3/25/2009

പ്രവാസികളും പോസ്റ്റല്‍ വോട്ടും.

ജനായത്ത സമ്പ്രദായത്തിന്റെ അടിസ്ഥാന ശിലയാണല്ലോ വോട്ടവകാശം എന്നത്. അതിനാല്‍ തന്നെ ഒരു പൌരന്‍ തന്റെ വോട്ടവകാശം വിനിയോഗിക്കാനുള്ള അവസരത്തെ തടസ്സപ്പെടുത്തുന്ന യാതൊന്നും നമ്മുടെ ഭരണഘടനാ സംവിധാനത്തിന്റെ ഭാഗത്തുനിന്നുമുണ്ടാവാറില്ല. പ്രവാസികളായ ഇന്ത്ര്യക്കാരാണ് ഇതിനൊരപവാദം. ഇതിനൊരു പരിഹാരമായാണ് പോസ്റ്റല്‍ വോട്ട് എന്ന സങ്കല്‍പ്പം ഉയര്‍ന്നു വരുന്നത്. പോസ്റ്റല്‍ വോട്ട് പ്രധാനമായും ഇന്ന് ഏര്‍പ്പെടുത്തിയിരിക്കുന്നത് തിരഞ്ഞെടുപ്പ് ജോലികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്കാണ്. ഇത്തരം ജോലിക്കായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് നിയമന ഉത്തരവിനോടൊപ്പം തന്നെ പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷാ ഫോറവും ലഭിക്കുന്നു. ലഭിക്കുന്ന ബാലറ്റ് വോട്ട് ചെയ്ത ശേഷം സീല്‍ ചെയ്ത കവറിലാക്കി , തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റോടുകൂടി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയക്കുകയാണ് പതിവ്. ഈ തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് ഓഫീസ് മേധാവിയോ മറ്റേതെങ്കിലും ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനോ പ്രസ്തുത വ്യക്തിയെ തിരിച്ചറിഞ്ഞതായി സാക്ഷ്യപ്പെടുത്തേണ്ടതാണ്. ഇത്രയും നിയമം.

നാട്ടുനടപ്പ്:

ലോക സഭാ തിരഞ്ഞെടുപ്പ് പോലെ വലിയ എണ്ണം വോട്ടുകള്‍ക്കിടയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താനായില്ലെങ്കിലും പഞ്ചായത്തു തിരഞ്ഞെടുപ്പ് പോലെയുള്ള ചെറു മാര്‍ജിനുകളുള്ള സന്ദര്‍ഭങ്ങളില്‍ പോസ്റ്റല്‍ വോട്ടിന്റെ ശക്തി ചെറുതല്ല തിരഞ്ഞെടുപ്പ് കാലത്ത് ഗസറ്റഡ് ഉദ്യോഗസ്ഥരായ വിവിധ സംഘടനാനുകൂലികളുടെ പ്രധാന കടമ ഇത്തരം പോസ്റ്റല്‍ ബാലറ്റുകള്‍ സാക്ഷ്യപ്പെടുത്തുക എന്നതാണ്.
ഒരോ പൊസ്റ്റോഫീസിലേക്കും എത്തുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ എതിരാളികളായ ഉടമകള്‍ക്ക് ലഭിക്കാതിരിക്കാന്‍ ശ്രമിക്കുക എന്നത് ഒന്നാം ഘട്ടം.
തുടര്‍ന്ന് കഴിയുന്നിടത്തോളം പോസ്റ്റല്‍ ബാലറ്റുകള്‍ അടിച്ചുമാറ്റി തങ്ങളുടെ സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രത്തിലെത്തിക്കുക.
അവിടെ ഒരു വോട്ടിംഗ് സംഘം വോട്ടു രേഖപ്പെടുത്തി , തിരിച്ചറിയല്‍ ഫോറം തങ്ങളുടെ മനോധര്‍മ്മം പോലെ ഒപ്പിട്ട്, സാക്ഷ്യപ്പെടുത്തല്‍ യന്ത്രത്തെ ഏല്‍പ്പിക്കുന്നു. ഇനി നേരെ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക്. ഇപ്രകാരം സാക്ഷ്യപ്പെടുത്തിയ പോസ്റ്റല്‍ വോട്ടുകള്‍ നിരവധി പഞ്ചായത്തുകളില്‍ അധികാരം അട്ടിമറിച്ചിരിക്കുന്നു എന്ന് "ആവേശ പൂര്‍വ്വം " പറയട്ടെ.

ആയതിനാല്‍ പ്രവാസികള്‍ക്ക് എത്രയും പെട്ടന്ന് പോസ്റ്റല്‍ വോട്ടവകാശം ലഭ്യമാക്കാന്‍ ഈ പോസ്റ്റ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

3/17/2009

വിഷാദം രോഗമാകുമ്പോള്‍

നാം നിത്യേനയെന്നോണം ചര്‍ച്ച ചെയ്യുന്ന പദങ്ങളിലൊന്നാണ് “വിഷാദം.” ജീവിതത്തിലൊരിക്കലെങ്കിലും വിഷാദമനുഭവിച്ചിട്ടില്ലാത്തവരുണ്ടാവില്ല. പൊതുവായി, നഷ്ടങ്ങളോ ലാഭനഷ്ടങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമോ ആണ് വിഷാദത്തിനു കാരണമായി ഭവിക്കുന്നത്. എല്ലാ രൂപത്തിലുള്ള മോഹഭംഗങ്ങളും വിഷാദം സൃഷ്ടിക്കാം, എന്നാല്‍ ഇവ പൊതുവെ അല്പായുസ്സാണ്. മറ്റുള്ളവരില്‍ നിന്നും ലഭിക്കുന്ന ഉണര്‍ത്തലുകളും സ്വയം ലഭ്യമാക്കുന്ന തിരിച്ചറിവും ഈ നഷ്ടബോധത്തില്‍ നിന്നും കരകയറാന്‍ നമ്മെ സഹായിക്കുകയും, നാം നിത്യ ജീവിതത്തിന്റെ പാതയിലേക്ക് തിരികെ കയറുകയും ചെയ്യുന്നു. പ്രകൃതിയുടെ പ്രതിരോധപ്രവര്‍ത്തനമായി ഇതിനെ വിലയിരുത്തുന്നതില്‍ തെറ്റില്ലെന്ന് കരുതാം, ലഭിക്കുന്ന പാഠങ്ങള്‍ തുടര്‍ ജീവിതത്തിനു വഴികാട്ടിയാകുമെങ്കില്‍.

കുറച്ച ദൈര്‍ഘ്യം മാത്രം നിലനില്‍ക്കുന്ന ഈ വിഷാദം ഒരു നിശ്ചിത സമയം ശേഷവും നമ്മെ വിട്ടകലുന്നില്ലെങ്കില്‍ , അതൊരു രോഗാവസ്ഥയിലേക്കു നീങ്ങുകയാണെന്ന് കരുതാം; വിഷാദരോഗം. അതികഠിനമായ മനോവ്യഥ, വ്യാകുലത, ക്ഷോഭം ഇവ പ്രാധമിക ലക്ഷണങ്ങളില്‍ പെടുന്നു. ശൂന്യമായ മനസ്സ്, ജീവിതത്തിനു ലക്ഷ്യമില്ലെന്ന തോന്നല്‍, പ്രതീക്ഷകള്‍ ഇല്ലായ്മ എന്നിവ ഇതിനെ ഉറപ്പിക്കുന്നു. സാമാന്യമായി സന്തോഷ ദായകമായ സന്ദര്‍ഭങ്ങളിലോ സംഗതികളിലോ സന്തോഷം കണ്ടെത്താനാവാതിരിക്കുക, എപ്പോഴും ദുഖകരമായ കാര്യങ്ങള്‍ സംസാരിക്കുക, ദുഖകരമായ കാര്യങ്ങള്‍ സംസാരിക്കുന്നതിന് താത്പര്യം കാണിക്കുക, ആത്മഹത്യയെപ്പറ്റി ചിന്തിക്കുക, സംസാരിക്കുക ഇവയെല്ലാം ഒരു വിഷാദ രോഗിയുടെ ലക്ഷണങ്ങളാണ്. ദുഖകരമായ വാര്‍ത്തകളോ കഥകളോ , വൈകാരിക വിക്ഷോഭം സൃഷ്ടിക്കുന്ന കഥകളോ വാര്‍ത്തകളോ കേള്‍ക്കുമ്പോള്‍, പിടിച്ചു നിര്‍ത്താനാവാത്ത വണ്ണം വിതുമ്പല്‍ വരുന്നുവെങ്കില്‍ ഒരാള്‍ വിഷാദ രോഗത്തിനടിമയെന്ന് നിസ്സംശയം പറയാം. വികാരാധീനനായ ഈ മനുഷ്യജീവി തന്റേതായ ദുഖങ്ങളുടെ ലോകത്ത് വിഹരിക്കുകയും ചുറ്റുപാടുകളെ തിരസ്കരിക്കുകയും ചെയ്യുന്നു. ഈ മാനസ്സികാവസ്ഥകള്‍ ഉറക്കമില്ലായ്മയിലേക്ക് നയിക്കുകയും, ഉറക്കമില്ലാത്ത രാത്രികള്‍ അയാളുടെ വിഷാദ രോഗത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. രാത്രി ഉറങ്ങാന്‍ വൈകുക,നേരത്തെ ഉണരുക, ഉണരുമ്പോള്‍ തലേദിവസം ചിന്തിച്ചുകൊണ്ടിരുന്ന അതേ ദുഖചിന്തയുമായി ഘനം തൂങ്ങുന്ന ശിരസ്സുമായി ഉറക്കമുണരുക, ഇതെല്ലാം വിവിധ ഉറക്ക പ്രശ്നങ്ങളാണ്. ഈ സാഹചര്യത്തില്‍ പെടുന്ന രോഗി തീര്‍ത്തും നിസ്സഹായനാവുകയും ചാക്രികമായ പ്രകൃയയില്‍ കുടുങ്ങി വിശപ്പും ദാഹവും പോലും ഇല്ലാതെ ആത്മഹത്യയിലേക്ക് തള്ളി വിടപ്പെടുകയും ചെയ്യുന്നു.

സമൂഹവും രോഗിയും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്തെന്നാല്‍ , ഇതൊരു രോഗാവസ്ഥയാണെന്ന് തിരിച്ചറിയാതിരിക്കുക എന്നതാണ്. ഇത് തന്റെ ജീവിതത്തിലേ ഏറ്റവും വലിയ പ്രശ്നമാണെന്ന് കരുതി രോഗിയും, അത് അയാളുടെ പെരുമാറ്റ ദൂഷ്യമാണെന്ന് സമൂഹവും വിലയിരുത്തുന്നിടത്ത് അപകടങ്ങള്‍ ആരംഭിക്കുന്നു.താരതമ്യേന അണുകുടുംബങ്ങളില്‍ അധിഷ്ഠിതമായ കേരളീയ സമൂഹത്തില്‍ , മറ്റേതു വിദേശ സമൂഹത്തിനേക്കാളും‍ ഗുരുതരമായ പ്രത്യാഘാതമാണിത് സൃഷ്ടിക്കുന്നത്. ദുഖിതനായ ഒരു വ്യക്തിയെ തിരിച്ചറിയാനും, അയാളിലെ സ്വഭാവ വ്യതിയാനങ്ങള്‍ കണ്ടെത്താനും നമുക്കിന്നാകുന്നില്ല. സുഹൃത്തുക്കളോടു പോലും അകലം പാലിക്കുന്ന ഇവരെ തിരിച്ചറിയുകയും ആവശ്യമായ ഇടപെടല്‍ നടത്തുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ കടമയാണ്. ഇതിന് ആദ്യം വെണ്ടത്, "മനസ്സ്" ഒരു അവയവമാണെന്നും അതിനു രോഗാവസ്ഥ വരാമെന്നും, വന്നാലത് ചികിത്സിച്ചു മാറ്റാവുന്നതുമാണ് എന്നുമുള്ള സങ്കല്‍പ്പമാണ്. ഇപ്രകാരം കണ്ടെത്തപ്പെട്ടുകഴിഞ്ഞാല്‍ തന്നെ ഒരു വിഷാദ രോഗ ചികിത്സയുടെ പാതി വിജയത്തിലേക്കെത്തി എന്നു പറയാം. തുടര്‍ന്ന് ഒരു ബോധവല്‍ക്കരണം , ആവശ്യമെങ്കില്‍ മരുന്നു ചികിത്സ എന്നിവ നല്‍കിയാല്‍ രോഗി, തന്നെ പിടികൂടിയിട്ടുള്ള വിഷാദ രോഗത്തില്‍ നിന്നും കരകയറുന്നതാണ്. കൌണ്‍സിലിംഗ് മാത്രം കൊണ്ട് വിഷാദ രോഗം സുഖപ്പെടുത്താം എന്ന് ചിന്തിക്കുന്ന മനശ്ശാസ്ത്രജ്ഞരും കുറവല്ല എന്ന വസ്തുത ഗൌരവമായി കാണണം എന്നാണ് വ്യക്തിപരമായി എന്റെ അഭിപ്രായം. മരുന്നു നല്‍കി രോഗാവസ്ഥയെ ക്രമീകരിച്ച ശേഷം കൌണ്‍സിലിംഗിനു വിധേയമാക്കുകയാവും കൂടുതല്‍ ഉചിതം. അങ്ങിനെ വന്നാല്‍ രോഗിക്ക് കൂടുതലായി യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാനാവും

അല്പം രസതന്ത്രം:
നമ്മുടെ തലച്ചോറില്‍ കാണപ്പെടുന്ന നാഡീകോശങ്ങളിലൊന്നാണ് "
സീറോട്ടോണിന്‍" എന്ന രാസവസ്തു ഉത്പാദിപ്പിക്കുന്നവ. സീറോട്ടോണിന് ശരീരത്തിലെ വിവിധങ്ങളായ പ്രവര്‍ത്തികളെ നിയന്ത്രിക്കുന്നതില്‍ നിര്‍ണ്ണായക സ്ഥാനമാണുള്ളത് - ഉറക്കം,ഓര്‍മ, പഠനം, മാനസ്സിക നില, ലൈംഗിക താത്പര്യങ്ങള്‍ തുടങ്ങിയ അനേകം പ്രവര്‍ത്തനങ്ങള്‍. കേന്ദ്ര നാഡീ വ്യവസ്ഥയിലെ സീറോടൊണിന്‍ അളവിലുണ്ടാവുന്ന കുറവാണ് വിഷാദ രോഗത്തിന് അടിസ്ഥാനം എന്ന് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഈ കുറവ്, നേരിട്ട് സീറോടോണിന്‍ ഉത്പാദനം മുതല്‍ ഇതിന്റെ മൂല രാസ വസ്തുവായ ട്രിപ്റ്റോഫാന്‍ എന്ന അമിനോ ആസിഡിന്റെ ലഭ്യത വരെ വിവിധങ്ങളായി തരം തിരിക്കാവുന്നതാണ്. ഈ തരം തിരിവിനെ അടിസ്ഥാനപ്പെടുത്തി തന്നെ ചികിത്സാ രീതികളും വ്യത്യാസപ്പെടുന്നു. എന്നിരുന്നാലും സീറോട്ടോണിന്‍ അളവ് വര്‍ദ്ധിപ്പിക്കുക എന്നതിലൂന്നിയാണ് ആധുനിക ചികിത്സകള്‍ പ്രയോഗത്തില്‍ വരുന്നത്. കഴിഞ്ഞ ഒരു ദശകത്തില്‍ ഈ ചികിത്സാ സമ്പ്രദായത്തില്‍ ശാസ്ത്രം വളരെ മുന്നേറ്റം നേടിയിട്ടുണ്ട്. ചികിസ്തിച്ചു ഭേദമാക്കാവുന്ന മാനസ്സിക രോഗങ്ങളുടെ പട്ടികയിലാണ് വിഷാദ രോഗത്തിനിന്നു സ്ഥാനം.

പുനരധിവാസം:
വിഷാദരോഗം കൃത്യമായ പുനരധിവാസം ആവശ്യമായ ഒരു രോഗാവസ്ഥയാണ്. ജനിതകമായി തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാണ് ഇത് എന്നതിനാല്‍ തന്നെ , രോഗം ഭേദമായാലും വീണ്ടും വരാനുള്ള സാദ്ധ്യത കൂടുതലാണ്. രോഗിയില്‍ വന്നേക്കാവുന്ന പുനര്‍ ലക്ഷണങ്ങളേക്കുറിച്ച് രോഗിയുടെ ബന്ധുക്കള്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണം നടത്തുക എന്നതാണ് ഏക പോംവഴി. കൃത്യമായ ഇടവേളകളില്‍ മനശ്ശാസ്ത്ര വിദഗ്ധനുമായി ചര്‍ച്ച നടത്തി ആവശ്യമെങ്കില്‍ ഇടക്ക് മരുന്ന് കഴിക്കുക എന്നത് ശീലമാക്കുക. ശ്രദ്ധിക്കുക സാന്ത്വനത്തേക്കാള്‍ നല്ലോരു ചികിത്സാ വിധി വിഷാദ രോഗം തടയാനില്ല. മാത്രവുമല്ല നിങ്ങക്കുടെ അശ്രദ്ധകാരണം ഒരു വിഷാദ ഗ്രസ്ഥനായ മനുഷ്യന്‍ ആത്മഹത്യയിലേക്കു നീങ്ങാനിടയായി എന്ന അവസ്ഥ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് നിങ്ങളാണ്.

വാല്‍ക്കഷണം:
ഭക്ഷണ ക്രമീകരണത്തിലൂടെ വിഷാദം പോലെയുള്ള രോഗങ്ങള്‍ ചികിത്സിക്കാനാവുമോ? ട്രിപ്റ്റോഫാന്‍ ഒരു പ്രകൃത്യാ ലഭ്യമായ അമൈനൊ ആസിഡാണ്. ഇതുകൂടി നോക്കുക