6/10/2009

കടല്‍വെള്ളത്തിനുപ്പാണ്

എത്രകണ്ടാലും മതിവരാത്തൊന്നാണ് കടല്‍.
തീരത്തെവാരിപ്പുണര്‍ന്ന് തിരിഞ്ഞോടുന്ന തിരമാലകളെണ്ണിയിരുന്നാന്‍ സമയം നിശ്ചലമാകില്ലെ, അതിനാല്‍ തന്നെ കടലെന്നും സന്ദര്‍ശകരെ മാടിവിളിച്ചുകൊണ്ടിരിക്കും. ആ പ്രലോഭങ്ങളില്‍ വീഴാത്തവന്‍ മനുഷ്യഗണത്തിലുള്‍പ്പെടില്ല, തീര്‍ച്ച. വൈകുന്നേരങ്ങളിലെ വിരസതയകറ്റാന്‍, നഷ്ടപ്രണയത്തിന്റെ നൊമ്പരമൊഴുക്കിക്കളയാന്‍, പ്രണയത്തിന്റെ തിരത്തള്ളലോ, കടല്‍ തിരയുടെ തള്ളലോ കേമമെന്ന് തുലനം ചെയ്യാന്‍, ഒരോരുത്തരേയും മാടിവിളിക്കുന്ന വികാരങ്ങള്‍ വ്യത്യസ്ഥമാവാം. തിരക്കൊഴിന്നൊരു സമയമുണ്ടാവില്ല കടലിനും.

പുറമ്മോടികള്‍ക്കുള്ളിലൊളിഞ്ഞിരിക്കുന്ന പരുക്കന്‍ മുഖം പലപ്പൊഴും നാം കാണാറില്ല, അഥവാ കാഴ്ചക്കു നേരെ നാം മുഖം തിരിക്കുന്നു. ചാടിമറിയാന്‍ തോന്നലുളവാക്കുന്ന മനോഹര തീരങ്ങള്‍ക്കോരം ചേര്‍ന്ന് കിടക്കുന്ന ഭീതിജനിപ്പിക്കുന്ന കാഴ്ചകള്‍. ആര്‍ത്തലക്കുന്ന കടലിനെ പിടിച്ചു നിര്‍ത്താന്‍ വൃഥാവ്യായാമമായി കെട്ടിപ്പൊക്കുന്ന കരിങ്കല്‍ ഭിത്തികള്‍ , തലപോയ തെങ്ങുകള്‍, ജീവിതത്തിന്റെ മറ്റൊരു മുഖം.ദുരിതങ്ങള്‍ക്കിടയിലെ ചാകരകള്‍. പ്രകൃതിക്ഷോഭ പ്രവര്‍ത്തനങ്ങളില്‍ മുഖ്യ ഇനമായ കടല്‍ ഭിത്തിനിര്‍മ്മാണം. ഇടുന്ന കല്ലുകള്‍ ഒലിച്ചു പോകും, കൂടെ കുറേ കോടികളും, വീണ്ടും വര്‍ഷം വരും, കല്ലിടീല്‍ തുടരും.

നമ്മുടെ അഹ്ലാദത്തിമര്‍പ്പിനിടയില്‍ ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളില്‍ ഊളിയിട്ടു കഴിയുന്ന കടലിന്റ്റെ മക്കളെ നാമോര്‍ക്കാറുണ്ടോ? ആയിരങ്ങള്‍ക്കന്നം കൊടുക്കുന്നവള്‍ കടല്‍, ആയിരങ്ങളുടെ പോറ്റമ്മ. പക്ഷെ വര്‍ഷകാല കുതിപ്പില്‍ തന്റെ സ്നേഹമവള്‍ മറന്നതായി നടിക്കുന്നു. തന്റെ താണ്ഡവത്തില്‍ തകര്‍ന്നടിയുന്ന തീരത്തെ എന്താണവള്‍ ഓര്‍ക്കാത്തത്.
അങ്ങുദൂരെയതാ പ്രതീക്ഷയേകി ഒരു വള്ളം കരക്കണയാനെത്തുന്നു.

പതിവുപോലെ മറ്റൊരു മണ്‍സൂണ്‍ കാലം വരവായി, കടലിന്റ്റെ മക്കള്‍ക്ക് വറുതിയുടെ ദിനങ്ങള്‍ സമ്മാനിച്ച് മറ്റൊരു ട്രോളിംങ് നിരോധന കാലവും. കേരളത്തിലെ ഏറ്റവും ദരിദ്രനാരായണന്മാരാണ് തീരദേശ വാസികളായ മത്സ്യത്തൊഴിലാളികള്‍. മാറിവരുന്ന് കാലാവസ്ഥയും കുറയുന്ന മത്സ്യസമ്പത്തും മൂലം ദുരിതക്കയത്തിലാണിവരുടെ നിത്യ ജീവതം. ദിവസേന ലഭിക്കുന്ന വരുമാനത്തിന്റെ സിംഹഭാഗവും ചിലവഴിക്കുന്ന ഈ കൂട്ടര്‍ നാളെ എന്നൊന്നില്ല എന്ന് ധരിക്കുകയാണോ എന്ന് സംശയിച്ചു പോകും, ചിലനേരങ്ങളില്‍; സമ്പാദ്യമേതുമില്ലാതെ പട്ടിണിയെ കൈനീട്ടിവാങ്ങും, വര്‍ഷാവര്‍ഷം വരുന്ന വര്‍ഷകാലങ്ങളില്‍. നിത്യവൃത്തിക്കായ് സര്‍ക്കാര്‍ റേഷനും മറ്റും ആശ്രയിക്കുന്ന ഇവര്‍ക്ക് അന്തിക്കൂരപോലും നഷ്ടമാവും ഇക്കാലത്തെ കടലാക്രമണം മൂലം. മഴക്കാലമത്രയും ദുരിതാശ്വാസ ക്യാമ്പെന്ന് ഓമനപ്പേരിട്ടുവിളിക്കുന്ന സ്കൂള്‍ വരാന്തയില്‍ ജീവിതം കഴിക്കുന്ന ചിത്രങ്ങള്‍ നമുക്ക് സുപരിചിതം. ആദിവാസിമേഖലകളേക്കാള്‍ ദൈന്യമാണ് തീരദേശത്തെ ചേരികള്‍, കുടിക്കാനുപ്പുവെള്ളം മാത്രം. പ്രാധമിക സൌകര്യം പോലുമില്ലാത്ത കോളനികളില്‍ പകര്‍ച്ച വ്യാധികള്‍ പടരുന്നത് ഇക്കാലത്ത് സര്‍വ്വ സാധാരണം. സര്‍ക്കാരിന്റെ സൌജന്യങ്ങള്‍ക്ക് കാത്തിരിക്കാനിടവരുത്താതെ സ്വന്തം കാലില്‍ നില്‍ക്കാനിവരെ പ്രാപ്തരാക്കാന്‍, പദ്ധതികള്‍ നടപ്പിലാക്കുന്നതായി സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ വകുപ്പുകള്‍ ഘോഷിക്കുമ്പോഴും മത്സ്യത്തൊഴിലാളിയുടെ ജീവിത നിലവാരം താഴേക്കുതന്നെ.
ചെറായി മീറ്റ് 2009
മാനം കറുത്താല്‍ മനസ്സുകറുക്കുന്ന മത്സ്യത്തൊഴിലാളികള്‍ എന്റെ മനസ്സില്‍ നിറയുന്നിപ്പോള്‍. അവരുടെ പ്രതിനിധികളായ ചെറായിയിലെ തീരദേശവാസികള്‍ക്കായ് എന്തെങ്കിലുമൊന്ന് ചെയ്യാനാവുമോ നമുക്ക്?

26 comments:

അനില്‍@ബ്ലോഗ് // anil said...

കടല്‍ വെള്ളത്തിനുപ്പുരസമാണത്ര !

Typist | എഴുത്തുകാരി said...

വല്ലപ്പോഴും കടല്‍ കാണാന്‍ പോകുമ്പോള്‍ കടലിന്റെ സൌന്ദര്യം മാത്രമേ ശ്രദ്ധിച്ചിട്ടുള്ളൂ. കണ്ടു മതിയാവാതെയാണെന്നും തിരിച്ചുപോരാറ്.

ക്ഷോഭിച്ച കടല്‍ പോലും കണ്ടിട്ടില്ല. പത്രത്തില്‍ വായിക്കാറുണ്ട് വീട് കടലെടുത്തുപോകുന്നതും, അവരുടെ ദുരിതങ്ങളുമൊക്കെ.നേരിട്ടു ഒന്നും അറിവില്ലാത്തതുകൊണ്ടാവാം, അതിനെപ്പറ്റി കൂടുതല്‍ ആലോചിച്ചിട്ടുമില്ല.

മീറ്റില്‍ ആലോചിക്കാവുന്നതേയുള്ളൂ അനില്‍ പറഞ്ഞ കാര്യം.

പ്രയാണ്‍ said...

നാട്ടില്‍ വന്നാല്‍ ഒരുതവണയെങ്കിലും കടലുകണ്ടില്ലെങ്കില്‍ വരവ് വെറുതെയായ പോലെയാണ്. ഈ തവണ ആലപ്പുഴയിലെ കടലാണ് കണ്ടത്....എത്ര വ്യത്യസ്ഥമാണ് ഓരോ കടല്‍പ്പുറവും..ഈ നല്ല കാര്യത്തിന് എല്ലാ വിധ ആശംസകളും.

കാസിം തങ്ങള്‍ said...

എത്ര കണ്ടാ‍ലും ആസ്വദിച്ചാലും മതിവരാത്തത് തന്ന്നെ കടല്‍. നാട്ടില്‍ അവധിക്കെത്തിയാല്‍ ആഴ്ചയിലൊരിക്കലെങ്കിലും കടലിന്റെ സൌന്ദര്യം നുകരാന്‍ പോകാറുണ്ട്. രൌദ്രരൂപമെടുത്തണിയുന്ന കടല്‍ ചിലപ്പോഴൊക്കെ ഭീതി പടര്‍ത്തിയിട്ടുമുണ്ട് മനസ്സില്‍.

മാനം കറുക്കുമ്പോള്‍ മനസ്സ് കറുക്കുന്ന തീരദേശവാസികള്‍ക്കും കഷ്ടപ്പാടും ദുരിതവും പേറുന്ന അശരണര്‍ക്കും നമ്മുടെ സഹായഹസ്തങ്ങള്‍ നീളേണ്ടത് തന്നെ അനില്‍. സുമനസ്സുകള്‍ സഹകരിക്കാതിരിക്കില്ല.

ഷാരോണ്‍ said...

കടല്‍ വെള്ളത്തിന്റെ ഉപ്പ്...കണ്ണീരിന്റെ ഉപ്പ്‌...

അല്പം മധുരം നല്‍കാന്‍ നമുക്ക്‌ പറ്റുമോ???
മീറ്റില്‍ വച്ച്?? ചിന്തിക്കാവുന്നതെയുള്ളു അനിലേട്ടാ...

Sands | കരിങ്കല്ല് said...

ഹൈദരാബാദില്‍ ജോലിയായിരുന്നപ്പോഴാണു കടലില്‍ നിന്നുള്ള ദൂരം ഒരു പ്രശ്നമായി മാറിയത്. സൌകര്യത്തിനൊരു കടലില്ലാത്ത ബുദ്ധിമുട്ടന്നറിഞ്ഞു.
(കടലിന്റെ അഭാവത്തില്‍, വാരാന്ത്യങ്ങള്‍ വിരസങ്ങളായി - ഞാന്‍ ഓവറാക്കുന്നോ? :) )

പിന്നെ ഇവിടെ വന്നപ്പോഴോ.. നല്ലൊരു പുഴ പോലുമില്ല ... (ഉണ്ട്ട്ടോ.. പക്ഷേ തണുപ്പല്ലേ അധികനേരവും)

പുഴപോലുമില്ലാത്ത നാട്ടില്‍ പിന്നെ കടലിനെ മിസ്സ് ചെയ്യുന്നതില്‍ അര്‍ത്ഥമില്ലല്ലോ.

പിന്നെ കടല്‍ഭിത്തികള്‍... ഒന്നുല്ല്യെങ്കിലും അത്രയും പേര്‍ക്കു ജോലിയും, കുറേപേര്‍ക്കു അഴിമതിക്കൊരു 'ഗ്യാപ്പും' കിട്ടുന്നില്ലേ?

Anil cheleri kumaran said...

എല്ലാവരും ഒത്തൊരുമിച്ച് എന്തെങ്കിലും നല്ല കാര്യം ചെയ്യാന്‍ ആലോചിക്കുക.
പോസ്റ്റ് നന്നായി.

ഹന്‍ല്ലലത്ത് Hanllalath said...

എന്റെ നാട്ടില്‍ കടലില്ല..
അത് കൊണ്ട് തന്നെ കടലുമായി കൂടുതല്‍ പരിചയവുമില്ല..

അനിലേട്ടന്‍ പറഞ്ഞത് നല്ലൊരു നിര്‍ദേശമാണ്...
ചര്‍ച്ച ചെയ്യാവുന്നത്..

പുതിയ ആശയങ്ങള്‍ വരുമെന്ന് കരുതുന്നു

സൂത്രന്‍..!! said...

ശരിയാ അനിലേട്ടാ നമുക്ക്‌ എന്തങ്കിലും ചെയ്യണം

Lathika subhash said...

"കടല്‍വെള്ളത്തിനുപ്പാണ്"
Anil let us plan somthing .
Good post.

siva // ശിവ said...

പ്രിയ അനില്‍,

എന്റെ ഗ്രാമത്തിനടുത്തും കടല്‍ ആണ്. അവിടെ എനിക്ക് ധാരാളം കൂട്ടുകാരുണ്ട്. നാമൊക്കെ ജീവിക്കുന്നതിനേക്കാളും എത്രയോ പടി മുകളിലാണ് അവരുടെ ജീവിതം, എന്നാല്‍ ബാഹ്യമായി ദരിദ്രത മാത്രമേ കാണാന്‍ കഴിയൂ, സമ്പാദ്യ ശീലം ഇല്ല എന്നതു മാത്രം തന്നെയാണ് അവരിലേ ഏക പോരായ്മ. അതിനു വേണ്ടി ഫലവത്തായ ബോധവല്‍ക്കരണവും സഹായവും ചെയ്താല്‍ അതായിരിക്കും ഉചിതം, ഒരു നാള്‍ എന്റെ കൂടെ വന്നാല്‍ ബാഹ്യമായി ദരിദ്രത തോന്നിപ്പിക്കുന്ന അവരുടെ സമ്പന്നമായ ജീവിതം കാണിച്ചു തരാന്‍ എനിക്കു കഴിഞ്ഞേയ്ക്കും....ഇത് എന്റെ മാത്രം അഭൊപ്രായം, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെയും പാന്‍ കാര്‍ഡ് ഉള്ളവരെയും മാത്രം എ.പി.എല്‍. പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന നാടല്ലേ ഇത്...

കാസിം തങ്ങള്‍ said...

ശിവ, വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു. ഒരു പക്ഷേ നിങ്ങളുടെ ഗ്രമത്തിലെ തീരദേശത്തോട് സാമ്യത പുലര്‍ത്തുന്നവ വിരളമായിരിക്കാം. എന്റെ നാട്ടിലെ കടപ്പുറത്ത് താമസിക്കുന്നവരുടെ ദൈന്യത പലപ്പോഴായി കാണാനിടയായിട്ടുണ്ട്.ചെറ്റകൊണ്ട് മറച്ച കുടിലില്‍ കളിമണ്ണ് പോലും വിരിക്കാനില്ലതെ വെറും മണ്ണില്‍ അന്തിയുറങ്ങുന്ന അനേകമനേകം ഹതഭാഗ്യര്‍. സാധാരണക്കാരന്റെ വീട്ടിലെ നാല്‍ക്കാലികള്‍ക്ക് പോലുമില്ലാത്ത ദുര്യോഗം. ഇതുതന്നെയാവണം മിക്ക തീരദേശങ്ങളിലേയും അവസ്ഥ. ശിവ പറഞ്ഞത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായിരിക്കാം.

ഹരീഷ് തൊടുപുഴ said...

നമുക്കൊരു കാര്യം ചെയ്താലെന്താ; എത്രയോ ആള്‍ക്കാരുടെ വീടുകളില്‍ പ്രായഭേദമന്യേ പാതി യുപയോഗിച്ച വസ്ത്രങ്ങള്‍ കെട്ടിക്കിടക്കുന്നുണ്ടാകും.
നമുക്കവയൊക്കെ സംഭരിച്ച് അവര്‍ക്കെത്തിച്ചു കൊടുത്താലോ.. (പൈസ കൊടുത്താല്‍ അവന്മാര്‍ അതു വീട്ടിലെത്തിക്കില്ല!!, വെള്ളമടിച്ചു പാമ്പാകും)
വെറുതേ, എന്റെ മനസ്സില്‍ തോന്നിയതു പറഞ്ഞെന്നു മാത്രം :)
ഇതൊക്കെ നടക്കാന്‍ പോകുന്നുണ്ടോ; അല്ലേ..

ജിജ സുബ്രഹ്മണ്യൻ said...

കടൽ കാണുമ്പോൾ അതിന്റെ വന്യഭാവത്തെ കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ല.അതിന്റെ മനോഹാരിത മാത്രമേ കാണാൻ ശ്രമിച്ചിട്ടുള്ളൂ.നമുക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ പറ്റുമോ എന്ന് ശ്രമിച്ചു നോക്കാം

കാപ്പിലാന്‍ said...

കടല്‍
-----
കടലെനിക്കിഷ്ടമാണ്
കടലിന് എന്നെയും
കടലിന്റെ കരച്ചിലാണ് എനിക്ക്
കൂടുതല്‍ ഇഷ്ടം
ക്രൂരമായ മുഖം കാട്ടി
ചിലപ്പോള്‍ എന്നെ മാടിവിളിക്കാറുണ്ട്
ചില നേരത്ത് ഞാന്‍ ചിന്തിക്കാറുണ്ട്
എന്‍റെ ഓര്‍മ്മകളുടെ കടലിനാണ്
കൂടുതല്‍ ആഴവും പരപ്പും
കടല്‍ ചിലപ്പോള്‍ ചിരിക്കാറൂണ്ടത്രെ
കാലില്‍ പാദസ്വരങ്ങള്‍ അണിഞ്ഞ്
കുണുങ്ങി കുണുങ്ങി വരുമത്രേ
കവികള്‍ പറഞ്ഞതാണ് കേട്ടോ
കരക്കും ദുഖമുണ്ട്
ഒരു നേരം തിര തീരത്തണയാത്തിരുന്നാല്‍
കര കരയുമെന്ന് അമ്മ പറഞ്ഞിരുന്നു പണ്ട്
അമ്മയുടെ കൈപിടിച്ച് ഞാന്‍
ആ കടല്‍ത്തീരത്ത്‌ കൂടി നടക്കുമായിരുന്നു
അന്ന് കടല്‍ ചൂണ്ടി അമ്മ പറഞ്ഞു
ആ കടലും അമ്മയാണെന്ന്
അന്ന് തൊട്ടിന്നോളം ഞാന്‍
കടലിനെ കടലമ്മേ എന്നേ വിളിക്കാറുള്ളൂ
ചില നേരത്ത് കടല്‍ കരയുന്നത് കണ്ടിട്ടുണ്ട്
എന്‍റെ അമ്മ കരയുന്നത് പോലെ
മക്കളെ ഓര്‍ത്തു കരയുന്നോരമ്മ പോലെ
എന്‍റെ അമ്മയെ എനിക്കിഷ്ടമാണ്
അത്രമേല്‍ ഇഷ്ടം ആ കടലിനോടും
---------------------------
എന്തെങ്കിലും ചെയ്യണം അനിലേ , നല്ല പോസ്റ്റ്‌ .എനിക്കിഷ്ടപ്പെട്ടൂ .പ്രത്യേകിച്ചും ഈ ഭാക്ഷക്ക് വല്ലാത്ത ഒരു ഭംഗി .

കണ്ണനുണ്ണി said...

കടലിനോടു ബന്ധപ്പെട്ടു കിടക്കുന്ന ഓര്‍മ്മകള്‍ ഒരുപാടാണ്‌....എത്ര നേരം പോയി നോക്കി ഇരുന്നാലും മതിയാവുകേം ഇല്യാ.. നല്ല പോസ്റ്റ്‌ .. അനില്‍

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

അദ്ധ്വാനത്തിന്റെ വിയര്‍പ്പിനും
ഇല്ലായ്മയുടെ കണ്ണിരിനും
കടലിന്റെ രുചിയാണത്രേ..

പാവപ്പെട്ടവൻ said...

കടലിന്‍റെ കാണകയങ്ങള്‍ ....കടങ്കകഥകള്‍.. അതില്‍ ലയിച്ച ജീവിതങ്ങളെത്ര.. ഒക്കെ കടല്‍ പോലെ

അനില്‍@ബ്ലോഗ് // anil said...

എഴുത്തുകാരി,
അടുത്തറിയുമ്പോഴേ പലകാര്യങ്ങളും നമുക്ക് മനസ്സിലാവൂ.

Prayan,
നന്ദി.

കാസിം തങ്ങള്‍,
നന്ദി.

ഷാരോണ്‍ വിനോദ്,
നന്ദി.

കരിങ്കല്ലെ,
കുറച്ചു കടല്‍ വെള്ളം ബക്കറ്റിലാക്കി വച്ചാല്‍ മതി.
:)
കടല്‍ഭിത്തി നിര്‍മ്മാണം അഴിമതിക്കായ് ഉണ്ടാക്കിയ പദ്ധതിയല്ല, പക്ഷെ കടലിന്റെ സ്വഭാവവും നമ്മുടെ സ്വഭാവവും കൂടിച്ചേരുമ്പോള്‍ ......

കുമാരന്‍ | kumaran,
നന്ദി.

hAnLLaLaTh,
പുതിയ ആശയങ്ങള്‍ വരട്ടെ.

സൂത്രാ,
ഞാനുണ്ടാവും മുന്നില്‍.

ലതിച്ചേച്ചി,
എന്തെങ്കിലും ചെയ്യാമെന്ന് കരുതി ഇട്ടന്നെ ഉള്ളൂ, മനസ്സില്‍ വ്യക്തമായ ഐഡിയകള്‍ ഒന്നുമില്ല. മീറ്റിന്റെ പോസ്റ്റില്‍ കമന്റായി ഇടണം എന്ന് കരുതിയത് വേണ്ടന്നു വക്കുകയായിരുന്നു. ഇത് എന്റെ വ്യക്തിപരമായ ഒരു അഭിപ്രായം മാത്രം.

ശിവ,
വളരെ ഉപരിപ്ലവമായി കാര്യങ്ങളെ കാണുന്നു എന്ന് തോന്നുന്നു. സമ്പാദ്യ ശീലമില്ലായ്മയും ധൂര്‍ത്തും ഇവരുടെ ഇടയിലില്ല എന്ന ഞാന്‍ പറയുന്നില്ല. പക്ഷെ ശിവ പറയുന്നപോലത്തെ ആളുകള്‍ ഒരു കൊച്ചു ശതമാനം മാത്രമായിരിക്കും, അതു വച്ച് സാമാന്യ വല്‍ക്കരിക്കല്ലെ. ഞാന്‍ തീരത്തിനടുത്ത് താമസിക്കുന്ന ആളാണ് എന്നാല്‍ സേഫായ ദൂരത്തിലും,അവിടെ കാണുന്ന കാഴ്ച എന്തായാലും താങ്കള്‍ പറഞ്ഞതല്ല.

കാസിം തങ്ങള്‍,
ജീവിതം ആഘോഷമാക്കുന്ന ഒരു പുതു തലമുറ എല്ലാ വിഭാഗത്തിലുമുണ്ടാവും. ഒരു പക്ഷെ അവരായിരിക്കും ഈ ‘സമൃദ്ധം’എന്നു തോന്നിപ്പിക്കുന്നത്.

ഹരീഷെ,
നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണ്. പക്ഷെ നമ്മുടെ നാട്ടില്‍ ആരും പഴയ വസ്ത്രങ്ങള്‍ , അതെത്ര നല്ലതാണെങ്കിലും ഇപ്പോള്‍ സ്വീകരിക്കുമോ എന്ന് കണ്ടറിയണം. കഴിഞ്ഞ സുനാമി പുനരധിവാസ ക്യാമ്പില്‍ ഭക്ഷണത്തിന് കറികളുടെ എണ്ണം പോരാ എന്ന പരാതി പറഞ്ഞ് ബഹളം ഉണ്ടാക്കിയവരേയും കണ്ടിട്ടുണ്ട്. പിന്നൊന്ന് ചെയ്യാം എല്ലാവരും ഒന്നോ രണ്ടോ ജോഡി വസ്ത്രങ്ങള്‍ കൊണ്ടുവന്നാല്‍ നമുക്കത് സൊര്‍ട്ട് ചെയ്ത് ആവശ്യമുള്ള ആര്‍ക്കെങ്കിലും (ഒരു പക്ഷെ പുറം നാട്ടിലെങ്കിലും) എത്തിച്ചു കൊടുക്കാന്‍ ശ്രമിക്കാം.

കാന്താരിക്കുട്ടീ,
ഒരോന്നിനും പലമുഖങ്ങള്‍ ഉണ്ടാവും.
നന്ദി.

കാപ്പിലാനെ,
കവിത ഇഷ്ടപ്പെട്ടു.
വളരെ നന്ദി.

കണ്ണനുണ്ണി,
നന്ദി.

രാമചന്ദ്രന്‍ വെട്ടിക്കാട്,
ശരിയാണ് സുഹൃത്തേ, നന്ദി.

പാവപ്പെട്ടവന്‍,
നന്ദി.

ബാബുരാജ് said...

സുനാമി ക്യാമ്പില് പോയിരുന്നല്ലേ? ഞാനും ഉണ്ടായിരുന്നു, ആ അനുഭവത്തില് എനിക്കു തോന്നുന്നത്, ഉള്ള മീറ്റും നടത്തി, വേറെ പണിക്കൊന്നും പോകാതെ മടങ്ങിയാല് അതായിരിക്കും നല്ലത് എന്നാണ്. പിന്നെ എല്ലാവര്‍ക്കും ഒപ്പം ഞാനുമുണ്ട്.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കടലും മഴയും ഒരു പോലെ..
വീടിന്റെ മട്ടുപ്പാവിൽ നിന്നു മഴകാണുന്നവൻ മഴയിൽ കാല്പനികത കാണുന്നു. ഒരു മഴപെയ്താൽ വീടു വെള്ളത്തിൽ മുങ്ങുവനു മഴ ഒരു ഭീകര സ്വപ്നം ആകുന്നു.

“വളർത്തിയതും നീയേ..കൊണ്ടു പോയി തിന്നതും നീയേ” എന്നു പറഞ്ഞതു പോലെ കടലും...കടലിനെ ഭംഗി ഏറ്റവും കൂടുതൽ കിട്ടുന്ന , കടലിന്നഭിമുഖമായി ഉള്ള ക്വാർട്ടേർസ് കിട്ടുന്നത് എയർഫോർസിലെ ഏറ്റവും ഉയർന്ന ഓഫീസർമാർക്ക് മാത്രമായിരുന്നു കാർ നിക്കോബാറിലെ എയർ ഫോർസ് ബേസ് ക്യാമ്പിൽ..

സുനാമി വന്നപ്പോൾ ആദ്യം അവരുടെ ഫ്ലാറ്റുകൾ കടൽ വിഴുങ്ങി....

കടൽ പോറ്റുന്നവരുടെ ദുരിതവും കടൽ തന്നെ..
എന്തു ചെയ്യാൻ പറ്റും എന്ന് ആലോചിക്കാം അനിൽ..

നല്ല പോസ്റ്റ്

ഗീത said...

കടല്‍ വെള്ളത്തിന്റെ ഉപ്പും പ്രകൃതിയുടെ ഒരു വരദാനമല്ലേ അനിലേ?
തീരദേശവാസികള്‍ക്ക് ആ ഉപ്പ് കയ്പായി മാറാതിരിക്കാന്‍ നമുക്കും എന്തെങ്കിലുമൊക്കെ ചെയ്യാം. അണ്ണാറക്കണ്ണനും തന്നാലായത്.

സന്തോഷ്‌ പല്ലശ്ശന said...

ആദ്യമായാണ്‌ ഈ വഴി. വായിച്ചു നന്നായി ചിത്രങ്ങളും എഴുത്തും

അനില്‍@ബ്ലോഗ് // anil said...

ബാബുരാജ്,
സുനാമി ക്യമ്പുകളില്‍ പോയ കഥകള്‍ പറയാതിരിക്കുകയാണ് ഭേദം. ഒന്നും മിണ്ടാതിരിക്കുകയാണ് ഭേദമെന്ന്‍ തോന്നുന്നു. പക്ഷെ ഏതൊരു മേഖലയിലും മൊത്തം ചീത്തപ്പേരു കേള്‍പ്പിക്കാന്‍ ചിലരുണ്ടാവും, അത്രയും കണക്കാക്കിയാല്‍ മതി.

സുനില്‍ കൃഷ്ണന്‍,
മത്സ്യബന്ധനമേഖലയുമായി ബന്ധപ്പെട്ട ചില പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന് ചില സര്‍വ്വേകള്‍ ഉണ്ടായിരുന്നു കയ്യില്‍, വായിച്ചാല്‍ കഷ്ടം തോന്നും.

ഗീതച്ചേച്ചി,
അതെ ഉപ്പേറിയാലാണ് കൈപ്പാവുക.

സന്തോഷ് പല്ലശന,
നന്ദി.

മാണിക്യം said...

Good post ... :)

ചാണക്യന്‍ said...

ശിവ പറഞ്ഞതില്‍ കാര്യമുണ്ട് അനിലേ..ചെറായിയിലെ കാര്യം എനിക്ക് അറിയില്ല...ആലോചിക്കാം...