9/09/2010

പാല്‍ വിഷമാകുന്നോ?

മാറി വരുന്ന കേരളീയ സാമൂഹിക വ്യവസ്ഥയില്‍ പശുവിന്‍ പാലിന് ഗണനീയമായ സ്ഥാനമാണുള്ളത്. വളരെ ചെറുപ്രായത്തില്‍ തന്നെ മുലയൂട്ടല്‍ ലഭിക്കാതെ വരുന്ന കുഞ്ഞുങ്ങളെ കുപ്പിപ്പാലൂട്ടിയാണ് ഇന്ന് വളര്‍ത്തുന്നത്. അടുത്ത തലമുറ വാര്‍ത്തെടുക്കാനായ് വളര്‍ത്തപ്പെടുന്ന കുട്ടികളുടെ ശൈശവാവസ്ഥയിലുള്ള ആരോഗ്യം പരമ പ്രധാനമാണ്. ഈ സാഹചര്യത്തിലാണ് വര്‍ദ്ധിച്ചു വരുന്ന ഡയബെറ്റിസ് പോലെയുള്ള അസുഖങ്ങളുടെ ശതമാനക്കണക്കുകള്‍ പഠന വിധേയമാക്കപ്പെട്ടത്.ഇതോടോപ്പം തന്നെ പൊടുന്നനെയുള്ള ശിശു മരണങ്ങള്‍ തുടങ്ങിയ അവസ്ഥകളും വിശകലനം ചെയ്യപ്പെടുകയുണ്ടായി. ജനസംഖ്യയിലെ വര്‍ദ്ധിച്ചു വരുന്ന ഇത്തരം ശതമാനങ്ങള്‍ ചില പൊതു കാരണങ്ങളിലേക്ക് വിരല്‍ ചൂണ്ടിയത്. കേരളത്തില്‍ തന്നെ കഴിഞ്ഞ കുറേ ദശകങ്ങളിലെ ഡയബെറ്റിസ് ബാധിച്ച ആളുകളുടെ എണ്ണത്തില്‍ വര്‍ദ്ധന രേഖപ്പെടുത്തപ്പെട്ടതും കേരളത്തിലെ ഭക്ഷണ ക്രമവുമായി താരതമ്യം ചെയ്താല്‍ സങ്കര ഇനം പശുക്കളുടെ പാല്‍ ഉപഭോഗം വര്‍ദ്ധിച്ചതുമായി ബന്ധപ്പെടുത്താം എന്ന് ചില ഗവേഷകര്‍ അഭിപ്രായപ്പെടുകയുണ്ടായി. ഇത് വിശകലനങ്ങള്‍ക്ക് വിധേയമാക്കിയതിന്റെ വെളിച്ചത്തില്‍ കൊച്ചു കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ നല്കരുതെന്ന് വരെ ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചതായി കാണാന്‍ കഴിയും. നേരിട്ട് ബന്ധപ്പെടുത്തി പറയുകയാണെങ്കില്‍, പ്രമേഹത്തെ ഒരു ഉദാഹരണമായെടുത്താല്‍ സങ്കര ഇനം പശുക്കളുടെ പാല്‍ കഴിക്കുന്നത് വര്‍ദ്ധിച്ചതോടെ പ്രമേഹ രോഗ ശതമാനം വര്‍ദ്ധിച്ചു എന്ന് പറയാം.

ബീറ്റാ കേസിന്‍:

മേല്‍ പരാമര്ശിച്ച പ്രകാരം പാലില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കള്‍ രോഗത്തെ പ്രോത്സാഹിപ്പിക്കുന്നുവോ എന്ന് കണ്ടെത്താനായ് നടന്ന ഗവേഷണങ്ങളില്‍ ചില പശുക്കളുടെ പാലില്‍ അടങ്ങിയിരിക്കുന്ന A1 ബീറ്റ കേസീന്‍ എന്ന പ്രോട്ടീന്‍ പ്രമേഹം , ഹ്രൃദ്രോഗം തുടങ്ങി നിരവധി അസുഖങ്ങള്‍ക്ക് ഹേതുവാകാം എന്ന് ചില ഗവേഷകര്‍ കണ്ടെത്തി. പാലില്‍ അടങ്ങിയീരിക്കുന്ന പ്രോട്ടീനുകളുടെ മുഖ്യ പ്നങ്ക് ബീറ്റാ കേസിന്‍ എന്ന പ്രോട്ടീനാണ്. A1, A2 എന്നീ രണ്ട് ബീറ്റാ കേസിനുകളാണ് ഇവിടെ പരാമര്‍ശ വിഷയം. ഇതില്‍ A2 ബീറ്റാ കേസിന്‍ നമ്മുടെ നാടന്‍ ഇനങ്ങളടക്കം അനേകം ശുദ്ധ വംശങ്ങള്‍ (pure bread) ഉതപാദിപ്പിക്കുന്നവയും അപകടങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതുമായ പ്രോട്ടീനാണ്.

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ A2 ബീറ്റാ കേസീന്‍ എന്ന പാല്‍ പ്രോട്ടീന്‍ ആണ് ഒറിജിനല്‍ പാല്‍ പ്രോട്ടീന്‍.

ഇതിന്റെ ഒരു വേരിയന്റാണ് A1 ബീറ്റാ കേസീന്‍ എന്ന പാല്‍ പ്രോട്ടീന്‍.

ഒറിജിനല്‍ A2 പ്രോട്ടീന്‍ കോഡ് ചെയ്യുന്ന ജനിത ഘടനയില്‍ ഒരു കോഡില്‍ വന്ന മ്യൂട്ടേഷന്‍ കാരണമാണ് A1 എന്ന വേരിയന്റ് ഉണ്ടായത് എന്ന് പറയാം, ഇതാവട്ടെ ഉപദ്രവകാരിയും.സാധാരണ ഗതിയില്‍ അപകടകാരികളായ ജീനുകള്‍ പ്രക്രൃതി നിര്‍ദ്ധരണത്തില്‍ ഒഴിവാക്കപ്പെടേണ്ടതാണെങ്കിലും A1 ബീറ്റാ കേസിന്‍ എന്ന അപകടകാരി തലമുറ തലമുറയായി ഡിസന്റ് ചെയ്തു വരുന്നു.

വിവിധ പശു ഇനങ്ങളില്‍ നടത്തിയ പഠനങ്ങളുള്‍ തെളിയിക്കുന്നത് പാശ്ചാത്യ പശുവര്‍ഗ്ഗങ്ങളിലാണ് A1 വേരിയന്റ് കൂടുതലായി കാണുന്നതെന്നാണ്. പല ഇന്ത്യന്‍ വര്‍ഗ്ഗങ്ങളിലും A2 എന്ന ഒറിജിനല്‍ (wild)വക ഭേദം മാത്രമെ ഉള്ളൂ.ഇതില്‍ നിന്നും സങ്കര ഇനം പശുക്കളുടെ ആവിര്‍ഭാവത്തോടെയാണ് A1 ബീറ്റാ കേസീന്‍ ജീനുജള്‍ നമ്മുടെ നാട്ടില്‍ എത്തിച്ചേര്‍ന്നത് എന്ന് വിലയിരുത്താം.

പരിഹാരം.
നിലവില്‍ അപകടകരമായ അവസ്ഥയിലേക്ക് നമ്മൂടെ പശുക്കൂട്ടങ്ങളിലേക്ക് A1ബീറ്റാ കേസിന്‍ ധാരികള്‍ അധികമില്ലെന്ന് വിലയിരുത്താം.

ക്രൃത്യമായ പരിശോധനയിലൂടെയും സെലക്റ്റീവ് ബ്രീഡിങിലൂടെയും A1 ബീറ്റാ കേസിന്‍ അധികമായുള്ള പശുക്കളെ ഒഴിവാക്കുക.

നമ്മുടെ നാടന്‍ ഇനങ്ങളുടെ സങ്കരങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുക.

കടപ്പാട്:
1. www.betacasein.org/

2. http://www.medconnect.com.au/tabid/291/Default.aspx

26 comments:

അനില്‍@ബ്ലോഗ് // anil said...

അല്പം ശ്രദ്ധ ആവാം

ബോണ്‍സ് said...

ഈ വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചതിനു നന്ദി. ഞാന്‍ ഇതിനെക്കുറിച്ച് ഈയിടെ വായിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും ഒന്ന് തപ്പി നോക്കി. അപ്പോള്‍ കണ്ട രണ്ടു കാര്യങ്ങള്‍

1 . മനുഷ്യരില്‍ നേരിട്ടുള്ള പഠനം അധികം നടന്നിട്ടില്ല. പല രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകള്‍ വച്ചാണ് ഈ നിഗമനത്തില്‍ എത്തിയത്. പാല്‍ അധികം ഉപയോഗിക്കുന്ന ഫിന്ലണ്ടില്‍ ടൈപ്പ് -1 പ്രമേഹ രോഗികള്‍ പാല്‍ അധികം ഉപയോഗിക്കാത്ത ജപ്പാനെ അപേക്ഷിച്ച് കൂടുതല്‍ ആണ്. ഈ രണ്ടിടങ്ങളിലും പശുക്കള്‍ കൂടുതലും യൂറോപ്യന്‍ ബ്രീഡ് അല്ലെങ്കില്‍ യൂറോപ്യന്‍ സങ്കരയിനങ്ങള്‍ ആണ്. എന്നാല്‍ വളരെ അധികം പാല്‍ ഉപയോഗിക്കുന്ന ഈ ആഫ്രിക്കന്‍ ഗോത്രത്തെ കുറിച്ച് വായിക്കു.
the Maasai
people of Africa have had until recent times a very
large intake of cow milk from early infancy, yet
a very low incidence of diabetes in childhood (Dr M.
Jacobson, Doctor in Charge, Selian Lutheran Hospital,
Arusha, Tanzania, personal communication.).
Their herds consisted of Bos indicus cows which produce
a low protein milk containing predominantly bcasein
A2 .

Elliott, R. B., Harris, D. P., Hill, J. P., Bibby, N. J., & Wasmuth, H. E. (1999). Type I (insulin-dependent) diabetes mellitus and cow milk: casein variant consumption. Diabetologia, 42(3), 292-296. doi:10.1007/s001250051153

യൂറോപ്യന്‍ കാലിവര്‍ഗങ്ങളില്‍ ആണ് ഈ A1 പ്രോട്ടീന്‍ കൂടുതല്‍ കാണുന്നത്. അത് അത്ര നല്ലതല്ല. ലോകത്ത് ന്യൂസീലണ്ടില്‍ മാത്രം ഇപ്പോള്‍ A2 വര്‍ഗത്തില്‍ ഉള്ള വിത്ത്കാളകളെ മാത്രമേ ഉപയോഗിക്കാവൂ എന്ന് തിരുമാനിചിട്ടുള്ളൂ.

ഇത് അല്പം അല്ല കുറച്ചധികം ശ്രദ്ധ വേണ്ട കാര്യം തന്നെ...

Manikandan said...

അനിലേട്ടാ എന്നത്തേയും പോലെ വിജ്ഞാനപ്രദമായ പോസ്റ്റ്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ആശങ്കാജനകം എന്നതാവും കൂടുതൽ ചേരുന്നത്. കാരണം ശരാരി ഒരു രണ്ടു ഗ്ലാസ്സ് പാലെങ്കിലും ഒരു ദിവസം ഞാൻ അകത്താക്കും (കാഴ്ചയിൽ എങ്ങനെ തോന്നില്ലെങ്കിലും അതാണ് സത്യം) ഏറ്റവും ആരോഗ്യകരമായ പാനീയം എന്നു കരുതിവന്നിരുന്ന പാലും രോഗകാരണം ആകും എന്ന അറിവ് എനിക്ക് ആശങ്കാജനകം തന്നെ.

ഷെരീഫ് കൊട്ടാരക്കര said...

A1 പ്രോട്ടീന്‍ ദോഷം മാത്രമാണോ നാം ഇന്നു ഉപയോഗിക്കുന്ന പാലില്‍. ഈ കാലത്തു നമ്മള്‍ ഉപയോഗിക്കുന്നതു മഹാഭൂരിഭാഗവും കവര്‍ പാല്‍ ആണു, ചില ഗ്രാമങ്ങളില്‍ ഒഴികെ.പാല്‍ ചീത്ത ആകാതിരിക്കാന്‍ അതില്‍ ചേര്‍ക്കുന്ന രാസ വസ്തുക്കളോ?
മനുഷ്യന്‍ സ്വയം അവനു കുഴി തോണ്ടുന്നു.

മുക്കുവന്‍ said...

is it only because of milk? i am pretty sure people are taking more simple sugar now a days.. in my child hood i havent got a single chocolate bar. now a days, average kid in kerala take at least one chocolate bar a week.

jayanEvoor said...

പ്രസക്തമായ പോസ്റ്റ്.
ഇനി അല്പം ശ്രദ്ധ ഇക്കാര്യത്തിൽ തീർച്ചയായുമാവാം.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...
This comment has been removed by the author.
ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...


"ഇതില്‍ A2 ബീറ്റാ കേസിന്‍ നമ്മുടെ നാടന്‍ ഇനങ്ങളടക്കം അനേകം ശുദ്ധ വംശങ്ങള്‍ (pure bread) ഉതപാദിപ്പിക്കുന്നവയും ---"

"പല ഇന്ത്യന്‍ വര്‍ഗ്ഗങ്ങളിലും A2 എന്ന ഒറിജിനല്‍ (wild)വക ഭേദം മാത്രമെ ഉള്ളൂ.ഇതില്‍ നിന്നും സങ്കര ഇനം പശുക്കളുടെ ആവിര്‍ഭാവത്തോടെയാണ് A2 ബീറ്റാ കേസീന്‍ ജീനുജള്‍ നമ്മുടെ നാട്ടില്‍ എത്തിച്ചേര്‍ന്നത് എന്ന് വിലയിരുത്താം."

"ചില പശുക്കളുടെ പാലില്‍ അടങ്ങിയിരിക്കുന്ന A2 ബീറ്റ കേസീന്‍ എന്ന പ്രോട്ടീന്‍ പ്രമേഹം , ഹ്രൃദ്രോഗം തുടങ്ങി നിരവധി അസുഖങ്ങള്‍ക്ക് ഹേതുവാകുന്നു എന്ന് ചില ഗവേഷകര്‍ കണ്ടെത്തി."

"അപകടകാരികളായ ജീനുകള്‍ പ്രക്രൃതി നിര്‍ദ്ധരണത്തില്‍ ഒഴിവാക്കപ്പെടേണ്ടതാണെങ്കിലും A1 ബീറ്റാ കേസിന്‍ എന്ന അപകടകാരി തലമുറ തലമുറയായി ഡിസന്റ് ചെയ്തു വരുന്നു"


Anil I am totally confused, pl help

അനില്‍@ബ്ലോഗ് // anil said...

പണിക്കര്‍ സാര്‍,
ഗുരുതരമായ ഈ പിഴവ് ചൂണ്ടിക്കാട്ടിയതിനു നന്ദി പറയുന്നു. ഗൌരവകരമായ ഒരു വിഷയം പരാമര്‍ശിക്കുന്നിടത്ത് ഇത്തരം തെറ്റ് വന്നതില്‍ അതിയായ് ഖേദിക്കുന്നു.

അനില്‍@ബ്ലോഗ് // anil said...

ബോണ്‍സ്,
വിശദമായ കമന്റിനു നന്ദി.
പോപ്പുലേഷന്‍ ആകെ എടുത്തുള്ള പഠനങ്ങള്‍ തന്നെയാണ് ഈ വിഷയത്തില്‍ ഏറെയും നടന്നിട്ടുള്ളതെന്ന് തോന്നുന്നു. എന്നിരുന്നാലും പരീക്ഷണ ശാലകളിലും മറ്റും ബീറ്റാ കേസിന്‍ 1 ഉപയോഗിച്ച് എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഡയബെറ്റിസ് ഉണ്ടായതായ് കാണുന്നുണ്ട്. ബീറ്റാ 1 ഡെറിവേറ്റീവുകള്‍ ഓപ്പോയിഡ് വസ്തുക്കളുമായും സാമ്യം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
എന്തായാലും വ്യാവസായിക ലോകം ഈ നിരീക്ഷണങ്ങളെ ആവേശത്തോടെ സ്വീകരിച്ചിട്ടൂണ്ട് മറ്റൊന്നിനുമല്ല എ 2 പാല്‍ എന്നും പറഞ്ഞ് കച്ചവടം നടത്താന്‍.

കച്ചവടം മാറ്റി നിര്‍ത്തിയാലും മേല്‍ നിരീക്ഷണങ്ങള്‍ അപ്രസക്തമാകുന്നില്ല.
കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡ് എന്ന സ്ഥാപനമാണ് കേരളത്തിലെ പശുക്കള്‍ക്ക് ആവശ്യമായ ബീജ മാത്രകള്‍ ഉത്പാദിപ്പിക്കുന്നത് . ഇന്ത്യന്‍ ബ്രീഡുകളായ സഹിവാളും ഗിറും മറ്റും അടുത്തകാലത്തായ് അവരുടെ ഫാമുകളില്‍ സ്ഥാനം പിടിച്ചത് എ2 പാല്‍ എന്ന വഴിക്കാണെന്ന് കരുതാം.

അനില്‍@ബ്ലോഗ് // anil said...

മണികണ്ഠന്‍,
കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍ പാല്‍ കൊടുക്കരുതെന്നാണ് ഇപ്പൊള്‍ ആരോഗ്യ വകുപ്പ് പറയുന്നത്. അത് അറിയില്ലെ?
:)
മേല്‍പ്പറഞ്ഞ ഗവേഷണങ്ങള്‍ പലതും വിദേശങ്ങളില്‍ നടന്നതാണ്. പക്ഷെ കേരളത്തിലെ പശുക്കളില്‍ നടത്തിയ ഗവേഷണങ്ങളില്‍ നിന്നും ഇവിടെ എ1 ജീന്‍ ഉണ്ടെന്ന് തന്നെയാണ് കണ്ടെത്തിയത്. അതും നമ്മുടെ നാട്ടില്‍ ഏറെക്കാണുന്ന ഇനങ്ങളില്‍.
ഇതിനു പരിഹാരമെന്ന നിലയില്‍ ബീജോത്പാദന കേന്ദ്രങ്ങളില്‍ എ2 കാളകളെ മാത്രം നിര്‍ത്തുന്ന രീതിയിലേക്ക് കേരളവും മാറുന്നതായാണ് അറിയാന്‍ കഴിയുന്നത്.]

ഷെരീഫ് ചേട്ടാ,
പറഞ്ഞത് ശരിയാണ്, പക്ഷെ അതെല്ലാം മനപ്പൂര്‍വ്വം ചേര്‍ക്കപ്പെടുന്നതാണ്. എന്നാല്‍ പാല്‍ തന്നെ വിഷമായി പരിണമിക്കുമോ എന്നതാണ് ഇവിടെ ആശങ്ക.

പണിക്കര്‍ സാര്‍,
തിരുത്ത് കണ്ടിരിക്കുമല്ലോ. എ1 ആണ് പ്രശ്നക്കാരന്‍

അനില്‍@ബ്ലോഗ് // anil said...

ജയന്‍ ഏവൂര്‍,
ഈ വിഷയത്തില്‍ എന്താണ് നിങ്ങളുടെ മേഖലയില്‍ നിന്നും പറയാനുള്ളത്?

വീകെ said...

ഇതും പുതിയ അറിവാണ്..
പങ്കു വച്ചതിന് വളരെ നന്ദി..

ആശംസകൾ...

smitha adharsh said...

മോള്‍ക്ക്‌ ഏഴു മാസം പ്രായമുള്ളപ്പോള്‍ പോലും പശുവിന്‍പാല്‍ ചേര്‍ത്തു 'കുറുക്ക്' ഉണ്ടാക്കരുത് എന്ന് ഒരിയ്ക്കല്‍ ഡോക്ടര്‍ പറഞ്ഞപ്പോള്‍ അതിശയിച്ചു പോയിട്ടുണ്ട്.ഇപ്പോഴാണ് സംഗതിയുടെ സീരിയസ്നെസ് കുറച്ചു ആഴത്തില്‍ ബോധ്യപ്പെട്ടത്..

ബഷീർ said...

എല്ലാം വിഷമയമായില്ലേ ! അപ്പോൾ ഇതും അപൂർവ്വ സംഭവമായി കാണേണ്ടറ്റില്ല.

അനിൽ പറഞ്ഞപോലെ, അല്പം ശ്രദ്ധ ആവാം..അല്ലാതെന്ത് ചെയ്യാൻ

വിവരങ്ങൾക്ക് വളരെ നന്ദി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അനില്‍ പല ലിങ്കുകളും വായിച്ചു നോക്കി

കൃത്യമായി ഒരഭിപ്രായം പറയുവാന്‍ സാധിക്കുമൊ? കച്ചവടക്കാര്‍ അങ്ങനെ പലതും എഴുന്നള്ളിക്കും.

ആട്ടെ ഈ A1 A2 നമുക്ക്‌ എവിടെ പരീക്ഷിച്ചിച്ച്‌ അറിയാന്‍ സാധിക്കും? നാം കുടിക്കുന്നത്‌ ഏതു തരം ആണെന്ന് അറീയാന്‍ വഴി ?
ഞങ്ങള്‍ ഗ്രാമീണര്‍ കൊണ്ടു തരുന്ന പാലാണ്‍ ഉപയോഗിക്കുന്നത്‌ നാടനും , ബ്രീഡും, എരുമയും എല്ലാം ഉണ്ട്‌

ബാബുരാജ് said...

പോസ്റ്റുകള്‍ കാണാന്‍ പലപ്പോഴും വൈകുന്നു.പുതിയ അറിവാണ്‍, വളരെ നന്ദി.
സത്യത്തില്‍ നമ്മള്‍ പാലു കുടിക്കണോ? ഈ പറയപ്പെടുന്ന ഗുണങ്ങളൊന്നും പാലിനില്ല എന്നും പറയുന്നല്ലോ? കാത്സ്യത്തിന്റെ ലഭ്യതയാണ്‍ പലപ്പോഴും പാലിന്റെ പ്രധാന ഗുണമായി പറഞ്ഞു കേള്‍ക്കാറ്. പക്ഷെ കഴിഞ്ഞ വര്‍ഷത്തെ ഒരു സയന്റിഫിക് അമേരിക്കനില്‍ അതിനെപ്പറ്റി സംശയം പ്രകടിപ്പിച്ചു കണ്ടു. ലോകത്തില്‍ ഏറ്റവും അധികം പാല്‍ ഉപഭോഗമുള്ള സ്വിസ്‌സര്‍ലന്‍ഡിലാണത്രെ ഏറ്റവും കൂടുതല്‍ ഓസ്റ്റിയോപൊറോസിസും ഉള്ളത്!
രണ്ടാമതായി, മിക്കവാറും എല്ലാ മുതിര്‍ന്നവരിലും (ഒരു പുല്‍മേട് പാശ്ചാത്തലമുള്ള പൂര്‍വ്വികരുള്ള ജനവിഭാഗത്തിലൊഴികെ)പാല്‍ ദഹിക്കുന്നതിനുള്ള എന്‍സൈമായ ലാക്ടേസ് നിര്‍മ്മിക്കുന്ന ജീനുകള്‍ നിര്‍വീര്യമാക്കപ്പെട്ടിരിക്കുന്നു. അതായത് പാല്‍ ദഹിപ്പിക്കുവാനുള്ള കഴിവ് മനുഷ്യന്‍ പ്രായപൂര്‍ത്തിയാകുന്നതോടെ നഷ്ടപ്പെടുന്നു എന്നര്‍ത്ഥം.ഇതു തന്നെയാണ്‍ മിക്കവാറും എല്ലാവര്‍ക്കുമുള്ള ‘ഗ്യാസ്’ന്റെ കാരണം. പ്രകൃതിയും മനുഷ്യന്‍ മുതിര്‍ന്നാല്‍ പാല്‍ കുടിക്കണ്ട എന്നാണ്‍ തീരുമാനിച്ചിരിക്കുന്നത്.

പിന്നെ ഒരു ഓ.ടോ.
ജീന്‍ അത് പേറുന്ന ജീവിക്ക് അപകടകരമണെങ്കിലേ പ്രകൃതിനിര്‍ദ്ധാരണം വഴി ഒഴിവാക്കപ്പെടുകയുള്ളൂ. പശുവിലുള്ള ജീന്‍ മനുഷ്യന്‍ അപകടകരമാണെന്നു കരുതി അങിനെ സംഭവിക്കില്ല.

ബാബുരാജ് said...

ഓ! ഫോളോപ്പ് ചെയ്യാന്‍ മറന്നു. :-)

അനില്‍@ബ്ലോഗ് // anil said...

വീ കെ,
സന്ദര്‍ശനത്തിനു നന്ദി.

സ്മിതാ,
പാല്‍ കുടിച്ചാല്‍ ആകെ പ്രശ്നമാണെന്ന രീതിയിലുള്ള നിര്‍ദ്ദേശങ്ങള്‍ വരാന്‍ ഇത്തരം കാര്യങ്ങള്‍ അവസരം സ്രൃഷ്ടിക്കുന്നുണ്ട്. ഒരു ചെറിയ ശതമാനം മാത്രമാണ് അപകട സാദ്ധ്യത എന്നിരുന്നാലും കറക്ഷന്‍ മെതേഡ്സ് വന്നേ പറ്റൂ. എന്റെ മോള്‍ക്ക് പാലു കൊടുക്കുന്നുണ്ട്, കുട്ടിയായിരുന്നപ്പോഴും ഇപ്പോഴും . ജഴ്സിപ്പശുവിന്റെ പാലാണ് കുടിക്കുന്നതെന്ന് സമാധാനിക്കുന്നു.

ബഷീര്‍ വെള്ളറക്കാട്,
സന്ദര്‍ശനത്തിനു നന്ദി.

പണിക്കര്‍ സാര്‍,
ഞാന്‍ ഒരു സാമ്പിളിനു രണ്ട് ലിക് ഇട്ടെന്നെ ഉള്ളൂ. ഈ വിഷയത്തില്‍ ധാരാളം പഠനങ്ങള്‍ നടക്കുന്നുണ്ട്. ചില സംഗതികള്‍ പൊപ്പുലേഷന്‍ സ്റ്റാറ്റിസ്റ്റിക്സ് വച്ചെ നമുക്ക് തെളിയിക്കാന്‍ പറ്റൂ. അതായത് മനുഷ്യനില്‍ A1 ബീറ്റാ കേസിന്‍ കൊടുത്ത് പരീക്ഷിക്കാന്‍ പറ്റില്ലെന്നര്‍ത്ഥം . എന്നാല്‍ ലബോറട്ടറി മൃഗങ്ങളില്‍ പഠനം നടത്തിയതിന്റെ പല ഫലങ്ങളും കാണിക്കുന്നത് ഈ പാല്‍ പ്രോട്ടീനും ഡയബെറ്റിസുമായി ബന്ധമുണ്ടെന്നാണ്. ഇത് ക്രോസ്സ് ബ്രെഡ് പശുക്കളുടെ പാല്‍ കുടിക്കുന്ന സമൂഹങ്ങളിലെ പോപ്പുലേഷന്‍ സ്റ്റാറ്റിസ്റ്റിക്സുമായി കോറ്ലേറ്റ് ചെയ്താല്‍ A1 ബീറ്റാ കേസിന്‍ അപകടകാരിയാണെന്ന് വിലയിരുത്തേണ്ടി വരും .

ബാബുരാജ്,
പക്കാ നോണ്‍വെജ് അല്ലാത്ത പ്രോട്ടീന്‍ ലഭ്യമായ ഒരു ഐറ്റം എന്ന നിലയിലാണ് പാല്‍ നമ്മുടെ ഭക്ഷണത്തില്‍ ഇടം പിടിച്ചിരിക്കുന്നത്, ഒപ്പം പാലിലെ ഷുഗറായ ലാക്റ്റോസിന്റെ ലഭ്യതയും . കാല്‍സ്യം സോഴ് എന്ന നിലയില്‍ പാലിനെ കാണാനെ പറ്റില്ലെന്നാണ് എന്റെ അഭിപ്രായം (അതിന്റെ കുറഞ്ഞ കാല്സ്യം ശതമാനം തന്നെ കാരണം ) .

ലാക്റ്റോസ് ഇന്റോളറന്സ് വര്‍ദ്ധിച്ചു വരുന്നതായാണ് പറയപ്പെടുന്നത്. ചില കുട്ടികളില്‍ അല്ലെര്ജിയും ഡവലപ് ചെയ്തതായി കാണുന്നുണ്ട്.

കേസിന്റെ ദോഷ ഫലം പശുക്കുട്ടികള്ക്കും കാണില്ലെ? ലീതല്‍ ജീന്‍ എന്ന കാറ്റഗറിയില്‍ പെടാത്തതാവും ഈ ജീനിനെ പ്രകൃതി തള്ളിക്കളയാത്തതെന്നാണ് എന്റെ തോന്നല്‍.

poor-me/പാവം-ഞാന്‍ said...

ayyoooo

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

Anil I was asking how to know the A1/A2 content of the milk we use in our house where can we test it?

റശീദ് പുന്നശ്ശേരി said...

ഇത്രയും വായിച്ചതില്‍ എന്നെ ആ കണ്ണാടി "ഹടാതാഘര്ഷിച്ചിരിക്കുന്നു"

അനില്‍@ബ്ലോഗ് // anil said...

പണിക്കര്‍സാര്‍,
പി സി ആര്‍ ടെസ്റ്റ് ഉപയോഗിച്ചാണ് അത് കണ്ടുപിടിക്കുന്നത്. കേരളത്തില്‍ 250 രൂപക്ക് ഇത് ചെയ്യാനാവും എന്നാണ് ഇതു സം ബന്ധിച്ച് ഗവേഷണം നടത്തുന്ന ഒരു സുഹൃത്ത് പറഞ്ഞത്.

Muralee Mukundan , ബിലാത്തിപട്ടണം said...

തികച്ചും വിജ്ഞാനപ്രദമായ പോസ്റ്റ് കേട്ടൊ അനിൽ ഭായ്

പാര്‍ത്ഥന്‍ said...

പശുവിന്റെ പാൽ അതിന്റെ കുട്ടിക്കുള്ളതാണ്, അത് മനുഷ്യക്കുട്ടിക്ക് അവശ്യമില്ല എന്ന സിദ്ധാന്തം കുറെ മുമ്പേ പ്രചരിച്ചിരുന്നു,(ദേവരാഗം).

എന്തായാലും, നാട്ടിൻപുറത്തുള്ള പശുക്കളുടെ പാൽ അത്ര പ്രശ്നം ഉണ്ടാക്കില്ല എന്നു തോന്നുന്നു. പക്ഷെ തമിഴ്നാട്ടിൽ നിന്നും വരുന്ന വിഷം കലർന്ന പാൽ കുടിക്കരുതെന്ന് എല്ലാവരും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

കൊല്ലങ്ങൾക്കുമുമ്പ് എനിക്കുണ്ടായിരുന്ന ഒരു സംശയം; വിദേശത്തുനിന്നും ഇറക്കുമതി ചെയ്തിരുന്ന ബ്രീഡുകൾ ഇന്ത്യയിലെ ജനങ്ങളുടെ സ്വാഭാവികമായ ആരോഗ്യാവസ്ഥയുടെ താളം തെറ്റിക്കാനായി വിദേശ ഭീകരന്മാർ മനഃപൂർവ്വം പ്രവർത്തിച്ചതാകുമോ. കാലക്രമേണ അസുഖങ്ങൾ സമ്മാനിക്കുകയും അതിനുള്ള മരുന്നുകൾ വിദേശ കമ്പനികൾ തന്നെ കണ്ടെത്തുകയും ചെയ്യുന്ന കൌശലം. വെറുതെ ഒന്ന് സംശയിച്ചതാണ്. പാലുല്പാദനം കൂടുന്നതനുസരിച്ച് ഗുണനിലവാരം കുറയുക എന്ന പുതിയ എന്തെങ്കിലും സാമ്പത്തിക ശാസ്ത്ര സിദ്ധാന്തം ഉണ്ടോ എന്നറിയില്ല.

യാത്രികന്‍ said...

diabetes അടക്കമുള്ള എല്ലാ chronic diseases ന്റെയും പ്രധാന കാരണങ്ങള്‍ 1. too much sugar and refined carbohydrates in diet. 2. Lack of physical exercise