11/29/2008

പാമ്പു വേട്ട

മുംബൈ ഭീകരാക്രമണത്തില്‍ ദുഖിതരാണ് ബൂലോകര്‍. ഈ അവസരത്തില്‍ ഒരു ഫോട്ടൊ പോസ്റ്റ് ഇരിക്കട്ടെ. കാണുക മനസ്സു ശാന്തമാക്കുക.
മെയിലില്‍ മൂന്നു വര്‍ഷം മുന്‍പ് കിട്ടിയതാണീ ചിത്രങ്ങള്‍ , മുന്‍പ് ആരെങ്കിലും പോസ്റ്റിയിട്ടുണ്ടെങ്കില്‍ അറിയിക്കണേ. കൂടാതെ യഥാര്‍ഥ സംഭവം എന്താണെന്ന് അറിയുമെങ്കില്‍ പറഞ്ഞുതരുമല്ലോ.

ഗ്ലൌസ് തയ്യാറാവുന്നു

ഗുഹയിലേക്ക്



കാണാം, നല്ല വെളിച്ചം ഉണ്ട്.


ഇതാ കിടക്കുന്നു മൊതല്



ഇപ്പം വിഴുങ്ങും



വലിച്ചോ സാധനം കയ്യിലുണ്ട്


കൊള്ളാം, ഒന്നൊന്നര



ഒരാഴ്ചത്തേക്ക് കുശാല്‍.

ഇതെന്താ സംഭവം?

11/28/2008

ഇന്നു മുംബൈ നാളെ..?

വിശദമായ ഒരു വിശകലനത്തിനു സമയമായില്ല, എങ്കിലും മന‍സ്സില്‍ പൊന്തിയ ചില സംശയങ്ങള്‍.

താജ്,

ട്രൈഡന്റ് ,

പഞ്ചനക്ഷത്രങ്ങള്‍ രാജ്യരക്ഷക്കു ഭീഷണിയാവുമോ?

ഇന്ത്യം മണ്ണില്‍ സ്ഥിതിചെയ്യുന്നുവെങ്കിലും നമ്മുടെ നിയമ വ്യവസ്ഥയോട് എത്രമാത്രം കൂറു പുലര്‍ത്തുന്നുണ്ടാവാം എന്ന കാര്യത്തില്‍ തീര്‍ച്ച പറയാനാവില്ല. നിയമങ്ങള്‍ പലതും ഇത്തരം സാമ്പത്തിക ഭീമന്മാര്‍ക്കുമുന്നില്‍ മുട്ടു മടക്കുന്നു. ഹോട്ടലുകളില്‍ വിദേശ പൌരന്മാര്‍ താമസ്സത്തിനെത്തിയാല്‍ ബന്ധപ്പെട്ട രേഖകള്‍ ഹോം ഡിപ്പാര്‍ട്ട്മെന്റിനു കൈമാറണം എന്നതാണ് നിയമം. ഇത് ഈ ഹോട്ടലുകള്‍ കൃത്യമായി പാലിക്കാറുണ്ടോ? ഹോട്ടലില്‍ വസിക്കുന്ന അന്തേവാസികളുടെ സന്ദര്‍ശകരെ നിരീക്ഷണത്തിനു വിധേയമാക്കുകയോ, എന്തെങ്കിലും തരത്തിലുള്ള നിബന്ധനകള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യുന്നതായും അറിവില്ല.

സംശയാസ്പദമായ സാഹചര്യങ്ങളിലോ, നിത്യനടപടികളുടെ ഭാഗമായോ ഈ ഹോട്ടലുകളില്‍ പരിശോധന നടത്താന്‍ പോലീസിനെ അനുവദിക്കാറില്ല എന്നതാണ് വസ്തുത. സ്വയം ഭരണം ലഭിച്ച ഒരു പ്രദേശത്തെ ഭരണക്രമത്തെ അനുസ്മരിപ്പിക്കുമാറാണ് ഭൂരിപക്ഷം പഞ്ച നക്ഷത്ര ഹോട്ടലുകളിലേയും നിയന്ത്രണം. ആഴ്ചകളോളമായി പല ചെറു സംഘങ്ങളായി ഈ രണ്ടു ഹോട്ടലുകളില്‍ നിര്‍ണ്ണായക സ്ഥാനങ്ങളില്‍ ഈ ഭീകരര്‍ താമസ്സം തുടങ്ങിയതായി വേണം ഊഹിക്കാന്‍, നിര്‍ണായക ഇടങ്ങള്‍ ഇന്ന് അവരുടെ നിയന്ത്രണത്തിലാണ്. മേല്‍പ്പറഞ്ഞ നടപടികള്‍ പാലിക്കപ്പെട്ടിരുന്നുവെങ്കില്‍ ഇത്തരത്തിലുള്ള ഒരു പടയൊരുക്കം പോലീസിനൊ മറ്റ് ഇന്റലിജന്‍സ് വിഭാഗത്തിനോ കണ്ടെത്താമായിരുന്നു എന്നുള്ളത് ഒരു വസ്തുതയാണ്.

ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കും മറ്റും നല്‍കുന്ന അതിരു കവിഞ്ഞ സ്വാതന്ത്ര്യം, രാജ്യരക്ഷക്കു തന്നെ ഭീഷണിയാവുന്ന കാഴ്ചയാണിന്നു നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്ന നമ്മളാവട്ടെ , വിദേശീയരെയും , പണക്കെട്ട് താങ്ങി വരുന്നവനേയും അത്യാഹ്ലാദ പൂര്‍വ്വം ആനയിച്ചു പട്ടുമെത്തയിലിരുത്തുന്നു.

മുംബൈ ഒരു പാഠമായി ഉള്‍ക്കൊണ്ട്, നിയമത്തോട് കൂറു പുലര്‍ത്താന്‍ ഏവരും തയ്യാറാവേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഇന്നത്തെ വെടിയൊച്ചകള്‍ നാളെ മറ്റൊരു മേട്രോയിലേക്കു പടരും എന്നത് തീര്‍ച്ച.

11/26/2008

ചില ഐ-പില്‍ ചിന്തകള്‍

വീട്ടില്‍:

"അച്ഛാ,
ഇതു മനസ്സിലായില്ലാല്ലോ, എന്താ ഇത്?"

മോളുടെ ചോദ്യം കേട്ടാണ് ടീവിയിലേക്കു നോക്കിയത്.

ഒരു അമ്മ ഒരു പെണ്‍കുട്ടിയെ (മകളാണോ?) ധൈര്യം കൊടുത്ത് എങ്ങോട്ടോ കൊണ്ടു പോകയാണ്. എങ്ങോട്ടാണെന്ന് എനി‍ക്കും പെട്ടന്ന് മനസ്സിലായില്ല. എന്തായാലും സംഭവം ഐ.പില്‍ ഗുളികയുടെ പരസ്യമാണ്.

"മോളേ അതെന്തോ മിഠായി അല്ലെ?"

"അല്ലച്ഛാ, അത് എന്തോ മരുന്നാണ്, മരുന്നു കഴിക്കാന്‍ എന്തിനാണ് പേടിക്കുന്നത്"

എനിക്കു മറുപടിയില്ല.

എന്തു മറുപടി നല്‍കും എന്നതതിനേക്കാള്‍ ഐ.പില്‍ എന്ന ഹൊര്‍മോണ്‍ കൈകര്യം ചെയ്യുന്ന ലാഘവബുദ്ധിയാണ് എന്നെ അമ്പരപ്പിച്ചത്.

ഈ വിഷയം അങ്കിളിന്റെ പോസ്റ്റില്‍ മുന്‍പ് വന്നിരുന്നെങ്കിലും, വീട്ടില്‍ ഈ ചോദ്യം അഭിമുഖീകരിക്കേണ്ടി വന്നത് എന്നെ കൂടുതല്‍ ചിന്തിപ്പിച്ചു.

സിപ്ല കമ്പനി മാര്‍ക്കറ്റിലിറക്കിയ ഐ - പില്‍ എന്ന മാജിക് മരുന്ന്, ഇന്ന് നമുക്ക് സുപരിചിതമാണ്. ഇന്ത്യന്‍ യുവാക്കളെ ടീവിക്കു മുന്നില്‍ അടയിരുത്തിയ 20 20 മത്സരങ്ങള്‍ക്കിടയില്‍ നിറഞ്ഞു നിന്ന ഈ ഗുളിക, അവരുടെ മനസിലേക്കും , അവിടെ നിന്നും അവരുടെ പോക്കറ്റിലേക്കും കടന്നു വന്നിരിക്കാം. ഇത്തരം പരസ്യങ്ങളുടെ ധാര്‍മികത ചോദ്യം ചെയ്യാന്‍ നമുക്ക് അവകാശമില്ല. അപ്രകാരം ചെയ്താല്‍ കപടസദാചാരക്കാരനായി മുദ്രകുത്തപ്പെടും.

ഗുളിക കഴിക്കൂ, ധൈര്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടൂ, എന്നാണ് കമ്പനി പരസ്യം ചെയ്യുന്നത്. ലഭ്യമായ ആരുമായും ആവാം എന്ന് ധ്വനി ഉണ്ടോ എന്ന് ദോഷൈക ദൃക്കുകളുടെ സംശയം മാത്രം.

ലീവോനോര്‍ജെസ്റ്റ്രെല്ല് എന്ന ഐ-പില്‍, പ്രൊജസ്റ്റ്രോണ്‍ സ്ത്രൈണഹോര്‍മോണ്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ലൈഗിക ബന്ധം നടന്ന് 72 മണിക്കൂറിനുള്ളില്‍ ഇതു കഴിച്ചാല്‍ ഗര്‍ഭധാരണം നടക്കുകയില്ല എന്നതാണ് ഇതിന്റെ ജൈവ ഫലം.
അണ്ഡവിസര്‍ജ്ജനം തടയുക, ഗര്‍ഭാശയമുഖത്തെ ദ്രവത്തിന്റെ കനം വര്‍ദ്ധിപ്പിക്കുകയും അതുവഴി ബീജത്തിന്റെ മുന്നോട്ടു പോക്ക് തടയുക, എന്നിവയാണ് ഇതിന്റെ മുഖ്യ ധര്‍മ്മങ്ങള്‍. 72 മണിക്കൂര്‍ വരെ എന്നു പറയുന്നുണ്ടെങ്കിലും 12 മണിക്കൂറിനുള്ളില്‍ തന്നെ കഴിക്കുകയാണ് ഉത്തമം എന്നാണ് നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്.

ഐ - പില്‍ ഇന്ത്യയില്‍:

ഐ-പില്‍ ഒരു ഗര്‍ഭഛിദ്രമരുന്ന് അല്ല എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരു അണ്ഡം ബീജവുമായി സംയോജിച്ച്, ഗര്‍ഭാശയത്തില്‍ സ്ഥാനം പിടിച്ചാല്‍ മാത്രമേ ഗര്‍ഭം എന്ന അവസ്ഥ സംജാതമാകുന്നുള്ളൂ എന്നും, അതിനാല്‍ ബീജ സങ്കലനം തടയുന്ന ഈ മരുന്നു ഗര്‍ഭച്ഛിദ്രമല്ല നടത്തുന്നത് എന്നുമുള്ള വാദം സാങ്കേതികമായി അംഗീകരിക്കപ്പെട്ടതിന്റെ ഫലമാണ് ഈ പരസ്യം. ആദ്യ ഘട്ടത്തിലെ ഗര്‍ഭഛിദ്രം അത്ര മാരകമല്ലെങ്കിലും ഇന്ത്ര്യയില്‍ പ്രതിവര്‍ഷം നടക്കുന്ന 11 മില്ല്യണ് ഗര്‍ഭഛിദ്രങ്ങളില്‍ 20000 സ്ത്രീകള്‍ ഇതുമൂലം മരിക്കുന്നതായി എ.ഐ.ഐ.എം.എസ്സിലെ ഒരു .പ്രസിദ്ധീകരണം പറയുന്നു. ഇതിനാല്‍ അരോഗ്യകരമായ ഗര്‍ഭനിരോധനം പ്രോത്സാഹിപ്പിക്കുക എന്ന കമ്പനിയുടെ ലക്ഷ്യം തള്ളിക്കളയാനാവുമോ?

പാര്‍ശ്വഫലങ്ങള്‍:

പ്രോജസ്റ്റ്രോണ്‍ ഒരു ഹോര്‍മോണ്‍ ആണെന്നുള്ളത് തന്നെ ഇതിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു. ഹോര്‍മോണ്‍ മരുന്നുകള്‍ പരമാവധി ഒഴിവാക്കണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍.

20 ശതമാനം ആളുകളില്‍ മനമ്പുരട്ടല്‍, ശര്‍ദ്ദി എന്നിവയും അടിവയര്‍ വേദനയും ഉണ്ടാവുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ചെറിയൊരു ശതമാനം ആളുകളില്‍ വയറിളക്കം ഉണ്ടാവുന്നു.
ശര്‍ദ്ദി, വയറിളക്കം എന്നിവ മരുന്നിന്റെ ഫലത്തെ തന്നെ ബാ‍ധിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഈ രാസവസ്തുവിനു സെന്‍സിറ്റിവിറ്റി ഉള്ള ആളുകള്‍ ഉണ്ടാവാം, അത്തരം സന്ദര്‍ഭങ്ങളില്‍ വിദ്ധചികിത്സ ആവശ്യമായി വരും.

അമിത രക്തസ്രാവമുള്ളവര്‍, സ്തനാര്‍ബുദം ഉള്ളവര്‍, എന്നിവരെ കൂടാതെ ഗര്‍ഭിണികള്‍ ആയവര്‍ക്കും ഈ മരുന്നു കഴിക്കാന്‍ പാടില്ലാത്തതാണ്. കൃത്യമായ ഇടവേളകളിലല്ലാത്ത ആര്‍ത്തവം ഉള്ള സ്ത്രീകളില്‍ ( ഐ.പില്ലിന്റെ ഉപയോഗം കൂടുതലായി ആവശ്യമായി വരുന്ന വിഭാഗങ്ങളില്‍) മുന്‍പുള്ള ഗര്‍ഭധാരണ സാദ്ധ്യത തള്ളിക്കളയാനാവില്ല.
മരുന്നു കഴിച്ചതില്‍ ഗര്‍ഭധാരണം നടന്നില്ല എന്നു ഉറപ്പാക്കാന്‍ മാര്‍ഗ്ഗങ്ങളൊന്നുമില്ലാത്തതും, മരുന്നു കഴിച്ചിട്ടും ഗര്‍ഭം ധരിക്കുകയാണെങ്കില്‍ അത് കുഞ്ഞിന് വൈകല്യങ്ങള്‍ ഉണ്ടാക്കും എന്നതും ചേര്‍ത്ത് വായിക്കപ്പെടേണ്ടതാണ്.

20 മുതല്‍ 30 ശതമാനം വരെ പരാജയ സാദ്ധ്യത ഉണ്ട് എന്നു കരുതപ്പെടുന്നുണ്ട്.

ഏതൊരു മരുന്നിനേപ്പോലെയും വിദഗ്ധ ഉപദേശം ആവശ്യമുള്ള ഈ മരുന്ന് നമ്മുടെ യുവ തലമുറയുടെ രക്ഷകരായി അവതരിപ്പിക്കപ്പെടുന്നത് ആശാസ്യമായ ഒന്നല്ല. സ്വതന്ത്ര ലൈംഗിഗ ബന്ധം എന്ന സങ്കല്‍പ്പമാണ് സ്വാതന്ത്ര്യത്തിന്റെ മുഖമുദ്ര എന്നു കരുതുന്നവര്‍, ജാള്യത ഏതുമില്ലാതെ തന്നെ ഒരു ഡോകടറെ സമീപിച്ച് ഗര്‍ഭ ധാരണം തടയുന്നതാവും ഉത്തമം.

അവലംബം:
www.ukmicentral.nhs.uk/newdrugs/reviews

11/21/2008

ഇന്റര്‍നാഷണല്‍

വിദ്യാര്‍ത്ഥി രാഷ്ട്രീയം ശക്തമായ കോളേജ് കാലഘട്ടം. പോളിടെക്നിക്ക് സമരം, പ്രീഡിഗ്രി ബോഡ്, വിഷയങ്ങള്‍ നിരവധി. രാത്രികാലങ്ങളില്‍ ഏറെ വൈകി വീട്ടിലേക്കു മടങ്ങവേ പാടിപ്പോന്നിരുന്ന വരികള്‍.

പ്രൊഫഷണല്‍ കോളേജില്‍ പ്രവേശനം ലഭിച്ച് , നെഞ്ചിലാളുന്ന ഭയവുമായി, ഉറക്കം വരാതെ ഹോസ്റ്റല്‍ മുറിയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നിരുന്ന ആദ്യ ദിനങ്ങള്‍. റാഗിങ്ങെന്ന ഭീതിസ്വപ്നം, ഭീമാകാരം പൂണ്ട് പ്രത്യക്ഷമായതിന്റെ തളര്‍ച്ചയില്‍, മയക്കവുമായി മല്‍പ്പിടുത്തം നടത്തുമ്പോള്‍ വീണ്ടും അതു കേട്ടു. ദൂരെ മെയിന്‍ ഹോസ്റ്റലിന്റെ ടെറസില്‍ ഒരു സംഘം പാടുന്നു. മനസ്സിലെ ഭീതി അലിഞ്ഞില്ലാതായി. ജൂനിയര്‍ സീനിയര്‍ വിവേചനങ്ങള്‍പോലും കാറ്റി പറത്താന്‍ പര്യാപ്തമായി അത്.

ഇന്ന്, ഓര്‍ത്തെടുക്കാന്‍ ശ്രമിച്ച് പരാജയം ഏറ്റുവാങ്ങി, അവസാന ആശ്രയമെന്നോണം ബൂലോകരെ സമീപിക്കുന്നു. നെറ്റില്‍ നിന്നും തപ്പിയെടുത്ത ആംഗലേയ വരികള്‍ ഇതാ . ഇതിന്റെ മലയാള തര്‍ജ്ജമ അറിയുന്നവര്‍ പറഞ്ഞുതരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Arise ye workers from your slumbers
Arise ye prisoners of want
For reason in revolt now thunders
And at last ends the age of cant.
Away with all your superstitions
Servile masses arise, arise
We'll change henceforth the old tradition
And spurn the dust to win the prize.

Refrain:
So comrades, come rally
And the last fight let us face
The Internationale unites the human race.
No more deluded by reaction
On tyrants only we'll make war
The soldiers too will take strike action
They'll break ranks and fight no more
And if those cannibals keep trying
To sacrifice us to their pride
They soon shall hear the bullets flying
We'll shoot the generals on our own side.
No saviour from on high delivers
No faith have we in prince or peer
Our own right hand the chains must shiver
Chains of hatred, greed and fear
E'er the thieves will out with their booty
And give to all a happier lot.
Each at the forge must do their duty
And we'll strike while the iron is hot

ഒരുവരി മാത്രം ഓര്‍മ്മയുണ്ട്

“ഉണരുവിന്‍ പട്ടിണിയുടെ തടവുകാരെ നിങ്ങള്‍ ”

പ്രത്യേക ലക്ഷ്യങ്ങള്‍ ഒന്നുമില്ല.
ഭൂതകാലത്തിന്റെ ഓര്‍മകള്‍ അയവിറക്കി വര്‍ത്തമാനം കാലം ചിലവഴിക്കാമെന്നു വൃഥാ വ്യാമോഹിക്കുന്നു, അത്രമാത്രം.

11/19/2008

നീതിന്യായ വ്യവസ്ഥയുടെ വിജയം

ആഭയ കേസിലെ അറസ്റ്റില്‍ സന്തോഷം രേഖപ്പെടുത്തുന്നു
അഘോഷത്തില്‍ പങ്കുചേരുക.

11/16/2008

ചില വിദ്യകള്‍

മൃഗസംരക്ഷണ മേഖലയിലെ ചില സൂത്രവിദ്യകള്‍

ഡീബീക്കിംങ്

മുട്ടക്കോഴികളെ ഡീപ്പ് ലിറ്റര്‍ രീതിയില്‍ വളര്‍ത്തുമ്പോള്‍ നടത്താറുള്ള ഒരു സൂത്രവിദ്യയാണിത്. പത്തോ പതിഞ്ചോ കോഴികളെ ഒന്നിച്ച് ഒരു മുറിയില്‍ വളര്‍ത്തുന്ന രീതിയാണ് ഡീപ് ലിറ്റര്‍ രീതി. മുട്ടക്കോഴികളുടെ വര്‍ദ്ധിച്ച പ്രോട്ടീന്‍ ആവശ്യവും, കൂട്ടമായി വളരുമ്പോള്‍ ഉടലെടുക്കുന്ന ഒരു ദുശ്ശീലം എന്ന നിലയിലും ഉരുത്തിരിയുന്ന "കാനിബാളിസം " തടയാനാണിത്.
ലളിതമായ ഒരു വിദ്യ, ചുട്ടുപഴുത്ത ഒരു വായ്ത്തലയാല്‍ ചുണ്ടിന്റെ അഗ്രഭാഗം മുറിച്ചു കളയുന്നു. രക്തസ്രാവമുണ്ടാവുന്നില്ല എന്നതാണ് ഇതിന്റെ ഗുണം. വേദയെപ്പറ്റി നാം വ്യാകുലരല്ല.


ഡീഹോണിംഗ്:


പശുക്കളുടെ ആക്രമണ ഉപകരണമാണല്ലോ അതിന്റെ കൊമ്പ്. എന്നാല്‍ ഫാമുകളിലും മറ്റും പശുവിനു അത് ഒരു അല‍ങ്കാരവും, കൈകാര്യക്കാരന് ഒരു ഭീഷണിയുമാണ് . ഈ കൊമ്പ് മുളയിലേ കരിക്കുക എന്നതാണ് ഏറ്റവും പ്രായോഗികം. പശുക്കുട്ടിയുടെ കൊമ്പിന്റെ മുകുളങ്ങള്‍, അറ്റം കുഴിഞ്ഞ, ചുട്ടുപഴുത്ത ഒരു ഇരുമ്പു ദണ്ഡാല്‍ കരിച്ചിളക്കി എടുക്കുകയാണിവിടെ ചെയ്യുന്നത്. രക്തസ്രാവമുണ്ടാകുന്നില്ലെങ്കിലും രണ്ടുമൂന്നു ദിവസം മരുന്നു പുരട്ടേണ്ട് വരുന്നുണ്ട്.
വേദന ഇവിടേയും ബാധകമല്ല.

വരിയുടക്കല്‍:


കാളകളേയും പോത്തുകളെയും പുരുഷ വര്‍ഗ്ഗത്തില്‍ പെടുത്താമെങ്കിലും , പണിയെടുക്കാന്‍ മാത്രമുള്ള ഒരു വിധേയനായി വേഷമിടുവാന്‍,‍ ഒരു അലങ്കാരം മാത്രമാണ് പൌരുഷം. മാത്രവുമല്ല, അവന്റെ ശാരീരിക ചോദനകള്‍, അവനെ ശൂരനാക്കുകയും, നിയോഗമായ ഉഴവിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും, നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടു നേരിടുകയും ചെയ്യാം. പാടത്തു പണിയെടുക്കവെ പശുക്കളെ തീറ്റണമെങ്കില്‍ മതില്‍ കെട്ടിയോ, തുണികെട്ടിയോ മറക്കേണ്ടി വരും, അല്ലാത്ത പക്ഷം പശുക്കള്‍ക്ക് കറുത്ത മേലങ്കി ആവശ്യമായി വരും. ഈ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ഉള്ള എളുപ്പമാര്‍ഗ്ഗമാണ് കാളകളുടെ വൃഷണങ്ങള്‍ നശിപ്പിച്ചു കളയുക എന്നത്.
ലളിതമാണ് വിദ്യ. ചവണ പോലെയുള്ള ഒരു തരം ഉപകരണം ഉപയോഗിച്ചു വൃഷണങ്ങളിലേക്കുള്ള ധമനി ചതച്ചു കളയുകയും , രക്ത ഓട്ടം നിലച്ച അവ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ചുങ്ങിപ്പോവുകയും ചെയ്യുന്നു.


ഇപ്രകാരം ശൂരനായ കാളയുടെ ശൌര്യം നശിപ്പിച്ച് അവനെ വിശ്വസ്ത വിധേയനാക്കുന്ന പ്രകൃയയാണ് വരിയുടക്കല്‍.

ഈ വിദ്യകള്‍പലതും മനുഷ്യ സമൂഹത്തിലും പ്രാവര്‍ത്തികമാക്കുന്ന പക്ഷം ഇന്നു നാം നേരിടുന്ന പല പ്രശങ്ങള്‍ക്കും പരിഹാരമാവുന്നതാണ്. മൃഗങ്ങള്‍ നമുക്കു വഴികാട്ടട്ടെ.


ചിത്രങ്ങള്‍ക്കു കടപ്പാട്: ഗൂഗ്ഗിള്‍

11/11/2008

വ്യായാമം ഊര്‍ജ്ജോത്പാദനത്തിന്

കേരളീയ സമൂഹത്തില്‍, സ്വാഭാവിക ശരീര വ്യായാമം എന്നത് അപ്രത്യക്ഷമായിരിക്കുന്നു. നൂറുമീറ്റര്‍ ദൂരം നടന്നുപോകുവാന്‍ പോലും ആരും തയ്യാറാവുന്നില്ല. സൈക്കിള്‍ സവാരിയാകട്ടെ , ഒരു മൂന്നാം കിട യാത്രാ സംവിധാനമായോ കുട്ടികളുടെ കളിക്കോപ്പായോ രൂപാന്തരം പ്രാപിച്ചിരിക്കുന്നു.

ഭക്ഷണ ക്രമത്തിലുള്ള വ്യതിയാനവും വ്യായാമത്തിന്റെ അഭാവവും നമ്മളില്‍ ഭൂരിപക്ഷത്തിനേയും വിവിധ രോഗങ്ങളിലേക്കു തള്ളി വിട്ടിരിക്കുന്നു. രാവിലെയും വൈകുന്നേരവും ഒരോ മണിക്കൂര്‍ നടത്തം എന്നുള്ളത് , ഇന്നു ഒരു ചികിത്സാവിധിയാണ്. ഈ സാഹചര്യത്തില്‍ വ്യയാമം ചെയ്യുക വഴി നാം ചിലവഴിക്കുന്ന ഊര്‍ജ്ജവും മറ്റൊരു വിധത്തില്‍ പറഞ്ഞാ‍ല്‍ ഭക്ഷ്യവസ്തുക്കളും, ഉത്പാദനപരമായ രീതിയില്‍ വിനിയോഗിക്കാനുള്ള നിരവധി തന്ത്രങ്ങള്‍ രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അവയിലൊന്നാണ് പെഡല്‍ ജെനറേറ്റര്‍.

ഒരു കിലോമീറ്റര്‍ നടക്കുവാനായി നാം ചിലവഴിക്കുന്ന ഊര്‍ജ്ജം അഞ്ചു കിലോമീറ്റര്‍ മിതമായ സൈക്കള്‍ സവാരിക്കു മതിയാകുന്നതാണ്. ഇതാവട്ടെ 20 മിനിറ്റ് സൈക്കിളിംഗിലൂടെ ലഭ്യമാക്കാവുന്നതാണ്. ഒരു സൈക്കിള്‍ എപ്രകാരം വൈദ്യുത ഉത്പാദനത്തിന് ഉപയോഗിക്കാം എന്നതിന്റെ രേഖാചിത്രമാണ് ഇവിടെ കാണുന്നത്. ചിത്രം ശ്രദ്ധിക്കുക, എപ്രകാരമാണ് പിന്‍ചക്രങ്ങള്‍ ഡയനോമോയുമായി ഇണക്കിയിരിക്കുന്നതെന്നു കാണാം. ഇതിന്റെ ഒരു പ്രായോഗിക ട്രയലാണ് ഈ പൊസ്റ്റ്.

1.സൈക്കിള്‍:

മോളുടെ കുഞ്ഞു സൈക്കിള്‍ , മൃതപ്രായമായി പോര്‍ച്ചില്‍ കിടന്നത് , ഗ്രീസും മറ്റും പ്രയോഗിച്ചു പ്രവര്‍ത്തന ക്ഷമമാക്കി. സീറ്റിന്റേയും ഹാന്‍ഡിലിന്റേയും ഉയരം ഓരോ അടി വീതം വര്‍ദ്ധിപ്പിച്ചു. പെഡലിന്റെ സ്പ്രോക്കറ്റ് മാറ്റി 3 : 1 അനുപാദത്തിലാക്കി.

2. ഡയനാമോ:

മാരുതി കാറിന്റെ ആള്‍ട്ടര്‍നേറ്ററാണ് ഡയനാമോ ആയി തിരഞ്ഞെടുത്തത്. സമീപ ആക്രിക്കടയില്‍ നിന്നും ഒരെണ്ണം സംഘടിപ്പിക്കാന്‍ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. 13 - 14.5 വോള്‍ട്ട് നല്‍കുന്ന ഇത് 50 ആമ്പിയര്‍ കരണ്ട് നല്‍കാന്‍ ശേഷിയുള്ളതാണ്.
ചില പുനക്രമീകരണങ്ങള്‍ :-
50 ആമ്പിയര്‍ കര‍ണ്ട് എന്നത് , 6000 ആര്‍.പി.എമ്മില്‍ മാത്രം ലഭിക്കുന്ന തീവ്രതയാണ്, ഒരു പെഡല്‍ സൈക്കിളില്‍ പ്രയോഗികമായി സാദ്ധ്യതയില്ലാത്തതും ,ആവശ്യമില്ലാത്തതുമായ ഒന്നാണാ മൂല്യം.


മാത്രവുമല്ല 12 വോള്‍ട്ട് ലഭ്യമാവാന്‍ ചുരുങ്ങിയത് 1200 ആര്‍.പി.എം വേഗതയെങ്കിലും വേണം. അതിനാല്‍ ഫീല്‍ഡ് വൈന്‍ഡിംഗ് അല്പം എണ്ണം കൂട്ടി, വേവ് ഫോമില്‍ റീവൈന്‍ഡിംങ് നടത്തി.
ഇവിടെ വൈദ്യുത തീവ്രത കുറയും, പ്രായോഗികമായി നമ്മെ അതു ബാധിക്കുന്നതല്ല എന്നതിനാല്‍ ശ്രദ്ധ നല്‍കേണ്ടതില്ല. ഇപ്രകാരമുള്ള വ്യത്യാസം 900 ആര്‍.പി.എമില്‍ 12 വോള്‍ട്ട് നല്‍കും.


3.ബെല്‍റ്റ്:

മറ്റഡോര്‍ വാനിനു വന്നിരുന്ന ഡയനാമോ ബെല്‍റ്റ് പാകമായിരുന്നു. വലിയ സൈക്കിളാണെങ്കില്‍ കൂടുതല്‍ വലുപ്പമുള്ള ബെല്‍റ്റ് കണ്ടെത്തെണ്ടി വരും .


4. ബാറ്ററി:

യു.പി.എസ്സിനുപയോഗിക്കുന്ന 7 എ.എച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. റോട്ടര്‍ എനര്‍ജൈസ് ചെയ്യാനും വോള്‍ട്ടേജ് ഡാമ്പര്‍ ആയും ഇത് പ്രവര്‍ത്തിക്കും.

5.സ്റ്റാന്റ്:

മുക്കാല്‍ ഇഞ്ച് "L" ഇരുമ്പ് പട്ടയില്‍ 14" x 5.5 ഒരു ഫ്രെയിം. അതില്‍ 10 ഇഞ്ച് ലെവലില്‍ , 10 ഇഞ്ച് ഉയര‍ത്തില്‍ രണ്ടു കാലുകള്‍. അതിന്റെ അറ്റം കൊതവെട്ടിയിരിക്കുന്നു. ആള്‍ട്ടര്‍നേറ്ററിന്റെ അളവിനനുസരിച്ച് മറ്റു ക്ലാമ്പുകളും പിടിപ്പിച്ചു.








പണി പൂര്‍ത്തിയായ ജനറേറ്റര്‍.










സൈക്കിള്‍ വീല്‍ ആള്‍ട്ടര്‍നേറ്ററുമായി ഘടിപ്പിച്ചിരിക്കുന്നു, സ്റ്റാന്റ് ശ്രദ്ധിക്കുക. അള്‍ട്ടര്‍നേറ്റര്‍ ക്ലാമ്പുകള്‍‍, പ്രത്യേകിച്ച് ടെന്‍ഷനര്‍ കൃത്യ സ്ഥാനത്താവേണ്ടതുണ്ട്.







ഫലങ്ങള്‍:

3:1 അനുപാതത്തിലുള്ള ചെയിനും, 5:1 അനുപാദത്തിലുള്ള ആള്‍ട്ടര്‍നേറ്റര്‍ പുള്ളിയും ചേര്‍ന്ന് ആള്‍ട്ടര്‍നേറ്ററിനു പെഡലിന്റെ 15 ഇരട്ടി വേഗത നല്‍കുന്നു.

60 ആര്‍.പി.എം എന്ന ലഘുവായ പെഡല്‍ സ്പീഡില്‍ 900 അര്‍.പി.എം വേഗത ആള്‍ട്ടര്‍നേറ്ററിനു ലഭിക്കുന്നു.

ലഭ്യമായ വോള്‍ട്ടേജ്: 12.6 വോള്‍ട്ട്.

തീവ്രത : 8.5 ആമ്പിയര്‍.

85 ആര്‍.പി.എം പെഡല്‍ സ്പീഡില്‍ ഏകദേശം 1300 ആര്‍.പി.എം ആല്‍ട്ടര്‍നേറ്റര്‍ സ്പീഡില്‍-

ലഭ്യമായ വോള്‍ട്ടേജ്: 13.8 വോള്‍ട്ട്.

തീവ്രത : 14.6 ആമ്പിയര്‍.

സംഗ്രഹം:

ഒരു ദിവസം രാവിലേയും വൈകുന്നേരവുമായി അരമണിക്കൂര്‍ വീതം രണ്ടുപേര്‍ വ്യായാമം ചെയ്താല്‍ ഒരു മാസം 8 മുതല്‍ 15 യൂണിറ്റ് വൈദ്യുതി ലഭ്യമാകും. നാം വ്യായാമത്തിനായി വെറുതെ എരിച്ചു കളയുന്ന ശാരീരിക ഊര്‍ജ്ജമാണിതെന്നത് ആണ് ഇതിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്.

11/09/2008

ചില ബിംബങ്ങള്‍

വിഗ്രഹം ചുമക്കുന്ന ഒരു കഴുത



കാലഹരണപ്പെട്ട ഒരു പുണ്യവാളന്‍




വാലുമുളക്കുന്ന ബിംബങ്ങള്‍.
(വാലോ അതോ ആലോ ? വാലെങ്കില്‍ ആട്ടാം, ആലെങ്കില്‍ തണലാക്കാം)
ചിത്രങ്ങള്‍ക്കു കടപ്പാട്: ഗൂഗിള്‍

11/07/2008

ഗ്രാമീണ മേഖലയും ഒബാമയും

ബാരാക്ക് ഒബാമ അമേരിക്കന്‍ പ്രസിഡന്റാവുന്ന സാഹചര്യം, ശരാശരി ഇന്ത്യക്കാരന്റെ ജീവിതത്തെ ഗണ്യമായി സ്വാധീനിക്കും എന്നു കരുതുക വയ്യ. എങ്കിലും അമേരിക്കന്‍ ഗ്രാമീണ മേഖലയോടുള്ള അദ്ദേഹത്തിന്റെ സമീപനം എന്താണെന്ന് ഒന്നു പോയിനോക്കാം. ഒബാമയുടെ വെബ് സൈറ്റില്‍ നിന്നുമുള്ള ചില വാഗ്ദാനങ്ങള്‍ വായിക്കൂ.

കൃഷി:

കര്‍ഷകര്‍ക്കുള്ള സാമ്പത്തിക ഇടപാടുകള്‍ 250000 ഡോളര്‍ എന്ന ലിമിറ്റ് വക്കുകയും, അതുമൂലം കാര്‍ഷിക കോര്‍പ്പറേറ്റുകളെ ധനസഹായങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടാനുള്ള വഴി ഒരുക്കുകയും ചെയ്യും.

ചെറു പേപ്പര്‍ സംഘങ്ങളായി കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ മാറ്റപ്പെടുന്നത് ഒഴിവാക്കാന്‍ ശ്രദ്ധ ചെലുത്തും.

കന്നുകാലികളെ വളര്‍ത്തി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കോര്‍പ്പറേറ്റ് സ്ഥാപങ്ങള്‍ മാര്‍ക്കറ്റില്‍ കുത്തകാവകാശം സ്ഥാപിക്കുകയും അതുമൂലം ചെറുകിട കര്‍ഷകര്‍ പിന്‍ തള്ളപ്പെടുകയും ചെയ്യുന്നത് തടയാനാവശ്യമായ നിയമ നിര്‍മ്മാണം നടത്തും.

CAFOs (confined animal feeding oprerations,ഫാമുകള്‍ പോലെയുള്ളവ) ന്റെ നിയമങ്ങള്‍ കൂടൂതല്‍ കര്‍ശനമാക്കുകയും അതുവഴി മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനുള്ള സ്റ്റേറ്റ് സഹായം ചെറുകിടക്കാര്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യും.

പ്രാദേശിക സാധങ്ങള്‍ ലേബല്‍ ചെയ്യുകയും അതു വഴി അമേരിക്കക്കാര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വിദേശ ഉല്‍പ്പന്നങ്ങളില്‍ നിന്നും തിരിച്ചറിയുകയാനാവുകയും ചെയ്യും.

ജൈവ കൃഷി പ്രോത്സാഹിപ്പിക്കും, പ്രാദേശിക ഭക്ഷ്യവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

ചെറുപ്പക്കാര്‍ കാര്‍ഷിക മേഖലയിലേക്കു കടന്നു വരുന്നത് പ്രോത്സാഹിപ്പിക്കുകയും , അവര്‍ക്ക് നികുതിയിളവ് നല്‍കുകയും ചെയ്യും.


കൃഷി, പുല്‍മേടുകള്‍, വനങ്ങക്ക് ഇവയുള്ള സ്വകാര്യ ഭൂമിക്ക് ആനുകൂല്യങ്ങള്‍ നല്‍കും.

ഗ്രാമീണ ജീവിത നിലവാരം:


ഗ്രാമീണ ആരോഗ്യ സംരക്ഷണത്തിനു ഊന്നല്‍ നല്‍കും. ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്റ്റര്‍മാര്‍, നഴ്സുമാര്‍ എന്നിവര്‍ക്കു ലോണ്‍ ഇളവു നല്‍കും.

ഗ്രാമീണ വിദ്യാഭ്യാസത്തിനു ഊന്നല്‍ നല്‍കും. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു പ്രോത്സാഹനം നല്‍കുകയും, ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിയെടുക്കുന്ന അദ്ധ്യപര്‍ക്കു കൂടുതല്‍ വേതനം നല്‍കുകയും, യുവതലമുറയെ ഗ്രാമങ്ങളില്‍ പിടിച്ചു നിര്‍ത്താന്‍ ഉള്ള നടപടികള്‍ കൈക്കൊള്ളും.

ഗ്രാമീണജനതയുടെ പ്രാദേശിക വികസനത്തിന്‍ ഊന്നല്‍ നല്‍കും.


വിദേശ കുത്തകള്‍ക്ക് ഭക്ഷ്യമേഖല തുറന്നുകൊടുത്ത് ഇന്ത്യക്കാരെനെ വിലക്കയറ്റത്തിന്റെ നടുക്കടലില്‍ തള്ളിവിട്ട ഇന്ത്യന്‍ ഭരണാധികാരികള്‍ ഇതെല്ലാം വായിക്കാനുള്ള സന്മനസ്സ് കാണിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു

11/06/2008

ഒബാമയും ഒസാമയും


അനേകങ്ങളെ കൊന്നൊടുക്കിയ “ഭസ്മാസുരന്‍”



ഗോപുരങ്ങള്‍ തകരുന്നു



മറക്കാനാവാത്ത ഒരു ചിത്രം


ഒബാമയുടെ വിജയ ശില്‍പ്പികള്‍ (ഉപ്പ് തിന്ന് വെള്ളത്തിനായ് ഓടുന്നവര്‍ )

ലോകത്തിന്റെ പ്രതീക്ഷ, ഭാരം താങ്ങാനാവുമോ?

ഒബാമക്ക് അഭിവാദ്യങ്ങള്‍

രാവിലെ മനസ്സില്‍ പൊന്തിവന്ന ചില ചിത്രങ്ങള്‍ ഓര്‍മകളുണര്‍ത്താന്‍ പോസ്റ്റുന്നു

കടപ്പാട് : ഗൂഗിള്‍

11/03/2008

ഉത്തരം മുട്ടിച്ച ചോദ്യം

ആല്‍ത്തറയില്‍ ഇന്നലെ വന്ന പോസ്റ്റാണ് ഈ ലോകത്തില്‍ ആരെയാണ് നിങ്ങള്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത്. അതിനു കമന്റെഴുതിയപ്പോള്‍ പരാമര്‍ശിച്ചതാണീ കഥ. ഓര്‍മയില്‍ നിന്നും എഴുതുന്നതാണ് , തെറ്റുണ്ടെങ്കില്‍ തിരുത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

വിക്രമാദിത്യനെ ഉത്തരം മുട്ടിച്ച ചോദ്യം.

പതിവുപോലെ അന്നും വിക്രമാദിത്യന്‍ വേതാളത്തെ തോളിലേറ്റി നടന്നു തുടങ്ങി. വേതാളം കഥ പറയാനാരംഭിച്ചു. ഉത്തരം അറിഞ്ഞിട്ടും മറുപടി പറയാത്തപക്ഷം വിക്രമാദിത്യന്റെ തല പൊട്ടിത്തെറിക്കും.

ഒരിക്കല്‍ ഒരു രാജാവും പുത്രനായ രാജകുമാരനും ഒരു വനത്തിലൂടെ നായാടി നടക്കുകയായിരുന്നു.
സഞ്ചാരത്തിനിടയില്‍ അവര്‍ വഴിയില്‍ രണ്ടു ജോഡി കാല്‍പ്പാടുകള്‍ കാണാനിടയായി.
കാല്‍പ്പാടുകലുടെ ലക്ഷണപ്രകാരം അവ സ്ത്രീ പാദങ്ങളാണ് എന്ന് ബോദ്ധ്യം വരികയാല്‍, വലിയ പാദം അമ്മയുടേയും ചെറിയ പാദം മകളുടേതെന്നും ഊഹിച്ചു.
അതിന്‍പ്രകാരം വലിയ പാദത്തിനുടമയെ രാജാവും, ചെറിയ പാദത്തിനുടമയെ മകനും വിവാഹം കഴിക്കാം എന്നു തീരുമാനിച്ചുറച്ച് തിരച്ചില്‍ തുടങ്ങി.

ഏറനേരത്തെ അന്വേഷണത്തിനൊടുവില്‍ ആ അമ്മയേയും മകളേയും കണ്ടെത്തുക തന്നെ ചെയ്തു.

പക്ഷെ കൌതുകകരം എന്നു പറയട്ടെ വലിയ പാദത്തിനുടമ മകളായിരുന്നു. നിശ്ചയിച്ചുറച്ചതിന്‍ പ്രകാരം വലിയ പാദത്തിനുടമയായ മകളെ രാജാവും , ചെറിയ പാദത്തിനുടമയായ അവളുടെ അമ്മയെ രാജകുമാരനും വിവാഹം ചെയ്തു.


കാലം കടന്നു പോയി, രണ്ടു സ്ത്രീകളും ഗര്‍ഭിണികളായി ഒരോ കുഞ്ഞുങ്ങളെ പ്രസവിച്ചു.

ചോദ്യം: ബന്ധങ്ങള്‍ അനുസരിച്ച് ഈ രണ്ടു കുഞ്ഞുങ്ങളും പരസ്പരം എന്തു വിളിക്കും?

അവലംബം : കഥാസരിത് സാഗരം

11/01/2008

വരയാട്


ഇരവികുളം നാഷണല്‍ പാര്‍ക്കിലേക്കൊരു സവാരി.

മാട്ടുപ്പെട്ടിയില്‍ നിന്നും തിരികെ മൂന്നാര്‍ വഴിയാണ് ഇരവികുളത്തേക്കു പോവുക, വരയാടുകളുടെ സങ്കേതമാണിവിടം.

എന്റെ സുഹൃത്തായ, വനം വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ കൂടെയുള്ളതിനാല്‍ മനസ്സു നിറയുവോളം മേഞ്ഞു നടക്കാനായി.

ദോ കിടക്കുന്നു ഒരെണ്ണം


വരകള്‍ക്കായി കുറേ പരതി, കാണാനില്ല


നോക്ക് ഇതിനുമില്ല വരകള്‍, വേറെ നോക്കാം.




ഇത് നാടന്‍ ആടാവും




ആളെ പറ്റിക്കാന്‍ ഓരോ ഇടപാടുകളെ !!
ഇതിന്റെ പുറത്ത് ഒരു വര ഉണ്ടെന്നു തോന്നുന്നു.

കുളു: വരൈ= മല / കുന്ന്