11/23/2009

പാ‍പമോചനത്തിന് ശബരിമല

അനുസരണാ പാഠത്തിന്റെ പഴയ സിലബസ്സില്പെട്ടതാണ് ഭീഷണി എന്ന സങ്കേതം.
ഉറങ്ങാന്‍ കൂട്ടാക്കാത്ത കുഞ്ഞിനെ ഉറക്കാന്‍ ഉമ്മാക്കി വരുമെന്ന് ഭയപ്പെടുത്തുന്ന പെറ്റമ്മ മുതല്‍, പാപം ചെയ്യാത്ത കുഞ്ഞാടുകളെല്ലാം അഗ്നിനാളങ്ങളാളുന്ന നരകത്തിങ്കല്‍ നിന്നും മോചിതരാണെന്ന് ഘോഷിക്കുന്ന അച്ചന്മാര്‍ വരെ ആ സിദ്ധാന്തം ഇന്നും പ്രയോഗിക്കുന്നു. കണ്മുന്നില്‍ കാണുന്ന ദുരിത മാരണങ്ങള്‍ക്ക് മറുപടിപറയാനാവാതെ ഉത്തരം മുട്ടുമ്പോള്‍, സ്വര്‍ഗ്ഗ നരകങ്ങള്‍ വര്‍ണ്ണചിത്രങ്ങളായ് വരച്ച് ദൈവ വേലക്കാര്‍ തടിതപ്പുന്നു. പ്രയോഗം ആരെന്നുള്ളത് അപ്രസക്തമാക്കി നരകം എന്ന സിംബല്‍ ഇന്നും വിളങ്ങുന്നു. പറഞ്ഞുവരുന്നത് സ്വര്‍ഗ്ഗ നരകങ്ങളെന്ന സങ്കല്‍പ്പങ്ങളെക്കുറിച്ചാണ്.
ഇഹലോകത്തില്‍ ചെയ്യുന്ന പാപങ്ങള്‍ക്ക് പരലോകത്താണ് ശിക്ഷ, ശിക്ഷ കഴിഞ്ഞാല്‍ പാപമോചനം ലഭിക്കും. എന്നാലിതാ ഈ കലിയുഗത്തില്‍ ഭൂമിയില്‍ തന്നെ പാപമോചനവുമായി കലിയുഗ വരദന്‍.


വീണ്ടുമൊരു മണ്ഡലകാ‍ലം വരവായി, ഒരു ശബരിമല സീസണ്‍ കൂടി ആരംഭിക്കുന്നു. പതിവുപോലെ പത്രത്താളുകളില്‍ ചര്‍ച്ചകള്‍, പദ്ധതി അവലോകനങ്ങള്‍, ശബരിമലയാകട്ടെ പിടിതരാതെ വളരുകയാണ്. ശബരിമലയുടെ പ്രശസ്തി അങ്ങ് വടക്കേയിന്ത്യ വരെ പടരുന്നു, കറുപ്പിനെ പടികടത്താന്‍ കാവി മത്സരിക്കുന്നു. എങ്കിലോ ശബരിമലയിലെത്തുന്ന ഭക്ത ജനങ്ങള്‍ക്ക് അവിടെ ലഭിക്കുന്നതെന്തെല്ലാ‍മാണെന്ന് ഈ അവസരത്തില്‍ ചിന്തിച്ചു നോക്കുക, എല്ലാ വര്‍ഷവും ചിന്തിക്കാറുള്ളപോലെ.കേരള സമ്പത് വ്യവസ്ഥയില്‍ ഗണ്യമായൊരു സംഭാവന നല്‍കുന്ന ശബരിമലയിന്നും നിയമങ്ങളുടെ നൂലാമാലകളാലോ അധികാരികളുടെ അവഗണനയാലോ ഇല്ലായ്മകളാല്‍ വീര്‍പ്പുമുട്ടുകയാണ്. ഒപ്പം അനുഷ്ഠാനങ്ങളുടെ പിടിവാശികളും സഹായത്തിനെത്തുന്നു. മാസാമാസം ഒന്നാം തിയ്യതി മുതല്‍ തുറക്കുന്ന അയ്യഞ്ചു ദിവസങ്ങള്‍ക്കും മണ്ഡലകാലത്തെ നാല്‍പ്പത്തൊന്നു ദിവസങ്ങള്‍ക്കും താങ്ങാനാവുന്നതില്‍ കൂടുതല്‍ ജനലക്ഷങ്ങളാണവിടെ എത്തുന്നത്. അവര്‍ക്ക് ലഭിക്കുന്നതോ, അവര്‍ക്കുവേണ്ടി നമുക്കൊരുക്കാന്‍ കഴിയുന്നതോ ആയ സൌകര്യങ്ങള്‍ പരിമിതം.

കേരളത്തില്‍ നിന്നുള്ള സ്വാമിമാരെക്കാളേറെ അന്യഭാഷാ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് കൂടുതലെത്തുന്നത് കണക്കുകള്‍ സൂചിപ്പിക്കുന്നത്. റോഡുമാര്‍ഗ്ഗം മൈലുകള്‍ താണ്ടിയാണ് ഇവരിലേറെയും വന്നെത്തുന്നത്. ആവശ്യമായ ഇടത്താവളങ്ങളോ മറ്റ് സൌകര്യങ്ങളോ ഇല്ലാത്ത നമ്മുടെ കൊച്ചു പട്ടണങ്ങളിലെ പുഴത്തീരങ്ങള്‍ കക്കൂസുകളാക്കി ശാരീരിക ആവശ്യങ്ങള്‍ നിറവേറ്റുന്നു. ഇവയിലെ പ്രധാന ഒന്നായ ഭാരതപ്പുഴയോര്‍ത്തുകൂടി ദിവസേന ഞാന്‍ കടന്നു പോകുന്നതാണ്. ശബരിമല സീസണാരംഭിച്ചുവെന്ന് വിളിച്ചോതുന്ന കാറ്റിന്‍ സുഗന്ധം സഹിക്കാമെന്നു വച്ചാലും കിലോഗ്രാം കണക്കിന് ചൊരിയപ്പെടുന്ന കോളിഫോം ബാക്റ്റീരിയകളും മറ്റ് അണുക്കളും ഞങ്ങളുടെ പരിസരത്തെ എന്താക്കി മാറ്റുമെന്ന ആശങ്ക വര്‍ഷം തോറും ഏറുന്നു. കേരളത്തിന്റെ വടക്കേയറ്റം മുതല്‍ “കോളി വിതരണം” നടത്തി പമ്പയിലെത്തുന്ന ഇവരെ കാത്തിരിക്കുന്നത് അതിലും വലിയ മാലിന്യ കൂമ്പാരമാണ്. ദേവസ്വം ബോര്‍ഡ് വക ശൌചാലയങ്ങള്‍ അനവധി പ്രവര്‍ത്തിക്കുന്നുവെങ്കിലും എല്ലാവര്‍ക്കും ഈ സൌകര്യം ലഭ്യമാവണം എന്നില്ല. പമ്പയില്‍ തൃവേണി മുതല്‍ ഗണപതി ക്ഷേത്രത്തിനു മുന്‍വശം വരെയുള്ള ചെറിയ ഒരു പ്രദേശം ഒഴിച്ചാല്‍ മനുഷ്യമലം ഒഴിഞ്ഞ ഒരിഞ്ച് സ്ഥലം പോലും പമ്പാ തീരത്ത് കാണാനാവില്ല. പമ്പാ നദിയിലെ ജലത്തെക്കുറിച്ചും അണുക്കളുടെ എണ്ണത്തെക്കുറിച്ചും മറ്റും ധാരാളം പഠനങ്ങള്‍ വന്നിട്ടുണ്ട്. പരിഹാരങ്ങളും നിര്‍ദ്ദേശിക്കപ്പെടുന്നു, പക്ഷെ അവയെല്ലാം നിയമങ്ങളുടെ ഊരാക്കുടുക്കുകളിലു, അവിടെയെത്തുന്ന ഓരോ വ്യക്തിയുടേയും പൌരബോധത്താ‍ലും ഫയലില്‍ തന്നെ ഒതുങ്ങുന്നു.

പമ്പയില്‍ നിന്നും ശബരിമല വരെയുള്ള കാട്ടിലൂടെയുള്ള ഒരു വഴി സിമന്റിട്ട് ദോശക്കല്‍പ്പരുവത്തിലാക്കിയതിനാല്‍ വെയില്‍ മൂത്താലുള്ള മലകയറ്റം , നരകത്തിലെ അഗ്നിയിലൂടെയുള്ള നടപ്പിന് ഒരു പരിശീലനമാവും. സ്വാമിയയ്യപ്പന്‍ റോഡാവട്ടെ ട്രാക്റ്റര്‍ ഓടി താറുമാറായിരിക്കും, എങ്കിലും സിമന്റ് പൊതിഞ്ഞിട്ടില്ലെന്നത് ആശ്വാസം.
സന്നിധാനത്തെത്തുന്ന ഒരോരുത്തരേയും കാത്തിരിക്കുന്നത് മണിക്കൂറുകള്‍ നീണ്ട കാത്തു നില്‍പ്പാണ്. മകര വിളക്ക് സമയത്ത് ദിവസങ്ങളോളം വരിയില്‍ നില്‍ക്കേണ്ടുന്ന സാഹചര്യമാണിപ്പോഴുള്ളത്.തീവ്രവാദ ഭീഷണിയുടെ മേമ്പൊടികൂടിയായപ്പോള്‍ എല്ലാം പൂര്‍ണ്ണം, മെറ്റല്‍ ഡിക്റ്റക്റ്റര്‍ ഘടിപ്പിച്ച കവാടത്തിലൂടെ പ്രവേശനം.

ഭക്ഷണവും മറ്റ് പ്രാധമിക ആവശ്യങ്ങളെല്ലാം ത്യജിച്ച് വരി നില്‍ക്കുന്ന ഭക്തന്‍ ഈ ദര്‍ശനം പാപമോചനം നല്‍കുമെന്നതില്‍ സംശയം വേണ്ട. ഒരു വര്‍ഷം അവനനുഭവിച്ച സുഖസൌകര്യങ്ങല്‍ക്കു തുലനം എന്ന നിലയിലും നരകതുല്യമായ ഒരു സ്ഥലത്ത രണ്ട് ദിവസം കഴിച്ചുകൂട്ടിയതിനാല്‍ ആ വര്‍ഷത്ത പാപങ്ങളെല്ലാം നിര്‍വീര്യമാക്കപ്പെട്ടു എന്ന നിലയിലും മണ്ഡലകാല ശബരിമല ദര്‍ശനം ഉത്തമം തന്നെ.

11/11/2009

സലാം മാതൃഭൂമി


ഇന്ന് 11-11-09 ലെ മാതൃഭൂമി ദിനപ്പത്രത്തിന്റെ തലക്കെട്ടാണിത്.
“കൈ നിറയെ”.
സംശയങ്ങള്‍:

എന്താണ് കൈ നിറയെ?

ആര്‍ക്കാണ് കൈ നിറയെ?

പുതിയ പാളയത്തില്‍ വീരനു കിട്ടിയ വല്ലതിനെക്കുറിച്ചാവുമോ?

പിന്‍കുറിപ്പ്:ഓര്‍മവച്ച നാള്‍ മുതല്‍ പ്രഭാതത്തില്‍ കണ്ടുണര്‍ന്നിരുന്ന മാതൃഭൂമി അടുത്തമാസം മുതല്‍ ഇല്ല. പകരം മലയാളത്തിലേതു പത്രം?

ആംഗലേയം മാത്രം മതി എന്നു തീരുമാനം.

11/07/2009

നഗരങ്ങളിലെ സാര്‍ത്ഥക കൂട്ടായ്മകള്‍

കൂ‍ട്ടായ്മകള്‍ മനുഷ്യനെന്നും താത്പര്യമുള്ള സംഗതികളാണ്. നാട്ടിന്‍ പുറങ്ങളായാലും നഗരങ്ങളായാലും ഇതില്‍ ഭേദങ്ങളില്ല. എന്നിരുന്നാലും പരസ്പര സഹകരണം ബഹുമാനം തുടങ്ങിയ നാട്ടിന്‍പുറങ്ങളിലേറുമെന്ന് അവര്‍ പറയുന്നു, വെറും മാത്രമാണോ അത് എന്ന് നാം ആലോചിക്കുക. പക്ഷെ പൊങ്ങച്ചത്തിന്റെ മേലങ്കിയണിഞ്ഞ കൂട്ടങ്ങള്‍ നഗരങ്ങളിലേറുമെന്ന് വ്യക്തിപരമായ നിരീക്ഷണം.സ്ത്രീകളുടെ കൂട്ടായ്മകളെക്കുറിച്ചാണ് ഇത്തരത്തിലുള്ള ദൂഷണങ്ങള്‍ ഏറെയും കേള്‍ക്കാറ്. ഇതില്‍ നിന്നും വ്യത്യസ്ഥമായൊരു വനിതാ കൂട്ടായ്മയുടെ, അതും തൃശ്ശ്രൂര്‍ നഗരത്തില്‍ നിന്നും ഏറെ ദൂരയല്ലാത്ത കുറ്റൂര്‍ എന്ന പ്രദേശത്ത് നടന്ന ഒരു പരീക്ഷണത്തിന്റെ പ്രായോഗിക വിജയത്തിന് സാക്ഷിയായതിന്റെ സന്തോഷം പങ്കുവക്കാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്.

വാര്‍ത്ത അല്പം പഴയതെങ്കിലും വിഷയം പുതുമ നിലനിര്‍ത്തുന്നതിനാല്‍ ഫെബ്രുവരിയില്‍ വന്നൊരു പത്രവാര്‍ത്ത പോസ്റ്റുന്നു.


പൊങ്ങച്ച സഞ്ചിയും തൂക്കി സമയം കൊല്ലാന്‍ നടക്കുന്നതിനു പകരം, കണ്ണീര്‍ സീരിയലുകള്‍ക്ക് മുന്നില്‍ ചടഞ്ഞിരുന്ന് കണീരൊപ്പി തളരുന്നതിനി പകരം, ഈ വീട്ടമ്മമാര്‍ നടത്തിയ പരിശ്രമത്തെ നമ്മുടെ സ്ത്രീകളെല്ലാം മാതൃകയാക്കിയെങ്കില്‍ എന്ന് ആശിക്കുന്നു.

ഹെവന്‍ലി വില്ലാസ് കോളനിയിലെ വീട്ടമ്മയും സസ്യശാസ്ത്ര ബിരുദധാരിണിയുമായ ചിത്രാ വിശ്വേശരന്റെ വീട്ടു മുറ്റത്ത് നടന്ന കൃഷിയുടെ വാര്‍ത്തയാണ് പരാമര്‍ശ വിഷയം.

11/05/2009

വിശുദ്ധമായ ഭാവനകള്‍

മോഡറേറ്റ് ചെയ്യപ്പെട്ട ഒരു കമന്റും ഒരു ചിന്ന സന്ദേഹവും കമന്റ് ബോക്സില്‍ പോസ്റ്റിയിട്ടുണ്ട്.

വിശുദ്ധമായ ഭാവനകള്‍

ഈ ലിങ്കിലൂടെ പോവാം.

11/03/2009

വിലയിടിയുന്ന സര്‍ക്കാര്‍ മരുന്നുകള്‍

സര്‍ക്കാര്‍, പൊതുമേഖലാ ചികിത്സാ സ്ഥാപനങ്ങളിലേക്കായ് വിതരണം ചെയ്യപ്പെടുന്ന മരുന്നുകള്‍ ഗുണനിലവാരം കുറഞ്ഞവയാണെന്ന ആരോപണങ്ങള്‍ക്ക് പുതുമയൊന്നുമില്ല. കാലാകാലങ്ങളായി ഈ മേഖല അനുഭവിക്കുന്ന പ്രധാന വെല്ലുവിളികളിലൊന്നാണീ ഗുണനിലവാര പ്രശ്നം. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്നന്വേഷിക്കാന്‍ കൂടുതല്‍ ഗവേഷണം നടത്തേണ്ടതില്ല, നമ്മുടെ ചട്ടങ്ങളിലേക്കൊന്നു കണ്ണോടിച്ചാല്‍ മതി. മലയാള മനോരമ ദിനപ്പത്രം കഴിഞ്ഞ ദിവസങ്ങളില്‍ പ്രസിദ്ധീകരിച്ച തുടരന്‍ വായിച്ച് സാധാരണക്കാരന്‍ പോലും ഞെട്ടിയിരിക്കാന്‍ സാദ്ധ്യതയില്ല, അതിലുമുപരി "ചാത്തന്‍ " പ്രയോഗം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. വാസ്തവത്തില്‍ ഗുണനിലവാരം കുറവാണോ? ആണെങ്കില്‍ എന്തുകൊണ്ട് സംഭവിക്കുന്നു?

കേരള സര്‍ക്കാരിന്റെ അധീനതയില്‍ വരുന്ന ഏതൊരു വകുപ്പുമായും ബന്ധപ്പെട്ട എല്ലാ വാങ്ങലുകളും നിയന്ത്രിക്കുന്ന ചട്ടങ്ങളാണ് "സ്റ്റോര്‍ പര്‍ച്ചേസ് റൂള്‍സ് " (ഇവിടെ വായിക്കാം) മൊട്ടുസൂചിയായാലും സ്കാനിങ് മെഷീനായാലും, കോഴിയായാലും കോഴിക്കൂടായാലും എല്ലാ വാങ്ങലുകളും ഈ ചട്ടങ്ങള്‍ക്ക് വിധേയമായിരിക്കും. വാങ്ങലുകളെ വിവിധ ഘട്ടങ്ങളിലായി തരം തിരിച്ച് ഓരോ ഘട്ടങ്ങളിലും പാലിക്കപ്പെടേണ്ട നിബന്ധനകള്‍ അക്കമിട്ട് പറഞ്ഞിരിക്കുന്നു. സര്‍ക്കാര്‍ ഖജനാവിന് യാതൊരു നഷ്ടവും സംഭവിക്കാതിരിക്കാന്‍ ചിട്ടപ്പെടുത്തിയ ഈ നിയമങ്ങള്‍ ചില വാങ്ങലുകള്‍ക്കെങ്കിലും തടസ്സം സൃഷ്ടിക്കുന്നു എന്ന് പറയാതെ നിര്‍വ്വാഹമില്ല. അവയിലൊന്നാണ് "ലോവസ്റ്റ് റേറ്റ് " എന്ന സംഗതി. ഏതു വസ്തു വാങ്ങുമ്പോഴും ഏറ്റവും കുറഞ്ഞ വിലക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്നവരെ സ്വീകരിക്കണമെന്നും അല്ലാത്തവരെ തിരസ്കരിക്കണമെന്നും ഈ നിയമങ്ങള്‍ അനുശാസിക്കുന്നു. അതു പ്രകാരം ഏതൊരു വാങ്ങല്‍ പ്രകൃയകള്‍ക്കും കുറഞ്ഞ വിലക്കാര്‍ക്ക് മുന്‍ഗണന ലഭിക്കുന്നു എന്നു സാരം.

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മരുന്ന് വാങ്ങുന്നതിനായി നിശചയിക്കപ്പെട്ട ഏജസികള്‍ മരുന്നു നിര്‍മ്മാണം നടത്തുന്നവയല്ല. മുമ്പ് വിദഗ്ധ സമിതിയിആയിരുന്നെങ്കില്‍ ഇപ്പോള്‍ നിയതമായ ഘടനയോടു കൂടിയ ഏജന്‍സിയാണത് നിര്‍വ്വഹിക്കുന്നത്. ആരോഗ്യവകുപ്പില്‍ നിന്നും ആവശ്യമായ മരുന്നുകളുടെ വിവരങ്ങള്‍ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഈ ഏജസി പ്രസ്തുത മരുന്നുകള്‍ ആവശ്യമുണ്ടെന്ന് കാണിച്ച് ടെണ്ടര്‍ വിളിക്കുകയാണ് പതിവ്. നിര്‍മ്മാതാക്കളോ വിതരണക്കാരോ മുദ്രവച്ച ടെന്‍ഡറുകള്‍ സമര്‍പ്പിക്കുന്നു, കൂടെ ഓരോ മരുന്നുകളുടേയും നിര്‍ദ്ദിഷ്ട അളവില്‍ സാമ്പിളുകളും . സാമ്പിള്‍ മരുന്നുകള്‍ ഗുണനിലവാരം പുലര്‍ത്തുകയും ടെന്‍ഡര്‍ തുക ഏറ്റവും കുറവായിരിക്കുകയും ചെയ്യുന്ന കമ്പനിക്ക് വിതരണാവകാശം ലഭിക്കും, ഇത്രയുമാണ് ചുരുക്കം നടപടികള്‍. ഏതു മോശം കമ്പനിയുടേയും സാമ്പിള്‍ മരുന്നുകള്‍ ഗുണനിലവാരമുള്ളവയായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ, കാരണം അത് നിശ്ചിത മരുന്ന്, നിശ്ചിത അളവില്‍ അടങ്ങിയവയായിരിക്കും.

ഏറ്റവും വിലകുറച്ച് മരുന്ന് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയുടെ വിശദാംശങ്ങള്‍ അന്വേഷിച്ച് ടെന്‍ഡര്‍ ഉറപ്പിക്കാനുള്ള ബാധ്യത ആരേറ്റെടുക്കും? വാഗ്ദാനം ചെയ്ത വിലക്ക് ആ മരുന്ന് ലഭ്യമാക്കുക പ്രായോഗികമാണോ എന്ന് അന്വേഷിക്കാം, പക്ഷെ ആര്‍?
കുറഞ്ഞ വിലക്ക് നല്‍കാമെന്ന് പറഞ്ഞ കമ്പനിയുടെ വാഗ്ദാ‍നം തിരസ്കരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതാരോ അവര്‍ ഒരു പക്ഷെ അടുത്ത വിജിലന്‍സ് അന്വേഷണത്തിന് ഇരകളാവാം. കേരളത്തിന്റ് സമീപ കാല ചരിത്രങ്ങള്‍ നമ്മളെ ഓര്‍മ്മിപ്പിക്കുന്നതതാണ്. കുറഞ്ഞ തുകക്ക് ടെന്‍ഡര്‍ നല്‍കിയിട്ടും തങ്ങളുടെ വാഗ്ദാനം നിരസിച്ചു എന്ന് ആരോപിച്ച് പ്രസ്തുത കമ്പനി കോടതിയെ സമീപിച്ചേക്കാം, സ്ഥാനത്തും അസ്ഥാനത്തും ഇടപെടുന്ന കോടതിയുടെ നിലപാട് നിര്‍ണ്ണായകമാവും. ഇനി അതുണ്ടായില്ല, വാങ്ങല്‍ നടന്നു എന്ന് സങ്കല്‍പ്പിച്ചാല്‍, വാങ്ങലിനു ശേഷം, എ.ജി അഥവാ അക്കൌണ്ടന്റ് ജനറല്‍ എന്ന പുലി വിശദ പരിശോധന നടത്തുകയും കുറഞ്ഞവിലക്ക് നല്‍കാന്‍ ആളുണ്ടായിരുന്നിട്ടും കൂടിയ വിലക്ക് മരുന്നു വാങ്ങിയെന്നും , സധാരണക്കാരന്റെ നികുതിപ്പണം ഇതാ ഒലിച്ചു പോയി എന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്താല്‍ ടെന്‍ഡര്‍ നിരസിച്ച ഉദ്യോഗസ്ഥന്‍ കുരിശു ചുമക്കല്‍ ആരംഭിക്കും. പ്രായോഗികമായി ഇന്ന ഇന്ന കാരണങ്ങളാലാണാ കമ്പനിയുടെ ടെണ്ടര്‍ തള്ളിയതെന്ന വാദം പലപ്പോഴും വിലപ്പോയെന്നു വരില്ല, കാരണം പ്രയോഗികത അവരുടെ ബാധ്യത അല്ല. അപ്പോള്‍ ചുരുക്കത്തില്‍ കമ്പനി മോശമാണെന്ന് ചൂണ്ടിക്കാട്ടി ടെന്‍ഡര്‍ നിരസിക്കുക അത്ര പ്രായോഗികമല്ലെന്ന് സാരം.


ലോവസ്റ്റ് റേറ്റ് എന്ന കുറഞ്ഞ വില എങ്ങിനെ സാദ്ധ്യമാവും?

1.കമ്പനി ലക്ഷ്യമിടുന്ന ലാഭം കുറക്കുക.
2.അടങ്ങിയിരിക്കുന്ന മരുന്നിന്റെ അളവോ ഗുണമോ കുറക്കുക.

നിശ്ചയമായും രണ്ടാമത്തെ വഴിയിലേക്ക് കമ്പനികള്‍ നീങ്ങും.
എപ്രകാരം "ചാത്തന്‍" (കട:മനോരമ) മരുന്നുകള്‍ നമ്മുടെ സര്‍ക്കാര്‍ ഫാര്‍മസികളിലെത്തുന്നു എന്നതിന്റെ ഒരു ചെറു സൂചന മാത്രമാണിത്. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് കൂടുതല്‍ പ്രയോഗികമായ സമീപനം കൂടിയേ തീരൂ. അതെത്രയും പെട്ടന്ന് രൂപപ്പെടുന്നു എന്നത് നമ്മുടെ നാട്ടിലെ പട്ടിണിപ്പാവങ്ങളുടെ തലവിധി അനുസരിച്ചിരിക്കും എന്നും പറയുന്നതില്‍ ഖേദമുണ്ട്.