9/14/2009

അതിരപ്പള്ളിയിലൂടെ

ഓണക്കാലത്തെ ഏകാന്തവാസത്തിനു പരിഹാരമെന്നോണം ടൂര്‍ പോവുകയാണ് എല്ല്ലാ അവധി ദിവസങ്ങളിലും. സ്കൂള്‍ അവധി അനുസരിച്ചാണ് യാത്ര, ഇന്നലെ പോയത് ചാലക്കുടിക്ക്. ചാലക്കുടിക്ക് ടൂറോ എന്ന് ആശ്ചര്യപ്പെടേണ്ട, ആയിരം കിലോമീറ്ററത്തപ്പുറത്തേക്കായാലും ആയിരം മീറ്റര്‍ അപ്പുറത്തുള്ള ക്ഷേത്ര മതില്‍ക്കെട്ടിനുള്ളിലെ കാവിലേക്കായാലും യാത്ര ഏതും അനുഭവം തന്നെയാണെനിക്ക്. വീട്, ജോലി തുടങ്ങിയ ടെന്‍ഷനുകളിലല്‍ നിന്ന് മോചനം നേടി അല്പനേരം വാഹനമോടിക്കുക, വെറുതെയിരിക്കുക എന്നിങ്ങനെ ചെറിയ കാര്യപരിപാടികള്‍ മാത്രമേ ടൂറെന്നാല്‍ അര്‍ത്ഥമാക്കേണ്ടതുള്ളൂ. പതിവുപോലെ വൈകുന്നേരം തന്നെ പുറപ്പാട്, എ.സി എന്ന പീഢനം ഒഴിവാക്കി പ്രകൃതിദത്തമായ കാറ്റേറ്റ് യാത്ര ചെയ്യാമല്ലോ.ചാലക്കുടി എത്തുമ്പോള്‍ സമയം 9.00 മണി, മോളുടെ കൂട്ടുകാരൊക്കെ ആവേശഭരിതരായ് കാത്തിരിക്കുന്നു. അവരെ അവരുടെ വഴിക്ക് വിട്ടിട്ട് വലിയവര്‍ തങ്ങളുടെ ലോകങ്ങളിലേക്ക് തിരിഞ്ഞു, എപ്പോഴോ ഉണ്ടു, എപ്പോഴോ ഉറങ്ങി.

പ്രത്യേക പരിപാടികളൊന്നുമാസൂത്രണം ചെയ്തിട്ടില്ലാത്തതിനാല്‍ സമയത്തെക്കുറിച്ച് വേവലാതിയില്ല, അപ്പപ്പൊള്‍ തോന്നുന്നതാണ് കാര്യപരിപാടി. ഉറപ്പിച്ചു , ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ കാട്ടിലേക്ക് പോവുക. കാടെന്ന് കേള്‍ക്കുമ്പോള്‍ തന്നെ കുട്ടികള്‍ക്ക് ഉത്സാഹമാണ്, പൂര്‍വ്വികരാ‍യ മരഞ്ചാടികളെ കാണാം, മാനുകളെ കാണാം, ഭാഗ്യമുണ്ടങ്കില്‍ ആനയേയും കാണാം.സ്ത്രീ ജനങ്ങളുടെ ശ്രമഫലമായി കോഴി പോത്ത് തുടങ്ങിയ ഭക്ഷണ സാധനങ്ങള്‍ വീട്ടില്‍ തന്നെ പൊരിച്ച് പാത്രത്തിലാക്കി, മറ്റ് സാധങ്ങള്‍ ഹോട്ടലില്‍ നിന്നും വാങ്ങി പാത്രത്തിലാക്കി പൊള്ളാച്ചി റൂട്ടില്‍ യാത്രയാരംഭിച്ചു. വഴിതടയാന്‍ ശ്രമിച്ച വാട്ടര്‍ തീം പാര്‍ക്കുകളുടെ ബോര്‍ഡുകളെ പിന്നിലാക്കി, അങ്ങു ദൂരെത്തെളിയുന്ന അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ ഭംഗിയുമാസ്വദിച്ച് കാട്ടിലേക്ക്. അതിരപ്പള്ളി കഴിയുന്നതോടെ തന്നെ ആരംഭിക്കുന്ന കാടിന്റെ ഛായ മനോഹരം തന്നെ, വാഴച്ചാല്‍ ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കഴിയുന്നതോടെ അതിന്‍ ഘനം ഏറുകയും ചെയ്യുന്നു.എത്ര ദൂരം പോകണമെന്നോ എവിടെ വരെ പോകണമെന്നോ നിശ്ചയിച്ചുറപ്പിക്കപ്പെട്ടിട്ടില്ലെങ്കിലും കാര്‍ മുന്നോട്ട് തന്നെ പോയ്ക്കൊണ്ടിരുന്നു, ഇട തൂര്‍ന്ന ഈറ്റക്കാടുകള്‍ക്കിടയിലൂടെ.

സമയം അതിക്രമിക്കുന്നു, കുട്ടികള്‍ വിശപ്പുകൊണ്ട് അക്ഷമരായ്ത്തുടങ്ങി, എങ്കിലും തേടിയ സ്ഥലം എത്തിയില്ലെന്ന തോന്നലില്‍ കൂട്ടുകാരന്‍ കാറ് ഓടിച്ചു കൊണ്ടേയിരുന്നു. വാഹനം നിര്‍ത്താന്‍ സൌകര്യം തോന്നുന്ന സ്ഥലങ്ങളില്‍ വെള്ളം അകലെയാവും, വെള്ളം കിട്ടുമെന്ന് തോന്നുന്ന സ്ഥലങ്ങളിലാവട്ടെ പരിസരം ശ്രദ്ധിക്കാനുള്ള സൌകര്യം കുറവാകും, വഴിനീളെ ചിതറിക്കിടക്കുന്ന പുതിയതും പഴയതുമായ ആനപ്പിണ്ടം ജാഗ്രതയുണര്‍ത്തുകയും ചെയ്യുന്നുണ്ട്. ഏകദേശം പത്തു പതിനഞ്ചു കിലോമീറ്റര്‍ കഴിഞ്ഞുവെന്ന് തോന്നുന്നു പുഴത്തീരത്തേക്ക് നയിക്കുന്ന ഒരു പാതകാണാറായ്, വാഹനം നിര്‍ത്തിയിടാന്‍ സൌകര്യവും തോന്നി, അതിലുമുപരി ആദിവാസികളെന്ന് തൊന്നിക്കുന്ന ഒരു ചെറിയ സംഘം ആളുകള്‍ നടന്നു വരുന്നതും കാണാമായിരുന്നു. വിശപ്പിനോട് അവധിപറഞ്ഞ് മടുത്ത എല്ലാവരും കൂടുതലൊന്നുമാലോചിക്കാതെ തീരത്തേക്ക് പാഞ്ഞു. കുട്ടികളാണ് മുന്നില്‍, അവരുടെ കൈപിടിച്ച് അമ്മമാര്‍, പിന്നാലെ ഭക്ഷണവും വിരിയുമായി ഞങ്ങളും നടന്നു. വഴിയില്‍ കിടക്കുന്ന ആനപ്പിണ്ടം സ്ഥിരം കാഴ്ചകളിലൊന്നായതിനാല്‍ ഗൌനിച്ചില്ല, പക്ഷെ കാടിനുള്ളില്‍ കണ്ണിനേക്കാള്‍ നമ്മെ നയിക്കേണ്ടത് ശബ്ദവും ഗന്ധവുമാണെന്ന പാഠം വിസ്മരിക്കാന്‍ പാടില്ലല്ലോ, പത്തടികൂടി മുന്നോട്ട് നടന്നില്ല, അതിരൂക്ഷമായ ആനച്ചൂര് അനുഭവപ്പെട്ടു, ശബ്ദമില്ല, കാറ്റിന്റെ വരവിനൊപ്പമാണ് ഗന്ധം. സംശയിക്കാനില്ല, അടുത്തെവിടെയോ ആനയുണ്ട്. കാടങ്ങിനെയാണ്, നിശബ്ദതക്കുള്ളില്‍ അപകടം ഒളിപ്പിച്ച് അത് നമ്മെ മാടി വിളിക്കും, കണ്ണിനെ മാത്രം വിശ്വസിച്ചു ചെല്ലുന്നവര്‍ ചതിയിലാവുകയും ചെയ്യും. ഒരു നിമിഷം പോലും വൈകാതെ നിശ്ശബ്ദമായി കാറിലേക്ക് മടങ്ങി, എന്തിനു മടങ്ങിയെന്ന് മാത്രം പറഞ്ഞില്ല, കുട്ടികള്‍ ഭയപ്പെടരുതല്ലോ.

യാത്രതുടരവെ നല്‍കിയ വിശദീകരണം കേട്ട് അമ്മമാര്‍ രോഷാകുലരായി, കുട്ടികള്‍ ഭയപ്പാടൊടെയാണെങ്കിലും ആനയെക്കാണാന്‍ തിടുക്കം കൂട്ടി.

“ആനയെ കാണുമോ അച്ഛാ? ” മോളുടെ ആകാംഷ നോക്കൂ, അതോ ഭയമോ?

ഏറെനേരത്തെ ഡ്രൈവിനു ശേഷം മനോഹരമായയൊരു സ്ഥലത്തെത്തി, ആനക്കയം ആണെന്ന് തോന്നുന്നു.പെരിങ്ങല്‍ കുത്ത് ഡാമിനു കിഴക്ക മാറിയാണ് ആ പാലം. കൂട്ടായ് മറ്റ് ചില വാഹനങ്ങളും നിര്‍ത്തിയിട്ടുണ്ട്,കൂടുതല്‍ ചിന്തകളാവശ്യം വന്നില്ല.

നല്ല സ്ഥലം തന്നെ, ഇവിടെ ഉറപ്പിച്ചു.


എല്ലാം പെട്ടന്നായിരുന്നു, വിരിക്കലും, വിളമ്പലും, കഴിക്കലുമെല്ലാം നൊടിയിടയില്‍ അവസാനിച്ചു
.

വയറു നിറഞ്ഞതോടെ സന്തോഷമായി കളിക്കാനിറങ്ങുന്ന കൂത്താടിക്കുഞ്ഞുങ്ങള്‍.


ആഹ്ലാദത്തിമര്‍പ്പ്, വല്ലപ്പൊഴും മാത്രം സാദ്ധ്യമാകുന്ന നീന്തല്‍.

മണിക്കൂറുകള്‍ കടന്നുപോയി, തിരികെക്കയറണമെന്ന ആഗ്രഹമാര്‍ക്കുമില്ലെങ്കിലും പോരാതെ പറ്റില്ലല്ലോ. വളരെ സാവധാനമാണ് മടങ്ങിയത്, കാഴ്ചകളാസ്വദിച്ച്.ഇനിയെത്രകാലം ഈ മനോഹാരിതയെന്നറിയില്ല. അതിരപ്പള്ളിയെന്ന ജൈവ വൈവിദ്ധ്യത്തിന് ശവക്കുഴി തോണ്ടാന്‍ തയ്യാറെടുപ്പുകളുമായി വൈദ്യുത ബോര്‍ഡ് മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

കവിഞ്ഞൊഴുകുന്ന വെള്ളം ഇടമലയാര്‍ ഡാമിലേക്ക് തിരിച്ചു വിടാനുള്ള കനാല്‍.

ജലനിരപ്പുയരുന്നതിനനുസരിച്ച് ഇതുവഴി ഇടമലയാറ്റിലേക്ക് വെള്ളമൊഴുകുന്നു.

നിര്‍ദ്ദിഷ്ട അണക്കെട്ട് ഇവിടെ വരുമെന്നാണ് കരുതുന്നത്.

385 കോടി മതിപ്പ് ചിലവ് കണക്കാക്കപ്പെട്ട് ആരംഭിച്ച പദ്ധതി ഇപ്പോള്‍ 650 കോടിയിലെത്തി നില്‍ക്കുന്നു എന്നാണ് അറിവ്.
ചാര്‍പ്പ വെള്ളച്ചാട്ടം.

മടക്കയാത്രയിലെ പ്രധാന ചര്‍ച്ചാ‍ വിഷയം അതിരപ്പള്ളിയുടെ മരണത്തെക്കുറിച്ചായിരുന്നു. പീക്ക് ലോഡ് സമയമായ 6 മുതല്‍ 10 വരെയുള്ള രാ‍ത്രി സമയം മാത്രം പ്രവര്‍ത്തിക്കത്തക്കവണ്ണം 163 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണത്രെ ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷം 500 കോടി രൂപ വിലമതിക്കാവുന്ന സേവനങ്ങളും , വിലമതിക്കാനാവാത്ത ജൈവ വൈവിദ്ധ്യവും കേവലം 163 മെഗാ വാട്ട് ഊര്‍ജ്ജത്തിനായി ബലികഴിക്കാന്‍ പദ്ധതി തയ്യാറാക്കിയത് തന്നെ പരിസ്ഥിതി എന്ന സങ്കല്പത്തോട് അല്പം പോലും നീതി പുലര്‍ത്താതെയാണന്ന് നിസ്സംശയം പറയാം. ആനേകായിരങ്ങളുടെ കുടിവെള്ള, ജലസേചന ആവശ്യങ്ങള്‍ നിറവേറ്റുന്ന ചാലക്കുടിപ്പുഴയും മരണത്തിലേക്ക് നീങ്ങുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മരണവും കാത്ത് അതിരപ്പള്ളി വെള്ളച്ചാട്ടം.

44 comments:

അനില്‍@ബ്ലോഗ് // anil said...

വീണ്ടും ഒരു യാത്ര കൂടി.

Rare Rose said...

കൃത്യമായ ലക്ഷ്യമില്ലാതെ കാട്ടിലൂടെയുള്ള കൊച്ചു യാത്ര വായിച്ചപ്പോള്‍ രസം തോന്നി..ഒപ്പം അതിരപ്പിള്ളിയുടെ മനോഹാരിത ഇനിയെത്ര നാള്‍ കൂടിയെന്നാലാചിച്ചപ്പോള്‍ വിഷമവും..

പ്രയാണ്‍ said...

ശരിയാണ് ....ഏതാണ് ശരിയെന്നു തീരുമാനിക്കാന്‍ കഴിയാതെ വരുമ്പോള്‍......ഈ ഭംഗികള്‍ മരിക്കുന്നതിനുമുന്‍പ് ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടല്ലൊ എന്ന സമാധാനിക്കാം.

Sabu Kottotty said...

ഞാന്‍ കണ്ടിട്ടില്ല രണ്ടിലൊരാള്‍ മരിയ്ക്കുന്നതിനു മുമ്പ് എന്തായാലും ഒന്നു കാണണം...

Sands | കരിങ്കല്ല് said...

മുറ്റത്തെ മുല്ലക്കു മണമില്ല എന്നല്ലേ... എനിക്കു വീട്ടിന്നു ഒരു മണിക്കൂര്‍ യാത്രയേ ഉള്ളൂ ഇപ്പറഞ്ഞ സ്ഥലത്തേക്കു (അതിരപ്പള്ളി)... എന്നാലും ഒരു 1-2 പ്രാവശ്യമേ പോയിട്ടുള്ളൂ..

എന്തായാലും ആസ്വദിച്ചല്ലോ... ഗുഡ് :)

നരിക്കുന്നൻ said...

ഈ യാത്ര ഇഷ്ടപ്പെട്ടു. ഇതു വരെ പോയിട്ടില്ല. നാട്ടിൽ പോകുന്നതിന് മുമ്പ് ഒരുപാട് കണക്കുകൂട്ടലാവും. അവിടെ പോകണം ഇവിടെ പോകണം എന്നൊക്കെ. പക്ഷേ അവിടെ എത്തിക്കഴിഞ്ഞാൽ ഒന്നിനും കഴിയാറില്ല. സമയം ഇല്ലാഞ്ഞിട്ടൊന്നും അല്ല. എന്തോ വീടും നാടുമായി കുറച്ച് നാൾ. എങ്കിലും പോണം.. ഇനിയുമൊരു അവദിക്കാലം എന്നെ തേടിയെത്തട്ടേ..!

പാര്‍ത്ഥന്‍ said...

സമയം കിട്ടുമ്പോഴൊക്കെ അതിരപ്പള്ളിക്ക് പോയിരുന്ന പഴയ കാലം ഓർമ്മ വരുന്നു.

ശ്രീ said...

തിരക്കുകള്‍ക്കിടെ ഇങ്ങനെ ചില യാത്രകള്‍ വളരെ നല്ലതു തന്നെ.

അതിരപ്പിള്ളിയ്ക്ക് പല തവണ പോയിട്ടുണ്ടെങ്കിലും വീണ്ടും പോകാന്‍ തോന്നുന്നു.

ചിത്രങ്ങളെല്ലാം ഇഷ്ടമായി.

ജിപ്പൂസ് said...

'മരണവും കാത്ത് അതിരപ്പള്ളി വെള്ളച്ചാട്ടം'

കഷ്ടം തന്നെ.ആര്‍ത്തി പൂണ്ട മനുഷ്യന്‍റെ കരങ്ങളാല്‍ അങ്ങനെ മറ്റൊരു പുഴ കൂടി മരണത്തിലേക്ക് നടന്നടുക്കുന്നു.പദ്ധതിക്കെതിരെയുള്ള കനകീയസമരങ്ങള്‍ എവിടെയെത്തിയോ എന്തോ.ഞാനും രണ്ട് മൂന്ന് വട്ടം സന്ദര്‍ശിച്ചിട്ടുണ്ട് ഈ മനോഹരസ്ഥലം.ചാലക്കുടി പുഴസംരക്ഷണസമിതിയുടെ ഒരു സെമിനാറിലും കുറച്ച് മുമ്പ് പങ്കെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

വീകെ said...

അടുത്തു തന്നെയാണ് ഞാനെങ്കിലും ഇതുവരെയായി അതിരപ്പിള്ളി വെള്ളച്ചാട്ടം കണ്ടിട്ടില്ല.
കുടുംബമായി പോകണമെന്നാഗ്രഹിച്ചാലും നാട്ടിൽ ചെല്ലുമ്പോൾ നരിക്കുന്നൻ പറഞ്ഞതു പോലെ ഒന്നിനും കഴിയാറില്ല.
എന്തായാലും അടുത്ത അവധിക്കാലത്ത് അതിരിപ്പിള്ളി സന്ദർശിക്കണം...

ആ‍ശംസകൾ.

Anil cheleri kumaran said...

ഒരാഴ്ചയൊക്കെ നീണ്ടു നിൽക്കുന്ന യാത്രകളേക്കാൾ നല്ലത് ഇത്തരം ചെറു യാത്രകളാണെന്നു തോന്നുന്നു. മനോഹരമായ വിവരണ. പടങ്ങളും.

മാണിക്യം said...

യാത്രകള്‍ ഇങ്ങനെ ആവണം.
പെട്ടന്ന് തോന്നുന്ന പോലെ അങ്ങോട്ട് പോവുക
വലിയ കണക്കു കൂട്ടല്‍ ഇല്ലതെ.
അതാവും ഏറ്റം രസകരം.

കുട്ടികള്‍ അത് വളരെ അധികം ആസ്വദിക്കും. അതുപോലെ പ്രകൃതിയുടെ മനോഹാരിത അതിന്റെ സമ്പന്നതയൊക്കെ ഇത്തരം യാത്രയിലെ കിട്ടൂ.

അനില്‍ മനോഹരമായ കൊതിപ്പിക്കുന്ന വര്‍ണ്ണന!!

പാമരന്‍ said...

ambada bhagyavaanee!

Manikandan said...

അനിലേട്ടാ ഞാൻ രണ്ടു തവണമാത്രമാണ് അതിരപ്പിള്ളി സന്ദർശിച്ചിട്ടുള്ളത്. ഒരിക്കൽ അവിടെ പോയിട്ടുള്ള ആർക്കും ഈ സ്ഥലത്തിന്റെ മനോഹാരിത മറക്കാൻ സാധിക്കില്ല. ജലവദ്യുതപദ്ധതി യാഥാർത്ഥ്യമാവുന്നതോടെ ഈ ഭംഗി ഇല്ലാതാവുമെന്നത് വാദനാജനകം തന്നെ. പരിസ്ഥിതി പ്രശ്നങ്ങളും കേരളവും ഭൂകമ്പസാധ്യത കൂടിയ പ്രദേശമാണെന്ന കണ്ടെത്തലും ആശങ്ക വർദ്ധിപ്പിക്കുന്നു. മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ തീരുമാനമാവാതെ മറ്റു പദ്ധതികൾ തുടങ്ങരുതെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.

കബനിയാത്രയിൽ ഉണ്ടായിരുന്ന് ഒരു പോരായ്മ ഇവിടെ പരിഹരിച്ചു. ഈ ബ്ലോഗിൽ അത്യാവശ്യം ചിത്രങ്ങൾ ഉണ്ട്.

സജി said...

കഴിഞ്ഞ അവധിക്കും ആ വഴി പോയിരുന്നു. അവിടം കൊണ്ടു തീര്‍ന്നില്ല മുന്‍പോട്ടു പോയി.. ഷോളയാര്‍, വാല്‍പ്പാറ, പൊള്ളാചി,അങ്ങനെപ്പോയിപ്പോയി, ദിണ്ഡുകല്‍ പളനി,പെരിയകുളം, കൊഡൈ,തേനി, കംബം...തിരിച്ചു കുമളീ തേക്കടി ---എനിക്ക് ഏറ്റവുമിഷ്ടപ്പെട്ട റൂട്ടാണത്!

ആ യാത്രകളൊക്കെ വീടും ഓര്‍മ്മിപ്പിച്ചല്ലൊ അനില്‍ഭായി.......
ഒരു വെറും,യാത്രാവിവരണമല്ലായിരുന്നുകൊട്ടോ...

രഞ്ജിത് വിശ്വം I ranji said...

അനില്‍ നിങ്ങളുടെ യാത്രകളെക്കുറിച്ച് വായിക്കുമ്പോള്‍ കൊതിയാകുന്നു.

ചങ്കരന്‍ said...

അനില്‍, കട്ട എഴുത്താണല്ലോ :)

OAB/ഒഎബി said...

അവിടെ പോയിട്ടില്ല. കാണണം ഒരിക്കല്‍. ദൈവ സൃഷ്ടിയായ കാട് എനിക്കിഷ്ടമാണ്. മനുഷ്യ സൃഷ്ടിയായ ഡാം ഇഷ്ടമല്ല.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ഇഷ്ടമായി വിവരണം.
ആശംസകള്‍.........

മണിഷാരത്ത്‌ said...

അതിരപ്പ്പ്പിള്ളി മനോഹരമാണ്‌.അതിരപ്പിള്ളിയും കടന്ന് മലക്കപ്പാറവരെ പോയാല്‍ ഏറെ രസകരം

..മനോഹരമായിരിക്കുന്നു

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കണ്ടിട്ടുള്ള കാഴ്ചകള്‍ തന്നെ. പഴയ ആ യാത്രകളെ ഓര്‍മ്മിപ്പിച്ചു.

വാഴക്കോടന്‍ ‍// vazhakodan said...

സമയം കിട്ടുമ്പോഴൊക്കെ അതിരപ്പള്ളിക്ക് പോയിരുന്ന പഴയ കാലം ഓർമ്മ വരുന്നു.
ഇങ്ങനെ ചില യാത്രകള്‍ വളരെ നല്ലതു തന്നെ.
മനോഹരമായ വിവരണം,പടങ്ങളും.

ആശംസകള്‍

Typist | എഴുത്തുകാരി said...

ഞാനും രണ്ടുമൂന്നു പ്രാവശ്യം പോയിട്ടുണ്ട്. എത്ര പ്രാവശ്യം പോയാലും വീണ്ടും വീണ്ടും പോകാന്‍ തോന്നും.

കഴിഞ്ഞ വര്‍ഷത്തെ ന്യൂ ഇയര്‍ ആഘോഷം (ഇവിടത്തെ കൊച്ചുകുട്ടികളുടെ) അവിടെ വച്ചായിരുന്നു. എന്റെ പോസ്റ്റില്‍ കുറച്ചു പടങ്ങളും ഇട്ടിരുന്നു.

അല്ല അനില്‍, യാത്രാവിവരണത്തിലേക്കു മാറിയോ?

ചിന്തകന്‍ said...

നല്ലവ വിവരണം.. ഇത്തവണ നാട്ടിലായിരുന്നപ്പോള്‍ എവിടെയും പോകാനൊക്കാത്തതിന്റെ ഒരു വിഷമം ഊ പോസ്റ്റ് വായിക്കുമ്പോള്‍ ഉണ്ട്.

ആളൊരു വികസന വിരോധിയാണല്ലേ? :)

വികസനം എന്ന പദത്തിന് മുമ്പില്‍ പ്രകൃതിക്കെവിടെ സ്ഥാനം ? :(

ഹരീഷ് തൊടുപുഴ said...

ഞാൻ ഒരു പ്രാവശ്യം മാത്രം പോയിട്ടുണ്ട്.
ഒരു 15 വർഷങ്ങൾക്കു മുൻപ്..
അന്നു വാഴച്ചാലിലും പോയിരുന്നുവെന്നാണൊർമ്മ..
ഇന്നാളൊരിക്കൽ പ്ലാൻ ചെയ്തിരുന്നു..
അന്നാണു വാടാനപ്പിള്ളിയിലും, കോടനാട്ടിലും പോയത്..
അതിരപ്പിള്ളി മരിക്കുന്നതിനു മുൻപൊരു ഫോട്ടോ എടുക്കണമെന്നുണ്ട്..
അടുത്തുതന്നെ പോകണം.. പോകും

മീര അനിരുദ്ധൻ said...

അടുത്തുള്ള സ്ഥലമായിട്ടും ഒരിക്കൽ മാത്രമേ പോയിട്ടുള്ളൂ എന്ന സങ്കടം തോന്നുന്നു.നല്ല വിവരണവും ചിത്രങ്ങളും.

smitha adharsh said...

ഇവിടെയ്ക്ക് ഞാനും പോയിട്ടുണ്ട് ട്ടോ..
നല്ല യാത്രാ വിവരണം..അപ്പൊ,നിരക്ഷരന്‍ ചേട്ടന്റെ കഞ്ഞിയില്‍ പാറ്റ വീഴുമോ?
പഴയ യാത്രകളെ ഓര്‍മ്മിപ്പിച്ചതിനു നന്ദി..

അരുണ്‍ കരിമുട്ടം said...

ഒരു ചെറുയാത്ര പോലും ഇങ്ങനെ ആസ്വദിക്കാന്‍ കഴിയുമെന്ന് എനിക്ക് അറിയില്ലാരുന്നു മാഷേ.ഇനി ശ്രമിക്കാം, ഇനി ഒരോ യാത്രയും രസകരമാക്കാന്‍..
പോസ്റ്റ് നന്നായി

ബിന്ദു കെ പി said...

യാത്രാവിവരണം നന്നായി അനിൽ. പഴയ അതിരപ്പിള്ളി-വാഴച്ചാൽ യാത്രകൾ ഓർത്തുപോയി....

അനില്‍@ബ്ലോഗ് // anil said...

റോസെ,
എന്തെങ്കിലും ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍.

പ്രയാണ്‍,
പ്രകൃതിക്ക് ഏത് ഹിതകരമോ അതാണ് ശരി.

കൊട്ടോട്ടിക്കാരാ,
അടുത്ത തവണ വിളിക്കാം കേട്ടോ.
:)

കരിങ്കല്ലെ,
അതാണ് കാര്യം, നിങ്ങക്കൊന്നും ഇതിന്റെ വിലയറിയില്ല, അറിയിക്കാന്‍ ഞങ്ങള്‍ മലപ്പുറത്തുകാര്‍ വരണ്ടി വന്നു.:)

നരിക്കുന്നാ,
വെറുതെ അതിരപ്പള്ളി വെള്ളച്ചാട്ടം കണ്ടിരുന്നാല്‍ പോര കേട്ടോ, കുറേ മുന്നോട്ട് പോകണം.

പാര്‍ത്ഥന്‍,
ഞാനും ഇടക്കിടെ പോകുന്ന സ്ഥലമാ.

ശ്രീ,
നന്ദി.

ജിപ്പൂസ്,
നമുക്ക് കഴിയുന്ന രീതിയില്‍ ചെറുത്തു നില്‍ക്കണം എന്ന് തന്നെയാണ് അഭിപ്രായം.

വീ.കെ,
അടുത്ത തവണ പോകാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

കുമാരന്‍,
പെട്ടന്നുള്ള യാത്രകളാ എപ്പോഴും രസം.

മാണിക്യം,
നല്ല വാക്കുകള്‍ക്ക് നന്ദി, ചേച്ചീ.

പാമരന്‍,
നാട്ടില്‍ വരുമ്പോള്‍ വിളിക്കണെ, എനിക്ക് ചാലിയാറിന് വരാനാ. :)

മണികണ്ഠന്‍,
ഈ പറയുന്ന പ്രയോജനം ലഭിക്കുമോ എന്ന് സംശയമാണെന്ന് കൂടി കേള്‍ക്കുമ്പോഴാണ് ഏറെ ദുഖം. ഫോട്ടോ എടുപ്പ് ഒരു ശീലമല്ല അതോണ്ടാ.

സജി,
അച്ചായാ, ആ റൂട്ട് ഞാന്‍ പോയിട്ടുള്ളതാ. മലക്കപ്പാറ ഒരു ഗസ്റ്റ് ഹൌസുണ്ട്, അവിടെ തങ്ങുകയും ചെയ്യാം,അടുത്ത തവണ വരുമ്പോള്‍ നമുക്ക് ഒന്നിച്ച് പോകാം.

രഞ്ജിത്ത് വിശ്വം,
നന്ദി.

ചങ്കരന്‍,
നന്ദി.

OAB,
കാട്ടില്‍ കഴിയുക എന്നത് ഒരു സുഖം തന്നെയാണ്‍, ശുദ്ധവായുവും ശ്വസിച്ച്.

വെള്ളായണി വിജയന്‍,
ചേട്ടാ, നന്ദി.

മണിഷാരത്ത്,
മാഷെ, അവിടെ പോയി ഒരു ദിവസം താമസ്സിച്ചിട്ടുണ്ട്, ഇതേ ടീം.

അനില്‍@ബ്ലോഗ് // anil said...

രാമചന്ദ്രന്‍ വെട്ടിക്കാട്,
നന്ദി.

വാഴക്കോടന്‍,
നന്ദി. വെള്ളായണിപ്പച്ചയും എനിക്ക് ഒരുപാട് ഇഷ്ടമുള്ള സ്ഥലമാ.

എഴുത്തുകാരി,
ചേച്ചീ, ആ പോസ്റ്റ് കണ്ട ഓര്‍മയുണ്ട്, ഒന്നൂടെ നോക്കാം.
യാത്രാ വിവരണം ഒന്ന് പയറ്റി നോക്കിയതാ.

ചിന്തകന്‍,
അടുത്ത തവണ നമുക്ക് പോകാം. ചില കാര്യങ്ങളില്‍ ഞമ്മള്‍ ഇച്ചിരി പഴഞ്ചനാ. കെ.എസ്.ഇ.ബി, ഇറിഗേഷന്‍ തുടങ്ങിയ ടീമുകള്‍ക്ക് നിര്‍മ്മാണ പ്രവര്‍ത്തി നടക്കണമെന്ന് മാത്രമേ ഉള്ളൂ. ഫലം കിട്ടിയില്ലേലും അവര്‍ക്ക് പ്രശ്നമ്ല്ല. അത്തരം പദ്ധതികളിലൊന്നാണ് ഇതും എന്ന് കരുതിയാല്‍ മതി. ഇപ്പോള്‍ തന്നെ ഓഫീസും മറ്റും പ്രവര്‍ത്തനം ആരംഭിച്ചെന്ന് തൊന്നുന്നു.

ബിനോയ്,
:)

ഹരീഷെ,
എന്നാല്‍ അധികം താമസ്സിക്കണ്ട, പെട്ടന്ന് തന്നെ പോന്നോളൂ.

മീരാ അനിരുദ്ധന്‍,
അടുത്തുള്ള സ്ഥലത്ത് ആരും പോകില്ലല്ലോ.
:)

സ്മിതാ ആദര്‍ശ്,
ഒരബദ്ധം പറ്റിയതാ, ഇനി എഴുതില്ല.
:)

അരുണ്‍ കായംകുളം,
കൊച്ച് യാത്രകളാണ് രസം.

ബിന്ദു.കെ.പി,
നന്ദി.

കുഞ്ഞായി | kunjai said...

മുന്‍‌കൂട്ടിയുള്ള പ്ലാനിങ്ങൊന്നുമില്ലാതെ ഇങ്ങനെ ഇറങ്ങി തിരിക്കുന്ന യാത്രയുടെ ത്രില്ലൊന്ന് വേറെ തന്നെ...
നല്ല വിവരണവും പടങ്ങളും,മുന്‍പൊരിക്കല്‍ പോയത് ഓര്‍ത്തെടുക്കാന്‍ പറ്റി.

Anonymous said...

നല്ല വീവരണം..ഫോട്ടോകളും നന്നായിട്ടുണ്ട്...അനിലിന്റെ ഫോട്ടോ കൂടി ഇടാമായിരുന്നു

ആദര്‍ശ് | Adarsh said...

കുറേ കാശും കളഞ്ഞ് അമ്മ്യൂസ്മെന്റ് പാര്‍ക്കുകളില്‍ ഒക്കെ പോകുന്നതിനെക്കാള്‍ നല്ലതാണ് കുട്ടികളെയും കൂട്ടി തൊട്ടടുത്തുള്ള സ്ഥലങ്ങളിലേക്കുള്ള ,പ്രകൃതിയിലേക്കുള്ള ഇത്തരം കുഞ്ഞു കുഞ്ഞു യാത്രകള്‍....
നല്ല വിവരണം അനിലേട്ടാ...

അഭി said...

പോകണം എന്ന് പലപ്പോഴും ആഗ്രഹിചിടുന്ടെങ്ങിലും ഇതുവരെയും അത് നടന്നിട്ടില്ല , ചിത്രങ്ങള്‍ ഒക്കെ നന്നായിരിക്കുന്നു

Muralee Mukundan , ബിലാത്തിപട്ടണം said...

പണ്ട് ത്യാഗരാജാർ പോളിടെക്നിക്കിൽ ആയിരുന്നപ്പോൾ മാസിലൊരുതവണയെങ്കിലും ഞങ്ങൾ പോയി കൂത്താടിയിരുന്ന വാഴച്ചാൽ,മൽക്കപ്പാറ വനമേഖലകളുടെ സ്മരണകൾ!!
ഉഗ്രൻ വിവരണം ഭായി...
അതിരപ്പള്ളിയുടെ തുള്ളിച്ചാട്ടത്തെ നിലനിർത്തുവാൻ നമുക്ക് ബ്ലോഗേർഴ്സിന് എന്തുചെയ്യുവാൻ സാധിക്കുമെന്നൊന്നാലോചിച്ചുകൂടെ....
അടുത്ത മീറ്റ് അവിടെ വെച്ചുനടത്തൂ...

കണ്ണനുണ്ണി said...

ശരിയാ മാഷെ..
ഒരിക്കല്‍ പണി പിടിച്ചു ആകെ മൂഡ്‌ ഔട്ട്‌ ആയിട്ടാ ഞാന്‍ അതിരപ്പള്ളി പോയെ..
വെല്ലച്ചാട്ടതിന് മുകളിലെ പുഴയില്‍ തിമിര്‍ത്തു കുളിയും ബഹളവും ഒക്കെ കഴിഞ്ഞു ഫ്രഷ്‌ ആയി പണിയും മാറി തിരികെ വന്നു..
ഈ വെള്ളച്ചാട്ടം മരിക്കും എന്ന് ഓര്‍ക്കാന്‍ തന്നെ വയ്യ..
അങ്ങനെ ഒരിക്കലും ഉണ്ടാവില്ല എന്ന് തന്നെ വിശ്വസിക്കട്ടെ

നിരക്ഷരൻ said...

ചാര്‍പ്പ വെള്ളച്ചാട്ടം, തെളിവെള്ളമൊഴുകുന്ന കനാല്‍ . എനിക്ക് വായില്‍ വെള്ളം വരാന്‍ ഇതൊക്കെ മതി.

ശരിക്കും അവരിതിനെ കൊല്ലുമോ ?

ഓ:ടോ:- എന്റെ വയല്‍ക്കുരു കഞ്ഞീല്ത്തന്നെ പാറ്റയിട്ടോളണം കേട്ടോ ? :) :)

പാവപ്പെട്ടവൻ said...

ഒരു യാത്ര മനസിനൊരു സുഖം .
അത് ഇങ്ങനെയുള്ള ഒരു സ്ഥലത്തേക്ക് ആണങ്കില്‍ മനോഹരം.
ഈ സ്ഥലത്തെ കുറിച്ചറിയാം പക്ഷെ ഇതുവരെ പോയിട്ടില്ല അടുത്ത അവധിക്കാകട്ടെ !
ആശംസകള്‍

yousufpa said...

അതിരപ്പിള്ളി ഇനി ഒരോര്‍മ്മയാകുമോ..?

anushka said...

അതിരപ്പള്ളി പദ്ധതിയെപ്പറ്റിയുള്ള അഭിപ്രായത്തോട് യോജിക്കുന്നു.പക്ഷെ,വൈദ്യുതി വിലയേറിയ ഒന്നാണെന്നുള്ള ബോധം നമുക്കില്ലാത്തതുതന്നെയല്ലേ ഇത്തരം പദ്ധതികള്‍ ഉയര്‍ന്നു വരാനുള്ള അടിസ്ഥാന കാരണം?

Unknown said...

anil iam saji thomas, please give me your mobile number. sajikt2006@gmail.com

ഷിനോജേക്കബ് കൂറ്റനാട് said...

thanks for comment



fight for athirappally

. said...

പ്രകൃതിയുടെ ചായകൂട്ടുകളിൽ പിറന്ന, മനോഹര ചിത്രം.

ആതിരപ്പള്ളി, ഒരു നാൾ‍ പോകണം.

വിവരണം നന്നായിട്ടുണ്ട് ...