11/27/2010

മാതൃഭൂമിയില്‍ ഖേദ പ്രകടനം

തങ്ങള്‍ക്ക് ലഭിക്കുന്ന വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിക്കാതെ മാതൃഭൂമി പത്രം, പ്രിന്റും ഓണ്‍ലൈനും, കൊടുത്ത ഒരു വാര്‍ത്തയെപ്പറ്റി കഴിഞ്ഞൊരു പോസ്റ്റ് ഇട്ടിരുന്നു. വായനക്കാരുടെ പ്രതികരണത്തിന്റെ വെളിച്ചത്തില്‍ പത്രം ആ വാര്‍ത്തയെപ്പറ്റി പിന്നീട് അന്വേഷണം നടത്തുകയും അത് തെറ്റാണെന്ന് കണ്ട് തിരുത്ത് കൊടുക്കുകയും ചെയ്തിരിക്കുന്നു. .

വാര്‍ത്ത: ലിങ്ക്

ഐ.എ.എസ്. 'മോഹി' ശിഹാബ് കഥ തിരുത്തി

കടവല്ലൂര്‍: ഐ.എ.എസ്സിനായി പൊരുതി 'വീരകഥകള്‍' രചിച്ച കടവല്ലൂര്‍ പാടത്തുപീടികയില്‍ ശിഹാബ് സ്വന്തം കഥ തിരുത്തി. ഐ.എ.എസ്സിന്റെ പ്രിലിമിനറി റൗണ്ട് മാത്രം എഴുതിയ ഈ യുവാവ് 'മാതൃഭൂമി'യില്‍ നവംബര്‍ 20 ന് വന്ന വാര്‍ത്തയുടെ പേരില്‍ രേഖാമൂലം ഖേദം പ്രകടിപ്പിച്ചു.

വാര്‍ത്ത വന്നതിനുശേഷം ചില വായനക്കാരില്‍ നിന്നുണ്ടായ പരാതികളെത്തുടര്‍ന്ന് മാതൃഭൂമി നടത്തിയ അന്വേഷണമാണ് ശിഹാബിനെ നേരുപറയിക്കാന്‍ പ്രേരിപ്പിച്ചത്. വാര്‍ത്തയില്‍ പറഞ്ഞ, ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തെ ജോലിയെപ്പറ്റി രേഖകളൊന്നും ഹാജരാക്കിയിട്ടില്ല.

പത്രത്തില്‍ ആ വാര്‍ത്ത വരുന്നതിന് ഒരാഴ്ചമുമ്പ് ഈ യുവാവ് മറ്റൊരു കഥ പറഞ്ഞത് കടവല്ലൂരില്‍ താമസിക്കുന്ന ഗുരുനാഥനായ ഒരു റിട്ട. അധ്യാപകനോടാണ്. താന്‍ ഛത്തീസ്ഗഢിലെ ഡെപ്യൂട്ടി കളക്ടറാകുമെന്നാണ് പറഞ്ഞത്. ആ വിശേഷം നാട്ടില്‍ പടര്‍ന്നപ്പോള്‍ കടവല്ലൂര്‍ പഞ്ചായത്ത് ഭാരവാഹികളടക്കം ശിഹാബിനെ അഭിനന്ദിച്ചു. പഞ്ചായത്ത് ഭരണസമിതി അധികാരമേറ്റതിനു പിന്നാലെ ശിഹാബിന് സ്വീകരണം കൊടുക്കാനും ധാരണയായി. ഡെപ്യൂട്ടി കളക്ടര്‍ പദവി താന്‍ ഏറ്റെടുക്കുന്നില്ലെന്നും പകരം ഐക്യരാഷ്ട്രസഭയുടെ സമാധാന-സുരക്ഷാവിഭാഗത്തില്‍ റിസര്‍ച്ച് അനലിസ്റ്റായി ചേരുകയാണെന്നും ഡിസംബര്‍ ആദ്യം ചെന്നൈയിലേക്ക് പോകുമെന്നും പിന്നീട് നാട്ടുകാരെ ശിഹാബ് ബോധ്യപ്പെടുത്തി.

ഐ.എ.എസ്സിനുള്ള ശ്രമം തുടരാതെ, ശിഹാബ് യു.എന്നിലെ ഉദ്യോഗത്തിനു ചേരുന്നതായി വാര്‍ത്ത വന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.

വാര്‍ത്തയെപ്പറ്റി വായനക്കാരില്‍നിന്നു കിട്ടിയ പരാതികളെത്തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ശിഹാബിനെ കണ്ടെത്താന്‍ മാതൃഭൂമി ശ്രമിച്ചു. ഒഴിവുകഴിവ് പറഞ്ഞുനടന്ന അയാള്‍ വെള്ളിയാഴ്ച ഉച്ചയോടെ കുന്നംകുളം മാതൃഭൂമി ഓഫീസിലെത്തിയാണ് ഖേദം പ്രകടിപ്പിച്ചത്. താന്‍ നല്‍കിയ വിവരങ്ങള്‍ തെറ്റിദ്ധാരണാജനകമാണെന്നും റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും സദയം ക്ഷമിക്കണമെന്നും കത്തില്‍ പറയുന്നു. വായനക്കാര്‍ തെറ്റായ വാര്‍ത്ത വായിക്കാനിടയായതിലും ഖേദം പ്രകടിപ്പിച്ചു.



പ്രിന്റ് എഡീഷന്‍ വാര്‍ത്ത താഴെ.


ചില സം ശയങ്ങള്‍ :

തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ മാതൃഭൂമിക്ക് ഉത്തരവാദിത്വം ഒന്നും ഇല്ലെ?

വാര്‍ത്തയുടെ ഉത്തരവാദിത്വം സിയാബ് ഏറ്റെടുത്തു എന്ന് പറയുന്നതിന്റെ സാങ്കേതികത എന്താണ്‌ ?

നാളെ ഇതേ‌ പോലെ ഒരാള്‍ അവകാശവാദം ഉന്നയിച്ചു വന്നാല്‍ അതും അവരുടെ സ്വന്തം ഉത്തര വാദിത്വത്തില്‍ പത്രത്തില്‍ പ്രസിദ്ധീകരിക്കുമോ?

11/22/2010

മാതൃഭൂമി .. എന്നെം സഹായിക്കൂ..

പ്രിയ മാതൃഭൂമി,
മാദ്ധ്യമ രംഗം എന്നത് പഴയ ധര്‍മ്മങ്ങളെല്ലാം വെടിഞ്ഞു, സ്വതന്ത്രമായ ബിസിനസ്സ് രംഗം ആയിത്തീര്‍ന്ന ഒരു കാലത്തിലൂടെ കടന്നു പോകുന്നു എന്ന തിരിച്ചറിവിലാണ് ഈ പോസ്റ്റ് എഴുതുന്നത്. വാര്‍ത്തകള്‍ക്ക് പിന്നില്‍ പബ്ലിഷറുടെ രാഷ്ട്രീയവും കച്ചവട ലാക്കും മാത്രമാകുന്ന കാലഘട്ടത്തില്‍, പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ എത്രമാത്രം വിശ്വാസയോഗ്യമാണെന്ന് കണ്ടെത്താന്‍ സാധാരണക്കാരന് സാധിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. പണം കൊടുത്ത് വാര്‍ത്തകള്‍ വരുത്തുന്ന കലാ പരിപാടിയും അടുത്തിടെ സജീവ ചര്‍ച്ചക്ക് വഴി വച്ചിരുന്നല്ലോ. പത്ര വ്യവസായ രംഗത്തെ ഒരു മുത്തശ്ശിയായ മനോരമ പത്രം സിയാബ് എന്നൊരു കക്ഷിക്ക് ഐ.എ.എസ് കിട്ടി എന്ന് കൊട്ടിഘോഷിച്ച് ഒരു പാട് തട്ടിപ്പുകള്‍ക്ക് പങ്കാളിയായിരുന്നു. ആ വിഷയം ബ്ലോഗില്‍ തന്നെ ചര്‍ച്ചക്ക് വന്നതിന്റെ ഫലമായി തന്റെ പരിപാടികള്‍ സിയാബ് തല്ക്കാലത്തെക്ക് നിര്‍ത്തി വച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മാതൃഭൂമി ഓണ്‍ലൈനിലും ചില പ്രിന്റ് എഡീഷനുകളിലും ഈ വ്യക്തി ഐ.എ. എസ് മോഹം ഉപേക്ഷിച്ച് യു.എനില്‍ ചേരാന്‍ തീരുമാനിച്ചു എന്ന് വിളംബരം ചെയ്ത് ഒരു വാര്‍ത്ത കണ്ടു. ഓണ്‍ലൈന്‍ എഡീഷനില്‍ വന്ന വാര്‍ത്തയിടെ ലിങ്കില്‍ ഇപ്പോള്‍ അത് കാണാനില്ലെങ്കിലും ഒരുപാട് പേര്‍ വായിച്ച ആ വാര്‍ത്തയും പ്രിന്റ് എഡീഷനില്‍ വന്ന വാര്‍ത്തയും സിയാബിനു വീണ്ടും താര പരിവേഷം നല്‍കുമെന്ന് ഉറപ്പാണ്. വാര്‍ത്തയുടെ ലിങ്ക് പോയ സ്ഥിതിക്ക് സ്ക്രീന്‍ ഷോട്ട് ഇടുന്നു.
ഇമേജില്‍ ക്ലിക്ക് ചെയുക


പറഞ്ഞു വരുന്നത് വ്യക്തമാക്കട്ടെ.
അമേരിക്കല്‍ പ്രസിഡന്റാവാനുള്ള എണ്ട്രന്‍സ് പരീക്ഷയില്‍ ഞാന്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വിവരം അറിയുന്ന ആദ്യ പ്രത്രം നിങ്ങളായിരിക്കും . ഏറെ താമസ്സിയാതെ തന്നെ ഇതിനെക്കുറിച്ച് ഒരു സചിത്ര ലേഖനം മാതൃഭൂമിയില്‍ പ്രതീക്ഷിക്കുന്നു. വാര്‍ത്ത പ്രസിധീകരിച്ച് ഒരു ദിവസം കഴിഞ്ഞ് ഡിലീറ്റ് ചെയ്താലും പ്രശ്നമില്ല, വന്ന സ്ക്രീന്‍ ഷോട്ടുകള്‍ ഞാന്‍ ഉപയോഗിച്ചോളാം . പ്രിന്റ് എഡീഷനില്‍ കോളം ബാക്കിയുണ്ടെങ്കില്‍ അതും അറിയിക്കണെ, അതിലേക്കാന്‍ നല്ലോരു ഫോട്ടോയും എടുത്ത് വച്ചിട്ടുണ്ട്. ലേഖകന് ഇവിടെ വരികപോലും ചെയ്യാതെ സചിത്ര ലേഖനം തയ്യാറാക്കാം. എന്തു ലാഭം കിട്ടിയാലും ഫിഫ്റ്റി ഫിഫ്റ്റി ആയിരിക്കും എന്ന്‍ രഹസ്യമായി ഞാന്‍ ഉറപ്പ് തരുന്നു. എത്രയും പെട്ടന്ന് നമുക്ക് ബിസിനസ്സ് ഡീല്‍ ശരിയാക്കാം . പോസിറ്റീവായ ഒരു മറുപടി പ്രതീക്ഷിക്കുന്നു.

എന്‍.ബി:
എന്നെ ഫോണ്‍ ചെയ്യരുത്. ഫോണ്‍ ചെയ്താല്‍ ഒരു പക്ഷെ വല്ല കേന്ദ്ര ഏജന്‍സികളും അത് ചോര്‍ത്തിയെന്ന് വരും . നമ്മൂടെ മന്‍മോഹന്‍ ജി നയിക്കുന്ന കേന്ദ്രമന്ത്രി സഭയിലെ മുന്‍ മന്ത്രി ശ്രീമാന്‍. രാജ നടത്തിയ കോടികളുടെ ബിസിനസ്സ് പരിപാടിയില്‍ ചില മാദ്ധ്യമങ്ങളും പങ്കാളികളാണെന്ന് ജനം അറിഞ്ഞത് അങ്ങിനെ ആണെന്ന് മറക്കരുതെ.

എന്ന്,
അനില്‍@ബ്ലോഗ്
അ.പ്ര.വി (അമേരിക്കന്‍ പ്രസിഡന്റ് വിജയി )

11/11/2010

മോബിലിയ പശുക്കള്‍: വെളുക്കുമോ‌ പാണ്ടാവുമോ?


കുറച്ച് മാസങ്ങള്‍ക്കു മുന്നേ പ്രത്രങ്ങളില്‍ വന്ന ഒരു വാര്‍ത്ത അത്ര പൊതുജന ശ്രദ്ധ പിടിച്ചു പറ്റിയില്ലെന്ന് തോന്നുന്നു, അഥവാ പൊതു ചര്‍ച്ചക്ക് വഴിവക്കുന്ന തരത്തിലുള്ള ഒരു ചലനം സൃഷ്ടിക്കാന്‍ അതിനായില്ല. കേരളത്തിലെ പാലുത്പാദനം വര്‍ദ്ധിപ്പിക്കാന്‍ മോബിലിയാഡ് എന്ന പുതിയ ഒരു ഇനം പശുക്കളെ ഫ്രാന്‍സില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കിയത് സംബന്ധിച്ച് ആയിരുന്നു ആ വാര്‍ത്ത. കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോര്‍ഡെന്ന സര്‍ക്കാര്‍ ബോഡ് എംഡിയും വകുപ്പ് സെക്രട്ടറിയും ചര്‍ച്ച ചെയ്ത് ഇഷ്ടപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാര്‍ കേന്ദ്രനുമതിക്കായി അപേക്ഷിക്കുകയായിരുന്നു എന്നും വാര്‍ത്തകള്‍ കണ്ടിരുന്നു. കേവലം ഒരു പശുവര്‍ഗ്ഗത്തിനെ ഇറക്കുമതി ചെയ്യാനുള്ള ഒരു തീരുമാനം എന്ന ലാഘവ ബുദ്ധിയോടെയാണ് ബന്ധപ്പെട്ട എല്ലാ ഏജന്‍സികളും ഇതിനെ കണ്ടതെന്ന് വ്യക്തമാണ്. എന്നാല്‍ അത്ര ലഘുവാണോ കാര്യങ്ങള്‍ ?

ധവള വിപ്ലവം എന്ന സമഗ്ര പരിപാടിയിലൂടെ സമ്പൂര്‍ണ്ണ സങ്കര വത്കരണം നടന്ന ഒരു മേഖലയാണ് ഇന്ത്യന്‍ പാലുത്പാദന രംഗം . പാലുത്പാദന ശേഷി കുറഞ്ഞ ഇന്ത്യന്‍ വംശങ്ങളെ ഉത്പാദന ക്ഷമത ഏറിയ വിദേശ ജനുസുകളുമായി സങ്കരം ചെയ്ത് ഇവിടുത്തെ പാലുതപാദനം വര്‍ദ്ധിപ്പിക്കുന്നതില്‍ നാം വിജയിച്ചു. എന്നാല്‍ വ്യക്തമായ ഒരു " നയം " രൂപപ്പെടുത്താതെ നടന്ന സങ്കരവത്കരണം ഇന്ന് നമ്മുടെ പശുക്കളെ മൊസൈക്ക് അവസ്ഥയില്‍ കൊണ്ടെത്തിച്ചിരിക്കുന്നു. ഏത് ജനുസിന്റെ സങ്കരമാണ് തന്റെ ഉരു എന്ന് ഒരു ഉടമക്കോ, എത്ര ശതമാനം വീതം വിദേശ രക്തം അടങ്ങിയിരിക്കുന്നു എന്ന ഒരു വിദഗ്ധനു പോലുമോ ഊഹിക്കാന്‍ സാധിക്കാത്ത ഒരു അവസ്ഥയില്‍ അതെത്തി നില്കുന്നു. ഈ സാഹചര്യത്തിലായിരുന്നു "ബ്രീഡിങ് പോളിസി " എന്ന പേരില്‍ കേരള സര്‍ക്കാര്‍ ഒരു രേഖ പുറത്തിറക്കിയത്. ഏറെ പ്രശംസിക്കപ്പെട്ട ആ നീക്കം പക്ഷെ ഫയലില്‍ മാത്രമാണ് നിലനില്‍ക്കുന്നതെന്ന് തുടര്‍ന്നിങ്ങോട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നു. എത്ര ശതമാനം വരെ വിദേശ സങ്കരം ആവാം എന്ന് നിഷ്കര്‍ഷിക്കുന്ന ആ രേഖ പ്രായോഗിക തലത്തില്‍ നടപ്പാക്കാനായില്ല . ഇതിനു അടിസ്ഥാന കാരണം മേല്പ്പറഞ്ഞ അജ്ഞത മൂലം ആയിരുന്നു, പശുവിന്റെ നിലവിലെ സ്ഥിതിയോ ലഭ്യമാകുന്ന ബീജത്തിന്റെ അവസ്ഥയോ അറിയാനാവാത്ത സ്ഥിതി.

ഇന്ത്യയുടെ തനത് ജനുസുകള്‍ രോഗപ്രതിരോധ ശേഷി ഏറിയവയായിരുന്നു, അഥവാ നമ്മൂടെ നാടിന്റെ അവസ്ഥക്കനുസൃതം ഇണങ്ങിയവയെന്ന് സാരം . വിദേശ ജനുസുകള്‍ മറ്റൊരു ഭൂപ്രകൃതിയില്‍, കാലാവസ്ഥയില്‍ നിന്നും വന്നവയായതിനാല്‍ സ്വാഭാവികമായും പ്രതിരോധശേഷി കുറഞ്ഞവയുമായിരുന്നു, എങ്കിലും ഉത്പാദനക്ഷമത കൂടിയവയായിരുന്നു . ഇവയുടെ സങ്കരമാവട്ടെ ഇവക്കുമദ്ധ്യം സ്ഥിതി ചെയ്യുന്നവയായിരുന്നു. എന്നാല്‍ സങ്കരത്തിന്റെ ശതമാനം വര്‍ദ്ധിച്ചു വന്നതനുസരിച്ച് പ്രതിരോധ ശേഷി താഴേക്കു വന്നു. ഇതോടോപ്പം കൃത്യമായ സെലക്ഷന്‍ (Selection for adaptability ) ഇല്ലാഞ്ഞതും പ്രശ്നം സങ്കീര്‍ണ്ണമാക്കി. ഫലമായി രോഗങ്ങള്‍ വര്‍ദ്ധിച്ചു വന്നു, സെലക്ഷന്‍ നടക്കാത്തതിനാല്‍ പാലുത്പാദന വര്‍ദ്ധന പിടിച്ചു നിര്‍ത്താനുമായില്ല. ഇവിടെ ഇറക്കുമതി ചെയ്ത ജേഴ്സി , ബ്രൗണ്‍ സ്വിസ്സ് , ഹോള്‍സ്റ്റീന്‍ ബീജങ്ങള്‍ ജന്മം നല്കിയ തലമുറകളാണ് ഇന്നു നമ്മൂടെ നാട്ടില്‍ കാണുന്നത്. ഇവയില്‍ ബ്രൗണ്‍ സ്വിസ്സ് ഇനം പശുക്കള്‍ നാം ഇവിടെ പരാമര്‍ശിക്കുന്ന മോബിലിയാഡ് ഇനങ്ങളുമായി താരതമ്യം ചെയ്യാവുന്നവയായിരുന്നു. ഉയര്‍ന്ന ശരീര ഭാരവും കുറഞ്ഞ രോഗപ്രതിരോധ ശേഷിയും ഉയര്‍ന്ന വന്ധ്യതയും നിമിത്തം ഇവയെ വളര്‍ത്തുന്നതില്‍ നിന്നും ഭൂരിഭാഗം കര്‍ഷകരും ഒഴിവായി. ബോധപൂര്‍വ്വം നടത്തിയ ഒരു സെലക്ഷനായിരുന്നില്ല ഇത്, മറിച്ച് മോശം പെര്‍ഫോമറെ തള്ളിക്കളയാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായെന്നു വേണം കരുതാന്‍. സങ്കരഇനങ്ങളുടെ പ്രചരത്തോടെ നമ്മൂടെ നാടന്‍ വര്‍ഗ്ഗങ്ങള്‍ അപ്രത്യക്ഷമാവുകയും ചെയ്തു എന്ന മറുവശം സൗരവമായ ചര്‍ച്ച ഉയര്‍ത്തുകയും ചെയ്തു. വിദേശ ജനുസുകളിലെ വര്‍ദ്ധിച്ച എ1 ബീറ്റാ കേസിന്‍ ഈ അവസരത്തില്‍ പൊന്തി വരികയും ചെയ്തു.

കാര്യങ്ങള്‍ ഈ വിധം ആയിരിക്കെ നിലവിലെ അവസ്ഥയെപ്പറ്റി ശാസ്ത്രീയമായ യാതൊരു പഠനങ്ങളും നടത്താതെ പുതിയൊരു പശുവര്‍ഗ്ഗത്തെ കൂടി ഇറക്കുമതി ചെയ്യാനുള്ള തീരുമാനം തീരെ ശാത്രീയമല്ല എന്ന് പറയേണ്ടിയിരിക്കുന്നു. യൂറോപ്പിലെ ഒരു പശുവര്ഗ്ഗമായ മോബെയിയാഡ് ഭൂമദ്ധ്യരേഖാ പ്രദേശമായ കേരള ഭൂമിയില്‍ എപ്രകാരം പെര്‍ഫോം ചെയ്യും എന്നത് കാലം തെളിയിക്കണ്ട സ്ഥിതി ആണിപ്പോള്‍. അപ്രകാരം കാലത്തിനു വിട്ടുകൊടുത്ത് കാത്തിരിക്കത്തക്ക ആത്ര ലഘുവല്ല ഈ വിഷയമെന്ന് ബന്ധപ്പെട്ടവര്‍ തിരിച്ചറിയുന്നില്ലെന്ന് മാത്രം.

മറുപടി ലഭിക്കാത്ത ചില സംശയങ്ങള്‍ ഇവയാണ്:

1. നമ്മൂടെ നാട്ടില്‍ ഏറ്റവും യോജിച്ച സങ്കര വര്‍ഗ്ഗം ഏതാണെന്ന് പഠനങ്ങള്‍ നടന്നിട്ടുണ്ടോ?
2. മോശം പെര്‍ഫോമറായ വിദേശ ജനുസുകളുടെ പരാജയ കാരണങ്ങള്‍ എന്താണ്?
3. മോശം പെര്‍ഫോര്‍മറുകളുടെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം ചെയ്തു?
4. ശേഷി വര്‍ദ്ധിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളോട് മോശം പെര്‍ഫോമറുകള്‍ എങ്ങിനെ പ്രതികരിച്ചു?
5. നിലവിലുള്ള വിദേശ ജനുസുകളേക്കാള്‍ എന്തെല്ലാം മെച്ചങ്ങങ്ങളാണ് മോബിലിയാഡ് പശുക്കള്‍ക്ക് ഉള്ളത്?
6. മോബിലിയാര്‍ഡിന്റെ ലവലിലേക്ക് നിലവിലെ ജനുസുകളെ ഉയര്‍ത്തുക സാദ്ധ്യമല്ലെ?
7.നിലവില്‍ വിജയകരമെന്ന് പറയുന്ന മോബെലിയാഡ് ഫാമുകളൂടെ മാനേജ്മെന്റ് കേരളത്തിന്റേതിനു സമാനമാണോ?
8.ട്രൊപ്പിക്കല്‍ കാലാവസ്ഥയില്‍ മോബിലിയാഡ് പശുക്കളുടെ പെര്‍ഫോമന്‍സ് എവിടെയെങ്കിലും വിലയിരുത്തിയിട്ടുണ്ടോ?

നിലവിലെ രണ്ട് തടിച്ചികളെ കാണുക:

ഹോള്‍സ്റ്റീന്‍ പശു.


ബ്രൗണ്‍ സ്വിസ്സ് പശു.


ഇനിയും ഒരു തടിച്ചി കൂടി വേണോ?

ഇനിയും ധാരാളം സംശയങ്ങള്‍ ഉയര്‍ന്നു വരാം. ഇത്തരം വിഷയങ്ങളില്‍ ശാസ്തീയമായ ഒരു തീരുമാനം വന്നതിനു ശേഷം മാത്രം വിദേശിയെ ഇറക്കുമതി ചെയ്യുന്നത് ആരംഭിക്കാവൂ.


ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും തപ്പിയത്.

10/22/2010

പൊന്നാനി - വികസനക്കുതിപ്പിന്റെ നാലു വര്‍ഷങ്ങള്‍

കേരളത്തിലെ ഇപ്പോഴത്തെ ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനിപ്പുറം പൊന്നാനിയില്‍ നടന്നത് 464 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍.

1. ചമ്രവട്ടം പദ്ധതി : 113 കോടി രൂപ. 2011 ഫെബ്രുവരിയില്‍ നാടിനു സമര്‍പ്പിക്കും .

2. കെ എസ് ആര്‍ട്ടി സി പൊന്നാനിക്ക് പുതുജീവന്‍ . സര്‍വീസുകളുടെ എണ്ണം 8 ഇല്‍ നിന്നും 39 ലേക്ക് വര്‍ദ്ധിപ്പിച്ചു. എം എല്‍ എ ഫണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളൂടെ വിഹിതവും ചേര്‍ത്ത് ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍. ഷെഡ്യൂള്‍ വെട്ടിക്കുറച്ച് കഴിഞ്ഞ സര്‍ക്കാര്‍ അടച്ചു പൂട്ടാന്‍ വച്ചിരുന്ന ഡിപ്പോയാണിത് .

3. ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജ് : 7.5 കോടി . ഡിസംബറില്‍ ഉദ്ഘാടനം .

4. കാര്‍ഗോ പോര്‍ട്ട് : 736 കോടി. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.

5. പൊന്നാനി ഫിഷിങ് ഹാര്‍ബര്‍: 29 കോടി. നിര്‍മ്മാണം അവസാന ഘട്ടത്തില്‍.

6. കമ്പ്യൂട്ടറും സ്മാര്‍ട്ട് ക്ലാസു റൂമുകളും എല്ലാ സ്കൂളിലും.

7. സിവില്‍ സര്‍വ്വീസ് അക്കാഡമി സ്ഥാപിച്ചു.

8. മൈനോരിറ്റി കോച്ചിങ് സെന്റര്‍ ആരംഭിക്കുന്നു, ഡിസംബറില്‍ ആദ്യ ക്ലാസ്സ് .

9. സ്ത്രീകള്‍ക്കും കുട്ടികല്‍ക്കും വേണ്ടിയുള്ള പുതിയ ആശുപത്രി. : 8.42 കോടി.പണി ആരംഭിച്ചു.

10. പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്കുകള്‍ക്ക് എം എല്‍ എ ഫണ്ട് ഉപയോഗിച്ചു വാഹനങ്ങള്‍.

11. കര്‍മ റോഡ് നിര്‍മ്മാണം: 14 കോടി.

10/21/2010

മികച്ച ധനകാര്യക്കാരന്‍





വലിയ ഫയലിനായി ഈ ഇമേജില്‍ ക്ലിക്ക് ചെയുക .

10/13/2010

മറുമൊഴീ, ഇതെന്താണ് ?

ബ്ലോഗ് പോസ്റ്റുകളില്‍ വരുന്ന കമന്റുകളുടെ അഗ്രിഗേറ്ററായാ മറുമൊഴികള്‍ സ്ഥിരമായി വായിക്കുന്ന ഒരാളാണ് ഞാന്‍. കുറേ കാലമായി കാണുന്ന ഒരു പ്രശ്നമാണ് താഴെ കാണുന്നത് . ചില മെസ്സേജുകള്‍ വായിക്കാന്‍ സാധിക്കുന്നില്ല . ഫോണ്ട് പ്രശ്നം പോലെ തോന്നുന്ന ഇത് അടുത്ത മെസ്സേജില്‍ കാണുകയുമില്ല. എന്താണെന്ന് അറിയുന്നവര്‍ സഹായിക്കൂ..

വായിക്കാന്‍ കഴിയാത്ത ആദ്യ മെസ്സേജ്

സാധാരണ നിലയിലുള്ള അടുത്ത മെസ്സേജ്.

അപ്ഡേറ്റ്:.
ഒരേ സമയം രണ്ട് വിന്‍ഡോകളില്‍ രണ്ട് മെസ്സേജുകള്‍ തുറന്ന് വച്ചിരിക്കുന്നു

9/17/2010

വട്ടം കറക്കുന്ന വട്ടപ്പാറ

വട്ടപ്പാറയെന്ന പേര്‍ ഏറെ കുപ്രശസ്തമാണ്, പ്രത്യേകിച്ച് വാഹനം ഓടിക്കുന്ന ആളുകള്‍ക്കിടയില്‍ .
മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിന്നും ഏതാണ്ട് 4 കി മീ ദൂരെ എന്‍ എച്ച് 17 ഇല്‍ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് വട്ടപ്പാറ. വട്ടപ്പാറയെന്നതിനേക്കാള്‍ വട്ടപ്പാറ വളവ് എന്നതാണ് ഏറെ പരിചിതം. റോഡില്‍ സാധാരണമെന്ന് തോന്നാവുന്ന ഒരു 90 ഡിഗ്രി വളവ് മാത്രമാണിതെങ്കിലും ആഴ്ചയില്‍ ഒരു ലോറിയെങ്കിലും എന്ന നിരക്കില്‍ മറിഞ്ഞുകൊണ്ടിരിക്കുന്നു എന്നതാണ് നിലവിലെ സ്ഥിതി. ഗാസ് ടാങ്കര്‍ ലോറികള്‍ മറിയുന്നതും പോലീസ് ഫയര്‍ഫോഴ് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന്‍ നാട്ടുകാര്‍ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ തീപോലും കത്തിക്കാതെ സുരക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതും നിത്യ സംഭവമാണ്. ഏതാനും വര്‍ഷം മുന്നെ കോടികള്‍ മുടക്കി വട്ടപ്പാറ വളവ് പരിഷ്കരിച്ചെങ്കിലും അപകടം ഒരു തുടര്‍ക്കഥയാണിന്നും. കഴിഞ്ഞ ദിവസം ഒരു ഗാസ് ടാങ്കര്‍ ലോറി മറിയുകയും, ഗാസ് ലീക്ക് ആയതിനേത്തുടര്‍ന്ന് എഞ്ചിന്‍ പോലും ഓഫ് ചെയ്യാതെ ക്രൂ ഓടി രക്ഷപ്പെട്ടതും അവസാനം നാട്ടുകാര്‍ തന്നെ ജീവന്‍ പണയം വച്ച് വണ്ടി ഓഫ് ചെയ്തതും ഏറെ ബഹളത്തിനിടയാക്കിയിരുന്നു.

ഒന്നു സൂക്ഷിച്ചു നോക്കിയാല്‍ ഏതൊരാള്‍ക്കും മനസ്സിലാവുന്ന ചെറിയ ഒരു പ്രശ്നമാണ് വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്നതും ഏറെ ധന നഷ്ടത്തിനും ജീവനഷ്ടത്തിനും ഇടയാക്കുന്നത്. ചില ചിത്രങ്ങള്‍ നോക്കുക.

സാധാരണ സ്വഭാവം മാത്രമുള്ള ഒരു ഇറക്കം മാത്രമാണ് മുന്നില്‍ കാണുന്നത് .

ഇറക്കം മാത്രമല്ല സുന്ദരമായ റോഡ് നല്ല ഡ്രൈവിങ് സുഖവും നല്‍കുന്നു.

താഴെ വളവ് വളരെ വ്യക്തമായി കാണാം, റോഡിന്റെ നിലവാരമനുസരിച്ച് ശരാശരി വേഗതിയില്‍ വാഹനങ്ങള്‍ പോവുക സ്വാഭാവികം .
വളവിലെത്തുമ്പോള്‍ മാത്രമാണ് റോഡിന്റെ കിടപ്പ് മനസ്സിലാവുക. അല്പം പോലും ഉപരിതലം ക്രമീകരിക്കാതെ ബാങ്കിങ് പേരിനുമാത്രം ഇട്ടിരിക്കുന്ന ഈ തിരിവില്‍ പ്രവേശിക്കുന്നതോടെ വാഹനം പുറത്തേക്ക് പാളാന്‍ തുടങ്ങും. പൂര്‍ണ്ണ ജാഗ്രതയില്‍ വാഹനം ഓടിക്കുന്ന ഡ്രൈവറും ഭാരം അധികം ഇല്ലാത്ത ചെറുവാഹനങ്ങളും ആണെങ്കില്‍ നിയന്ത്രണം നഷ്ടമാകുന്നില്ല.
വാഹനങ്ങള്‍ ശ്രദ്ധിക്കുക, അവയൊന്നുപോലും ഉള്ളിലേക്ക് ചരിവ് കാണിക്കുന്നില്ല.

ആങ്കിള്‍ ഓഫ് ബാങ്കിങ്
വലിയ ശാ‍സ്തീയാന്വേഷണത്തിനൊന്നും പോകാതെ മനസ്സിലാക്കാവുന്ന കാര്യമാണ് ബാങ്കിങ് അധവാ ചരിവ്. വേഗതയില്‍ ഒരു വളവിലൂടെ ഓടുന്ന ഒരു വാഹനം എപ്പോഴും പുറത്തേക്ക് തെറിക്കാനുള്ള ഒരു സാധ്യതിയിലാണ് സഞ്ചരിക്കുന്നതെന്നത് നമ്മള്‍ ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ പഠിച്ചിട്ടുണ്ട്. സെണ്ട്രിഫ്യൂഗല്‍ ഫോഴ്സ് എന്നറിയപ്പെടുന്ന ഈ ബലം വാഹനവും റോഡും തമ്മിലുള്ള ഗ്രിപ്പ് (ഘര്‍ഷണം‍) മൂലം തുലനം ചെയ്യപ്പെട്ടാല്‍ വാഹനം പാതയില്‍ തുടര്‍ന്ന് സഞ്ചരിക്കും, അല്ലെങ്കില്‍ നിര്‍ദ്ദിഷ്ഠപാതയില്‍ നിന്നും തെന്നി മാറും. ഘര്‍ഷണം എന്നത് വാഹനത്തിന്റെ ഭാരം, റോഡിന്റെ പ്രതലം, വേഗത എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

ചിത്രത്തിനു cns.org നോട് കടപ്പെട്ടിരിക്കുന്നു, തീറ്റ, സൈന്‍ കോസ് എല്ലാം പോകട്ടെ, സംഗ്രഹിച്ചാല്‍ ഇത്രമാത്രം.

ഈ വളവില്‍ അപകടമില്ലാതെ സാദ്ധ്യമാകുന്ന പരമാവധി വേഗം
# ചരിവിനു ആനുപാതികം ആയിരിക്കും.
# ഭാരത്തിനു ആനുപാതികം ആയിരിക്കും.

സ്കൂള്‍ കുട്ടിക്കുപോലും നിര്‍ദ്ധരണം ചെയ്യാവുന്ന ഈ പ്രശ്നം കോടികള്‍ മുടക്കി അറ്റകുറ്റപ്പണി നടത്തിയ മഹാരഥന്മാര്‍ക്ക് സാധിച്ചില്ലെന്ന് പറയേണ്ടി വരും.

പ്രശ്നപരിഹാരത്തിനു നാല് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം.

1) റോഡ് ഇപ്രകാരം നില നിര്‍ത്തിക്കൊണ്ട് വേഗത നിയന്ത്രിച്ച് നിര്‍ത്താം. ഒരു പക്ഷെ എത്രത്തോളം പ്രായോഗികമാണെന്ന് പറയാനാവില്ല.

2) റോഡിന്റെ ചരിവ് വര്‍ദ്ധിപ്പിക്കുക.

3) റോഡിലെ വളവ് നിവര്‍ത്തുക.

4) കുറ്റിപ്പുറത്തുനിന്നും ദൂരം കുറഞ്ഞ പാതയായ ബൈപ്പാസ് വിപുലീകരിക്കുക. (പണ്ട് ഹൈവേ ആ വഴിയിലൂടെ നിര്‍ദ്ദേശിച്ചതാണെന്നും വളാഞ്ചേരി ലോബിയുടെ പിടിയാല്‍ റോഡ് വളാഞ്ചേരിയിലൂടെ വന്നതാണെന്നും പിന്നാമ്പുറ കഥകള്‍ )

കോടിക്കണക്കിനു രൂപ ഹൈവേക്കായി മുടക്കുന്ന ഈ നാട്ടില്‍ ഈ നിര്‍ദ്ദേശങ്ങളൊന്നും തന്നെ അസാദ്ധ്യമല്ല, മനുഷ്യജീവന് വിലയുണ്ടെന്ന് ഭരണകൂടം തിരിച്ചറിഞ്ഞാല്‍ മാത്രം മതി.

കൌതുക വാര്‍ത്ത.

വളവില്‍ ഒന്നും ചെയ്തില്ലെന്ന് ആരും പറയരുത്. വലിയൊരു കണ്ണാടി സ്ഥാപിച്ചിട്ടുണ്ട്. മറിയുന്ന വണ്ടിയില്‍ നിന്നും ഇറങ്ങി വരുന്നവര്‍ക്ക് ആസനത്തില്‍ പറ്റിയിരിക്കുന്ന പൊടി തട്ടിക്കളയാനാവും എന്ന് കരുതാം. രണ്ടെണ്ണം ഉണ്ടായിരുന്നു ഒന്ന് ഒരു ലോറി മറിഞ്ഞ് പൊട്ടിപ്പോയിരിക്കുന്നു.

9/09/2010

പാല്‍ വിഷമാകുന്നോ?

മാറി വരുന്ന കേരളീയ സാമൂഹിക വ്യവസ്ഥയില്‍ പശുവിന്‍ പാലിന് ഗണനീയമായ സ്ഥാനമാണുള്ളത്. വളരെ ചെറുപ്രായത്തില്‍ തന്നെ മുലയൂട്ടല്‍ ലഭിക്കാതെ വരുന്ന കുഞ്ഞുങ്ങളെ കുപ്പിപ്പാലൂട്ടിയാണ് ഇന്ന് വളര്‍ത്തുന്നത്. അടുത്ത തലമുറ വാര്‍ത്തെടുക്കാനായ് വളര്‍ത്തപ്പെടുന്ന കുട്ടികളുടെ ശൈശവാവസ്ഥയിലുള്ള ആരോഗ്യം പരമ പ്രധാനമാണ്. ഈ സാഹചര്യത്തിലാണ് വര്‍ദ്ധിച്ചു വരുന്ന ഡയബെറ്റിസ് പോലെയുള്ള അസുഖങ്ങളുടെ ശതമാനക്കണക്കുകള്‍ പഠന വിധേയമാക്കപ്പെട്ടത്.ഇതോടോപ്പം തന്നെ പൊടുന്നനെയുള്ള ശിശു മരണങ്ങള്‍ തുടങ്ങിയ അവസ്ഥകളും വിശകലനം ചെയ്യപ്പെടുകയുണ്ടായി. ജനസംഖ്യയിലെ വര്‍ദ്ധിച്ചു വരുന്ന ഇത്തരം ശതമാനങ്ങള്‍ ചില പൊതു കാരണങ്ങളിലേക്ക് വിരല്‍ ചൂണ്ടിയത്. കേരളത്തില്‍ തന്നെ കഴിഞ്ഞ കുറേ ദശകങ്ങളിലെ ഡയബെറ്റിസ് ബാധിച്ച ആളുകളുടെ എണ്ണത്തില്‍ വര്‍ദ്ധന രേഖപ്പെടുത്തപ്പെട്ടതും കേരളത്തിലെ ഭക്ഷണ ക്രമവുമായി താരതമ്യം ചെയ്താല്‍ സങ്കര ഇനം പശുക്കളുടെ പാല്‍ ഉപഭോഗം വര്‍ദ്ധിച്ചതുമായി ബന്ധപ്പെടുത്താം എന്ന് ചില ഗവേഷകര്‍ അഭിപ്രായപ്പെടുകയുണ്ടായി. ഇത് വിശകലനങ്ങള്‍ക്ക് വിധേയമാക്കിയതിന്റെ വെളിച്ചത്തില്‍ കൊച്ചു കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ നല്കരുതെന്ന് വരെ ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചതായി കാണാന്‍ കഴിയും. നേരിട്ട് ബന്ധപ്പെടുത്തി പറയുകയാണെങ്കില്‍, പ്രമേഹത്തെ ഒരു ഉദാഹരണമായെടുത്താല്‍ സങ്കര ഇനം പശുക്കളുടെ പാല്‍ കഴിക്കുന്നത് വര്‍ദ്ധിച്ചതോടെ പ്രമേഹ രോഗ ശതമാനം വര്‍ദ്ധിച്ചു എന്ന് പറയാം.

ബീറ്റാ കേസിന്‍:

മേല്‍ പരാമര്ശിച്ച പ്രകാരം പാലില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കള്‍ രോഗത്തെ പ്രോത്സാഹിപ്പിക്കുന്നുവോ എന്ന് കണ്ടെത്താനായ് നടന്ന ഗവേഷണങ്ങളില്‍ ചില പശുക്കളുടെ പാലില്‍ അടങ്ങിയിരിക്കുന്ന A1 ബീറ്റ കേസീന്‍ എന്ന പ്രോട്ടീന്‍ പ്രമേഹം , ഹ്രൃദ്രോഗം തുടങ്ങി നിരവധി അസുഖങ്ങള്‍ക്ക് ഹേതുവാകാം എന്ന് ചില ഗവേഷകര്‍ കണ്ടെത്തി. പാലില്‍ അടങ്ങിയീരിക്കുന്ന പ്രോട്ടീനുകളുടെ മുഖ്യ പ്നങ്ക് ബീറ്റാ കേസിന്‍ എന്ന പ്രോട്ടീനാണ്. A1, A2 എന്നീ രണ്ട് ബീറ്റാ കേസിനുകളാണ് ഇവിടെ പരാമര്‍ശ വിഷയം. ഇതില്‍ A2 ബീറ്റാ കേസിന്‍ നമ്മുടെ നാടന്‍ ഇനങ്ങളടക്കം അനേകം ശുദ്ധ വംശങ്ങള്‍ (pure bread) ഉതപാദിപ്പിക്കുന്നവയും അപകടങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതുമായ പ്രോട്ടീനാണ്.

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ A2 ബീറ്റാ കേസീന്‍ എന്ന പാല്‍ പ്രോട്ടീന്‍ ആണ് ഒറിജിനല്‍ പാല്‍ പ്രോട്ടീന്‍.

ഇതിന്റെ ഒരു വേരിയന്റാണ് A1 ബീറ്റാ കേസീന്‍ എന്ന പാല്‍ പ്രോട്ടീന്‍.

ഒറിജിനല്‍ A2 പ്രോട്ടീന്‍ കോഡ് ചെയ്യുന്ന ജനിത ഘടനയില്‍ ഒരു കോഡില്‍ വന്ന മ്യൂട്ടേഷന്‍ കാരണമാണ് A1 എന്ന വേരിയന്റ് ഉണ്ടായത് എന്ന് പറയാം, ഇതാവട്ടെ ഉപദ്രവകാരിയും.സാധാരണ ഗതിയില്‍ അപകടകാരികളായ ജീനുകള്‍ പ്രക്രൃതി നിര്‍ദ്ധരണത്തില്‍ ഒഴിവാക്കപ്പെടേണ്ടതാണെങ്കിലും A1 ബീറ്റാ കേസിന്‍ എന്ന അപകടകാരി തലമുറ തലമുറയായി ഡിസന്റ് ചെയ്തു വരുന്നു.

വിവിധ പശു ഇനങ്ങളില്‍ നടത്തിയ പഠനങ്ങളുള്‍ തെളിയിക്കുന്നത് പാശ്ചാത്യ പശുവര്‍ഗ്ഗങ്ങളിലാണ് A1 വേരിയന്റ് കൂടുതലായി കാണുന്നതെന്നാണ്. പല ഇന്ത്യന്‍ വര്‍ഗ്ഗങ്ങളിലും A2 എന്ന ഒറിജിനല്‍ (wild)വക ഭേദം മാത്രമെ ഉള്ളൂ.ഇതില്‍ നിന്നും സങ്കര ഇനം പശുക്കളുടെ ആവിര്‍ഭാവത്തോടെയാണ് A1 ബീറ്റാ കേസീന്‍ ജീനുജള്‍ നമ്മുടെ നാട്ടില്‍ എത്തിച്ചേര്‍ന്നത് എന്ന് വിലയിരുത്താം.

പരിഹാരം.
നിലവില്‍ അപകടകരമായ അവസ്ഥയിലേക്ക് നമ്മൂടെ പശുക്കൂട്ടങ്ങളിലേക്ക് A1ബീറ്റാ കേസിന്‍ ധാരികള്‍ അധികമില്ലെന്ന് വിലയിരുത്താം.

ക്രൃത്യമായ പരിശോധനയിലൂടെയും സെലക്റ്റീവ് ബ്രീഡിങിലൂടെയും A1 ബീറ്റാ കേസിന്‍ അധികമായുള്ള പശുക്കളെ ഒഴിവാക്കുക.

നമ്മുടെ നാടന്‍ ഇനങ്ങളുടെ സങ്കരങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുക.

കടപ്പാട്:
1. www.betacasein.org/

2. http://www.medconnect.com.au/tabid/291/Default.aspx

9/02/2010

വെച്ചൂര്‍ പശു

“വെച്ചൂര്‍ ഒരു ബിംബമാണ്, ഒരേ സമയം വേട്ടക്കാരനേയും വേട്ട മൃഗത്തേയും പ്രതിനിധാനം ചെയ്യുകയാണത്. ”

തീരെ പ്രശസ്തമല്ലാത്ത ഈ വാചകം ഞാന്‍ തന്നെ എഴുതിയതാണ്, ബ്ലോഗിലെ ആദ്യ കാലത്ത്. ധവള വിപ്ലവത്തിന്റേയും അതിലൂടെ കേരളം ഇന്ന് എത്തിനില്‍ക്കുന്ന ഉത്പാദന ക്ഷമതയുടേയും അടിസ്ഥാനം “ക്രോസ്സ് ബ്രീഡിങ് ” എന്ന സാങ്കേതിക വിദ്യയാണ്. ഉത്പാദനം തീരെക്കുറഞ്ഞ നമ്മുടെ നാടന്‍ ഇനങ്ങളെ “സായിപ്പ് കാളകള്‍” അഥവാ വ്വിദേശ ജനുസുകാളകളുടെ ബീജം കുത്തിവച്ച് ജനിതകമായി ഉയര്‍ത്താനായിരുന്നു (അപ്ഗ്രേഡിങ്) ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ ഭാഗമായി നമ്മുടെ നാട്ടില്‍ വളര്‍ന്ന എല്ലാ മൂരിക്കുട്ടന്മാരുടേയും വരി ഉടച്ച് ഷണ്ഡന്മാരാക്കി, സായിപ്പിന് കടന്നു വരാന്‍ വഴിയൊരുക്കി. ഫലമോ നാടന്‍ ജനുസുകളെല്ലാം തന്നെ അപ്രത്യക്ഷമായി ഒപ്പം നാടന്‍ ഇനങ്ങളുടെ രോഗപ്രതിരോധ ശേഷി മറ്റു ഗുണമേന്മകളും. ഇതിനോടൊപ്പം സംഭവിച്ച ഏറ്റവും ഗുരുതരവും അക്ഷന്തവ്യവും പരിഹാരങ്ങളില്ലാത്തതുമായ സംഗതി എന്തെന്നാല്‍, ഒരു പ്രദേശത്തിന്റെ സ്വന്തം ജനുസ്സുകള്‍ അപ്പാടെ നാമാവശേഷമായി എന്നതാണ്. നാമിത് തിരിച്ചറിഞ്ഞപ്പോഴേക്ക് സമയം ഒരുപാട് വൈകിയിരുന്നു. എങ്കിലും കയ്യില്‍ തടഞ്ഞ അവസാന കച്ചിത്തുരുമ്പില്‍ തൂങ്ങി രക്ഷപ്പെടാനും രക്ഷപ്പെടുത്താനുമുള്ള ഒരു ശ്രമം ആണ് വെച്ചൂര്‍ പശു.

നാടന്‍ ഇനങ്ങളെപ്പറ്റിയുള്ള ചില അനൌപചാരിക ചര്‍ച്ചകളാണ് കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ വെറ്ററിനറി കോളേജ് ജനിതക വിഭാഗം മുന്‍ മേധാവി ഡോക്ടര്‍.ശ്രീമതി. ശോശാമ്മ ഐപ്പിനെയും ഏതാനും ചില ശിഷ്യഗണങ്ങളേയും വെച്ചൂര്‍ ഗ്രാമത്തിലെത്തിച്ചത്. വെച്ചൂര്‍ പശുവിനെപറ്റി ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാനുവലില്‍ പരാമര്‍ശമുണ്ടായിരുന്നത് അവര്‍ക്ക് പ്രചോദനമായി.ഇതിനെ പിന്‍പറ്റി നടത്തിയ ഏറെ ശ്രമകരമായ തിരച്ചിലിനൊടുവില്‍ വൈക്കത്തിനടുത്ത വെചൂര്‍ ഗ്രാമത്തില്‍ നിന്നും ഈ വര്‍ഗ്ഗത്തിലെ നാലു പ്രതിനിധികളെ കണ്ടെത്താന്‍ സാധിക്കുക തന്നെ ചെയ്തു.തുടര്‍ന്ന് കാര്‍ഷിക സര്‍വ്വകലാശാലയില്‍ മണ്ണുത്തി വെറ്ററിനറി കോളേജില്‍ വെചൂര്‍ സംരക്ഷണത്തിനായി ഒരു പ്രോജക്റ്റ് ആരംഭിച്ചു. ഉദ്ദേശലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാതെ ഫയല്‍ അടച്ചു പൂട്ടപ്പെട്ട നിരവധി പദ്ധതികളില്‍ നിന്നും വേറിട്ട് ഗുണപരമായി മുന്നേറാന്‍ ഈ പദ്ധതിക്കായെങ്കിലും തൊഴുത്തില്‍ കുത്തു മുഖമുദ്രയാക്കിയ സര്‍വ്വകലാശാലാ അന്തരീക്ഷം ഇതിനെ നിരവധി തര്‍ക്കങ്ങളില്‍ വലിച്ചിട്ടു. കുതികാല്‍ വെട്ടുകളുടെ ഭാഗമായി പാവം വെച്ചൂര്‍ പശുക്കളില്‍ ചിലത് വിഷം അകത്തു ചെന്ന് മരണമടഞ്ഞു. ഇതിനിടെ ഇംഗ്ലണ്ടിലെ റോസ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷകര്‍ ഈ പശുവിന്റെ ജീനുകള്‍ കടത്തിക്കൊണ്ട് പോയതായും ചില വ്യാജ പ്രചരണങ്ങള്‍ നടന്നു. ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ചുകോണ്ട് വെച്ചൂര്‍ സംരക്ഷണത്തിനു മുന്നിട്ടിറങ്ങിയവര്‍ പിടിച്ചു നിന്നതിന്റെ ഫലമായി പദ്ധതി മുന്നോട്ട് തന്നെ പോയി. എന്നാല്‍ വിദ്യാര്‍ത്ഥികളായിരുന്നവര്‍ പഠനം പൂര്‍ത്തിയാക്കിയും ഡോക്ടര്‍.ശോശാമ്മാ ഐപ്പ് പെന്‍ഷന്‍ ആയും കോളേജ് വിട്ടതോടെ വെച്ചൂര്‍ പ്രോജകറ്റ് “കാട്ടിലെ മരം” എന്ന നിലയിലേക്ക് പരിണമിക്കുന്ന അവസ്ഥ സംജാതമാവുകയും സംരക്ഷണത്തിനു ബദല്‍ മാര്‍ഗ്ഗം തേടേണ്ട സ്ഥിതിയുണ്ടാവുകയും ചെയ്തു. ഇതിന്റെ സ്വാഭാവിക പരിണതിയാണ് വെച്ചൂര്‍ കണ്‍സര്‍വേഷന്‍ ട്രസ്റ്റ്. വിശദാംശങ്ങള്‍ ട്രസ്റ്റിന്റെ ഔദ്യോഗിക വെബ് സൈറ്റായ http://www.vechur.org

പശു സംരക്ഷണം കേവലമായ ഗോവധ നിരോധനം തുടങ്ങിയ രാഷ്ട്രീയ ലക്ഷ്യങ്ങളിലേക്ക് വഴിമാറി സഞ്ചരിക്കുന്ന ഇക്കാലത്ത് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്മയെ വേറിട്ട് കാണേണ്ടതുണ്ട്. സര്‍ക്കാര്‍ സര്‍ക്കാതിര ഏജന്‍സികളില്‍ നിന്നും കാര്യമായ സഹായങ്ങളൊന്നുമില്ലാതെ കൂട്ടത്തിലെ അംഗങ്ങളുടെ വരുമാനത്തിന്റെ പങ്ക് ചിലവഴിച്ച് നടത്തപ്പെടുന്ന് ഈ ട്രസ്റ്റ് പ്രത്യേക പ്രശംസയര്‍ഹിക്കുന്നു. കേരളത്തിന്റെ അവശേഷിക്കുന്ന തനത് പശുവര്‍ഗ്ഗത്തെ സംരക്ഷിക്കാന്‍ നമുക്കും ഇവരോടൊപ്പം ചേരാം.

7/29/2010

അസഹിഷ്ണുതയുടെ ബാക്കിപത്രങ്ങള്‍

അവനവനിലേക്ക് തന്നെ ചുരുങ്ങിക്കൂടിയിരിക്കുന്ന സമൂഹത്തിന്റെ മുഖമുദ്രയാണ്‍ അസഹിഷ്ണുത.
അവനവന്‍ അവനവനുവേണ്ടി മാത്രം ജീവിക്കേണ്ടവനാണെന്ന ചിന്തയാണ്‍ അസഹിസ്ണുതയിലേക്ക് നയിക്കുന്നതെന്ന് പറയാം. താന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി കൂടി ജീവിക്കേണ്ടതുണ്ടെന്നോ സംസാരിക്കേണ്ടതുണ്ടെന്നോ ഉള്ള ചിന്ത നഷ്ടപ്പെട്ടതിന്റെ പരിണതിഫലമായാണ്‍ മറ്റുള്ളവര്‍ക്കായ് സംസാരിക്കുന്നതില്‍ നിന്നും ഒരുവനെ വിലക്കുന്നതും ഒപ്പം വിമര്‍ശിക്കുങ്ങനങ്ങളെ വെറുക്കുന്നതും. താന്‍ പുറം ലോകത്തിന്റെ കാര്യങ്ങളില്‍ ഇടപെടുന്നില്ലാത്തതിനാല്‍ തന്റ്റെ കാര്യങ്ങളില്‍ പുറം ലോകം ഇടപെടാന്‍ പാടില്ലെന്ന ന്യായീകരണം ഇക്കൂട്ടര്‍ ഊന്നിപ്പറയാന്‍ ശ്രമിക്കുന്നു. കേവലം വ്യക്തിയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ഒരു കൂട്ടം ഒന്നാകെ ഇത്തരം ചിന്താഗതിയിലേക്ക് നീങ്ങുന്നത് തികച്ചും ആശാസ്യമായ ഒന്നാവാനിടയില്ല. ഒരു സംഘത്തിന്റെ ഏതാണ്ടെല്ലാ അംഗങ്ങളും ഇത്തരം ഇടുങ്ങിയ ചിന്താഗതിയിലേക്ക് മാറിയെന്നോ, അതുമല്ലെങ്കില്‍ സംഘത്തിന്റെ കൂട്ടായ തീരുമാനങ്ങളിലേക്ക് ഇടപെട്ട് കയറിച്ചെല്ലാന്‍ ഇത്തരം ചിന്താഗതിക്ക് സാധിക്കുന്നു എന്നോ കരുതാം.

ഇന്നിതാ സമൂഹത്തിലെ ഒരു വിഷയങ്ങളോടു പോലും പ്രതികരിക്കാന്‍ ഭയപ്പെടേണ്ട അവസ്ഥ എത്തിച്ചേര്‍ന്നിരിക്കുന്നു. പോപ്പുലര്‍ ഫ്രണ്ടിനെതിരെ സംസാരിച്ചു എന്ന ഒറ്റകാരണത്താല്‍ മുഖ്യമന്ത്രിക്ക് മേല്‍ വന്ന് വീണത് കാവിപ്പുതപ്പാണ്‍. കാവിയെ സഹായിക്കാനല്ലെങ്കില്‍ പിന്നെന്തിനു മുസ്ലീങ്ങളുടെ ഒരു സംഘടനയെ കുറ്റം പറയണമെന്ന ചോദ്യം എത്രമേല്‍ ബാലിശമാണെന്ന് ചോദ്യകര്‍ത്താക്കള്‍ അറിയുന്നില്ല. ബ്ലോഗിലാവട്ടെ ഇത്തരം മേലങ്കി ചാര്‍ത്തല്‍ സര്‍വ്വ സാധാരണമാണെന്ന് ആറിയത്തവര്‍ ചുരുക്കം. ഇസ്ലാം മതത്തെ വിമര്‍ശിക്കുന്ന പോസ്റ്റുകളിലേതെങ്കിലും ഒന്നില്‍ ഒരു അനുകൂല കമന്റു വീണുപോയാല്‍ അതിട്ട ആള്‍ ജബ്ബാര്‍ മാഷിന്റെ ശിഷ്യനായി ലേബല്‍ ചെയ്യപ്പെടും . ഒരുപക്ഷെ ആ കമന്റിട്ട ആള്‍ക്ക് ആരാണ്‍ ജബ്ബാര്‍ മാഷെന്ന് കേട്ടുകേള്‍വി പോലും ഇല്ലാതിരിക്കലാണ്‍ ഇതിലെ ഹാസ്യം. ദൈവങ്ങളെ വിമര്‍ശിക്കുന്ന പോസ്റ്റില്‍ ഒരു അനുകൂല കമന്റ് വീണാല്‍ അയാള്‍ യുക്തിവാദിയായി, ഒപ്പം കമ്മ്യൂണിസ്റ്റും . എന്നാല്‍ യുക്തിവാദി സംഘടകള്‍ക്ക് കേരളത്തിലെ ഇടതുപക്ഷത്തോട് അനുകൂല നിലപാ‍ടല്ലെന്ന് മാത്രമല്ല ഒരു പരിധിവരെ ഇടത് പക്ഷ വിരുദ്ധരാണെന്ന കാര്യം വിമര്‍ശര്‍ സൌകര്യപൂര്‍വ്വം വിസ്മരിക്കും.

പറഞ്ഞുവരുന്നതെന്തെന്നാല്‍ അനുകൂല അഭിപ്രായം പറയാത്തവരെല്ലാം വിരുദ്ധ ചേരിക്കാരാണെന്ന് മുദ്രകുത്തുന്നത് അസഹിഷ്ണുതയുടെ പ്രകടനമാണെന്ന് വിലയിരുത്തപ്പെടുക, അതാവട്ടെ ഗുണപരമായ തുടര്‍ ചര്‍ച്ചകളെ തടസ്സപ്പെടുത്തുകയും ചെയ്യും.

7/26/2010

തണുത്ത ദിവസങ്ങൾക്കായ് ചൂടൻ പെണ്ണുങ്ങൾ

തലക്കെട്ട് കണ്ട് തെറ്റിദ്ധരിക്കരുത്.

ഈ കഴിഞ്ഞ കുറേ ആഴ്ചകളായി നമ്മുടെ സർക്കാർ വിലാസം ടെലിഫോൺ കമ്പനിയായ ബി എസ് എൻ എൽ എന്നെപ്പോലെയുള്ള ഉപയോക്താക്കൾക്ക് നൽകുന്ന വാഗ്ദാനമാണ്.

കുറച്ച് സന്ദേശങ്ങൾ ഇതാ
1.Enjoy Ur Hot Day of Summer With Cool & Beautiful Models click http://202.87.41.##/##/hungamawap/bsnl/##.php

2.Got Boarded? Then click link to Enjoy With beautiful models ..... http://202.87.41.147/**/bsnl/##

3. Spicey Hot Videos if Deepika, Kareena ,Jacqueline & more http://m.hungama.com/***

4.Hot & Sexy Bikni Babes Wallpapers Address http://wap.indachoice.com/******

പ്രലോഭനങ്ങളുമായി സന്ദേശങ്ങൾ ഇനിയും ഉണ്ട്.

ഈ സന്ദേശങ്ങൾ സ്വകാര്യ വെബ് സൈറ്റുകളാണ് അയക്കുന്നതെന്ന് വേണമെങ്കിൽ ബി എസ് എൻ എലിനു പറയാമെങ്കിലും ഇതിന്റെ ധാർമിക ഉത്തരവാദിത്വത്തിൽ നിന്നും അവർക്ക് ഒഴിഞ്ഞുമാറാനാവുമെന്ന് ഞാൻ കരുതുന്നില്ല.ഒരു അശ്ലീല വെബ് സൈറ്റ് സന്ദർശിക്കുന്നത് ഐടി ആക്റ്റ് പ്രകാരം കുറ്റകരമാവുന്ന ഇന്ത്യയിൽ ഈ സന്ദേശങ്ങൾ നിയമ ലംഘനം പ്രൊത്സാഹിപ്പിക്കുന്നു എന്ന് പറയാം.

ഒരു പൂർണ്ണ സർക്കാർ സ്ഥാപനമായ ഭാരതീയ ടെലിക്കോം കമ്പനിവത്കരിച്ചതിന്റെ ഫലങ്ങൾ സാധാരണക്കാരനു ലഭിക്കുന്നില്ല എന്ന പരാതി തീർക്കാനാവും ഇത്തരം മെസ്സേജുകൾ എന്ന് കരുതേണ്ടിയിരിക്കുന്നു. കമ്പനിയാക്കിയ വകുപ്പിന്റെ കോടിക്കണക്കിനു വരുന്ന വസ്തുവഹകൾ സ്വകാര്യമുതലാളിമാരുടെ കൈവശം എത്തിച്ചേരുന്നതല്ലാതെ ഈ കമ്പനിവത്കരണം എന്ത് ഗുണഫലമാണുണ്ടാക്കിയതെന്ന് ആരെങ്കിലും വിശദീകരിച്ചാൽ നന്നായിരുന്നു. ഇന്നാവട്ടെ പണിയെടുക്കുന്ന ഭൂരിഭാഗം തൊഴിലാളികളെയും പിരിച്ച് വിട്ട് ജോലികൾ ഔട്ട് സോഴ്സ് ചെയ്യുക എന്ന പദ്ധതിയുമായി മുന ഈ കമ്പനി മുന്നോട്ട് പോവുകയാണ്. സംഘടിത തൊഴിലാളികളുടെ ശക്തി മൂലം തൽക്കാലത്തേക്ക് നിർത്തി വച്ചിരിക്കുന്ന പിരിച്ചു വിടൽ നടപടികൾ എപ്പോൾ വേണമെകിലും പുനരാ‍രംഭിക്കും.

സർക്കാർ നിയന്ത്രണങ്ങൾ ഓഴിവക്കുന്ന മുറക്ക് വിവിധ കമ്പനികളിൽ കണ്ടുവരുന്ന ചില പ്രവണതകളുടെ സൂചനയായി ഇതിനെ കാണാം. രാജ്യരക്ഷയുമായി ഏറ്റവും ബന്ധപ്പെട്ട് കിടക്കുന്ന നമ്മുടെ പാസ്പോർട്ട് വിതരണം ക്രമേണ സ്വകാര്യ ഏജസികൾക്ക് നൽകി വരികയാണു. എത്ര ഗുരുതരമായ ഭവിഷ്യത്തുകളാണു ഇത്തരം നടപടികളാൽ കാലാന്തരം നാട്ടിൽ വന്നു ഭവിക്കുക എന്ന് കാത്തിരുന്നു കാണേണ്ടി വരും.

6/30/2010

റോഡരുകില്‍ ഒരു ധര്‍ണ്ണ



കേരളത്തില്‍ വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ കെ.ജി.ഓ.എ യുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണകളില്‍ നിന്നും ഒരു ദൃശ്യം.
റോഡരുകില്‍ കൂട്ടം കൂടി, നിയമം ലഘിച്ചതിന്റെ പേരില്‍ ജയിലടക്കുമോ എന്തോ? !

6/26/2010

ഇന്ത്യയെങ്ങോട്ട്

അര്‍ത്ഥശൂന്യമായൊരു ചോദ്യമാണ്, ഇന്ത്യയെങ്ങോട്ട് എന്നത്.
എങ്ങോട്ടേക്ക് പോയാലും ഈ നാട്ടിലെ മഹാഭൂരിപക്ഷം വരുന്ന ദരിദ്രനാരായണന്മാര്‍ക്ക് ഒന്നും ചെയ്യാനാവില്ല എന്ന അവസ്ഥയിലെക്ക് ഇന്ത്യാരാജ്യം എത്തിച്ചേര്‍ന്നു എന്നതുകൊണ്ട് മാത്രമാണ് മേല്‍ ചോദ്യം അര്‍ത്ഥശൂന്യമാകുന്നത്. അതുമല്ലെങ്കില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന വ്യവസ്ഥിതി നമ്മെ എങ്ങോട്ടെക്കാണ് നയിച്ചേക്കുക എന്നത് ഏറെക്കുറെ വ്യക്തമായിരിക്കുന്നു എന്നു വേണമെങ്കിലും പറയാം. കഴിഞ്ഞ പാര്‍ലമെന്റ് കാലത്ത് ഇടതുപക്ഷം പിന്‍വലിച്ച പിന്തുണക്ക് പകരം എംപിമാരെ വിലക്കുവാങ്ങാന്‍ കോടികള്‍ ചിലവിട്ട കണക്ക് നമ്മള്‍ കണ്ടുകഴിഞ്ഞു. നിലവില്‍ ഭരണയന്ത്രം നിയന്ത്രിക്കുന്ന പാര്‍ലമെന്റ് അംഗങ്ങളില്‍ 300 നുമുകളില്‍ പേര്‍ ബില്ല്യണയര്‍മാരാണ്. കോണ്‍ഗ്രസ്സിന്റെ എംപി മാരില്‍ ഇരുനൂറ്റി അമ്പതോളം പേര്‍ കോടിപതികളാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ ഒറ്റ കണക്കുതന്നെ നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നതെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ലക്ഷക്കണക്കുനു രൂപ ദിവസവാടകയുള്ള ഹോട്ടലുകള്‍ മാത്രം താമസ്സത്തിനു തിരഞ്ഞടുക്കുന്ന എംപി മാരുള്ള നാട്ടില്‍, അവര്‍ക്ക് ഓശാനപാടാന്‍ ആരാധകരുള്ള നാട്ടില്‍ ആരുടെ താത്പര്യങ്ങളാണ് സംരക്ഷിക്കപ്പെടുക?

ഈ ഒരു വിഷയം ഇവിടെ പരാമര്‍ശിക്കാന്‍ കാരണം സമീപകാലത്തായി നമ്മുടെ നാട്ടില്‍ നടന്ന ചിലകാര്യങ്ങളില്‍ പൊതു മാദ്ധ്യമങ്ങളിലും ബ്ലോഗിലും ഉയര്‍ന്ന ചര്‍ച്ചകളാണ്. ഇന്ത്യയുടെ പൊതുസ്വത്തായ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലച്ചുകൊണ്ടിരിക്കുന്നതിനെയും നമ്മുടെ സമ്പത് വ്യവസ്ഥയുടെ നട്ടല്ലായ ബാങ്കുകള്‍ ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങള്‍ എന്നിവ സ്വകാര്യവത്കരിക്കുന്നതിനെയും അനുകൂലിച്ച് ജെയ് വിളിക്കാന്‍ ഇവിടെ ജനാധിപത്യവാദികള്‍ മത്സരിക്കുന്നു എന്നത് കൌതുകത്തോടെ മാത്രമേ വീക്ഷിക്കാനാവൂ. കടുത്ത സാമ്പത്തിക മാന്ദ്യത്തില്‍ ലോകമൊന്നാകെ ഉലഞ്ഞപ്പോഴും ഇന്ത്യ പരിക്കുപറ്റാതെ നിന്നത് ഇവിടുത്തെ ധനകാര്യ സ്ഥാപങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതിയിലായതിനാലാണെന്ന് നമ്മൂടെ ധനമന്ത്രി ചിദംബരം തന്നെ പറഞ്ഞതും ആരുടേയും കണ്ണു തുറപ്പിച്ചില്ല. എന്നിട്ടും കടുത്ത സ്വകാര്യവത്കരണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നു.കുത്തകകള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ തീരുമാനങ്ങള്‍ പുറത്തുവരുന്നത് ആദ്യമായല്ല, ആകസ്മികമായും അല്ല. ശത കോടീശ്വരന്മാര്‍ നമ്മുടെ പാര്‍ലമെന്റില്‍ കയറിയിരിക്കുന്നത് വെറുതെ അല്ലല്ലോ.

ഇന്ത്യന്‍ ജനാധിപത്യത്തിനിന്ന് പാവപ്പെട്ടവന്റെ മുഖമില്ല. ജവര്‍ലാല്‍ നെഹറു മുന്നോട്ട് വച്ച സോഷ്യലിസ്റ്റ് കാഴ്ചപ്പാടില്‍ നിന്നത് ഏറെ പിന്നോട്ട് പോയിരിക്കുന്നു. കഴിഞ്ഞൊരു ദിവസം ബ്ലോഗിലെ പ്രമുഖ “ജനാധിപത്യവാദി” ആയ ശ്രീമാന്‍ കെ.പി. സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ ഒരു പോസ്റ്റ് കണ്ട് അമ്പരന്നു പോയി. ചില വാചകങ്ങള്‍ അര്‍ത്ഥമാക്കുന്നത് ഇപ്രകാരമാണ് -

സ്വകാര്യസ്വത്തിലും സ്വകാര്യമൂലധനത്തിലും അധിഷ്ഠിതമായ ഒരു ജനാധിപത്യവ്യവസ്ഥിതിയാ‍ണ് നമ്മള്‍ സ്വാതന്ത്ര്യാനന്തരം തെരഞ്ഞെടുത്തതെന്നും, അത്തരം സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്ന ഭരണകൂടത്തിന് പരിമിതികളുണ്ട്, അതിനാകട്ടെ സ്ഥിതിസമത്വം ഏര്‍പ്പെടുത്താനുള്ള ബാധ്യതയുമില്ല. എല്ലാം ചെയ്യേണ്ടത് സര്‍ക്കാരാണ്, ജനങ്ങള്‍ ചുമ്മാ പെറ്റുപെരുകിയാല്‍ മതി എന്നാണെങ്കില്‍ ഇപ്പോള്‍ തന്നെ വിപ്ലവത്തിന് ഇറങ്ങിപ്പുറപ്പെടണം. ഇത് ക്യാപിറ്റലിസ്റ്റ് വ്യവസ്ഥിതി തന്നെയാണ്.


ഉദാഹരണമായി ബ്ലോഗില്‍ നിന്നു തന്നെയുള്ള ഒരു ആശയം ചൂണ്ടിക്കാട്ടി എന്നെ ഉള്ളൂ, ഇത് അഞ്ചരക്കണ്ടിയുടെ മാത്രം ചിന്താഗതിയുടെ പ്രശ്നമല്ല, മറിച്ച് മാറിവരുന്ന ചിന്താധാരയാണ്. പണമുള്ളവന്‍ അതുണ്ടാക്കാനുള്ള വഴികള്‍ തേടുമെന്നും അതിനിടെ വീണുകിട്ടുന്ന വല്ലതും തേടിപ്പിടിച്ച് വിശപ്പടക്കെണ്ട ബാദ്ധ്യത പട്ടിണിക്കാരനാണെന്നുമാണ് മുതലാളിത്തത്തിന്റെ കാഴ്ചപ്പാട്. ഈ കാഴ്ചപ്പാടില്‍ ഒരു രാജ്യം കെട്ടിപ്പടുക്കാന്‍ കോടിക്കണക്കിനു രൂപ പണം പണം മുടക്കി ഒരു ജനാധിപത്യ സര്‍ക്കാര്‍ ആവശ്യമില്ലല്ലോ.

ജനാധിപത്യത്തിലൂടെ സോഷ്യലിസ്റ്റ് ചിന്താഗതി രാജ്യത്ത് നടപ്പാവണമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എന്നിരുന്നാലും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ എന്ന നിലയില്‍, മഹാ ഭൂരിപക്ഷം വരുന്ന സാധാരണക്കാരനോട് യാതൊരു ബാദ്ധ്യതയും ഇല്ല എന്ന പ്രഖ്യാപനവുമായി മുന്നോട്ട് പോകുന്നത് കണ്ടില്ലെന്ന് വക്കാനാവുമോ? എണ്ണവില നിശ്ചയിക്കാനുള്ള അധികാരം ഉപേക്ഷിക്കുന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത് ഇത്തരം തന്ത്രപ്രധാന മേഖകളില്‍നിന്നുള്ള സര്‍ക്കാര്‍ പിന്മാറ്റമാണ് കാണിക്കുന്നത്. സ്വകാര്യ മുതലാളിമാര്‍ക്ക് രാജ്യത്തിന്റെ നിയന്ത്രണം ഏല്‍പ്പിച്ചുകൊടുക്കുന്നതിനു സമാനമായ ഒരു നടപടി, ഭാവിയില്‍ വരാനിരിക്കുന്ന അനേകം പരിഷ്കാരങ്ങളുടെ മുന്നോടി. ഇത്തരം നടപടികള്‍ക്കെതിരെ രണ്ട് വരി എഴുതിയെങ്കിലും പ്രതിഷേധിക്കുക എന്നത് ഞാന്‍ എന്ന വ്യക്തിയുടെ ബാദ്ധ്യതയാണ്. അതു ചെയ്യുന്നു എന്ന് മാത്രം.

6/24/2010

കീമാനും വിന്‍ഡോസ് ഏഴും

കീമാനും വിന്‍ഡോസ് ഏഴും തമ്മില്‍ പിണക്കത്തിലാണെന്നും അതില്‍ കീമാന്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും പലരും പറയുന്നുണ്ട്,ബ്രൌസറുകളുടെ കാര്യത്തില്‍ അത് സത്യമാണെന്ന് തോന്നുന്നു. ബ്ലോഗിലെ ഉസ്താതുക്കളാരും ഇതുവരെ പരിഹാരമാര്‍ഗ്ഗം ഒന്നും പറഞ്ഞുകേട്ടുമില്ല. ഈ ബ്ലോഗ് പോസ്റ്റ് എഴുതാനായി ഞാന്‍ വിന്‍ഡോസ് 7ഉം കീമാനും ഉപയോഗിക്കുന്നു. ഞാന്‍ ചെയ്ത കാര്യങ്ങള്‍ ഇവിടെ പോസ്റ്റുന്നു. ഇത് എല്ലാ ക്മ്പ്യൂട്ടറിലും ശരിയാവുമോ എന്ന് പരീക്ഷിക്കാന്‍ മാത്രമാണെന്ന് മുന്‍കൂര്‍ ജാമ്യവുമായി വിഷയത്തിലേക്ക്.

സ്റ്റാര്‍ട്ട് -> ഓള്‍ പ്രോഗ്രാംസ് -> ടവല്‍സോഫ്റ്റ് ക്ലിക്ക് ചെയ്യുക. അതില്‍ കീമാന്‍ കോണ്‍ഫിഗറേഷനില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് റണ്‍ ആസ് അഡ്മിനിസ്റ്റ്രേറ്റര്‍ കൊടുക്കുക. കീമാന്‍ കൊണ്‍ഫിഗറേഷന്‍ വിന്‍ഡോ തുറന്നു വരും.

ആദ്യം തുറന്ന് വരുന്ന വിന്‍ഡോയില്‍ നമുക്ക് സൌകര്യപ്രദമായ കീ കൂട്ടുകള്‍ കൊടുക്കുക. ഞാന്‍ കണ്ട്രോള്‍ സീറോ ആണ് കൊടുത്തിരിക്കുന്നത്. ഇത് കീമാന്‍ ആക്റ്റിവേറ്റ് ചെയ്യാനുള്ള കോമ്പിനേഷനാണ്.

അടുത്തതായി മെനുബാറിലെ ഓപ്ഷന്‍ ടാബ് ക്ലിക്ക് ചെയ്യുക. താഴെയുള്ള വിന്‍ഡോ തുറന്നു വരും.

ഇവിടെയും സൌകര്യപ്രദമായ കീ കോമ്പിനേഷന്‍ കൊടുക്കുക. ഞാന്‍ കണ്ട്രോള്‍ ഒന്ന് കൊടുത്തിരിക്കുന്നു. ഓ.കെ കൊടുക്കുക.

ഇനി എക്സ്പ്ലോറര്‍ എടുത്ത് എഴുതാന്‍ ശ്രമിച്ചു നോക്കൂ. കീമാന്‍ ആക്റ്റിവേറ്റ് ചെയ്യാനും ഡീ ആക്റ്റിവേറ്റ് ചെയ്യാനും നേരത്തെ സെറ്റ് ചെയ്ത കീ കോമ്പിനേഷനുകള്‍ ഉപയോഗിക്കുക. ടാസ്ക് ബാറിലെ കീമാന്‍ ബട്ടണ്‍ വര്‍ക്ക് ചെയ്തില്ലെന്നു വരും.
(ഞാന്‍ പലതും പരീക്ഷിച്ചിട്ടാണ് അവസാനം ഇതില്‍ ഫിക്സ് ആയത്. ഈ സ്റ്റെപ്പുകള്‍ക്ക് പ്രീറിക്വിസിറ്റായ് വല്ലതും വന്നുട്ടുണ്ടോ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റുന്നില്ല.)

അല്പം വിന്‍ഡോസ് വിശേഷങ്ങള്‍:വിന്‍ഡോസ് ഏഴ് പുലിയാണ്, എല്ലാ ഡ്രൈവറും എടുക്കും എന്ന് കേട്ടിരുന്നു. D530 എന്ന എച്ച് പി മോഡലിന്റെ മദര്‍ ബോര്‍ഡാണ് (ബോര്‍ഡ് മാത്രമേ ഉള്ളൂ) , ഇന്റല്‍ 865 ചിപ്പ് സെറ്റ് ഉള്ള ഈ ബോര്‍ഡിന്റെ ഒറ്റ ഡ്രൈവറും എടുത്തില്ല, ലാന്‍ എടുത്തില്ലെന്ന് പ്രത്യേകം പറയുന്നു, കാരണം നെറ്റ് കണക്റ്റ് ചെയ്യാന്‍ പറ്റിയില്ല. ഗ്രാഫിക്സ് കാര്‍ഡ് ജീഫോഴ്സ് 5200 എടുത്തില്ല. എച്ച് പിക്കാര്‍ ഡ്രവറുകള്‍ നെറ്റിലിട്ടിരുന്നതുകൊണ്ടും, ഉബുണ്ടു ഉണ്ടായിരുന്നതുകൊണ്ടും രക്ഷപ്പെട്ടു.

അപ്ഡറ്റ് :1
ഇത് വിന്‍ഡോസ് 7 അള്‍ട്ടിമേറ്റില്‍ ആണു പരീക്ഷിച്ചത്. മറ്റ് വേര്‍ഷനുകളില്‍ ഇതു ഫലവത്താവുന്നില്ലെന്ന് കാണുന്നു. 64 ബിറ്റിൽ പൂർണ്ണ പരാജയം.
അപ്ഡേറ്റ്:2

കീമാൻ പുതിയ വേർഷൻ ഇറങ്ങിയത് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുന്നുണ്ട്. 64 ബിറ്റ് വിൻഡോസ് സെവനിൽ സുഖമായി മലയാളം ടൈപ്പ് ചെയ്യാൻ സാധിക്കുന്നുണ്ട്. ഇതൊരു ഫ്രീ സോഫ്റ്റ്വെയർ അല്ല എന്നുള്ളതുമാത്രമാണു ഒരു ന്യൂനത.

6/15/2010

ന്യായമാകുന്ന ചില നരഹത്യകള്‍

സ്ക്രീനില്‍ തോക്കു ചൂണ്ടി നില്‍ക്കുന്ന നായകന്‍....
നിലത്ത് കോടീശ്വരനായ വില്ലന്‍ ..

"അരുത് എന്നെ കൊല്ലരുത് , എനിക്കുള്ളതെല്ലാം നിനക്കു തരാം , എന്നെ കൊല്ലാതെ വിട്ടാല്‍ മതി " വില്ലന്റെ നിലവിളി.

സാധാരണ സിനിമകളിലും മറ്റും കാണാവുന്ന ഒരു രംഗമാണിത്.

നായകന്‍ കൊല്ലുകയോ‌ തിന്നുകയോ‌ ചെയ്യട്ടെ , ഞാന്‍ ഒരു സംശയം ചോദിക്കാം, ഒരാളുടെ ജീവന് എന്തു വിലയുണ്ടാകും?

പറയാന്‍ പറ്റുന്നില്ലെങ്കില്‍ പോട്ടെ , നിങ്ങളുടെ ജീവന് എന്തു വില തരേണ്ടി വരും?
വില നല്‍കിക്കഴിഞ്ഞാല്‍ ചിലപ്പോള്‍ നിങ്ങളെ ഗ്യാസ് ചേമ്പറില്‍ ഇട്ടേക്കാം അതുമല്ലെങ്കില്‍ ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി വെടിവെച്ചു കൊന്നെന്നും വരാം ....
വിലയിടാന്‍ ബുദ്ധിമുട്ടാണല്ലെ?

എന്നിട്ടാണ് നിങ്ങളുടെ മകനെയോ അച്ഛനെയോ അമ്മവനെയോ അതിര്‍ത്തി കാക്കാനെന്ന ഓമനപ്പേരില്‍ തോക്കിന്റെ മുന്നിലേക്ക് അയക്കുന്നത്. പാവപ്പെട്ട അവന്റെ ജീവന് യൂണിഫോറത്തിന്റെ ഗ്രേഡനുസരിച്ച് വിലകിട്ടിയേക്കാം. അവനെ പ്രലോഭിപ്പിക്കുവാനുപയോഗിക്കുന്നതാവട്ടെ രാജ്യസ്നേഹം, മാതൃഭൂമി തുടങ്ങിയ അര്‍ത്ഥ ശൂന്യ പദങ്ങളും.

ഒരു രാജ്യത്തിന്റെ പട്ടാളക്കാരനെന്ന നിലയില്‍ മറ്റ് രാജ്യക്കാരനെ വെടിവച്ചുകൊന്നാല്‍ അവന്‍ ദേശ സ്നേഹി!

മറ്റ് രാജ്യക്കാരന്റെ വെടിയേറ്റ് അവന്‍ മരിച്ചാല്‍ അത് ദേശസ്നേഹം !!

ജീവിക്കാനായ് മരിക്കാന്‍ തയ്യാറായെത്തുന്ന പട്ടാളക്കാരെനെക്കൊണ്ട് കൊലപാതകം ചെയ്യിക്കാന്‍ ഭരണകൂടം കണ്ടെത്തുന്ന ചെപ്പടി വിദ്യകള്‍ കൊലപാതകത്തെ നിയമ വിധേയമാക്കുന്നു.നൂറ്റാണ്ടുകളായ് തുടര്‍ന്നു വരുന്ന നരഹത്യകള്‍ ദേശസ്നേഹത്തിന്റെ പുറം ചട്ടയാല്‍ പുതപ്പിച്ച് വെള്ളപൂശിയെടുക്കുന്നു.ഓരോ രാജ്യവും മറ്റവന് അന്യരാജ്യമാവുമ്പോള്‍ പരസ്പരം കൊന്നുതള്ളാന്‍ നിയമം കൂട്ടു നില്‍ക്കുന്നു. ഗോത്രങ്ങളില്‍ നിന്നും വളര്‍ന്ന് രാജ്യങ്ങളില്‍ ചെന്നെത്തി നില്‍ക്കുന്ന നരമേധത്തിന്റെ അതിര്‍ത്തികള്‍ ഇന്നതിന്റെ മാനങ്ങള്‍ മാറ്റി മറിച്ച് കേവല വിശ്വാസങ്ങളിലും ദൈവങ്ങളിലും ചെന്നെത്തിയിരിക്കുന്നു എന്നത് ഇതിനോട് കൂട്ടിവായിക്കണം. രാജ്യസ്നേഹമാണ് പട്ടാളക്കാരന് ന്യായപ്രമാണമാകുന്നതെങ്കില്‍ മരണം കയ്യില്‍ വച്ച് നടക്കുന്ന ഏതൊരു കൂട്ടത്തിനെയും നാം അംഗീകരിക്കണ്ടതല്ലെ?

യുദ്ധവാര്‍ത്തകളില്‍ ഇടക്കിടെ കാണുന്ന ഒന്നാണ് “സിവിലിയന്മാര്‍ക്ക് നേരെ ആക്രമണം, പ്രതിഷേധമിരമ്പി !!!”
ആരാണ് സിവിലിയന്‍സും പട്ടാളക്കാരുമായി മനുഷ്യനെ തരം തിരിച്ചിരിക്കുന്നത്? മരണമേറ്റുവാങ്ങാന്‍ കൂലിക്കാളെ പകരം വച്ച്, ടീവി ഷോ കണ്ട് നടക്കുന്ന ഞാനും നിങ്ങളും ഒരു പട്ടാളക്കാരനില്‍ വേറിട്ട് എപ്രകാരമാണ് സുരക്ഷിതരാവേണ്ടത്? അങ്ങിനെ വാദിക്കുന്നതില്‍ ന്യായമുണ്ടെന്ന് ആരും കരുതുമെന്ന് തോന്നുന്നില്ല. കൊല്ലാന്‍ വരുന്നവര്‍ ഞങ്ങളെ വെറുതെ വിട്ട് പട്ടാളക്കാരെ കൊന്നോളൂ എന്നാണ് ആ പറയുന്നതിന്റെ അര്‍ത്ഥം. ആ ന്യായവാദം എന്നും വകവെച്ചു കിട്ടുമെന്ന് കരുതണ്ട. ഒന്നുകില്‍ എല്ലാ നരഹത്യകളും നിയമ വിധേയമാക്കുക അല്ലെങ്കില്‍ എല്ലാം നിയമ വിരുദ്ധമാക്കുക, ഈ ഇരട്ടത്താപ്പ് ഒഴിവാക്കപ്പെടുക തന്നെ വേണം. നിലവിലെ നിയമങ്ങള്‍ നരഹത്യകളെ ന്യായീകരിക്കുന്നുവെങ്കില്‍ ഞാനും അതിനെ ന്യായീകരിക്കുന്നു. അങ്ങിനെയെങ്കില്‍ സെപ്റ്റംബര്‍ 11നെ ഞാന്‍ അല്പം സന്തോഷത്തോടെയാണ് ഓര്‍ക്കുക എന്ന് പറയേണ്ടി വരും.

ഇപ്രകാരം തോന്നുന്നതെന്തും എഴുതി പ്രസിദ്ധീകരിക്കാന്‍ സ്വാതന്ത്ര്യം തന്ന ബ്ലോഗെന്ന മാദ്ധ്യമത്തില്‍ വന്നിട്ട് രണ്ട് വര്‍ഷം തികയുന്ന ഇന്ന് തന്നെ കിടക്കട്ട് ഒരു തോന്യാസം !!

6/05/2010

ബ്ലോഗാന്‍ എന്തെളുപ്പം - ഉബുണ്ടു

ഉബുണ്ടു ഉപയോഗിച്ച് മലയാളത്തില്‍ ബ്ലോഗാന്‍ എന്തെളുപ്പം !!!

സര്‍വ്വ രാജ്യ ഉഴൈപ്പാളികളെ മൈക്രോ സോഫ്റ്റിനോട്‌ ബൈ പറയൂ.

കുത്തക ഭീമന്മാര്‍ സമസ്തമേഖലകളിലും പടര്‍ന്ന് പന്തലിക്കുന്ന ഈ കാലത്ത് സോഫ്റ്റ്വെയര്‍ രംഗത്ത് സ്വതന്ത്ര സംരംഭങ്ങള്‍ വളര്‍ച്ച പ്രാപിക്കുന്നത് എന്തുകൊണ്ടും ആശാവഹം തന്നെ. സ്വന്തന്ത്ര സോഫ്റ്റ്വെയര്‍ എന്ന നിലയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന പദമാണ് ലിനക്സ് എന്നത്. ലിനസ് ടോര്‍വാള്‍ഡ്‌ എന്ന ഫിന്‍ലാന്റ് വിദ്യാര്‍ത്ഥിയാണ് ആദ്യമായി ലിനക്സ് കെര്‍ണല്‍ വികസിപ്പിച്ചത് . മിനിക്സ് എന്ന ഓപ്പറേറ്റിങ് സിസ്റ്റം ഫയലുകളില്‍ ചില പരിഷ്കരണങ്ങള്‍ നടത്തിയാണ് ഇദ്ദേഹം ഈ നേട്ടം കൈവരിച്ചത്. കേര്‍ണല്‍ എന്നാല്‍ ലിനസ്കിന്റെ അടിസ്ഥാന ഭാഗമാണ് . സിസ്റ്റം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കേര്‍ണലാണ്. അതായത് നമ്മെപ്പോലെയുള്ള യൂസര്‍ നല്കുന്ന വിവരങ്ങള്‍, കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് വെയറുമായി വിനിമയം നടത്തുന്നതാണ് ഇതിന്റെ ജോലി. ഇത്തരത്തിലുള്ള നിരവധി കേര്‍ണലുകളുടെ ഒരു സമാഹാരമാണ് ഇന്ന് നമ്മള്‍ കാണുന്ന ലിനക്സ്.

ഇന്ന് വളരെ ഉയര്‍ന്ന സ്റ്റബിലിറ്റി, സെക്യൂരിറ്റി എന്നിവ നല്കുന്ന ഒരു ഓപ്പറേറ്റിങ് സിസ്റ്റമായി ഗ്നു ലിനക്സ് മാറിയിരിക്കുന്നു. ലിനക്സ് ഡിസ്റ്റ്രിബ്യൂഷനുകളില്‍ പ്രവര്‍ത്തിക്കുന്ന വിദഘ്ധന്മാരുടെ കൂട്ടായ്മയാണ് ഗ്നു പ്രോജക്റ്റ്.1983 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച ഗ്നൂ കൂട്ടായ്മ, ലോകോത്തരമായ ഒരു ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കാനായ് പ്രവര്‍ത്തിക്കുന്നു. 1990 ആയപ്പോഴേക്കും ഒരു ഓപ്പറേറ്റിങ് സിസ്റ്റത്തിനാവശ്യമായ എല്ലാ ഘടകങ്ങളും വികസിപ്പിച്ചിരുന്നു. ഈ ഘടകങ്ങളും കേര്‍ണലും കൂടിച്ചേര്‍ന്നതാണ് ഇന്ന് നാം കാണുന്ന ലിനക്സ് ഡിസ്ട്രിബ്യൂഷനുകള്‍.

Free software എന്നതിലെ ഫ്രീ എന്ന പദം വിലയെ സൂചിപ്പിക്കുന്നതല്ല, മറിച്ച് ഈ സോഫ്റ്റ് വെയറിന്മേല്‍ ഉപയോക്താവിനുള്ള സ്വാതന്ത്ര്യമാണ് സൂചിപ്പികുന്നത് . ഫ്രീയായ് ലഭിക്കുന്ന ഇതിന്റെ സോഴ്സ് കോഡ് കൂടുതലായി വികസിപ്പിക്കാനോ‌, കൈകാര്യം ചെയ്യാനോ ഇത് നമുക്ക് സ്വാതന്ത്ര്യം നല്‍കുന്നു. നമുക്കനുയോജ്യമയ രീതിയില്‍ ഇതിനെ പുനക്രമീകരിക്കാനുള്ള സ്വാതന്ത്ര്യവും നമുക്കുണ്ട് . ഈ സ്വാതന്ത്ര്യമാണ് ലിനക്സിനെ ഇന്ന് ഉയരങ്ങളിലേക്ക് നയിക്കുന്നത് . മോഷ്ടിച്ചെടുത്ത മൈക്രോസോഫ്റ്റ് ഉത്പന്നങ്ങള്‍ , വിന്‍ഡോസ് എക്സ്പി അടക്കം , ഉപയോഗിക്കുന്ന കേരളത്തിലെ ശരാശരി കമ്പ്യൂട്ടര്‍ ഉപയോക്താവ് ഈ മോഷണ വസ്തുക്കള്‍ വലിച്ചെറിഞ്ഞ് സൗജന്യമായി തന്നെ ലഭിക്കുന്ന ലിന്ക്സ് ഡിസ്ട്രിബ്യൂഷനുകളിലേക്ക് മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇവയില്‍ ഡെസ്ക്ടോപ്പ് പി.സിക്ക് ഏറ്റവും ഉതകുന്ന ഒന്നായ "ഉബുണ്ടു" ഉപയോഗിച്ചു പഠിക്കാന്‍ ഒരു പോസ്റ്റ് ഇതാ ..

5/28/2010

2002 എന്ന ഭീതി സ്വപ്നം

2002 എന്ന വര്‍ഷത്തിന് എന്താണ് പ്രത്യേകത?
പൊതുവായിപ്പറഞ്ഞാല്‍ പ്രത്യേകതകള്‍ ഒന്നും ഇല്ലാത്ത ഒരു വര്‍ഷം.
എന്നാല്‍ 2002 ജനുവരി 16 എന്ന തിയ്യതി കേരള സര്‍ക്കാരിന്റെ ജോലിക്കാരൊന്നും മറക്കുമെന്ന് തോന്നുന്നില്ല.
കേരളത്തിലെ സര്‍ക്കാരുദ്യോഗസ്ഥരൊന്നടങ്കം മുണ്ട് മുറുക്കിയുടുക്കുക എന്ന നിര്‍ദ്ദേശം, ആന്റണി മുഖ്യമന്ത്രി ഉത്തരവായി പുറപ്പെടുവിച്ച ദിവസമായിരുന്നു അത്.ക്ലിപ്ത ശമ്പളക്കാരനായ ജോലിക്കാരന്റെ വീട്ടിലെ പട്ടിണി മാറ്റാനായ് കേരളത്തിലെ സംഘടിത പ്രസ്ഥാനങ്ങള്‍ പൊരുതി നേടിയ നിരവധി ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച് ആന്റണി സര്‍ക്കാര്‍ ഉത്തരവിറക്കിയത് അന്നായിരുന്നു. കേരള സര്‍ക്കാരിന്റെ കൈയ്യില്‍ പണമില്ലെന്നും, പണമില്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക് നല്കേണ്ടുന്ന ആനുകൂല്യങ്ങള്‍ പോലും നല്‍കാനാവാത്തതിനാല്‍ സര്‍ക്കാര്‍ ജോലിക്കാരന്റെ ശമ്പളം വെട്ടിക്കുറച്ച് ആ പണം കര്‍ഷകനു നല്കും എന്ന പ്രചരണം അഴിച്ചു വിട്ട് ജനങ്ങളെ തമ്മിലടിപ്പിച്ച് രക്ഷപ്പെടാം എന്നതായിരുനു ആന്റണി പദ്ധതിയിട്ട ഗൂഢ തന്ത്രം. ശമ്പളം വെട്ടിക്കുറക്കുന്നതിനു പുറമെ ജോലിക്കാരന്റെ ഭാവി പോലും അനിശ്ചിതമാക്കുന്ന ഒരു തീരുമാനമായിരുന്നു പെന്‍ഷന്‍ പദ്ധതി അട്ടിമറിക്കാനുള്ളത്. ഒരു പക്ഷെ ഇന്ത്യയില്‍ തന്നെ ആദ്യമായി ഈ പദ്ധതിയിലേക്ക് കടന്ന സംസ്ഥാനവും കേരളമായിരിക്കുമെന്ന് തോന്നുന്നു.ലീവ് സറണ്ടര്‍, പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍, മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ്, ഭവന വായ്പ തുടങ്ങിയവ നിര്‍ത്തല്‍ ചെയ്തത് തുടങ്ങി , ഇന്‍ക്രിമെന്റ്, പെന്‍ഷന്‍ എന്നിവ നിഷേധിക്കല്‍, നിയമന നിരോധനം , തസ്തിക വെട്ടിക്കുറക്കല്‍ വരെ നീണ്ടു ഉത്തരവിലെ പരിഷ്കാരങ്ങള്‍. സ്വാഭാവികമായും ജോലിക്കാര്‍ ഒരു അനിശ്ചിത കാല പണിമുടക്കിലേക്ക് കടക്കുക തന്നെ ചെയ്തു.

ആന്റണി സര്‍ക്കാര്‍ ആഗ്രഹിച്ചതുപോലെ തന്നെ സമരത്തെ അട്ടിമറിക്കാനായ് മുന്നോട്ട് വന്ന ശക്തികള്‍ ഏറയായിരുന്നു. അവരില്‍ പ്രമുഖരായ രണ്ട് വിഭാഗങ്ങളായിരുന്നു വ്യാപാരി വ്യവസായി ഏകോപന സമിതിയും ഫാദര്‍ വടക്കെമുറിയുടെ നേതൃത്വത്തിലുള്ള ഇന്‍ഫാം മൂവമെന്റും. ആവശ്യം വരുന്ന പക്ഷം സര്‍ക്കാര്‍ ജോലിചെയ്ത് സമരത്തെ അട്ടിമറിക്കാം എന്ന് ഫാദര്‍ വടക്കന്‍ പ്രസ്ഥാവിച്ചു.സമരം തുടങ്ങി ഏതാനും ദിവസങ്ങള്‍ക്കകം തന്നെ നാട്ടിന്‍ പുറങ്ങളിലെ വ്യാപാര മാന്ദ്യം വ്യാപാരി വ്യവസായ ഏകോപന സമിതിയെ പ്രസ്തുത തീരുമാനത്തില്‍ നിന്നും പിന്നോട്ട് മാറ്റി. സര്‍ക്കാരിന് ജെയ് വിളിച്ച് പ്രകടനം നടത്തിയ ഇന്‍ഫാം അച്ചനെ ജയില്‍ അടച്ചാണ് സര്‍ക്കാരതിന്‍ പ്രതിഫലം നല്കിയതെന്നത് ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട സംഭവമായി.സര്‍ക്കാര്‍ ഓഫീസുകള്‍ മൂന്നു മാസം അടഞ്ഞു കിടന്നാലും ഈ നാട്ടില്‍ ഒന്നും സംഭവിക്കാനില്ല എന്ന് പുച്ഛിച്ചാണ് ആന്റണി ഈ സമര ദിവസങ്ങളില്‍ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
സര്‍ക്കാര്‍ മേഖലയില്‍ നടപ്പാക്കുന്ന ചില പരിഷ്കാരങ്ങള്‍ എന്നതിലുപരി വ്യാപകമായ മാനം ഈ നടപടിക്കുണ്ട് എന്ന് ജീവനക്കാരുടെ ബോധവല്‍ക്കരണം പൊതു ജനങ്ങള്‍ക്കിടയില്‍ കാര്യമായ ചലനങ്ങലൊന്നും ആദ്യ കാലത്ത് സ്രൃഷ്ടിച്ചില്ലെന്നത് ഒരു വസ്തുതയായിരുന്നു. സര്‍ക്കാരിന്റെ ഗൂഢ ലക്ഷ്യങ്ങളായി സമരം ചെയ്യുന്ന ജോലിക്കാര്‍ ചൂണ്ടിക്കാട്ടിയ വസ്തുതകളില്‍ ചുരുക്കം ചിലത് ഇവയായിരുന്നു :

1) തൊഴിലെടുക്കുന്നവന്റെ മേഖലിയിലെ സംഘടനാ ബലം മാറ്റുരച്ച് നോക്കുകയും, അവയെ തകര്‍ത്ത് അന്താരാഷ്ട്രകുത്തകള്‍ക്ക് ഇവിടേക്ക് വരുവാനുള്ള വേദി ഒരുക്കുകയും ചെയ്യുക. ഇത് വാസ്തവമാണെന്ന് തുടര്‍ന്ന വന്ന പല പരിഷ്കാരങ്ങളും തെളിയിച്ചു. ചുമട്ട് തൊഴിലാളി മേഖലയിലും മറ്റും നടപ്പാക്കിയ പരിഷ്കരങ്ങള്‍ ഇതിനുദാഹരങ്ങളാണ്.
2) സര്‍ക്കാര്‍ ജോലിയുടെ സേവന വേതന വ്യവസ്ഥകളാണ് നിരവധിയാകുന്ന മറ്റ് തൊഴിലിടങ്ങളില്‍ ആടിസ്ഥാന ഡാറ്റ ആയി പരിഗണിച്ചിരുന്നത് ,ആ സ്റ്റാന്‍ഡേര്‍ഡുകള്‍ തകര്‍ക്കുക.
3) സര്‍ക്കാര്‍ മേഖലയില്‍ നില നില്ക്കുന്ന പെന്‍ഷനുകളാണ് നിരവധിയായ ക്ഷേമ പെന്‍ഷനുകളുടെ അടിസ്ഥാന മാതൃകകള്‍, ഇവയെ തകര്‍ത്ത് മറ്റ് ക്ഷേമ പെന്‍ഷനുകള്‍ നിര്‍ത്തലാക്കുക.
4. മാതൃകാ തൊഴില്‍ ദാദാവെന്ന പദവില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുകയും തൊഴിലിടങ്ങളിലെ സ്വകാര്യവത്കരണം ആരംഭിക്കുകയും ചെയ്യുക.
5. സേവന മേഖലയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി കുത്തകള്‍ക്ക് ഇടം ഒരുക്കുക.
സമര ദിവസങ്ങള്‍ കടന്നുപോയതോട, ആദ്യ ഘട്ടത്തില്‍ വിമുഖത കാട്ടിയിരുന്ന ജനവിഭാഗങ്ങള്‍ പതിയെ ഉദ്യോഗസ്ഥര്‍ പറയുന്ന കാര്യങ്ങള്‍ക്ക് ചെവി നല്കിത്തുടങ്ങി. ഇതിനു സഹായകമായത് ചില യു.ഡി.എഫ് നേതാക്കളുടെ പ്രസ്ഥാവനയായിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചത് താത്കാലികമല്ല, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഷ്കരണ നടപടികളുടെ ഭാഗമാണ് : കുഞ്ഞാലിക്കുട്ടി- ഫെബ്രുവരി 2002

സര്‍ക്കാരാശുപത്രിയില്‍ ജനിച്ച് സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച് സര്‍ക്കാര്‍ ജോലി നേടി സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങിക്കഴിയുന്ന കാലം കഴിഞ്ഞു : ഉമ്മന്‍ ചാണ്ടി.

32 ദിവസം നീണ്ടു നിന്ന പണിമുടക്ക് ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഒത്തു തീര്‍ന്നെങ്കിലും സര്‍ക്കാര്‍ ജോലിക്കാരുടെ ഇടയില്‍ അതുണ്ടാക്കിയ ചലനങ്ങള്‍ ചെറുതല്ല.ഒന്ന് , സമരത്തിന്റെ ആദ്യ ഘട്ടത്തില്‍ അതി തീഷ്ണമായി ഉയര്‍ന്നു വന്ന ജനവികാരം സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൊളിച്ചെഴുതേണ്ടുന്നതിന്റെ ആവശ്യകത എന്ന ചര്‍ച്ചയിലേക്ക് അവരെ എത്തിക്കുക തന്നെ ചെയ്തു. രണ്ട്,കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആഗോള വത്കരണ നയങ്ങള്‍ തന്റെ മുറ്റത്തും എത്തിയെന്നും സര്‍ക്കാര്‍ ഉദ്യോഗത്തിനപ്പുറം മറ്റ് തൊഴില്‍ സാദ്ധ്യതകളാരായാന്‍ നിലവില്‍ ജോലിയെടുക്കുന്നവരും ജോലി തേടുന്നവരും നിര്‍ബന്ധിതരായി. മൂന്ന് സര്‍ക്കാര്‍ ജോലി എന്ന തിളക്കമുള്ള ജോലിയാണെങ്കിലും തൊഴില്‍ നിയമങ്ങളുടെ സംരക്ഷണം ആവശ്യമുള്ള ഒരു തൊഴിലാളി മാത്രമാണ് താനെന്നും ബോദ്ധ്യമായി.

അഞ്ചു വര്‍ഷത്തെ ഭരണത്തിനു ശേഷം യു.ഡി.എഫ് കളം ഒഴിഞ്ഞു, ഇടതു മുന്നണി അധികാരത്തിലേറി. ആദ്യമായി ചെയ്തത് സമരത്തിനോട് അനുബന്ധിച്ച് എടുത്ത എല്ലാ സര്‍ക്കാര്‍ ശിക്ഷണ നടപടികളും റദ്ദ് ചെയ്യുക എന്നതായിരുന്നു. തുടര്‍ന്നിങ്ങോട്ട് കഴിഞ്ഞ നാലുവര്‍ഷക്കാലമായി സര്‍ക്കാര്‍ ജോലിക്കാരന് ക്ഷാമം എന്തെന്നറിയേണ്ടി വന്നില്ല. അതിനനുബന്ധമായി മറ്റെല്ലാ മേഖയിലും തൊഴില്‍ മേഖല സംരക്ഷിക്കപ്പെട്ടു. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ തുടങ്ങിയ എല്ലാ ക്ഷേമ പെന്‍ഷനുകളും പരിഷ്കരിച്ചു, കൊടുത്തു തീര്‍ത്തു. സര്‍ക്കാരുദ്യോഗസ്ഥന്റെ ശമ്പളം പിടിച്ചു പറിച്ചല്ലാതെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എപ്രകാരം നടപ്പിലാക്കാമെന്ന് കേരള ധനകാര്യ മന്ത്രി തോമസ് ഐസക് കാട്ടിക്കൊടുത്തു. ആഗോള സാമ്പത്തിക മാന്ദ്യം പടര്‍ന്നു പിടിച്ച ഈ കാലത്തും 32 പൊതുമേഖലാ സ്ഥാപങ്ങള്‍ ലാഭത്തിലായി, പുതിയതായി എട്ടെണ്ണം തുടങ്ങാന്‍ പോകുന്നു.

ഇതില്‍ നിന്നും ഞങ്ങള്‍ മനസ്സിലാക്കേണ്ടത് എന്താണ്?

തൊഴിലെടുക്കുന്നവനേയും പട്ടിണിക്കാരനെയും സംരക്ഷിക്കുന്നതാരാണ്?
തൊഴിലിടങ്ങളും പൊതുമേഖലയും സംരക്ഷിക്കുകയും സാധാരണക്കാരന്റെ ജീവിതത്തിനു താങ്ങു നല്‍കുകയും ചെയ്യുന്നവര്‍ വീണ്ടും അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നത് തെറ്റാണോ?

കേരളം വീണ്ടും തിരഞ്ഞെടുപ്പ് വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നു.
2002 ഒരു ഭീതി സ്വപ്നമായി എന്നെ ഉറക്കത്തില്‍ നിന്നും വലിച്ചുണര്‍ത്തുന്നു.

5/21/2010

ബ്ലോഗിനൊരു രജിസ്റ്റേഡ് കൂട്ടായ്മ

മറ്റെല്ലാ മേഖലകളിലുമെന്ന പോലെ മലയാളം ബ്ലോഗ് രംഗത്തും ഒരു രജിസ്റ്റേഡ് സംഘം നിലവില്‍ വന്നിരിക്കുന്നു.
താഴെപ്പറയുന്നവര്‍ ഭാരവാഹികളായി വേള്‍ഡ്‌ മലയാളം ബ്ലോഗ് കൗണ്‍സില്‍ എന്ന പേരില്‍, S .no.320/2009 നമ്പറായ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കൂട്ടായ്മക്ക് എന്താണ് പറയാനുള്ളതെന്ന് നേരില്‍ കാണുക .
പ്രസിഡന്റ്‌-
എടച്ചേരി ദാസൻ[കടത്തനാടൻ]
വൈസ്‌:പ്രസിഡന്റ്‌
സജികുമാര്‍ [ചാണക്യൻ]
സെക്രട്ടറി
അഡ്വ.സി ഭാസ്കരൻ [നായര്‍സാബ്]
ജോ.സെക്രട്ടറി
ഷാജി [മുള്ളൂര്‍ക്കാരന്‍].
ട്രാഷറർ
മഹേഷ്‌ ബി,[മണിക്കുട്ടി]
കൂട്ടായ്മയെപ്പറ്റി അവരുടെ തന്നെ വാക്കുകളില്‍ :
വേള്‍ഡ്‌ മലയാളം ബ്ലോഗ്‌ കൗണ്‍സില്‍ എന്നപേരില്‍ ഒരു സംഘടന രൂപീകരിച്ചു കൊണ്ട്‌ ബ്ലോഗ്‌ അക്കാദമി ചരിത്ര പരമായ ഒരു ദൗത്യം കൂടി നിര്‍വ്വഹിച്ചിരിക്കുകയാണ്. ശാസ്ത്ര-സാങ്കേതികക്കുതിപ്പ്‌ സമ്മാനിച്ച ബ്ലോഗ്‌ ഒരു മാധ്യമം എന്ന രൂപത്തില്‍ ആഴവും പരപ്പും താണ്ടി മുന്നേറുകയാണല്ലോ. എന്നാല്‍ അതിനോട്‌ ഇഴ ചേര്‍ന്ന് കൊണ്ട്‌ ചില അനാരോഗ്യ പ്രവണതകളും അനുദിനം ശക്തി പ്രാപിക്കുന്നുണ്ട്‌ എന്ന് നാം തിരിച്ചറിയുന്നു. ഇത്‌ പലപ്പോഴും സര്‍ഗ്ഗാത്മക പ്രവര്‍ത്തനത്തെ വിഘാതപ്പെടുത്തുമോ എന്ന ആശങ്കയായി‌ പലരിലും പലപ്പോഴും ഘനീഭവിച്ചിരുന്നു. അപ്പോഴൊക്കെ അക്കാദമിയുടെ രൂപപരമായ പരിമിതിയെ ഫലപ്രദമായി മറികടക്കുന്ന വിപുലവും ചടുലവുമായ ഒരു കൂട്ടായ്മയുടെ പിറവിക്കായി‌ സാഹചര്യവും സന്ദര്‍ഭവും നമ്മോടാവശ്യപ്പെട്ടിരുന്നു. അത്തരമൊരു പ്രേരണ ചെലുത്തിയ അന്വേഷണവും പ്രവര്‍ത്തനവുമാണ് കൗണ്‍സില്‍ രൂപീകരണവും പ്രാഥമിക കടമകളുടെ നിര്‍വ്വഹണത്തിലും എത്തിനില്‍ക്കുന്നത്‌. ഈ മണ്ഡലത്തിലെ നമ്മുടെ ആശയാഭിലാഷങ്ങളുടെ ക്രിയാത്മതകത ഏതെങ്കിലും ഭരണ നേതൃത്വത്തിന്റെ ചെപ്പടി വിദ്യകൊണ്ട്‌ മാത്രം കൈവരിക്കാമെന്ന വിശ്വാസം ഈ ഭരണസമിതിക്കില്ല. ബ്ലോഗിന്റെ ഇന്ന് വരേയുള്ള വികാസ ചരിത്രത്തില്‍ വിലമതിക്കാനാവാത്ത മഹത്തായ സംഭാവന നല്‍കിയ ,നല്‍കികൊണ്ടിരിക്കുന്ന ആദരണീയര്‍ ഉള്‍പ്പെടാത്ത ഏത്‌ തീരുമാനവും ശുഷ്കമായിരിക്കുമെന്നും,ഭാഗികമായിരിക്കുമെന്നും ഈ ഭരണസമിതിക്ക്‌ നല്ല ബോധ്യമുണ്ട്‌. ഈ കൂട്ടായ്മ നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്ന എല്ലാ നല്ല മനസ്സുകളും ബ്ലോഗിന്റെ വളര്‍ച്ചക്ക്‌ വേണ്ടി പ്രയത്നിച്ച എല്ലാ മഹത്‌ വ്യക്തിത്വങ്ങളും കൗണ്‍സിലിന്റെ പ്രവത്തനങ്ങളില്‍ എല്ലാ അര്‍ത്ഥത്തിലും പങ്കാളികളായി‌ കൂട്ടുത്തരവാദിത്വം ഏറ്റെടുക്കണമെന്ന് സവിനയം അഭ്യര്‍ത്ഥിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്യുക
ജോലിയുടെ രീതിയനുശാസിക്കുന്നതിനാല്‍ വ്യക്തിപരമായി എനിക്കിതില്‍ പങ്കുചേരുന്നതിനെപ്പറ്റി ആലോചിക്കാനാവില്ല.

നിങ്ങള്‍ക്കെന്താണ് പറയാനുള്ളത് ?

5/15/2010

കല്ലാനയും കച്ചവട തന്ത്രമോ?

കല്ലാനയെന്ന സങ്കല്‍പ്പജീവി എന്ന തലക്കെട്ടില്‍ കുറച്ച് മുമ്പ് ഈ വിഷയത്തിലൊരു പോസ്റ്റ് ഇട്ടിരുന്നു. ബോര്‍ണിയോയിലും മറ്റും കാണപ്പെടുന്ന കുള്ളന്‍ ആനകളെപ്പോലെയുള്ള “കല്ലാന” എന്ന കുള്ളന്‍ ആന കേരളത്തിന്റെ വനമേഖലയില്‍ കാണപ്പെടുന്നുണ്ട് എന്ന വാര്‍ത്തയെ അധിഷ്ഠിതമായായിരുന്ന ആ പോസ്റ്റ്, ഇത്തരം ഒരു ആനവര്‍ഗ്ഗത്തിന്റെ സാന്നിദ്ധ്യം നിരാകരിക്കുന്നു. കാര്യപ്പെട്ട വിടവുകളില്ലാത്താ വെസ്റ്റേണ്‍ ഘാട്സിന്റെ ഭാഗമായ കേരള വനാന്തരങ്ങളില്‍, ഇപ്രകാരം വംശ ശുദ്ധി നിലനിര്‍ത്തിക്കൊണ്ട് കല്ലാനയെപ്പോലെയൊരു ജീവി വിഭാഗത്തിന് നിലനില്‍ക്കാനാവില്ല എന്നതാണ് പ്രധാനമായും ഈ ആന വിഭാഗ(?)ത്തിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നത്. കേരള വനം വകുപ്പും കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടും ഇതെ അഭിപ്രായം തന്നെയാണ് പങ്കുവക്കുന്നത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കല്ലാന വീണ്ടും വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെട്ടു. ആദ്യമായി ഇവയെ (ഒരെണ്ണത്തെ മാത്രമാണ് കണ്ടത്) കണ്ടത് സാലി പാലോട് എന്ന വന്യജീവി ഫോട്ടോഗ്രാ‍ഫര്‍ തന്നെയാണ് ഇത്തവണയും കണ്ടതെന്നതാണ് കൌതുകകരം. തുടര്‍ന്ന് അജന്ത ബെന്നി എന്ന ഫോട്ടോഗ്രാഫര്‍ എടുത്തതാണെന്ന് അവകാശപ്പെട്ട ഒരു ഫോട്ടോയും പ്രദ്ധീകൃതമായി. ഒരു ലിങ്ക് ഇതാ. ഇവിടെയും കൌതുക കരമാ‍യ സംഗതി എന്തെന്നാല്‍ എല്ലാ തവണയും ഒറ്റ ഒരു വഴികാട്ടിയാണ് ആനയെ കണ്ടെത്തുന്നതെന്നാണ്. വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ വീണ്ടും തിരച്ചില്‍ നടത്തിയെങ്കിലും കല്ലാനയെ കാണാന്‍ സാധിച്ചില്ല.

കല്ലാനയെ അന്വേഷിച്ചെത്തുന്ന വനം ഉദ്യോഗസ്ഥര്‍ ആവര്‍ത്തിക്കുന്ന ഒരു സംഗതിയുണ്ട്, മറ്റ് ഫോട്ടോഗ്രാഫര്‍മാര്‍ കൂടെയുണ്ടെങ്കില്‍ ശ്രീമാന്‍ സാലിയുടെ സഹായം ലഭിക്കില്ലന്നും, അങ്ങിനെ വന്നാല്‍ ആനയെ കാണാനാവില്ലെന്നതുമാണത്. ഈ വ്യവസ്ഥ അംഗീകരിച്ച് വനത്തിലേക്ക് പോയ വനപാലക സംഘത്തിന് ആന നിന്നിരുന്നു എന്നു പറയപ്പെടുന്ന സ്ഥലത്തിനടുത്ത് നിന്നും കിട്ടിയ ഒരു ആനപ്പിണ്ഡം മാത്രം കൊണ്ട് തൃപ്തിടയേണ്ടി വന്നു. ലഭിച്ച ആനപ്പിണ്ഡത്തിന്റെ ഡി.എന്‍.എ ടെസ്റ്റ് നടത്തി ഇവക്ക് സാധാരണ കാട്ടാനയില്‍ നിന്നും ജനിതക വ്യത്യാസമുണ്ടോ എന്ന് പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് വനം വകുപ്പ്.

ധാരാളം ഗവേഷകര്‍ക്ക് താത്പര്യമുള്ള ഒരു വിഷയമാണ് കല്ലാന, അതുകൊണ്ട് തന്നെ നിരവധി ആളുകള്‍ ഇതിനെ അന്വേഷിച്ച് എത്താറുമുണ്ടെന്നാണ് വിവരം. വാസ്തവത്തില്‍ ഇത്തരം ഒരു ജീവി നിലനില്ക്കുന്നുണ്ടെങ്കില്‍ അത് വെളിച്ചത്ത് കൊണ്ടുവരാനുള്ള ആതമാര്‍ത്ഥ ശ്രമമാണ് എല്ലാ വന്യജീവി സ്നേഹികളും നടത്തേണ്ടത്. അതില്ലാതെ കേവലം വ്യക്തി താത്പര്യങ്ങളിലേക്കത് ഒതുങ്ങുന്നത് ഒരു പക്ഷെ കച്ചവട തന്ത്രമായി വ്യാഖാനിക്കപ്പെടും.

5/13/2010

മിതവേഗത എത്ര വേഗം?

ഫോസില്‍ ഇന്ധനങ്ങള്‍ ഉറവ വറ്റുന്നവയാണെന്നതിനാല്‍ ഇവയുടെ ഉപയോഗം ഏറ്റവും ക്ഷമത ലഭിക്കുന്ന തരത്തിലായിരിക്കണമെന്ന് നാം എപ്പോഴും പറയാറുണ്ട്. 20 ശതമാനം വിലക്കുറവില്‍ ഇന്ധനം എന്നൊരു ടീവി പരസ്യം കാണാറുണ്ട്, പെട്രോള്‍ പമ്പിലെത്തുന്ന കാറുടമയോട് ഇനി ഇന്ധനത്തിന് ഇരുപത് ശതമാനം വിലക്കുറവാണെന്ന് പറയുന്ന പമ്പ് ജോലിക്കാരന്‍, എന്നാല്‍ ബാക്കി തരൂ എന്ന് പറയുന്ന വാഹന ഉടമയോട് അത് നിങ്ങളുടെ കയ്യിലാണ് ഇനി മുതല്‍ കുറഞ്ഞ വേഗതയില്‍ വാഹനം ഓടിക്കൂ എന്ന് പമ്പില്‍ നിന്നും ഉപദേശം നല്‍കുമ്പോള്‍ അതൊരു നല്ല പ്രചരണമാവുന്നു. എന്നാല്‍ ഇവിടെ ഒരു ചെറിയ പിശക് കടന്നു കൂടിയിട്ടുണ്ട്, എന്തെന്നാല്‍ വാഹനം 40 കിലോമീറ്റര്‍ / മണിക്കൂര്‍ സ്പീഡില്‍ ഓടിക്കാനാണ് ഉപദേശം . കുറച്ച് ദിവസം മുമ്പ് ജഗദീശിന്റെ മലയാളം വെബ് ലോഗില്‍ ഏറ്റവും ഉയര്‍ന്ന ഇന്ധന ക്ഷമത കാഴ്ചവച്ച ഒരു വാഹനത്തെക്കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി. റെക്കോഡിട്ടത് വൈദ്യുതകാറാണെങ്കിലും വിഷയം സ്പീഡും വേഗതയും തമ്മിലുള്ള പരസ്പര ബന്ധം തന്നെയാണ്. അതിനെ വിശദീകരിക്കുന്നതിനിടെ പരമാവധി വേഗം 55 കി.മീ / മണിക്കൂര്‍ ആയി നിജപ്പെടുത്തിയാണ് ക്ഷമത കൈവന്നതെന്നും പരാമര്‍ശിച്ചു കണ്ടു.

യഥാര്‍ത്ഥത്തില്‍ എത്രയാണ് മിതവേഗതയുടെ വേഗത?
ടീവി പരസ്യത്തില്‍ കാണുന്ന 40 കിലോമീറ്റര്‍ വേഗതയിലോ അല്ലെങ്കില്‍ ജഗദീശ് പരാമര്‍ശിക്കുന്ന 55 കിലോമീറ്റര്‍ വേഗതയിലോ നമ്മുടെ ഹൈവേകളില്‍‍ വാഹനം ഓടിക്കുന്നത് സങ്കല്‍പ്പിച്ചു നോക്കൂ, എന്തൊരു ബോറായിരിക്കും, റോഡില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ച് നീങ്ങുന്ന നമ്മുടെ വാഹനത്തെ മറ്റ് യാത്രക്കാര്‍ മനസ്സാ ശപിക്കുകയും ചെയ്യും എന്ന് തീര്‍ച്ച. അപ്പോള്‍ 55 കിലോമീറ്റര്‍ വേഗത മതിയാകുമോ?മുന്നോട്ട് നാലും പിറകോട്ട് ഒരു ഗിയറും മാത്രമുണ്ടായിരുന്ന എന്റെ പഴയ അമ്പാസിഡര്‍ കാര്‍ ഉണ്ടായിരുന്ന കാലത്ത് 40 മുതല്‍ അമ്പത് കിലോമീറ്റര്‍/മണിക്കൂറായിരുന്നു മിതവേഗത. ഇന്ന് റോഡുകള്‍ ക്ഷമതയേറിയതായി, വാഹനം കൃശഗാത്രനായി, ഗിയര്‍ അഞ്ചും അറും ആയി.ഇപ്പോഴും നമുക്ക് 40 - 50 ഇല്‍ തന്നെ ഉറപ്പിക്കാമോ?

വിക്കി ലേഖനങ്ങള്‍ ആധികാരിക റഫറസുകളായി പരിഗണിക്കാനാവില്ലെങ്കിലും സ്പീഡും ക്ഷമതയും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യുന്ന ഈ ലേഖനം കാണുക. സംശയം വരുന്ന ഭാഗങ്ങളില്‍ അതാതിടങ്ങളിലെ റഫറന്‍സുകള്‍ കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കും.45 മൈല്‍/ മണിക്കൂറിനേക്കാള്‍ 65 മൈല്‍/ മണിക്കൂറാണ് കൂടുതല്‍ ക്ഷമത നല്‍കിയതെന്ന് ഈ ലേഖനം പറയുന്നു. 55 മൈല്‍/ മണിക്കൂര്‍ ആണ് ഏറ്റവും ക്ഷമതയുള്ള വേഗത എന്നും കാണാം. വിവിധ വെബ് സൈറ്റുകള്‍ നല്‍കുന്ന വിവരവും ഇതുനു സമാനമാണ്. കാറുകളുടെ ബോഡി ഡിസൈനില്‍ വന്ന പരിഷ്കാരങ്ങളും ട്രാന്‍സ്മിഷന്‍ സിസ്റ്റത്തില്‍ വന്ന പരിക്കാരങ്ങളും ചേര്‍ത്ത് 40 മുതല്‍ 50 കിലോമീറ്റര്‍ സ്പീഡ് എന്നതിനെ മാറ്റാറായി എന്ന് തോന്നുന്നു. മേല്‍ പാരഗ്രഫില്‍ വിവരിച്ചിരിക്കുന്ന ഇടങ്ങളില്‍ സംഭവിക്കുന്നതിനെ ഇങ്ങനെ മനസ്സിലാക്കാം , 55 മൈല്‍ / മണിക്കൂര്‍ മൊഴിമാറ്റത്തില്‍ 55 / കി.മീ / മണിക്കൂര്‍ ആകുന്നു. 0.6214 മൈല്‍ ഒരു കിലോമീറ്റര്‍ എന്ന് കണക്കാക്കിയാല്‍ അതായത് ഏകദേശം 88.5 കിലോമീറ്റര്‍ / മണിക്കൂര്‍. 40 മൈല്‍/ മണിക്കൂര്‍ എന്നത് 65 കിലോമീറ്റര്‍/ മണിക്കൂര്‍ ആകുന്നും.

65 കിലോമീറ്റര്‍/ മണിക്കൂര്‍ എന്നത് പ്രായോഗികമായ ഒരു വേഗതയാണെന്നാണ് എന്റെ നിരീക്ഷണം, കാര്യമായ ഗിയര്‍ മാറ്റങ്ങള്‍ കൂടാതെ ശാന്തമായി പോകാം.എന്താണ് നിങ്ങളുടെ അഭിപ്രായം?

5/12/2010

ഒരു മുല്ലപ്പെരിയാര്‍ യാത്ര

മൂന്നാര്‍, തേക്കടി എന്നിവടങ്ങളിലായി രണ്ട് കാട്ടാനകളുടെ മരണം നടന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പോയ സുഹൃത്തുക്കളുടെ കൂടെയായിരുന്നു കഴിഞ്ഞാഴ്ച കാട് കയറാന്‍ പോയത്. തേക്കടിയിലെത്തി കാട്ടിലേക്ക് യാത്രതിരിക്കാന്‍ തുടങ്ങിയപ്പോഴാണ് ശല്യക്കാരനായ ഒരു ചുള്ളിക്കൊമ്പന്‍ ഡാം സൈറ്റില്‍ ഉണ്ടെന്ന് അറിഞ്ഞതും അവനേക്കാണാന്‍ പോകാന്‍ തീരുമാനമായതും. തേക്കടി ബോട്ട് ലാന്റിങില്‍ നിന്നും ഏകദേശം അരമണിക്കൂറോളം സ്പീഡ് ബോട്ടില്‍ പോയാലെ ഡാമിലെത്തൂ, ഡാം നമ്മുടെ മുല്ലപ്പെരിയാര്‍ ഡാമാണെന്ന് പറയേണ്ടതില്ലല്ലോ.
ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കൂടെയുള്ള യാത്രയായതിനാല്‍ ഡാമില്‍ കയറാന്‍ ബുദ്ധിമുട്ടുണ്ടായില്ല, എന്നിരുന്നാലും ക്യാമറ കയ്യിലെടുക്കുന്നതിനോട് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ യോജിച്ചില്ല. ചിത്രമെടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും കൂടുതല്‍ നിര്‍ബന്ധം ഞങ്ങളും കാട്ടിയില്ല. ഡാമിന്റെ മുകളില്‍ എത്തിയപ്പോള്‍ ഫോട്ടോ എടുക്കാനാവാത്തതില്‍ വിഷമിക്കേണ്ട കാര്യമില്ലെന്ന് മനസ്സിലായി എന്തെന്നാല്‍ പാച്ചുവിന്റെ മുല്ലപ്പെരിയാര്‍ യാത്രാ ബ്ലോഗില്‍ കാണുന്ന എല്ലാ ചിത്രങ്ങളും അതുപോലെ തന്നെ കാണാം.

ഡാം സൈറ്റിലെ ബോട്ട് ലാന്റിങില്‍ നിന്നും കയറുന്നത് പോലീസ് ക്വാട്ടേഴ്സുകളിലേക്കാണ്, അത്ര സൌകര്യങ്ങളൊന്നും ഇല്ലാത്ത കരിങ്കല്‍ കെട്ടിടങ്ങള്‍. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായൊരു ചായ്പില്‍ ചില പോലീസുകാര്‍ ഭക്ഷണം പാചകം ചെയ്യുന്നുണ്ട്. അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ നമുക്ക് അധികാരമില്ല, തമിഴ്നാട് ചെയ്യണം. ആന ശല്യം വളരെ ഏറെയുള്ള ഈ ഭാഗത്ത് എല്ലാ ദിവസവും ആനകളുണ്ടാവാറുണ്ടത്രെ. ഞങ്ങള്‍ തേടിച്ചെന്ന ചുള്ളിക്കൊമ്പന്‍ അവിടെ നിന്നും പോയെന്ന വിവരമാണ് കിട്ടിയത്. വന്ന സ്ഥിതിക്ക് ഡാം ചുറ്റി നടന്നു കാണാന്‍ തീരുമാനിച്ചു. ഡാമിന്റെ കാഴ്ചകളിലേക്ക് കടക്കുന്നില്ല, പക്ഷെ ഡാമിന്റെ സുരക്ഷ സംബന്ധിച്ച ചില ചിന്തകള്‍ പങ്കുവക്കുന്നു.

ഇത് മെയിന്‍ ഡാം, സ്പീഡ് ബോട്ടില്‍ നിന്നുള്ള ചിത്രം. ഡാം നില്‍ക്കുന്നതും ഡാമിന്റെ പിന്നില്‍ കാണുന്ന മലനിരകളടക്കം കേരളത്തിന്റെ മണ്ണാണ്.സൂക്ഷിച്ചു നോക്കിയാല്‍ പൊളിഞ്ഞിളകിയ സിമന്റ് തേപ്പ് കാണാനാകും.


ഇത് സ്പില്‍ വേ, ബോട്ട് ലാന്റിങില്‍ നിന്നുള്ള ചിത്രം. 136 അടി കഴിഞ്ഞാല്‍ വെള്ളം ഇതുവഴിയാണ് കവിഞ്ഞൊഴുകിപ്പോകേണ്ടത്. ഇത് നില്‍ക്കുന്നതും വെള്ളം ഒഴുകിപ്പോകുന്നതും കേരളത്തിന്റെ വനഭൂമിയിലൂടെയാണെന്ന് പറയേണ്ടല്ലോ.


മെയിന്‍ ഡാമിന്റെ മുകളിലൂടെ നടന്നാല്‍ ബേബി ഡാമിലെത്താം. ബേബി ഡാം എന്നാല്‍ ഡാമിന്റെ വലതുഭാഗത്തായ് നീരൊഴുകുന്ന ഭാഗം തടഞ്ഞു നിര്‍ത്തിയിരിക്കുന്നതാണ്. ഈ ഡാം യാതൊരു കൃത്രിമ മോടിപിടിപ്പിക്കലുമില്ലാതെ കാണാനാകുന്നു എന്നുള്ളതാണ് മെച്ചം. വെള്ളത്തിന്റെ ശക്തിയില്‍ ഡാം തള്ളിപ്പോകുന്നുവെങ്കില്‍ ആദ്യം ബേബി ഡാമാകും പൊട്ടുക എന്നു തോന്നുന്നു.ചിത്രത്തിന് കടപ്പാട്, പാച്ചു.

ബേബി ഡാമിനും മെയിന്‍ ഡാമിനുമിടയില്‍ സാന്‍ഡ് ഡാം, ഇതിന്റെ നിര്‍മ്മിതിയും വ്യത്യസ്ഥമല്ല. ബേബി ഡാമിന്റെ ചിത്രവും ഈ ചിത്രവും പരിശോധിച്ചതില്‍ നിന്നും കേരളത്തിന്റെ വാദങ്ങള്‍ ശരിയാണെന്ന് ബോധ്യം വരുന്നുണ്ട്. ചിത്രത്തില്‍ കാണുന്ന കല്‍ക്കെട്ട് മെയിന്‍ ഡാം മുതല്‍ ബേബിഡാമിന്റെ അറ്റം വരെ നീണ്ടു കിടക്കുന്ന ഒന്നാണ്, ഡാമുകളുടെ ഭാഗത്ത് ഉള്‍ഭാഗം സുര്‍ക്കി മിശ്രിതവും ഇവിടെ മണലും മണ്ണും.
ചിത്രത്തിന് കടപ്പാട്, പാച്ചു.

ഈ ഡാമുകളുടെ നിര്‍മ്മിതി മെയിന്‍ ഡാമിന്റേതിനു സമാനമാണെന്നാണ് മനസ്സിലാക്കാനാവുന്നത്. താഴെ ചിത്രം നോക്കൂ, ഏകദേശം രൂപ രേഖ കൊടുക്കുന്നു.രണ്ടു വശവും കല്‍ക്കെട്ടും നടുഭാഗം കല്‍ക്കഷണങ്ങള്‍, മണ്ണ്, ചുണ്ണാമ്പ് എന്നിവ നിറച്ചാണ് ഈ ഡാം നിര്‍മ്മിച്ചിരിക്കുന്നത്.ഈ വസ്തുക്കളെല്ലാം ജലാംശം ചോരുന്നവയാണെന്നതിനാല്‍ കുറഞ്ഞ തോതിലുള്ള സീപ്പേജ് ഇത്തരം ഡാമുകളില്‍ ഉണ്ടാവും, വെള്ളം വാര്‍ന്നു പോകാനുള്ള ചാലുകളും. എന്നാല്‍ കാലക്രമത്തില്‍ ഇവ ഒലിച്ച് പോയി ചോര്‍ച്ച വര്‍ദ്ധിക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.ചിത്രം ഗൂഗിളില്‍ തപ്പിയെടുത്തത്.

മെയിന്‍ ഡാമിനെ ഈ നിലയില്‍ കാണുന്നത് തങ്ങള്‍ക്ക് ദോഷം ചെയ്യും എന്ന് ബോദ്ധ്യപ്പെട്ട തമിഴ്നാട്, കോണ്‍ക്രീറ്റ് ഉപയോഗിച്ച് മെയിന്‍ ഡാമിനെ പൊതിഞ്ഞു വച്ചിരിക്കുന്നത് കാണാം. കോണ്‍ക്രീറ്റ് കെട്ടോടു കൂടിയ മോഡിഫൈഡ് ഡാമാണ് ഇന്ന് നമ്മള്‍ കാണുന്ന മുല്ലപ്പെരിയാര്‍ ഡാം, അകമെ കല്ലും ചുണ്ണാമ്പും , പോരാഞ്ഞതിന് ഒരു ടണലും കൂടിയ ഈ കെട്ട് എത്ര ഉറപ്പുള്ളതാണെന്ന് ഉറപ്പ് പറയാനാവില്ല.മെയിന്‍ ഡാമിന്റെ മുകളിലെ തേപ്പില്‍ ഈ കൂട്ടിച്ചേര്‍ക്കല്‍ വ്യക്തമാണ്. രണ്ടാമത് ബലപ്പെടുത്താനായ് കെട്ടിയ കോണ്‍ക്രീറ്റിന് ഈ തകര്‍ച്ചയെ പ്രതിരോധിക്കാന്‍ ശേഷി ഉണ്ടോ എന്നും പറയാനാവില്ല. ചിത്രം നോക്കുക, ഡാമിന്റെ മേല്‍ ഭാഗത്ത് കൂട്ടിച്ചേര്‍ക്കല്‍ വ്യക്തമായി കാണാം. ഒറ്റ നോ‍ട്ടത്തില്‍ ബലവത്തെന്ന തോന്നല്‍ സൃഷ്ടി‍ക്കാന്‍ ഈ കെട്ടിനു കഴിയുന്നു.
ഈ കൂട്ടിച്ചേര്‍ക്കല്‍ വെറും പുറം പൂച്ച് മത്രമാണെന്ന് ഡാം നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിദഗ്ധര്‍ പറയുന്നു. നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കെട്ട് പഴയ ഡാമിന്മേലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നത് തന്നെ കാരണം. വെള്ളത്തിന്റെ ഒരു തള്ളല്‍ വന്നാല്‍ ഇരുകരകളിലും വേണ്ട രീതിയില്‍ പിടുത്തമില്ലാത്ത ഈ കെട്ട് മറിഞ്ഞു പോകും. പുതിയ ഡാം നിര്‍മ്മിക്കാന്‍ ആലോചിക്കുന്ന സ്ഥലം അധികം താഴെയല്ലാതെ കാണാം. ഏറെ വനപ്രദേങ്ങളൊന്നും തന്നെ ബാധിക്കാത്ത അത്ര അടുത്ത്,അതുമാത്രമാണ് ഒരു ആശ്വാസം.

കേരളത്തിന്റെ മണ്ണില്‍ ഉത്ഭവിച്ച് കേരളത്തില്‍ ഒഴുകി കടലില്‍ പതിക്കുന്ന ഒരു നദിയുടെ ഡാമിന്റെ മേല്‍, അതും ഇത്രയധിലം ആപത്ത് വരാവുന്ന ഒന്ന്, നമുക്ക് ഒന്നും ചെയ്യാനാകുന്നില്ലെങ്കില്‍ അത് വ്യവസ്ഥിതിയുടെ തെറ്റാണെന്നെ പറയാനാകൂ.

5/10/2010

വിലകള്‍ കയറുന്നതെങ്ങിനെ

വിലക്കയറ്റത്താല്‍ പൊറുതി മുട്ടുകയാണ് ഇന്ത്യാ മഹാരാജ്യത്തെ ജനങ്ങള്‍.
കൃത്യ ശമ്പളക്കാരായ ഇടത്തരക്കാര്‍ രണ്ടറ്റവും തൊടാത്ത വരവു ചിലവു കണക്കുകളുമായി യുദ്ധം ചെയ്യുന്നതിനിടയിലാണ് കേന്ദ്ര ബഡ്ജറ്റ് വരുന്നത്. സ്വാഭാവികമായും വില നിയന്ത്രിക്കാനുള്ള എന്തെങ്കിലും പ്രഖ്യാപനം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. നിയന്ത്രണം ഇല്ലെന്ന് മാത്രമല്ല നിലവിലെ ഇന്ധന വില വര്‍ദ്ധിപ്പിക്കുന്ന പ്രഖ്യാപനങ്ങളാണ് കേന്ദ്രം നടത്തിയത്.ഏതാണ്ട് പൂര്‍ണ്ണമായും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് കൂനിന്മേല്‍ കുരുവായി ഈ വില വര്‍ദ്ധന. എണ്ണക്കമ്പനികളുടെ നഷ്ടം നികത്തണമെന്നും അതിനാല്‍ യാതൊരു കാരണവശാലം വില കുറക്കാനാവില്ലെന്നുമാണ് ലോകസഭക്ക് കിട്ടിയ മറുപടി. ഇതിനെപ്പറ്റിയുള്ള ചില തിരച്ചിലുകളാണ് PAG (People Against Globalisation) ബുള്ളറ്റിനില്‍ എത്തിച്ചേര്‍ന്നത്. അവരുടെ പ്രസിദ്ധീകരണത്തില്‍ നിന്നും ലഭിച്ച് ഒരു പട്ടിക താഴെ കൊടുക്കുന്നു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ കോര്‍പറേറ്റ് / വ്യക്തിഗത സ്വകാര്യ സംരഭകര്‍ക്കായ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഇളവുകളുടെ പട്ടിക.


അവലംബമായി നല്‍കിയിരിക്കുന്നത് (ബഡ്ജറ്റ്- അനക്സ്ചര്‍ 2010-11).

ഈ പട്ടിക വിശദീകരിക്കുന്നത്:

1.കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ സ്വകാര്യ നിക്ഷേപകരില്‍ നിന്നും കേന്ദ്ര ഖജനാവിലേക്ക് നിയമാനുസൃതമായി പിരിച്ചെടുക്കാമായിരുന്ന, എന്നാല്‍ വേണ്ടെന്ന് വച്ച ഭീമന്‍ തുകയുടെ കണക്കാണ് ഇത്.

2.ഈ തുകയെന്ന് പറയുന്നത് രാഷ്ട്രം പിരിച്ചെടുത്ത നികുതിവരുമാനത്തിന്റെ 68.59 ശതമാനം -2009-8, 79.54 ശതമാനം -2009-10 ആണ്.

3.രാജ്യത്തിന്റെ 2008 ലെ റവന്യൂ കമ്മി 2,53,539 കോടി രൂപയായിരുന്നു, ആ വര്‍ഷം കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയ നികുതി ഇളവ് 4,14,099. 2009 ഇല്‍ റവന്യൂ കമ്മി 3,29,061 കുത്തകകള്‍ക്ക് നല്‍കിയ നികുതി ഇളവ് 5,02,299 കോടി രൂപ.

4.കഴിഞ്ഞ വര്‍ഷം (2009-10) ധനക്കമ്മി 6.5 ശതമാനം (4,14,041 കോടി രൂപ). കോര്‍പ്പറേറ്റുകളില്‍ നിന്നും ആ വര്‍ഷം പിരിക്കണ്ട എന്ന് തീരുമാനിച്ച് തള്ളിക്കളഞ്ഞത് 5,02,299 കോടി രൂപ.

5. ഇന്ത്യയുടെ ആകെ ജനസംഖ്യയായ 117 കോടിയുടെ , കേവലം പത്ത് ശതമാനം വരുന്ന കോടീശ്വരന്മാര്‍ക്കായ് ഇന്ത്യാ മഹാരാജ്യം വിളമ്പിയ പണത്തിന്റെ കണക്കാണിത്.

കൂടുതല്‍ വിശകലനങ്ങള്‍ക്ക് PAG ബുള്ളറ്റിനുകള്‍ വായിക്കുക.

കോടീശ്വരന്മാര്‍ക്ക് ഇളവുകളും സാധാരണക്കാരന് നികുതി ഭാരവും, അഭിനവ ഗാന്ധിമാരുടെ പ്രജാ വാത്സല്യം !

5/04/2010

മലയാളം എഴുത്ത് - ലിനക്സില്‍

ലിനക്സിന്റെ പുതിയ വേര്‍ഷനുകള്‍ വരുന്തോറും കൂടുതല്‍ യൂ‍സര്‍ ഫ്രണ്ട്ലിയായി വരികയാണ്. ഫെഡോറ 12 ഇന്‍സ്റ്റാള്‍ ചെയ്ത് മലയാളം ടൈപ്പ് ചെയ്യാന്‍ നടത്തിയ ശ്രമങ്ങള്‍ വളരെ എളുപ്പമായിരുന്നു. അതിന്റെ വിശദാംശങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ലിനക്സിലേക്ക് - ഫെഡോറ 12

5/03/2010

ലിനക്സിലേക്ക് - ഭാഗം രണ്ട് - ഫെഡോറ 12


1) ഫെഡോറ വിര്‍ച്വല്‍ പിസിയില്‍.

2) ഹാര്‍ഡ് ഡിസ്ക് പാര്‍ട്ടീഷനിങ്.

3) ബൂട്ട് മെനു കസ്റ്റമൈസേഷന്‍

4) നെറ്റ് വര്‍ക്ക് സെറ്റപ്പ്

5) നെറ്റ് വര്‍ക്ക് സെറ്റപ്പ്: കമാന്റ് മോഡ്

6) മലയാളം ടൈപ്പിങ്

ആമുഖം

ഫെഡോറ 12 വിര്‍ച്വല്‍ പിസിയില്‍ ഇന്‍സ്റ്റാള്‍ ചെയ്തതിന്റെ അനുഭവങ്ങള്‍ ഒന്നാം ഭാഗത്തില്‍ വിവരിച്ചിരുന്നത് വായിച്ചിരിക്കുമല്ലോ. നിലവിലെ മൈക്രോസോഫ്റ്റ് ഇന്‍സ്റ്റലേഷന്‍ നിലനിര്‍ത്തിക്കൊണ്ട് എപ്രകാരം ഫെഡോറ (ഏതാണ്ട് എല്ലാ ലിനക്സ് ഡിസ്ട്രിബ്യൂഷനുകളും) ഇന്‍സ്റ്റാള്‍ ചെയ്യുന്നത് കൂടെ ഇവിടെ കുറിച്ചിടുന്നു. അതോടൊപ്പം നെറ്റ് വര്‍ക്ക് സെറ്റപ്പ് ചെയ്തതും മലയാളം ടൈപ്പിങ് സെറ്റ് ചെയ്യുന്നതും രേഖപ്പെടുത്തുന്നു. വിര്‍ച്വല്‍ മെഷീനില്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെയില്ലാതെ ഇന്‍സ്റ്റലേഷന്‍ നടന്നു. ശ്രദ്ധകൊടുക്കേണ്ട ചില ഭാഗങ്ങളുടെ‍ മാത്രം സ്ക്രീന്‍ ഷോട്ടുകള്‍ പോസ്റ്റുന്നു.

നിലവിലെ മൈക്രോസോഫ്റ്റ് ഉപയോക്താവ് എന്ന നിലയില്‍ വിലയേറിയ ഓപ്പറേറ്റിങ് സിസ്റ്റം, മറ്റ് ഡാറ്റ എന്നിവ നമ്മുടെ ഹാര്‍ഡ് ഡിക്സില്‍ ഉണ്ടാവുമല്ലോ. ഇത് നഷ്ടപ്പെടാതെ വേണം പുതിയ ഓ.എസ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍. ലിനക്സിനായ് ഒരു പാര്‍ട്ടീഷന്‍ ഒഴിവാക്കി എടുത്തശേഷം ലിനക്സ് ഇടാന്‍ ആരംഭിക്കുക. ഇന്‍സ്റ്റലേഷന്‍ പുരോഗമിക്കുമ്പോള്‍ വരുന്ന സ്ക്രീനുകള്‍ ഓരോന്നും ശ്രദ്ധയോടെ വായിച്ച്, ഓപ്ഷനുകള്‍ ക്ലിക്ക് ചെയ്യണം. പ്രധാന ഒരു ഘട്ടം കഴിഞ്ഞ പൊസ്റ്റില്‍ പറഞ്ഞിരുന്നെങ്കിലും‍ ഒന്നു കൂടെ കാണിക്കുന്നു. മുകളിലേക്ക് പോകാന്‍ ക്ലിക്ക് ചെയ്യുക

ഹാര്‍ഡ് ഡിസ്ക് പാര്‍ട്ടീഷനിങ്
ഇന്‍സ്റ്റലേഷന്‍ ഘട്ടങ്ങളില്‍ ഹാര്‍ഡ് ഡിസ്ക് പരിശോധന കഴിഞ്ഞാല്‍ എത്തിച്ചേരുന്നതാണ് ഈ സ്കീന്‍.

ഓപ്ഷന്‍ ശ്രദ്ധിക്കുക: "Replace existing Linux system" അതില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ഓപ്ഷനുകള്‍ ലഭിക്കും.

"Create custom lay out " തിരഞ്ഞെടുക്കുക.

ചിത്രത്തില്‍ വിവിധ പാര്‍ട്ടീഷനുകള്‍ വ്യക്തമായി കാണാം, നമ്മുടെ സിസ്റ്റത്തില്‍ നിലനില്‍‍ക്കുന്നവയാണ് ഇവ. ഇവിടെ ആദ്യ പാര്‍ട്ടീഷനില്‍ വിഡോസ് 2000 ആണ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്. ഫ്രീ സ്പേസ് ആയി കാണുന്ന സ്ഥലമാണ് ലിനക്സിനായി ഒഴിവാക്കിയിട്ടിരിക്കുന്നത്. അതില്‍ വേണം ഇന്‍സ്റ്റലേഷന്‍ പുരോഗമിക്കേണ്ടത്. അല്പം വിശദീകരണങ്ങള്‍ കഴിഞ്ഞ പോസ്റ്റില്‍ ഉണ്ട്.

ബൂട്ട് മെനു കസ്റ്റമൈസേഷന്‍

ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായി ബൂട്ട് ചെയ്യുന്ന സിസ്റ്റം നേരെ ഫെഡോറയിലേക്കാണ് പോവുക. അതും ഓ.എസ് സെലക്ഷന്‍ മെനുവിന് അഞ്ചു സെക്കന്റ് മാത്രം സമയം അനുവദിച്ച്‍. നമുക്ക് ആവശ്യമുള്ള ഓസ് ലോഡ് ചെയ്യാന്‍ സാധിക്കുന്നതാണ്, ഇതിനായ് ബൂട്ട് ഓപ്ഷന്‍ എഡിറ്റ് ചെയ്യണം. ടെര്‍മിനലില്‍ , റൂട്ട് പ്രിവിലേജില്‍ ജി എഡിറ്റ് ആക്റ്റിവേറ്റ് ചെയ്യുക. അതില്‍ നിന്നും "file sytem/boot/grub/mnu.1st" ഓപ്പണ്‍ ചെയ്യുക.


സ്കീന്‍ നോക്കുക. ബൂട്ട് ലോഡര്‍ ഡീഫോള്‍ട്ട് ആയി സീറോ ആണ് ഉണ്ടാവുക, അതായത് നേരെ ലിനക്സിലേക്ക്. അത് ഒന്നാക്കിയാല്‍ രണ്ടാമത്തെ ബൂട്ട് ഓപ്ഷനിലേക്ക് ഡീഫാള്‍ട്ടായി പോകും.

"default = 1"

"Time out = 5" എന്നുള്ളതില്‍ 5 ന് പകരം 30 ചേര്‍ക്കുക. ബൂട്ട് ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ 30 സെക്കന്റ് മതിയാകുന്നതാണ്.

ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായിരിക്കുന്നു.മുകളിലേക്ക്

നെറ്റ് വര്‍ക്ക് സെറ്റപ്പ്:

ഫെഡോറ മുന്‍ വേര്‍ഷനുകളെ അപേക്ഷിച്ച് വളരെ വ്യത്യാസമായാണ് ഇതില്‍ നെറ്റ് വര്‍ക്ക് സെറ്റപ്പ് എന്നാണ് മനസ്സിലാക്കാനായത്. ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ് ഉപയോഗിച്ചുള്ള നെറ്റ് വര്‍ക്ക് സ്ക്രീന്‍ തന്നെ മുന്‍ വേര്‍ഷനുകളില്‍ നിന്നും വ്യത്യസ്ഥമാണ്. എന്നിരുന്നാലും ഒരു ശ്രമം നടത്തി നോക്കാം എന്ന് കരുതിയെങ്കിലും അത് പരാജയപ്പെട്ടു.
സ്ക്രീന്‍ ഷോട്ടുകള്‍ താഴെ.

System - Preferences - Network Connections സെലക്റ്റ് ചെയ്തു. തുറന്നു വന്ന വിന്‍ഡോയില്‍ വിവിധ ഇന്റ്റര്‍ഫേസുകള്‍ കൊടുത്തിട്ടുണ്ട്.

ഇതില്‍ ഡി.എസ്.എല്‍ എടുത്ത് അതില്‍ ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ചു, "Apply" ക്ലിക്ക് ചെയ്തു.

ഓതന്റിക്കേഷന്‍ ചോദിച്ച് ഒരു വിന്‍ഡോ പ്രത്യക്ഷപ്പെട്ടു, റൂട്ട് പാസ്വേഡ് നല്‍കി, പക്ഷെ കണക്ഷന്‍ ആഡ് ഫെയില്‍ഡ് എന്ന് മെസ്സേജ് വന്ന് ശ്രമം പരാജയപ്പെട്ടു. ‍ ഇന്റര്‍ നെറ്റില്‍ പരതിയെങ്കിലും ഇത്തരം ഒരു ഇന്റ്റര്‍ഫേസ് ഫെഡോറക്ക് എവിടേയും കണ്ടില്ല, പഴയ സ്ക്രീന്‍ ഷോട്ടുകള്‍ മാത്രമേ കണ്ടുള്ളൂ. കമാന്റ് പ്രോംപ്റ്റില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാവശ്യമായ വിവരങ്ങള്‍ക്ക് തിരഞ്ഞെങ്കിലും അതും കിട്ടിയില്ല.മുകളിലേക്ക്

ഇത് ഫെഡോറയുടെ കുഴപ്പമായിരിക്കില്ലെന്ന് കരുതുന്നു, വിവരങ്ങള്‍ ട്രേസ് ചെയ്യുന്നതില്‍ എനിക്ക് വന്ന പാളിച്ചയാകാം. എന്തായാലും "ppp" എന്ന കീ വെഡ് ഉപയോഗിച്ച് സിസ്റ്റത്തില്‍ ഫയല്‍ സേര്‍ച്ച് നടത്തിയപ്പോള്‍ pppoe-setup എന്ന ഒരു ഫയല്‍ കണ്ടു.

നെറ്റ് വര്‍ക്ക് സെറ്റപ്പ്: കമാന്റ് മോഡ്

"Aplications-System Tools -Terminal" എടുത്തു.

"su -c pppoe-instal" ടൈപ്പ് ചെയ്ത് എന്റര്‍ കൊടുത്തു, പാസ്വേഡ് ചോദിച്ച് റൂട്ടിലേക്ക് കടന്ന് ഇന്‍സ്റ്റലേഷന്‍ ആരംഭിച്ചു.


വിശദാംശങ്ങള്‍ ഇതാ:

[anil@PC ~]$ su -c pppoe-setup

പാസ് വെഡ് ചോദിക്കും.

Password: റൂട്ട് പാസ് വേഡ് കൊടുക്കുക. തുടര്‍ന്ന് ഓരോ സ്റ്റെപ്പിനും മെസ്സേജുകള്‍ ലഭിക്കും.

Welcome to the PPPoE client setup. First, I will run some checks on
your system to make sure the PPPoE client is installed properly...

LOGIN NAME


Enter your Login Name (default anil): യൂസര്‍ നേം കൊടുക്കുക. ശ്രദ്ധിക്കുക ഇത് ലിനക്സ് യൂസര്‍ ലോഗിന്‍ നേം അല്ല, നമ്മുടെ ബ്രോഡ് ബാന്‍ഡ് കണക്ഷനിലെ ലോഗിന്‍ നേം ആണ്.

INTERFACE

Enter the Ethernet interface connected to the PPPoE modem
For Solaris, this is likely to be something like /dev/hme0.
For Linux, it will be ethX, where 'X' is a number.
(default eth0):
ഏത് ഇന്റര്‍ഫേസാണ് ഡി എസ് എല്‍ റൂട്ടര്‍ കണക്റ്റ് ചെയ്യാന്‍ ഉപയോഗിക്കുന്നതെന്ന്. ഒരു നെറ്റ് വര്‍ക്ക് കാര്‍ഡ് മാത്രമേ ഉള്ളൂവെങ്കില്‍ "eth0" കൊടുക്കുക.

you want the link to come up on demand, or stay up continuously?
If you want it to come up on demand, enter the idle time in seconds
after which the link should be dropped. If you want the link to
stay up permanently, enter 'no' (two letters, lower-case.)
NOTE: Demand-activated links do not interact well with dynamic IP
addresses. You may have some problems with demand-activated links.
Enter the demand value (default no):
no (ഒരിക്കല്‍ കണക്റ്റായാല്‍ ഡിസ്കണക്ഷന്‍ കൊടുക്കുന്ന വരെ ലൈന്‍ അപ് ആയി നില്‍ക്കാന്‍ നോ കൊടുക്കണം)

DNS

Please enter the IP address of your ISP's primary DNS server.
If your ISP claims that 'the server will provide dynamic DNS addresses',
enter 'server' (all lower-case) here.
If you just press enter, I will assume you know what you are
doing and not modify your DNS setup.
Enter the DNS information here:
server (ഒബ്റ്റൈന്‍ ഐപി അഡ്രസ്സ് ഓട്ടാമാറ്റിക്കലി എന്ന ഓപ്ഷനാണിത് , സേര്‍വര്‍ എന്ന് കൊടുക്കണം)

PASSWORD

Please enter your Password:
(ബ്രോഡ് ബാന്‍ഡ് പാസ്സ് വേഡ്)
Please re-enter your Password:

USERCTRL

Please enter 'yes' (three letters, lower-case.) if you want to allow
normal user to start or stop DSL connection (default yes): yes

FIREWALLING


Please choose the firewall rules to use. Note that these rules are
very basic. You are strongly encouraged to use a more sophisticated
firewall setup; however, these will provide basic security. If you
are running any servers on your machine, you must choose 'NONE' and
set up firewalling yourself. Otherwise, the firewall rules will deny
access to all standard servers like Web, e-mail, ftp, etc. If you
are using SSH, the rules will block outgoing SSH connections which
allocate a privileged source port.

The firewall choices are:
0 - NONE: This script will not set any firewall rules. You are responsible
for ensuring the security of your machine. You are STRONGLY
recommended to use some kind of firewall rules.
1 - STANDALONE: Appropriate for a basic stand-alone web-surfing workstation
2 - MASQUERADE: Appropriate for a machine acting as an Internet gateway
for a LAN
Choose a type of firewall (0-2):
0(ഞാന്‍ സീറോ ആണ് കൊടുത്തത്)

Start this connection at boot time

Do you want to start this connection at boot time?
Please enter no or yes (default no):yes
(ബൂട്ട് ചെയ്യുമ്പോള്‍ തന്നെ ലൈന്‍ അപ് ആവണോ എന്ന്)

വിജയകരമായി കണക്ഷന്‍ ലഭിച്ചു. മുകളിലേക്ക്

ബൂലോകത്തേക്ക്:

മോസില പുതിയ വേര്‍ഷനാണ് ഇതില്‍ വരുന്നത്. ഡീഫോള്‍ട്ടായി മലയാളം സപ്പോര്‍ട്ട് ചെയ്യുന്ന തരത്തിലാണ് ഫെഡോറ 12. ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യാതെതന്നെ മലയാളം ബ്ലോഗ് വായിക്കാനാവുന്നുണ്ട്.

മലയാളം ടൈപ്പിങ്

മലയാളം ടൈപ്പ് ചെയ്യാനാവശ്യമായ എല്ല ടൂളുകളോടും കൂടിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. അത് ആക്റ്റിവേറ്റ് ചെയ്യുക മാത്രമേ നമ്മള്‍ ചെയേണ്ടതുള്ളൂ.

ഇതിനായ് “System - Preferences - Input methods” എടുക്കുക.

എനേബിള്‍ ഇന്‍പുട്ട് മെതേഡ്സ് ചെക്ക് ചെയ്യുക. ഓതന്റിക്കേഷന്‍ ആവശ്യമായി വരും.

സ്റ്റാര്‍ട്ടിങ് ഇന്‍പുട്ട് മെതേഡ്സ്.

ഇന്‍പുട്ട് മെതേഡ് പ്രിഫറന്‍സ് ക്ലിക്ക് ചെയ്യുക.

ഇന്‍പുട്ട് മെതേഡ് സ്വിച്ച് ചെയാനുള്ള പ്രിഫറന്‍സ് തിരഞ്ഞെടുക്കുക, ആള്‍ട്ട് + സ്പേസ് ബാര്‍ ഡീഫാള്‍ട്ട്.

സെലക്റ്റ് ഇന്‍പുട്ട് മെതേഡ്സ് എടുക്കുക.

മലയാളം - മൊഴി (മറ്റ് മെതേഡുകള്‍ ആവശ്യമുള്ളവര്‍ അത് സെലക്റ്റ് ചെയ്യുക, കീമാനാണ് എനിക്ക് പരിചയം)

സെലക്റ്റ് ചെയതറ്റ് ആഡ് ചെയ്യുക. റെഡി.

ടൈപ്പിങ് വിന്‍ഡോ എടുത്തശേഷം ആള്‍ട്ട്+സ്പേസ് ബാര്‍ ഞെക്കിയാല്‍ മലയാളം റെഡി. മുകളിലേക്ക്

മുന്‍ കൂര്‍ ജാമ്യം: ഞാനൊരു ലിനക്സ് വിദഗ്ധനല്ല. ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ ഷെയര്‍ ചെയ്യുന്നു എന്ന് മാത്രം.

5/01/2010

ലിനക്സിലേക്ക് - ഭാഗം ഒന്ന് - ഫെഡോറ വിര്‍ച്വല്‍ പിസിയില്‍

ഏതൊരു ശരാശരിക്കാരനേയും പോലെ കമ്പ്യൂട്ടര്‍ പഠനം നടത്തിയത് മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് പ്ലാറ്റ്ഫോമിലാണ്. കോപ്പിയടിക്കപ്പെട്ട നിരവധി വിന്‍ഡോസ് ഉത്പന്നങ്ങള്‍ യഥേഷ്ടം ലഭ്യമായതിനാലും സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുന്നതിന് അല്പം വൈദഗ്ധ്യം ആവശ്യമായിരുന്നു എന്നതിനാലും ഇത്രയും കാലം വ്യാജ വിന്‍ഡോസ് എക്സ്പിയാണ് ഉപയോഗിച്ചിരുന്നത്. വിന്‍ഡോസ് അടിക്കടി ക്രാഷാകുമ്പോള്‍ വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യമായ സോഫ്റ്റ് വെയറുകള്‍ എല്ലാം തന്നെ കയ്യിലുണ്ടായതുകൊണ്ടും, ആവശ്യത്തിന് സമയം ഫോര്‍മാറ്റ് ചെയ്യാനും മറ്റും ലഭ്യമായതുകൊണ്ടും പിടിച്ചു നിന്നു. അടുത്തകാലത്തായി കൂടുതല്‍ യൂസര്‍ ഫ്രണ്ട്ലിയായ ലിനക്സ് ഡിസ്ട്രിബ്യൂഷനുകള്‍ ലഭ്യമായിത്തുടങ്ങിയത് ആശ്വാസത്തോടെ കണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വിന്‍ഡോസ് 7 ഉപയോഗിച്ചപ്പോള്‍ ഞാന്‍ മുമ്പ് ഉപയോഗിച്ചു നോക്കിയ ഫെഡോറയുമായി വളരെ സാമ്യം തോന്നി. ഈ മെയ് മാസം മുതല്‍ ഫെഡോറ, ഊബൂണ്ടു തുടങ്ങിയവയുടെ പുതിയ വേര്‍ഷനുകള്‍ ഇന്ത്യന്‍ ഭാഷാ സപ്പോര്‍ട്ടോടെ ലഭ്യമാകുന്നു എന്ന വാര്‍ത്ത വന്നതുമുതല്‍ അതിലൊരെണ്ണം പരീക്ഷിക്കണമെന്ന് മോഹമുദിച്ചു. പറ്റിയാല്‍ ഇനി എല്ലാ പ്രവര്‍ത്തനങ്ങളും അതിലേക്ക് മാറ്റാം എന്നും കരുതുന്നു.

പുതിയ സംഗതികള്‍ പഠിക്കുമ്പോള്‍ ഇന്റര്‍ നെറ്റാണ് ഇപ്പോള്‍ സഹായത്തിനെത്താറ്. അതിനാല്‍ ഇന്റര്‍നെറ്റ് കൈവശം വച്ചു തന്നെ ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്തു നോക്കാം എന്ന തീരുമാനത്തിന്റെ ഭാഗമായി വിച്വല്‍ പിസി എന്ന ടൂള്‍ ഉപയോഗിച്ച് അതിലാണ് ലിനക്സ് പരീക്ഷിച്ചു നോക്കിയത്. ജാഗ്രത ഗുണം ചെയ്തു എന്ന് തുടര്‍ന്ന് നടന്ന പരിപാടികളില്‍ ബോദ്ധ്യപ്പെട്ടു. തിരഞ്ഞ പല സഹായങ്ങള്‍ക്കും ഒരുപാട് സമയം ചിലവഴിക്കേണ്ടി വന്നു എന്നതിനാല്‍ അവ ഇവിടെ കുറിക്കാം എന്ന് കരുതുന്നു, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടാല്‍ അത്രയുമായല്ലോ. ഫെഡോറ സൈറ്റില്‍ നിന്നും ഡെസ്ക് ടോപ്പ് വേര്‍ഷന്‍ സിഡി ഇമേജ് ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റലേഷന്‍ ആരംഭിച്ചു.

ലൈവ് സീഡിയാണ്, ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ നേരിട്ട് സിഡിയില്‍ ബൂട്ട് ചെയ്ത് ഉപയോഗിക്കാന്‍ പര്യാപ്തമായ രീതിയില്‍ തയ്യാറാക്കിയത്. ആദ്യ സ്ക്രീന്‍ ഇതാ, ബൂട്ട് ചെയ്യുക, ബൂട്ട് സോഴ്സ് വേരിഫൈ ചെയ്തശേഷം ബൂട്ട് ചെയ്യുക, മെമ്മറി ടെസ്റ്റ്, ഇതില്‍ നിന്നും പുറത്ത് പോയി ഹാര്‍ഡ് ഡിസ്കില്‍ നിന്നും ബൂട്ട് ചെയ്യുക എന്നീ ഓപ്ഷന്‍സ് ഉണ്ട്.

ബൂട്ടായി കേര്‍ണല്‍ ലോഡായി, പക്ഷെ ആദ്യ കടമ്പ ഇതാ, വിച്വല്‍ പിസിയുടെ സ്ക്രീന്‍ റസല്യൂഷന്‍ ഇണങ്ങാത്തതിനാല്‍ കണ്‍സോള്‍ ഹാങ്ങായി.
നേരെ വിന്‍ഡോസിലൂടെ നെറ്റില്‍ പരതി, ബൂട്ട് മെനു എഡിറ്റ് ചെയ്യാനും കുറഞ്ഞ സ്ക്രീന്‍ റസല്യൂഷന്‍ സെറ്റ് ചെയ്യാനുമുള്ള ചില വിദ്യകള്‍ കുറിച്ചെടുത്ത ശേഷം വീണ്ടും ബൂട്ട് ചെയ്തു. ആദ്യ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന സ്കീനില്‍ നല്‍കിയ സൂചന പോലെ “ടാബ്” കീ അമര്‍ത്തിയാല്‍ ബൂട്ട് ഓപ്ഷന്‍സ് ലഭിക്കും. കീ ബോര്‍ഡിലെ‍ "E" അമര്‍ത്തി എഡിറ്റ് എന്ന ഓപ്ഷനിലോ "A" അമര്‍ത്തി “മോഡിഫൈ കെര്‍ണല്‍ ആര്‍ഗ്യുമെന്റ്റ്” എന്ന ഓപ്ഷനിലോ പോവാം. ടാബ് അമര്‍ത്തി കിട്ടിയ വിന്‍ഡോ താഴെ.
ചിത്രം നോക്കുക.ഇതില്‍ ബൂട്ട് കമാന്റ് ലൈന്‍ ഇപ്രകാരമാണ്,

vmlinuz0 initrd=initrd0.img root=live: CD LABEL=Fedora-12-i868-liverootfstype auto ro liveimg quiet rhgb rd_NO_LUKS rd_NO_MD no iswmd
"quiet" എന്നു തുടങ്ങുന്ന ഭാഗം മുഴുവനായ് ഡിലീറ്റ് ചെയ്ത ശേഷം "vga=791 noreplace paravirt" എന്ന് ചേര്‍ക്കുക.
ഇപ്പോള്‍ ആ വരി ഇപ്രകാരമായിരിക്കും

vmlinuz0 initrd=initrd0.img root=live: CD LABEL=Fedora-12-i868-liverootfstype auto ro liveimg vga=791 noreplace paravirt


അപ്ഡേറ്റ്: കുറഞ്ഞ റസല്യൂഷന്‍ ഗ്രാഫിക്സ് ന് "vga=791" എന്നു മാത്രം മതി, "noreplace paravirt" എന്ന ഭാഗം ഒഴിവാക്കാം.

"Enter" അമര്‍ത്തുക. ഗ്രാഫിക് സ്ക്രീന്‍ ഉപേക്ഷിച്ച് കേര്‍ണല്‍ ടെക്സ്റ്റ് മോഡില്‍ ഇന്‍സ്റ്റലേഷന്‍ തുടങ്ങുന്നത് കാണാം.



ബൂട്ടിങ് ‍ പുരോഗമിക്കുന്നു, ആവശ്യമായ ഫയലുകള്‍ ലോഡായ ശേഷം കുറഞ്ഞ സ്ക്രീന്‍ റസല്യൂഷനില്‍ ലൈവ് സിസ്റ്റം യൂസര്‍ ലോഗിന്‍ സ്ക്രീന്‍ പ്രത്യക്ഷമായി.

ലോഗില്‍ ചെയ്യാനായി ശ്രമിച്ചപ്പോഴാണ് അടുത്ത പ്രശ്നം പൊന്തിവന്നത് “മൌസ് പ്രവര്‍ത്തിക്കുന്നില്ല.” വീണ്ടും നെറ്റില്‍ പരതി അടുത്ത പരിഹാരവുമായി റീ ബൂട്ട് ചെയ്തു, എഡിറ്റ് ബൂട്ട് ഓപ്ഷന്‍ എടുത്തു, നേരത്തെ റസല്യൂഷന്‍ കുറക്കാന്‍ ചേര്‍ത്ത വരിക്കു തുടര്‍ച്ചയായി "i8042.noloop" എന്നുകൂടി ചേര്‍ത്ത് ബൂട്ട് ചെയ്യാനാരംഭിച്ചു. ഇപ്പോള്‍ ആ വരി ഇപ്രകാരമായിരിക്കും:

vmlinuz0 initrd=initrd0.img root=live: CD LABEL=Fedora-12-i868-liverootfstype auto ro liveimg vga=791 noreplace paravirt i8042.noloop.


എല്ലാം സുഗമമായി പോയി, ലൈവ് യൂസര്‍ ആയി ലോഗിന്‍ ചെയ്ത് ബൂട്ടിങ് പൂര്‍ണ്ണമാക്കി. ഇവിടെ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായ സ്കീന്‍ ആണ് ലഭിച്ചത്. നെറ്റ് വര്‍ക്കിങ് അടക്കം എല്ലാം തയ്യാറായിരിക്കുന്നു. തുടര്‍ന്ന് ലൈവായി അടുത്ത് ജോലി ചെയ്യാം അല്ലാത്ത പക്ഷം ഹാര്‍ഡ് ഡിസ്കിലേക്ക് ബൂട്ട് ഇമേജ് ഇന്‍സ്റ്റാള്‍ ചെയ്യാനായി മുന്നോട്ട് പോകാം.

ഇന്‍സ്റ്റലേഷന്‍ തുടരുന്നു.

ഭാഷ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍, ഇവിടെ മലയാളം കാണാനില്ല, എങ്കിലും മറ്റ് ഒട്ടനവധി ഇന്ത്യന്‍ ഭാ‍ഷകള്‍ കാണാം.

പ്രധാന ഘട്ടം, പ്രത്യേകിച്ചും നേരിട്ട് നമ്മുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട സ്ഥലം.


നേരിട്ട് നമ്മുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണെങ്കില്‍, അതും മറ്റ് ഓപ്പറേറ്റിങ് സിസ്റ്റവും ഡാറ്റയും ഉള്ള കമ്പ്യൂട്ടറിലാണെങ്കില്‍, ഒരു പാര്‍ട്ടീഷന്‍ ലിനക്സിനായ് മാറ്റി വക്കുകയാണ് ഉചിതം. അപ്രകാരം മാറ്റി വച്ച പാര്‍ട്ടീഷന്‍ ഉണ്ടങ്കില്‍ "Select drives to use this istallation" എന്ന ഓപ്ഷന്‍ തുറന്നാല്‍ വിവിധ ഓപ്ഷനുകള്‍ കാണാവുന്നതാണ്.

"Create custom lay out" എടുക്കുക, "New " ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ആദ്യം ലിനക്സ് സ്വാപ്പ് ഏരിയ അലോട്ട് ചെയ്യുകയാണ് സൌകര്യം, അങ്ങിനെ ചെയ്താല്‍ ബാക്കി സ്പേസ് കൃത്യമായി ലിനക്സിനു വേണ്ടി നീക്കി വക്കാം


വീണ്ടും "New" ക്ലിക്ക് ചെയ്യുക ലിനക്സിനായ് ബാക്കി വരുന്ന സ്പേസ് മുഴുവന്‍ ഉപയോഗിക്കാം. "Mount point" എന്ന കോളത്തില്‍ “/” (Root) എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക, ബാക്കി വരുന്ന സ്പേസ് എത്രയോ അത്രയും സൈന്‍ എം.ബി എന്ന കോളത്തില്‍ സൈസ് സെറ്റു ചെയ്യുക, അല്ലെങ്കില്‍ "Fill to the maximum allowable size " ചെക്ക് ചെയ്യുക, "File system type " എന്ന കോളത്തില്‍ "Ext 4" സെലക്റ്റ് ചെയ്യുക. "Ok " ക്ലിക്ക് ചെയ്യുക.


ചെയ്ത പ്രവര്‍ത്തികള്‍ പുനര്‍വിചിന്തനത്തിന് വിധേയമാക്കാന്‍ ഒരു അവസരം കൂടി.

ഫയലുകല്‍ കോപ്പി ചെയ്യാന്‍ ആരംഭിച്ചിരിക്കുന്നു. പൂര്‍ത്തിയായാല്‍ റീബൂട്ട് ആവശ്യപ്പെടും.


ബൂട്ട് പാസ്വേഡ് നല്‍കാം. നെക്സ്റ്റ് ക്ലിക്ക് ചെയ്യുക.


റീബൂട്ട് ബട്ടണുമായി സ്ക്രീന്‍ വന്നാല്‍ അതമര്‍ത്തി റീബൂട്ട് ചെയ്യുക.


റീബൂട്ട് ചെയ്തു വരുന്ന സ്ക്രീന്‍ പെട്ടന്നു തന്നെ ഗ്രാഫിക്കല്‍ സ്ക്രീനിലേക്ക് പോകുന്നതിനാല്‍ ഇവിടെ അല്പം ശ്രദ്ധ ആവശ്യമാണ് (ബൂട്ട് ആര്‍ഗ്യുമെന്റ്സ് എഡിറ്റ് ചെയ്യെണ്ടതുണ്ട്). മെമ്മറി ചെക്ക്, ഡ്രവുകള്‍ തിരയല്‍ തുടങ്ങിയവ അവസാനിപ്പിച്ച് കറുത്ത സ്ക്രീനിലേക്ക് കടക്കുന്ന നിമിഷം തന്നെ സ്പേസ് ബാര്‍ അമര്‍ത്തുക.


ബൂട്ട് തുടങ്ങുന്നതിനു മുമ്പായി സ്പേസ് ബാര്‍ അമര്‍ത്തിയില്ലെങ്കില്‍ സിസ്റ്റം മേല്‍ കാണിച്ച സ്ക്രീനിലേക്ക് പോകും. അങ്ങിനെ വന്നാല്‍ വിര്‍ച്വല്‍ പിസി റീബൂട്ട് ചെയ്ത് വീണ്ടും എഡിറ്റിലേക്ക് പോകണം



ബൂട്ട് മെനു എഡിറ്റ് സ്ക്രീന്‍ (മുകളില്‍ കാണിച്ച അതേപോലെ) ലഭിക്കുന്നതാണ്. ആവശ്യമായ വരികള്‍ കൂട്ടിച്ചേര്‍ക്കുക, ഇന്‍സ്റ്റലേഷന്‍ തുടരുക.


യൂസര്‍ വിവരങ്ങള്‍ നല്‍കുക. പാസ് വേഡ് നല്‍കുക, ഓര്‍ക്കുക ബൂട്ട് , യൂസര്‍ പാസ്വേഡുകള്‍ കുറിച്ചു വക്കാന്‍ മറക്കരുത്.ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായാല്‍ ഫെഡോറ തയ്യാറായിക്കഴിഞ്ഞു.
കഴിഞ്ഞില്ല, ലോ റസല്യൂഷന്‍ സ്ക്രീനിനും മൌസിനും വേണ്ടി നമ്മള്‍ ബൂട്ട് മെനു എഡിറ്റ് ചെയ്തത് ഓര്‍മ കാണുമെന്ന് കരുതുന്നു. അത് വിര്‍ച്വല്‍ ഹാര്‍ഡ് ഡിസ്കില്‍ സ്ഥിരമായി തന്നെ രേഖപ്പെടുത്തണം. ഇതിനായി ടെര്‍മിനല്‍ വിന്‍ഡോ ഓപ്പണ്‍ ചെയ്യുക.


ഇത് ടെര്‍മിലല്‍ ബിന്‍ഡോ. ബൂട്ട് ഫയല്‍ എഡിറ്റ് ചെയ്യാന്‍ റൂട്ട് അധികാരങ്ങള്‍ ആവശ്യമാണ്. ഇതിനായി "su" എന്ന് ടൈപ്പ് ചെയ്യുക . പാസ്വേഡ് ചോദിക്കും അതു നല്‍കിയാല്‍ റൂട്ട് പ്രിവിലേജസ് ലഭിക്കും. ആ പ്രോംപ്റ്റില്‍ "gedit" എന്ന് ടൈപ്പ് ചെയ്താല്‍ ഒരു എഡിറ്റര്‍ വിന്‍ഡോ തുറന്ന് വരും.

ജി എഡിറ്റില്‍ ഓപ്പണ്‍ ക്ലിക്ക് ചെയ്ത് "file sytem/boot/grub/mnu.1st" എന്ന ഫയല്‍ തുറക്കുക. അതില്‍ കേരണല്‍ പരാമര്‍ശമുള്ള (നേരത്തെ നമ്മള്‍ എഡിറ്റ് ചെയ്ത വരി )കണ്ടു പിടിച്ച് അതിലെ "rhgb quiet" മാറ്റില്‍ പകരം vga ക്കുള്ള വരി ചേര്‍ക്കുക, മൌസിനായുള്ള noloop വരിയും ചേര്‍ക്കുക. സേവ് ചെയ്യുക. റെഡി.


കുറിപ്പ്:

1.ഞാനൊരു വിദഗ്ധനല്ലാത്തതിനാല്‍ റസല്യൂഷന്‍, മൌസ് എന്നിവക്കുള്ള ആര്‍ഗ്യുമെന്റുകള്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന് വിശദീകരിക്കുന്നില്ല. അതിന്റെ വിദഗ്ധര്‍ ആരെങ്കിലും ഇതു വഴിവന്നാല്‍ വിശദീകരിച്ചു തരും എന്ന് കരുതുന്നു.


2.വിര്‍ച്വല്‍ പി സി ഉപയോഗിക്കുമ്പോള്‍ മാത്രമാണ് ഇപ്രകാരം ബൂട്ട് എഡിറ്റ് ചെയ്യേണ്ടി വരുന്നുള്ളൂ. നേരിട്ട് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക എളുപ്പമാണ്, ഗ്രാഫിക്സ്, മൌസ് തുടങ്ങിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ ഫെഡോറ തയ്യാറായി. അതിന്റെ വിശദാംശങ്ങളൂം , ഇന്റര്‍ നെറ്റ് കണക്ഷന്‍, മലയാളം വായന, മലയാളം എഴുത്ത് എന്നിവയുടെ അനുഭവങ്ങള്‍ അടുത്തഭാഗത്തില്‍ പോസ്റ്റാം എന്ന് കരുതുന്നു.