവ് കോണ്‍ഷ്യന്‍സ് ഉണ്ടാകണം. കാല്‍ കാശുമുടക്കില്ല അതിന്.

എന്നലും അതു നേടിയെടുക്കുക എളുപ്പമല്ല. മറ്റുള്ളവരേ കുറിച്ചുകൂടി ചിന്തിക്കുക, അവരും നമ്മളേ പോലെയാണ്‍് എന്നു ചിന്തികുന്ന ഒരു മാനോഭാവമാണ്‍് അതിന്റെ തുടക്കം.

പകരം സ്വന്തം കാര്യം സിന്താബാദ് വിളിക്കുന്ന മനോഭാവമാണ്‍് ഇന്നു നടക്കുന്നത്.

സാമ്പത്തികവും അല്ലാത്തതുമായ നിലനില്‍പ്പില്‍ ആഘാതകരമായ മാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ അതില്‍ നിന്ന് ‍ ഒറ്റക്കെട്ടായി മുന്നേറാന്‍ ശ്രമിക്കുകയും ഫലമായി പരിണാമകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുകയും മനുഷ്യനു കഴിയുന്ന കാര്യങ്ങളാണ്‍്. ആശ കൈവെടിയുന്നില്ല ഇവിടെയും :)

Typist | എഴുത്തുകാരി said...

ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം.

smitha adharsh said...

nalla post Anilettaa..

ഞാന്‍ ആചാര്യന്‍ said...

അനോണി ഓപ്ഷന്‍ ഇല്ലാത്തതില്‍ ഞാന്‍ പ്രതിഷേധിക്കുന്നു