5/31/2009

നാട്ടറിവുകളും കേട്ടറിവുകളും

നിത്യേയേനെയെന്നൊണം നാം കേള്‍ക്കുന്ന പദങ്ങളിലൊന്നാണ് നാട്ടറിവുകള്‍ എന്നത്. ദിനപ്പത്രങ്ങളിലും ആനുകാലികങ്ങളിലുമെന്നുവേണ്ട ഇന്ന് ബ്ലോഗിലും നിറയുകയാണ് ഈ പദവും അനുബന്ധ ചര്‍ച്ചകളും. വായ്മൊഴിയായ് തലമുറ കൈമാറിക്കിട്ടിയ പൂര്‍വ്വിക സമ്പത്താണ് നാട്ടറിവുകള്‍ എന്നാണ് പറയപ്പെടുന്നത്. നിത്യജീവിതത്തില്‍ കടന്നുവരുന്ന വസ്തുക്കളാണ് ഇതില്‍ പരാമര്‍ശ വിഷയമാവുന്നതെന്നതില്‍ നാമതില് ആകൃഷ്ടരാവുകയും ചെയ്യും. എന്നാല്‍ ലഭിക്കുന്ന വിവരങ്ങളുടെ ആധികാരികത പരിശോധിക്കാനവസരം ലഭിക്കുന്നില്ല എന്നത് ഇവയുടെ മുഖ്യ പോരായ്മകളിലൊന്നാണ്. ബ്ലോഗ് പോലെയുള്ള ഇന്നിന്റെ മാധ്യമങ്ങളില്‍ ഇത്തരം അറിവുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. ഇത്തരം ചര്‍ച്ചകളിലൂടെ ലഭ്യമാകുന്ന അറിവുകള്‍ സമ്പുഷ്ടമാവുകയും ഭാവിതലമുറക്ക് ഉപകാരപ്രദമാവുകയും ചെയ്യും.

അടുത്തിടെ പ്രത്യക്ഷപ്പെട്ട സ്വാസ്ഥ്യം എന്നൊരു ബ്ലോഗ്ഗ് ഈ ദിശയില്‍ ആരംഭിച്ച പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് ഒരുവേള അഹ്ലാദിച്ചതായിരുന്നു. പക്ഷെ ആദ്യ പോസ്റ്റില്‍ തന്നെ പരാമര്‍ശിച്ചിരിക്കുന്ന വിഷയങ്ങളെല്ലാം തെറ്റിദ്ധാരണാജനകമായി എന്നത് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. സ്വാസ്ഥ്യത്തില്‍ പറയുന്ന ഒന്നാമത്തെ പൊടിക്കൈ ഉലുവ കഴിക്കുന്നതിലൂടെ പ്രമേഹ രോഗത്തെ ഉന്മൂലനം ചെയ്യാമെന്നതായിരുന്നു. വാഗ്പ്രയോഗത്തില്‍ പ്രതിഫലിക്കുന്ന അതിശയോക്തി തന്നെ ഈ പ്രസ്താവന തെറ്റെന്ന് ബോദ്ധ്യപ്പെടാന്‍ പര്യാപ്തമാണ്. അതിന്മേല്‍ തന്നെ അതിശക്തമായ വിമര്‍ശനമേറ്റു വാങ്ങുകയും, നാട്ടറിവുകള്‍ തന്നെ പൊളികളാണെന്ന പരാമര്‍ശങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു.ഒരോട്ട പ്രദക്ഷിണം നടത്തിയതില്‍, ഈ സൈറ്റില്‍ പറയുന്നത് ഉലുവക്ക് പ്രമേഹ രോഗത്തെ മാറ്റാനുള്ള കഴിവുണ്ടെന്നതാണ്. എന്നാല്‍ ഈ പഠനം കാണുക, പരീക്ഷണശാലയില്‍ ,എലികളില്‍ നടത്തിയ പരീഷണങ്ങള്‍ ഈ സാദ്ധ്യത തള്ളിക്കളയുന്നു. ഉലുവക്ക് പ്രമേഹവുമായി കാര്യമായ ബന്ധങ്ങളില്ലെന്ന് അനുമാനത്തിലെത്തേണ്ടി വരും. തുടര്‍ന്ന് വരുന്ന ഒരോ വിദ്യയും നാട്ടറിവുകള്‍ക്ക് പേരുദോഷമാവുന്നുവെന്ന് സംശയിക്കണ്ടിയിരിക്കുന്നു. ഉലുവയുടെ ഔഷധഗുണങ്ങളെപ്പറ്റി ധാരാളം ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്, ഇന്റര്‍നെറ്റിലും. പലതിനും അനുകൂലമായ റഫറന്‍സുകളും ലഭ്യമാണെന്ന് കരുതുന്നു, ഉലുവാക്കഞ്ഞിയും മറ്റും നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ളതാണല്ലോ.

പ്രകൃതിദത്ത ഔഷധങ്ങളും മൃഗ ചികിത്സയും.

മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കം കാണും രോഗചികിത്സാ ശ്രമങ്ങള്‍ക്കെന്നു കരുതാം. മറ്റേതൊരു മേഖല പോലെയും ശാസ്ത്രത്തിന്റെ വളര്‍ച്ചയോടോപ്പം വളര്‍ന്ന് ചികിത്സാ രംഗം ഇന്ന് മനുഷ്യരാശിയുടെ ജീവന്‍ നിലനിര്‍ത്തുന്നു. മനുഷ്യ ചരിത്രത്തിലെ ഏടുകളില്‍ ചിലതാണല്ലോ ലോഹങ്ങളുടെ കണ്ടുപിടുത്തം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കണ്ടത്തിയവയാണെന്ന് കരുതി ഇരുമ്പും ചെമ്പും നാമിന്ന് ഉപയോഗിക്കാതിരിക്കുന്നില്ല. കൂടുതല്‍ സങ്കീര്‍ണ്ണമായ ആവശ്യങ്ങള്‍ക്ക് ലോഹസങ്കരങ്ങള്‍ ഉപയോഗിക്കുന്നു എന്നുമാത്രം. ഇതിനു സമാനമായി ഔഷധ പ്രയോഗത്തേയും കണക്കാക്കാം എന്നാണ് വ്യക്തിപരമായി എന്റ്റെഅഭിപ്രായം. പ്രകൃതിയില്‍ നിന്നും നേരിട്ട് സംഭരിച്ച് നിശ്ചിത രൂപത്തിലാക്കുന്ന ഔഷധങ്ങള്‍ ഗാലനിക്കല്‍ മരുന്നുകള്‍ എന്ന് അറിയപ്പെടുന്നു. കഴിഞ്ഞ ചില പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വരെ മനുഷ്യ ചികിത്സയിലും ഉപയോഗിച്ചിരുന്ന ഇത്തരം മരുന്നുകള്‍ ഇപ്പോഴും മൃഗ ചികിത്സാരംഗത്ത് വ്യാപകമായി ഉപയോഗിക്കുന്നു. നമ്മുടെ സര്‍ക്കാര്‍ മൃഗാശുപത്രികളില്‍ ലഭ്യമായ മരുന്നുകള്‍ പകുതിയിലേറെയും ഇത്തരം മരുന്നുകളാണ്. വ്യത്യസ്ഥമായ മരുന്നുകളുടെ വിവിധ അനുപാതത്തിലുള്ള കൂട്ടുകള്‍ തയ്യാറാക്കി വിവിധങ്ങളായ രോഗങ്ങള്‍ക്ക് നല്‍കിവരുന്നു. കൂടുതലായ രാസ/വ്യാവസായിക പ്രക്രിയകള്‍ പ്രയോഗിക്കാതെ ലഭ്യമാകുന്ന ഇത്തരം മരുന്നുകളുടെ കുറഞ്ഞ വിലയും, ചികിത്സകന്റെ ആവശ്യാനുസരണം തയ്യാറാക്കാമെന്നതും ഈ മരുന്നുകളെ ഇന്നും നമ്മുടെ ചികിത്സാ രംഗത്ത് നിലനിര്‍ത്തുന്നു.

നാട്ടറിവുകളെന്ന് പരാമര്‍ശിച്ച് നമുക്ക് മുന്നിലെത്തുന്ന ഔഷധങ്ങളില്‍ പലതും ഇത്തരത്തില്‍ ഗാലനിക്കല്‍ മരുന്നുകളായുണ്ട് എന്നത് പരിശോധനക്ക് വഴിതുറക്കുന്നു. അയമോദകം,ആടലോടകം, ഇഞ്ചി, ഇരട്ടിമധുരം, ഉപ്പുകള്‍, ഏലക്കായ് സത്ത്, കറുപ്പ്,കായം,ഗന്ധകം, ചുക്ക്,ജീരകം,തുരിശ് തുടങ്ങിയ നീണ്ട നിര ചില ഉദാഹരണങ്ങള്‍ മാത്രം. ഇത്തരത്തില്‍ നമ്മുടെ അറിവുകള്‍ പഠനങ്ങളുമായ് സംയോജിപ്പിക്കാനുള്ള ശ്രമങ്ങള്‍ കഴിവുള്ള ബൂലോകരില്‍ നിന്നും ഉയര്‍ന്നു വരേണ്ടതുണ്ട്. ഔഷധ സസ്യങ്ങള്‍ക്കായ് ആധികാരികമായൊരു ഒരു ബ്ലോഗ്ഗ് ആരെങ്കിലും തുറക്കും എന്ന ആശിക്കുന്നു, കേരള ഇന്നവേഷന്‍ ഫൌണ്ടേഷന്റെ ശ്രമങ്ങള്‍ കാണായ്കയല്ല, കൂടുതല്‍ ചര്‍ച്ചകള്‍ക്കൊരു വേദിയാവട്ടെ എന്ന ആഗ്രഹം മാത്രം.

5/28/2009

(അ)പ്രധാനമായ ചില ദിനങ്ങള്‍

ആഴ്ചകളും തീയതികളുമായി പണ്ടേ പിണക്കത്തിലാണ് ഞാന്‍.
ഒരിക്കലും പിടിതരാതെ, ഓര്‍മയുടെ അടിത്തട്ടിലെങ്ങോ പൂണ്ടു പോകും, എന്നുമവ.
അതോ വര്‍ത്തമാനത്തിന്റെ വര്‍ണ്ണത്തിളക്കങ്ങളില്‍ ഓര്‍മകള്‍ മഞ്ഞളിക്കുന്നതോ?
പതിവുപോലെ എനിക്കു പിടിതരാതെ ഒരു വിവാഹ വാര്‍ഷികം കൂടി കടന്നുപോയി,
ഇന്നലെ.
പുതുമയൊന്നുമില്ല ,പക്ഷെ അത് പത്താം വാര്‍ഷികമായിരുന്നു.


പത്തുവര്‍ഷം മുമ്പ് അച്ചടിച്ച കുറിയുടെ ഒന്നാം പേജ് ഓര്‍മക്കായ് ഇവിടെ കിടന്നോട്ടെ.