അഴിമതിയുടെ ദുഷ്പേര്‍ കാരണം ഭാരതത്തിന്റെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്നുവെന്ന് നമ്മുടെ പ്രധാനമന്ത്രി പറഞ്ഞിട്ട് അധിക ദിവസമായില്ല. വിഷയം അഴിമതി ആയതിനാലാവാം ആരുമത് ഗൌരവമായി എടുത്തില്ലെങ്കിലും, മറവി എന്ന മനോഹര കഴിവിനാല്‍ തന്റെ കഴിഞ്ഞുപോയ ഭരണകാലം അദ്ദേഹം എത്ര പെട്ടെന്നു മനസ്സില്‍ നിന്നു ആട്ടിയകറ്റി എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി. തന്റെ സര്‍ക്കാരിന്റെ ആയുസ്സ്, കേവലം മാസങ്ങള്‍ മാത്രം വര്‍ദ്ധിപ്പിച്ചു നേടാന്‍ , കോടികള്‍ വരുന്ന നോട്ടുകെട്ടുകളും പദവികള്‍ നല്‍കാമെന്ന വാഗ്ദാനവും നല്‍കി കുതിരക്കച്ചവടത്തിന് ചുക്കാന്‍ പിടിച്ച മഹാനാണീ ദുഖപ്രകടനം നടത്തിയതെന്നതാണ് ഏറെ കൌതുകകരം. ആ വിഷയത്തിലേക്ക് വീണ്ടും വരുവാനുള്ള ശ്രമമല്ല, മറിച്ച് എത്ര ലാഘവത്തോടെയാണ് നാം അഴിമതി, അഴിമതി നിര്‍മ്മാര്‍ജ്ജനം തുടങ്ങീയ പദങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് ഓര്‍മ്മപ്പെടുത്തുന്നു എന്ന് മാത്രം.
അവതരിപ്പികാന്‍ മറ്റു വിഷയങ്ങളില്ലാതെ വരുമ്പോഴോ, നിലവിലുള്ള വിഷയം മാറ്റുന്നതിനോ ആണ് സാധാരണയായി നാം ഇത്തരം തേഞ്ഞ വിഷയങ്ങള്‍ എടുത്തിടുക. അഴിമതിക്ക് അടിസ്ഥാന കാരണം ഭരണകര്‍ത്താക്കളും രാഷ്ട്രീയക്കാരുമാണെന്ന് ഉദ്യോഗസ്ഥരും, അതല്ല ഉദ്യോഗസ്ഥരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ നേതാക്കളും പാടുപെടുമ്പോള്‍ , വ്യവസ്ഥിതിയെ ശപിച്ച് കഴിയുക എന്നതാണ് സാധാരണക്കാരന്റെ നിയോഗം. ജനാധിപത്യ വ്യവസ്ഥനല്‍കുന്ന വ്യക്തി സ്വാതന്ത്ര്യങ്ങളും വെള്ളക്കാരന്റെ ശേഷിപ്പുകളായ ചട്ടങ്ങളും കൈകോര്‍ക്കുമ്പോള്‍ ആര്‍ക്കും ഏതുരീതിയിലും വളക്കാനും ഒടിക്കാനും സാദ്ധ്യമായ ഒന്നായി നമ്മുടെ നിയമങ്ങള്‍ മാറിയിരിക്കുന്നു. സാധാരണക്കാരനു സേവനം നല്‍കുന്നതിനായ് സ്ഥാപിക്കപ്പെട്ട സര്‍ക്കാര്‍ കാര്യാലയങ്ങളാണ് ഇത്തരം ചട്ടങ്ങളാല്‍ ഏറ്റവും വരിഞ്ഞു മുറുക്കപ്പെട്ട ഇടങ്ങള്‍.കാളവണ്ടി യുഗത്തില്‍ രൂപപ്പെടുത്തപ്പെട്ട മാര്‍ഗ്ഗ രേഖകളും സേവന ചട്ടങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് ഇന്റര്‍നെറ്റിന്റെ ഈ യുഗത്തിലും സര്‍ക്കാര്‍ തീര്‍പ്പുകള്‍ നടപ്പാക്കപ്പെടുന്നതെന്നത് എത്ര മാത്രം ദുഖകരവും അതേസമയം പ്രതിലോമകരവുമാണെന്ന് ആരാണിനി തിരിച്ചറിയുക? തട്ടുകളായ് വിഭജിച്ച്, വിഭജിച്ച ഓരോ തട്ടും ഓരോ സാമ്രാജ്യങ്ങളായി മാറ്റിത്തീര്‍ത്ത് നടത്തപ്പെടുന്ന സര്‍ക്കാര്‍ സംവിധാനങ്ങളാണ് യഥാര്‍ത്ഥത്തില്‍ പൊളിച്ചെറിയപ്പെടേണ്ടത്. അപ്രകാരമായാല്‍ ഒരോ തട്ടും സൃഷ്ടിക്കുന്ന കടമ്പകള്‍ കടക്കുന്നതിനായ് നമുക്ക് ചിലവഴിക്കേണ്ടതും ഫലത്തില്‍ അഴിമതിയായ് മാറുകയും ചെയ്യുന്ന ഇടപെടലുകള്‍ ഒഴിവാക്കാനാവും.
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ താരതമ്യേന മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ അനുഭവിച്ചു വരുന്ന് ഒരു കാലഘട്ടമാണ് ഇപ്പോഴുള്ള ഇടതു മുന്നണി ഭരണം. സംതൃപ്തമായ ഒരു സിവില്‍ സര്‍വീസിന് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാനാവും എന്ന സര്‍ക്കാരിന്റെ കാഴ്ചപ്പാടാണീ അവസ്ഥക്ക് കാരണമായി പറയപ്പെടുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ക്കാവട്ടെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ മാത്രം ആശ്രയിക്കേണ്ട അവസ്ഥ. ഈ സാഹചര്യത്തില്‍ പ്രമുഖ സംഘടനകള്‍ മുന്നോട്ട് വക്കുന്ന മുദ്രാവാക്യങ്ങളിലൊന്നാണ് "അഴിമതി രഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വീസ്". എന്നാല്‍ ഈ മുദ്രാവാക്യം പ്രായോഗിക തലത്തില്‍ നടപ്പില്‍ വരുത്താന്‍ തടസമായി മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് കാലഹരണപ്പെട്ട ചട്ടങ്ങള്‍. നിലവിലുള്ളവക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും പുതിയ ചട്ടങ്ങള്‍ ആവിഷ്കരിക്കാനും നിരന്തരമായ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിയിട്ടും സര്‍ക്കാര്‍ തലത്തില്‍ അതിനുവേണ്ട ക്രമീകരണങ്ങള്‍ രൂപപ്പെട്ടിട്ടില്ലെന്നത് ഖേദകരമാണ്. ഒരു തലമുറയുടെ ഭാവിയെ തന്നെ സ്വാധീനിക്കാവുന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ നടപ്പില്‍ വരുത്തുവാന്‍ ഏതാനും മാസങ്ങള്‍ മാത്രമേ വേണ്ടി വന്നുള്ളൂ എന്നത് കൂട്ടി വായിച്ചാല്‍ ഇക്കാര്യത്തിലെ ജാഗ്രതക്കുറവ് ബോദ്ധ്യമാവുന്നതാണ്. എന്നിരുന്നാലും ബാക്കി നില്‍ക്കുന്ന രണ്ട് വര്‍ഷക്കാലം കൊണ്ട് ഈ വിഷയത്തില്‍ കൂടുതലായ പ്രവര്‍ത്തനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് കേരളത്തിലെ സംഘടനാ പ്രവര്‍ത്തകര്‍.
വാല്‍ക്കഷണം:
രണ്ടാം ശനിയാഴ്ചയെന്ന അവധി ദിവസം സര്‍ക്കാര്‍ കലണ്ടറില്‍ നിന്നും മാറ്റണമെന്നും അന്നേ ദിവസം ഓഫീസിന് പ്രവര്‍ത്തി ദിവസമാക്കണമെന്നുംമുള്ള അഭിപ്രായക്കാരനാണ് ഞാന്‍ . അപ്പോഴാണ് ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ അതേപ്പറ്റി കൂടുതല്‍ ആലോചന ഉയര്‍ന്നത്,
എങ്ങിനെ രണ്ടാം ശനിയാഴ്ച എങ്ങിനെ സര്‍ക്കാര്‍ അവധി ആയി ?
അറിയുന്നവര്‍ പറഞ്ഞു തരണേ..