5/04/2009

മീറ്റാം, കൂട്ടത്തില്‍ ചുറ്റിനടക്കാം.

തൊടുപുഴ നടക്കുന്ന ബ്ലോഗ്ഗര്‍മാരുടെ സൌഹൃദ സംഗമത്തിന്റെ വിശദാംശങ്ങള്‍ ഹരീഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ടിരുന്നോ ഇല്ലെങ്കില്‍ ഇതാ..

ലിങ്ക് ഇവിടെ.

കുടുംബ സമേതം പോകണം എന്നൊരു ആഗ്രഹം തോന്നുന്നു, പിള്ളാര്‍ക്ക് ഒരു ഔട്ടിംങും ആകുമല്ലോ.

5/01/2009

ഷിക്കാഗോ തെരുവീധികളിലൊരു മെയ് മാസത്തില്‍

ലോകമെമ്പാടുമിന്ന് മെയ് ദിനം ആഘോഷിക്കുന്നു, അദ്ധ്വാനിക്കുന്നവന്റെ ശക്തി വിളിച്ചോതി മെയ് ദിന റാലികള്‍ നടക്കുന്നു. തൊഴിലെടുക്കുന്നവന്റെ അവകാശപ്പോരാട്ടങ്ങളുടെ പ്രതീകമാ‍യ് മെയ് ഒന്ന് സാര്‍വ്വദേശീയ തൊഴിലാളി ദിനമായ് അഘോഷിക്കയാണ് നാം.

തൊഴില്‍ പ്രശ്നങ്ങള്‍ കാരണം കേരളത്തില്‍ വ്യവസായങ്ങള്‍ വളരുന്നില്ലെന്ന് കേരളാ ഹൈക്കോടതിയിലൊരു ജഡ്ജി പരാമര്‍ശം നടത്തിയത് മെയ് ദിന തലേന്നാണെന്നത് ആകസ്മികം. ജുഡീഷ്യറിയുടെ തൊഴിലാളി വിരുദ്ധനിലപാടുകള്‍ നാം കാണുന്നത് ആദ്യമായല്ലാത്തതിനാല്‍ വാര്‍ത്ത കാര്യമായ പ്രതികരണങ്ങളുണ്ടാക്കുന്നുമില്ല.

ഓരോ മെയ് ദിനവും കടന്നുപോകുമ്പോള്‍ ചരിത്രത്തിന്റെ മറിഞ്ഞ താളിലേക്കുള്ള ദൂരവും വര്‍ദ്ധിക്കുകയാണ്. കമ്മ്യൂണിസ്റ്റ് മൂരാച്ചികളാഘോഷിക്കുന്ന പാര്‍ട്ടിപ്പരിപാടിയായി മാത്രമാണ് നല്ലൊരു ശതമാനവും ഈ ആഘോഷങ്ങളെ കണക്കാക്കുന്നതെന്നറിയാന്‍ നമ്മുക്ക് ചുറ്റുമൊന്ന് കാതോര്‍ത്താ‍ല്‍ മതിയാവും. ലോക മുതലാളിത്തത്തിന്റെ ഈറ്റില്ലമായ അമേരിക്കന്‍ സംഭാവനയാണ് ഈ തൊഴിലാളി ദിനാഘോഷം എന്നറിയുന്നവര്‍ ചുരുങ്ങുന്നത് സ്വാഭാവികം. 19 ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ സോഷ്യലിസ്റ്റ് ചിന്താഗതികള്‍ ലോക തൊഴിലാളിമനസ്സുകള്‍ കീഴടക്കാനാരംഭിച്ചു. 1860 കളുടെ ആരംഭത്തോടെ തന്നെ എട്ടുമണിക്കൂര്‍ ജോലി എന്ന മുദ്രാവാക്യമുയര്‍ത്തില്‍ അമേരിക്കന്‍ തൊഴിലാളികള്‍ പ്രക്ഷോഭ പാതയില്‍ വന്നുവെങ്കിലും എണ്‍പതുകളുടെ മദ്ധ്യത്തോടെയാണ് ഇതിന്‍ ശക്തിയാര്‍ജ്ജിച്ചത്.

1884 ഇല്‍ ഷിക്കാഗോയില്‍ നടന്ന് "ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ട്രേഡ് ആന്റ് ലേബര്‍ യൂണിയന്‍സ്” ന്റെ ദേശീയ കണ്വെന്‍ഷനില് എടുത്ത പ്രഖ്യാപനം ഒരു നാഴികക്കല്ലായിരുന്നു. 1886 മെയ് ഒന്നുമുതല്‍ തോഴിലാളിയുടെ നിയമാനുസൃത പ്രവര്‍ത്തി സമയം എന്നത്, വേതനത്തില്‍ കുറവില്ല്ലാതെ, എട്ടു മണിക്കൂറായിരിക്കും എന്നതായിരുന്നു അത്. കുത്തക വ്യവസായികളും അവര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരുകളും ഇതിനെതിരെ രംഗത്തുവരികയും തൊഴിലാളി പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനായി കൂടുതല്‍ പോലീസ് സേനയും ആയുധങ്ങളും സമാഹരിക്കുകയും ചെയ്തു.

1886 മെയ് ഒന്നിന് അമേരിക്കയിലാകെ 13000 വ്യവസായങ്ങളില്‍ നിന്നായി ഏകദേശം മൂന്നു ലക്ഷം തൊഴിലാളികള്‍ പണിശാലകള്‍ ബഹിഷ്കരിച്ച് റാലിക്കായ് തെരുവിലിറങ്ങി. ലോകചരിത്രത്തിലെ ആദ്യ മെയ്ദിന റാലി. അനുബന്ധമായി പോലീസുമായി നടന്ന ഏറ്റുമുട്ടലുകള്‍, അതില്‍ പ്രതിഷേധിക്കാന്‍ ഹേമാര്‍ക്കര്‍ സ്ക്വയറില്‍ നടന്ന യോഗത്തിലെ പോലീസ് ആക്രമണം തുടങ്ങിയവ ലോക ശ്രദ്ധ പിടിച്ചു പറ്റിയ സംഭങ്ങളാണ്. ലോകത്തെമ്പാടും മേയ് ഒന്ന് തൊഴിലാളിദിനമായി ആചരിച്ച് തൊഴിലിടങ്ങളില്‍ അവധി നല്‍കുമ്പോള്‍ ഈ ആശയത്തിന്റെ ഈറ്റില്ലമായ അമേരിക്ക ഇതിനെ തിരസ്കരിക്കുകയാണ്. മെയ് ഒന്ന് "ലോ‍ ഡേ" ആചരിക്കാനുള്ള തീരുമാനങ്ങളും മറ്റും ഇതിനുദാഹരണമാണ്.

പൈതൃകങ്ങളെ നിഷേധിക്കുന്നവര്‍ തങ്ങളെത്തന്നെ നിഷേധിക്കുകയാണ്. യാഥാര്‍ത്ഥ്യങ്ങളെ പൂഴ്തിവച്ച് , പൊള്ളയായ പുറമ്മോടിയില്‍ മാളിക പണിഞ്ഞതിന്റെ പരിണത ഫലമാണ് അമേരിക്ക ഇന്ന് അഭിമുഖീകരിക്കുന്നത്.കൂലിക്കായ് പണിയെടുക്കുന്നവനെല്ലാം തൊഴിലാളിയാണെന്നും (അത് കമ്പനി തലവനായാലും, താഴേത്തൊഴിലാളിയായാലും ), അവന്റെ തൊഴില്‍ സംരക്ഷണമാണ് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയുടെ അടിസ്ഥാനമെന്നും ഏവരും തിരിച്ചറിയുന്ന ഒരു നല്ല നാളെ സ്വപ്നം കണ്ട് ഇന്ന് ഞാനുറങ്ങാ‍ന്‍ പോകട്ടെ.

കുറിപ്പ്: പല വിവരങ്ങളും പൂര്‍ണ്ണമല്ല, സൂചകങ്ങള്‍ എന്ന നിലയില്‍ പരാമര്‍ശിച്ചിരിക്കുന്നു.
അവലംബം: (1) ഇന്‍ഡസ്ട്രിയല്‍ വര്‍ക്കേഴ്സ് ഓഫ് ദ വേള്‍ഡിന്റ് വെബ് സൈറ്റ്.
(2)മൂര്‍ത്തിയുടെ പോസ്റ്റ്